ഏഷ്യാ കപ്പ്: സഞ്ജുവിന്റെ സ്ഥാനം ഉറപ്പാകുമോ? നയിക്കാന്‍ സൂര്യ എത്തുമോ?; ടീമിന്റെ പ്രഖ്യാപനം നാളെ

ഏഷ്യാ കപ്പ്: സഞ്ജുവിന്റെ സ്ഥാനം ഉറപ്പാകുമോ? നയിക്കാന്‍ സൂര്യ എത്തുമോ?; ടീമിന്റെ പ്രഖ്യാപനം നാളെ

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനം നാളെ നടക്കും. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ടീമിലിടം ഉറപ്പിക്കുമോയെന്നത് ആരാധകരെ കാത്തിരിപ്പിലാണ്. ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള അഭിഷേക് ശര്‍മയോടൊപ്പം സഞ്ജുവാണ് ഇന്ത്യയുടെ ഇന്നിംഗ്സ് ആരംഭിക്കാനുള്ള സാധ്യത കൂടുതലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഫിറ്റ്‌നസ് ടെസ്റ്റ് വിജയിച്ച സൂര്യകുമാര്‍ യാദവാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുമെന്ന് ഉറപ്പായി. അടുത്ത മാസം ഒന്‍പത് മുതല്‍ യുഎഇയില്‍ നടക്കുന്ന ടി20 ഫോര്‍മാറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഗ്രൂപ്പ് എയില്‍ ആണ്. പാകിസ്താന്‍, യുഎഇ, ഒമാന്‍ എന്നിവര്‍ ഇന്ത്യയുടെ ഗ്രൂപ്പിലുണ്ട്.

ടീം പ്രഖ്യാപനത്തില്‍ സര്‍പ്രൈസുകള്‍ ഉണ്ടാകാമെന്ന സൂചനകള്‍ ശക്തമാണ്. ഇന്ത്യയുടെ പ്രധാന പേസര്‍ ജസ്പ്രീത് ബുംറ സ്‌ക്വാഡില്‍ ഇടം പിടിക്കാമെന്ന വാര്‍ത്ത ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി. ബിസിസിഐ സെലക്ടര്‍മാരുമായി നേരിട്ട് സംസാരിച്ച ബുംറ, ടൂര്‍ണമെന്റില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

ആദ്യം ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് സ്‌ക്വാഡില്‍ സ്ഥാനം ഉറപ്പായെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഏറ്റവും പുതിയ സൂചനകള്‍ പ്രകാരം ഗിലും യശസ്വി ജയ്‌സ്വാളും ടീമിലുണ്ടാകില്ല. ഭാവിയിലെ താരങ്ങളായി കണക്കാക്കപ്പെടുന്ന ഇവര്‍ ഇപ്പോള്‍ ടി20 പദ്ധതികളില്‍ ഉള്‍പ്പെടുന്നില്ലെന്ന് വ്യക്തമാകുന്നു. ഇടംകൈ ഓപ്പണര്‍ ജയ്‌സ്വാളിനെ ടി20യില്‍നിന്ന് മാറ്റി ടെസ്റ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

സെമി ഫൈനല്‍ ഉള്‍പ്പടെ അഞ്ച് മത്സരങ്ങള്‍; ക്രിക്കറ്റ് ലോകകപ്പ് തിരുവനന്തപുരത്ത്

സെമി ഫൈനല്‍ ഉള്‍പ്പടെ അഞ്ച് മത്സരങ്ങള്‍; ക്രിക്കറ്റ് ലോകകപ്പ് തിരുവനന്തപുരത്ത്

തിരുവനന്തപുരം: വനിതാ ക്രിക്കറ്റ് ലോകകപ്പിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും. സെമിഫൈനല്‍ ഉള്‍പ്പെടെ അഞ്ച് മത്സരങ്ങളാണ് ഇവിടെ നടക്കുക. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് തിരുവനന്തപുരത്തേക്ക് മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ബിസിസിഐ തീരുമാനമായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വൈകീട്ടോടെയുണ്ടാകും.

സെപ്റ്റംബര്‍ 25ന് ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും സെപ്റ്റംബര്‍ 27ന് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ സന്നാഹ മത്സരങ്ങള്‍ നടക്കും. ലോകകപ്പ് മത്സരത്തിന്റെ ഭാഗമായി ഒക്ടോബര്‍ മൂന്നിന് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഒക്ടോബര്‍ 26ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലാണ് മത്സരം. ഒക്ടോബര്‍ 30ന് നടക്കുന്ന രണ്ടാം സെമി ഫൈനല്‍ മത്സരവും തിരുവനന്തപുരത്താണ്. സെമിഫൈനല്‍ പോരാട്ടം ഉള്‍പ്പെടെയുള്ള പ്രധാന മത്സരങ്ങള്‍ തിരുവന്തപുരത്ത് നടക്കുന്നത് സംസ്ഥാനത്തെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമാകും.

ഇന്ത്യൻ വനിത ചെസിൽ പുതു ചരിത്രം! ദിവ്യ ദേശ്മുഖ് ലോക ചാംപ്യൻ

ഇന്ത്യൻ വനിത ചെസിൽ പുതു ചരിത്രം! ദിവ്യ ദേശ്മുഖ് ലോക ചാംപ്യൻ

ബാറ്റുമി: ഇന്ത്യന്‍ വനിതാ ചെസില്‍ ചരിത്രമെഴുതി യുവ താരം ദിവ്യ ദേശ്മുഖ്. ഫിഡെ വനിത ചെസ് ലോകകപ്പ് കിരീടം ദിവ്യ സ്വന്തമാക്കി. ഫൈനലില്‍ ഇന്ത്യന്‍ താരം തന്നെയായ കൊനേരു ഹംപിയെ വീഴ്ത്തിയാണ് ദിവ്യയുടെ കിരീടധാരണം.

ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലിലെത്തിയത്. ചരിത്രത്തിലെ ആദ്യ വനിതാ ചെസ് ലോക കിരീടവും ഇന്ത്യ സ്വന്തമാക്കി.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂര്‍ത്തി വിരമിച്ചു

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂര്‍ത്തി വിരമിച്ചു

ബംഗളൂരു: ഇന്ത്യന്‍ വനിതാ ടീമിലെ മധ്യനിര ബാറ്ററും വെറ്ററന്‍ താരവുമായ വേദ കൃഷ്ണമൂര്‍ത്തി പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. യുവ താരങ്ങളുടെ സ്ഥാനമാണ് താനിപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നതെന്നും അവര്‍ക്കായി വഴി മാറുകയാണെന്നും വേദ വിരമിക്കല്‍ കുറിപ്പില്‍ വ്യക്തമാക്കി.

ഏകദിന, ടി20 പോരാട്ടങ്ങളിലായി ഇന്ത്യക്കായി 124 മത്സരങ്ങള്‍ വേദ കളിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്കായും വനിതാ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ജയന്റ്‌സിനായും കളിക്കുന്നു.

2020ലെ വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് താരത്തിന്റെ ഇന്ത്യന്‍ ജേഴ്‌സിയിലെ അവസാന പോരാട്ടം. 48 ഏകദിനങ്ങള്‍ താരം ഇന്ത്യക്കായി കളിച്ചു. 829 റണ്‍സ് നേടി. 76 ടി20 മത്സരങ്ങള്‍. 875 റണ്‍സ് നേടി.

എ‍ഡ്ജ്ബാസ്റ്റണിൽ ചരിത്രമെഴുതി ഇന്ത്യ; ഇം​ഗ്ലണ്ടിനെതിരെ കൂറ്റൻ ജയം

എ‍ഡ്ജ്ബാസ്റ്റണിൽ ചരിത്രമെഴുതി ഇന്ത്യ; ഇം​ഗ്ലണ്ടിനെതിരെ കൂറ്റൻ ജയം

ബര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ. 336 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. എഡ്ജ്ബാസ്റ്റണ്‍ പിച്ചില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. ഇവിടെ കളിച്ച എട്ടില്‍ ഏഴ് ടെസ്റ്റിലും ഇന്ത്യ തോറ്റു. ഒരു ടെസ്റ്റ് സമനിലയിലും അവസാനിച്ചു. അഞ്ചാം ദിനത്തില്‍ കനത്ത മഴ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കു മേല്‍ ആശങ്കയായി പെയ്തിരുന്നു. എന്നാല്‍ ഒന്നര മണിക്കൂറുകള്‍ക്കു ശേഷം മത്സരം പുനരാരംഭിച്ചതിനു പിന്നാലെ ഇന്ത്യ അതിവേഗം ഇംഗ്ലണ്ട് താരങ്ങളെ പുറത്താക്കി അവരുടെ സമനില സ്വപ്‌നങ്ങള്‍ തകര്‍ത്താണ് ഉജ്ജ്വല വിജയം സ്വന്തമാക്കിയത്.

608 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 271 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 587 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സും കണ്ടെത്തി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സില്‍ 407 റണ്‍സില്‍ അവസാനിപ്പിച്ച് ഇന്ത്യ 180 റണ്‍സിന്റെ ലീഡ് പിടിച്ചത് നിര്‍ണായകമായി.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും 1-1 എന്ന നിലയില്‍. ബാറ്റിങിലും ബൗളിങിലും ഇന്ത്യന്‍ താരങ്ങള്‍ 5 ദിവസവും മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിലുള്ള തന്റെ ആദ്യ വിജയം ശുഭ്മാന്‍ ഗില്‍ സ്വന്തമാക്കി. ആദ്യ ടെസ്റ്റ് വിജയം വിദേശ മണ്ണിലായതും നേട്ടം.

ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സില്‍ ആകാശ് ദീപ് 6 വിക്കറ്റുകള്‍ വീഴ്ത്തി. ഒന്നാം ഇന്നിങ്‌സില്‍ താരം 4 വിക്കറ്റെടുത്തിരുന്നു. മൊത്തം 10 വിക്കറ്റുകള്‍ ആകാശ് സ്വന്തമാക്കി. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. സിറാജ് ഒന്നാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റുകള്‍ നേടിയിരുന്നു. ഇതോടെ താരം മൊത്തം 7 വിക്കറ്റെടുത്തു.

മഴ മാറി അഞ്ചാം ദിനത്തിലെ കളി തുടങ്ങിയതിനു പിന്നാലെ ഇംഗ്ലണ്ടിന്റെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ആകാശ് ദീപാണ് വിക്കറ്റു വേട്ട പുനരാരംഭിച്ചത്. ഒലി പോപ്പിനേയും പിന്നാലെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയെ വെള്ളം കുടിപ്പിച്ച അപകടകാരിയായ ഹാരി ബ്രൂക്കിനേയും അകാശ് അഞ്ചാം ദിനം തുടക്കം തന്നെ കൂടാരം കയറ്റി. പോപ്പ് 24 റണ്‍സും ബ്രൂക്ക് 23 റണ്‍സിലും പുറത്തായി.

പിന്നീട് ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്, ജാമി സ്മിത്ത് സഖ്യം പിടിമുറുക്കുമെന്നു തോന്നിപ്പിച്ച ഘട്ടത്തില്‍ ക്യാപ്റ്റന്‍ ഗില്‍ വരുത്തിയ ബൗളിങ് മാറ്റം ഫലം കണ്ടു. വാഷിങ്ടന്‍ സുന്ദര്‍ തന്റെ രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ സ്റ്റോക്‌സിനെ വാഷിങ്ടന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി ഇന്ത്യയെ വീണ്ടും വിജയത്തിന്റെ ട്രാക്കിലാക്കി. ഇംഗ്ലീഷ് ക്യാപ്റ്റന്‍ 73 പന്തില്‍ 33 റണ്‍സെടുത്തു മികവിലേക്ക് ഉയരുന്ന ഘട്ടത്തിലാണ് വാഷിങ്ടന്‍ ബ്രേക്ക് ത്രൂ നല്‍കിയത്.

ഏഴാം വിക്കറ്റായി മടങ്ങിയത് ക്രിസ് വോക്‌സായിരുന്നു. താരം 32 പന്തില്‍ 7 റണ്‍സെടുത്തു. പ്രിസദ്ധ് കൃഷ്ണയ്ക്കാണ് വിക്കറ്റ്. പിന്നാലെ ആകാശ് ദീപിന്റെ പ്രഹരം. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറിയടിച്ച് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററായ ജാമി സ്മിത്ത് ഒരറ്റത്ത് തകര്‍പ്പന്‍ അടികളുമായി കളം വാഴുകയായിരുന്നു. താരത്തെ പുറത്താക്കി ഇംഗ്ലണ്ടിന്റെ ആ പ്രതീക്ഷയും ആകാശ് അവസാനിപ്പിച്ചു. 99 പന്തില്‍ 9 ഫോറും 4 സിക്‌സും സഹിതം സ്മിത്ത് 88 റണ്‍സെടുത്തു. ചെറുത്തു നിന്ന ജോഷ് ടോംഗിനെ ജഡേജ പുറത്താക്കി. താരം 29 പന്തുകള്‍ ചെറുത്തു 2 റണ്‍സെടുത്തു മടങ്ങി.

ഒന്‍പതാമനായി എത്തിയ ബ്രയ്ഡന്‍ കര്‍സ് ഇന്ത്യയുടെ ജയം വൈകിപ്പിച്ചു. അവസാന ഘട്ടത്തില്‍ താരം കൂറ്റനടികളുമായി പ്രതിരോധിച്ചെങ്കിലും അതൊന്നും ജയത്തിലെത്താന്‍ ഉപകരിച്ചില്ല. താരം പുറത്താകാതെ 38 റണ്‍സെടുത്തു. താരത്തേയും പുറത്താക്കി ആകാശ് ദീപ് ഇന്ത്യയുടെ ജയം ഉറപ്പാക്കി. ഷൊയ്ബ് ബഷീര്‍ 12 റണ്‍സുമായി പുറത്താകാതെ നിന്നു.

നാലാം ദിനം അവസാനം വരെ പൊരുതി, അഞ്ചാം ദിനത്തില്‍ ബാറ്റിങ് തുടങ്ങിയ ഒലി പോപ്പിനെ ആകാശ് ദീപ് ആദ്യം ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ നാലാം ദിനം പോപ്പിനൊപ്പം പൊരുതിയ ബ്രൂക്കിനേയും താരം മടക്കുകയായിരുന്നു. ആകാശിന്റെ പന്തില്‍ നാലാം ദിനമായ ഇന്നലെ ബെന്‍ ഡക്കറ്റ്, ജോ റൂട്ട് എന്നിവരും ക്ലീന്‍ ബൗള്‍ഡായിരുന്നു.

അഞ്ചാം ദിനം മഴയെ തുടര്‍ന്നു ഒന്നര മണിക്കൂറോളം വൈകിയാണ് കളി പുനരാരംഭിച്ചത്. 3 വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് അവസാന ദിനം ബാറ്റിങ് ആരംഭിച്ചത്.

ബെന്‍ ഡക്കറ്റ് (25), സാക് ക്രൗളി (0), ജോ റൂട്ട് (6) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിനു നാലാം ദിനത്തില്‍ നഷ്ടമായത്. ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റിനെ ആകാശ് ദീപും സാക് ക്രൗളിയെ റണ്ണെടുക്കാന്‍ അനുവദിക്കാതെ മുഹമ്മദ് സിറാജും പുറത്താക്കി. പിന്നാലെ റൂട്ടിന്റെ വിക്കറ്റും വീഴ്ത്തി ആകാശ് വീണ്ടും ഇംഗ്ലണ്ടിനെ ഞെട്ടിക്കുകയായിരുന്നു.

നേരത്തെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഒന്നാം ഇന്നിങ്സിലെ ഡബിള്‍ സെഞ്ച്വറിക്കു പിന്നാലെ രണ്ടാം ഇന്നിങ്സില്‍ മിന്നും സെഞ്ച്വറിയുമായി ഇന്ത്യയെ വീണ്ടും മുന്നില്‍ നിന്നു നയിച്ചു. 162 പന്തുകള്‍ നേരിട്ട് 13 ഫോറും 8 കൂറ്റന്‍ സിക്‌സും സഹിതം 161 റണ്‍സ് അടിച്ചുകൂട്ടിയാണ് ഗില്‍ ക്രീസ് വിട്ടത്. ജഡേജ 69 റണ്‍സുമായി പുറത്താകാതെ നിന്നു. ജഡേജ 5 ഫോറും ഒരു സിക്‌സും പറത്തി. ഒന്നാം ഇന്നിങ്‌സിലും ജഡേജ അര്‍ധ ശതകം സ്വന്തമാക്കിയിരുന്നു. താരം 89 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ നേടിയത്. ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സില്‍ കെഎല്‍ രാഹുല്‍ (55), ഋഷഭ് പന്ത് (65) എന്നിവരും അര്‍ധ സെഞ്ച്വറി നേടി.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്; ഓസ്ട്രേലിയ, ഇം​ഗ്ലണ്ട് ഒപ്പത്തിനൊപ്പം; ഇന്ത്യയുടെ സ്ഥാനം?

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്; ഓസ്ട്രേലിയ, ഇം​ഗ്ലണ്ട് ഒപ്പത്തിനൊപ്പം; ഇന്ത്യയുടെ സ്ഥാനം?

ലണ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ 2025-27 സര്‍ക്കിള്‍ ആരംഭിച്ചതിനു പിന്നാലെ പോയിന്റ് പട്ടികയില്‍ ഇം​ഗ്ലണ്ടും ഓസ്‌ട്രേലിയയും ഒപ്പത്തിനൊപ്പം. നിലവിൽ ഓസ്ട്രേലിയ ഒന്നാമതും ഇം​ഗ്ലണ്ട് രണ്ടാമതുമാണ്. ഇരു ടീമുകൾക്കും 12 പോയിന്റ് വീതം. വിജയ ശതമാനവും 100. ഇന്ത്യയെ ഒന്നാം ടെസ്റ്റില്‍ വീഴ്ത്തി ഇംഗ്ലണ്ട് തലപ്പത്തെത്തിയിരുന്നു. പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് വിജയിച്ചാണ് ഓസീസ് തലപ്പത്തെത്തിയത്.

ശ്രീലങ്കയാണ് മൂന്നാം സ്ഥാനത്ത്, ബംഗ്ലാദേശ് നാലാം സ്ഥാനത്തും. ഇരു ടീമുകളും രണ്ട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ശ്രീലങ്ക ഒരു പോരാട്ടം ജയിച്ചപ്പോള്‍ ബംഗ്ലാദേശിന് ഒരു തോല്‍വിയും ഒരു സമനിലയും.

ഇംഗ്ലണ്ടിനോട് ആദ്യ കളി തോറ്റ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. വെസ്റ്റ് ഇന്‍ഡീസ് ആറാം സ്ഥാനത്തും. ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, നിലവിലെ ലോക ടെസ്റ്റ് ചാംപ്യന്‍മാരായ ദക്ഷിണാഫ്രിക്ക ടീമുകള്‍ ഈ സര്‍ക്കിളിലെ പോരാട്ടങ്ങള്‍ തുടങ്ങിയിട്ടില്ല.