‘ഹൈ വോള്‍ട്ടേജ് ഫിനാലെ’! ഏഷ്യാ കപ്പില്‍ മൂന്നാം വട്ടവും ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം

‘ഹൈ വോള്‍ട്ടേജ് ഫിനാലെ’! ഏഷ്യാ കപ്പില്‍ മൂന്നാം വട്ടവും ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം

ദുബൈ: ഏഷ്യാ കപ്പ് ടി20 പോരാട്ടത്തിന്റെ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്. ടൂര്‍ണമെന്റില്‍ മൂന്നാം തവണയും ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് ഫൈനലിലെ ഹൈലൈറ്റ്. ഇന്ത്യ അപരാജിതരായാണ് കലാശപ്പോരിനെത്തുന്നതെങ്കില്‍ പാകിസ്ഥാന് ടൂര്‍ണമെന്റില്‍ രണ്ട് തോല്‍വികളാണുള്ളത്. രണ്ടും തോറ്റത് ഇന്ത്യയോട്. അതിനാല്‍ പാകിസ്ഥാന്‍ കണക്കു തീര്‍ക്കാനും ഇന്ത്യ കിരീടം നിലനിര്‍ത്താനുമാണ് ഒരുങ്ങുന്നത്. ഏഷ്യാ കപ്പിന്റെ 41 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ നേര്‍ക്കുനേര്‍ പോരിനെത്തുന്നത് എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.

സൂപ്പര്‍ ഫോറിലെ അവസാന പോരാട്ടത്തില്‍ ശ്രീലങ്കയോട് സൂപ്പര്‍ ഓവര്‍ വരെ നീണ്ട പോരിലാണ് ഇന്ത്യ വിജയം പിടിച്ചത്. 202 റണ്‍സടിച്ചിട്ടും ലങ്കന്‍ ബാറ്റര്‍മാര്‍ പൊരുതിക്കയറിയതോടെ ഇന്ത്യ വിയര്‍ത്തിരുന്നു. എന്നാല്‍ അവസാന അഞ്ച് ഓവറില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കളി തിരികെ പിടിക്കുകയായിരുന്നു. ലങ്ക നല്‍കിയ ഷോക്ക് ഇന്ത്യയ്ക്കിന്നു പാഠമാകുമെന്നു പ്രതീക്ഷിക്കാം.

അഭിഷേകിന്റെ കത്തും ഫോം

ആഴവും പരപ്പുമുള്ള ബാറ്റിങ് നിരയാണ് ഇന്ത്യയുടെ കരുത്ത്. കളി ഒറ്റയ്ക്ക് നിര്‍ണയിക്കാന്‍ കെല്‍പ്പുള്ള 8 ബാറ്റര്‍മാരാണ് പ്ലെയിങ് ഇലവനില്‍ ഇന്ത്യക്കുള്ളത്. ഓപ്പണര്‍ അഭിഷേക് ശര്‍മ കത്തും ഫോമിലാണ്. പവര്‍പ്ലേ ഇത്ര കൃത്യമായി ഉപയോഗിച്ച ഒരു ഓപ്പണര്‍ ഏഷ്യാ കപ്പില്‍ വേറെയില്ല. തുടരെ മൂന്ന് അര്‍ധ സെഞ്ച്വറികളുമായി ടൂര്‍ണമെന്റിലെ തന്നെ ടോപ് സ്‌കോററും അഭിഷേകാണ്. ശുഭ്മാന്‍ ഗില്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ബാറ്റിങിലെ മറ്റ് കരുത്തര്‍. ഓപ്പണര്‍മാര്‍ നല്‍കുന്ന അതിവേഗ തുടക്കം മുതലാക്കാന്‍ മധ്യനിരയ്ക്കും സാധിച്ചാല്‍ ഇന്ത്യയുടെ നില ഭദ്രമാകും.

കുല്‍ദീപ് യാദവ്- വരുണ്‍ ചക്രവര്‍ത്തി- അക്ഷര്‍ പട്ടേല്‍

ബൗളിങില്‍ സ്പിന്‍ കരുത്താണ് ഇന്ത്യയെ വേറിട്ടു നിര്‍ത്തുന്നത്. കുല്‍ദീപ് യാദവ്- വരുണ്‍ ചക്രവര്‍ത്തി- അക്ഷര്‍ പട്ടേല്‍ ത്രയം പാകിസ്ഥാനെതിരായ ആദ്യ രണ്ട് കളികളിലും ജയത്തില്‍ നിര്‍ണായകമായിരുന്നു. ഈ ബൗളര്‍മാരെ പാക് ബാറ്റര്‍മാര്‍ നേരിടുന്നതിനനുസരിച്ചായിരിക്കും അവരുടെ വിധി. പേസര്‍ ജസ്പ്രിത് ബുംറ ഫോമില്‍ എത്തിയിട്ടില്ല എന്നതാണ് ഇന്ത്യക്ക് തലവേദനയുണ്ടാക്കുന്ന ഏക പോരായ്മ. എന്നാല്‍ ചരിത്രം നോക്കിയാല്‍ നിര്‍ണായക പോരാട്ടത്തിലെല്ലാം ബുംറ മികവോടെ പന്തെറിഞ്ഞിട്ടുണ്ട്.

ചോരുന്ന കൈകൾ

ഫീല്‍ഡിങിലെ അസ്ഥിരതയാണ് ഇന്ത്യ കാര്യമായി പരിഗണിക്കേണ്ട മേഖല. പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോറില്‍ എളുപ്പത്തില്‍ എടുക്കാവുന്ന ക്യാച്ചുകള്‍ വരെ വിട്ടത് ഉദാഹരണം. ശ്രീലങ്കക്കെതിരായ അവസാന പോരിലും ഫീല്‍ഡര്‍മാരുടെ ചോരുന്ന കൈകളാണ് മത്സരം ഒരര്‍ഥത്തില്‍ സൂപ്പര്‍ ഓവറിലേക്ക് നീട്ടിയത് എന്നതും പരിശോധിച്ചാല്‍ മനസിലാകും.

ശ്രീലങ്കക്കെതിരായ സൂപ്പർ ഫോർ പോരാട്ടത്തിനിടെ ഹർദിക് പാണ്ഡ്യ, അഭിഷേക് ശർമ എന്നിവർക്ക് പരിക്കേറ്റിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് ഏറ്റവും പുതിയ വിവരം. ഇരുവരും ഇന്ന് കളിക്കാനിറങ്ങും എന്നു തന്നെയാണ് ബൗളിങ് പരിശീലകൻ മോണി മോർക്കൽ വ്യക്തമാക്കിയിട്ടുള്ളത്.

പാകിസ്ഥാനെ കരുതിയിരിക്കണം

മറുഭാഗത്ത് ഇന്ത്യയോടു മാത്രം തോറ്റാണ് പാകിസ്ഥാന്‍ വരുന്നത്. ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരെ അവര്‍ കളിച്ചത് കണ്ടാല്‍ ഇന്ത്യയ്ക്ക് ഇന്ന് അത്രയെളുപ്പമാകില്ല കാര്യങ്ങള്‍ എന്നു മനസിലാകും. ബംഗ്ലാദേശിനോടു കുറഞ്ഞ സ്‌കോറില്‍ പുറത്തായിട്ടും ബൗളിങ് മികവില്‍ അവര്‍ കളി ജയിച്ചു കയറി. ബാറ്റിങിലെ അസ്ഥിരതയാണ് അവര്‍ നേരിടുന്ന പ്രധാന പോരായ്മ.

ബാറ്റിങില്‍ സാഹിബ്‌സാദ ഫര്‍ഹാന്‍ ഫോമിലാണ്. സയം ആയൂബും മികവിന്റെ സൂചനകള്‍ നല്‍കിക്കഴിഞ്ഞു. ടി20 സ്‌പെഷലിസ്റ്റായ ഫഖര്‍ സമാന്റെ ഫോമില്ലായ്മയാണ് അവരെ കുഴക്കുന്നത്. ക്യാപ്റ്റന്‍ സല്‍മാന്‍ ആഘയും മികവിലേക്കെത്തിയിട്ടില്ല. ഹസന്‍ തലത്, മുഹമ്മദ് ഹാരിസ് എന്നിവരാണ് മറ്റ് ബാറ്റര്‍മാര്‍. ഇവരെല്ലാം ഒറ്റപ്പെട്ട നിലയില്‍ മികവു പുലര്‍ത്തിയിട്ടുണ്ടെങ്കിലും അസ്ഥിരതയാണ് മൊത്തത്തില്‍ ബാറ്റിങ് നിരയില്‍ മുഴച്ചു നില്‍ക്കുന്നത്.

മൂന്ന് പേസര്‍മാരെയാണ് പാകിസ്ഥാന്‍ ബൗളിങില്‍ മുഖ്യമായി അണിനിരത്തിയിട്ടുള്ളത്. ആദ്യ കളികളില്‍ മങ്ങിപ്പോയ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി ഫോമിലേക്കെത്തിയത് അവര്‍ക്ക് കരുത്താണ്. ഫഹീം അഷ്‌റഫും മികവിലെത്തിയിട്ടുണ്ട്. ഹാരിസ് റൗഫ്, സ്പിന്നര്‍ അബ്രാര്‍ അഹമദ് എന്നിവരും ടീമിന്റെ കരുത്താണ്.

ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി പാകിസ്ഥാൻ, ഏഷ്യാ കപ്പ് ചരിത്രത്തിലാദ്യമായി ഇന്ത്യ-പാക് സ്വപ്ന ഫൈനല്‍

ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി പാകിസ്ഥാൻ, ഏഷ്യാ കപ്പ് ചരിത്രത്തിലാദ്യമായി ഇന്ത്യ-പാക് സ്വപ്ന ഫൈനല്‍

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ സ്വപ്നഫൈനല്‍. നിര്‍ണായക സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ 11 റണ്‍സിന് തോല്‍പ്പിച്ചാണ് ഞായറാഴ്ച നടക്കുന്ന കിരീടപ്പോരാട്ടത്തിലേക്ക് ഇന്ത്യക്കൊപ്പം പാകിസ്ഥാനും എത്തിയത്. ഏഷ്യാ കപ്പ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ136 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 25 പന്തില്‍ 30 റണ്‍സെടുത്ത ഷമീം ഹൊസൈന്‍ ആണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. സൈഫ് ഹസന്‍ 18 റണ്‍സെുത്തപ്പോള്‍ നൂറുല്‍ ഹസന്‍ 16 റണ്‍സെടുത്തു. വാലറ്റത്ത് റിഷാദ് ഹൊസൈന്‍ 10 പന്തിൽ 16 റണ്‍സുമായി പൊരുതിയെങ്കിലും പാകിസ്ഥാന്‍റെ ജയം തടയാനായില്ല. പാകിസ്ഥാനുവേണ്ടി ഷഹീന്‍ അഫ്രീദി 17 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഹാരിസ് റൗഫ് 33 റണ്‍സിന് മൂന്നും സയ്യിം അയൂബ് 16 റണ്‍സിന് രണ്ടു വിക്കറ്റുമെടുത്തു. സ്കോര്‍ പാകിസ്ഥാന്‍ 20 ഓവറില്‍ 135-8, ബംഗ്ലാദേശ് 20 ഓവറില്‍ 124-9

തുടക്കത്തിലെ അടിതെറ്റി

136 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബംഗ്ലാദേശിന് തുടക്കത്തിലെ അടിതെറ്റി. ഷഹീന്‍ അഫ്രീദി എറിഞ്ഞ ആദ്യ ഓവറിലെ അ‍ഞ്ചാം പന്തില്‍ പര്‍വേസ് ഹൊസൈന്‍ ഇമോണിനെ(0) മടക്കിയ ഷഹീന്‍ അഫ്രീദിയാണ് ബംഗ്ലാദേശിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. ഇന്ത്യക്കെതിരെ അര്‍ധസെഞ്ചുറി നേടിയ സെയ്ഫ് ഹസന്‍ പ്രതീക്ഷ നല്‍കിയെങ്കിലും തൗഹിദ് ഹൃദോയിയെ വീഴ്ത്തിയ ഷഹീന്‍ തന്നെ ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കി. പിന്നാലെ ഹാരിസ് റൗഫ് സെയ്ഫ് ഹസനെ മടക്കിയതോടെ ബംഗ്ലാദേശ് പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സിലൊതുക്കി. പവര്‍ പ്ലേക്ക് പിന്നാലെ മെഹ്ദി ഹസനെ(11) വീഴ്ത്തിയ മുഹമ്മദ് നവാസ് ബംഗ്ലാദേശിനെ 44-4ലേക്ക് തള്ളിയിട്ടെങ്കിലും നൂറുല്‍ ഹസനും(21 പന്തില്‍ 16) ഷമീം ഹൊസൈനും ചേര്‍ന്ന് ബംഗ്ലാദേശിനെ 50 കടത്തി.

സ്കോര്‍ 63ല്‍ നില്‍ക്കെ നൂറുല്‍ ഹസനെയും 73ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ ജേക്കര്‍ അലിയെയും(5) വീഴ്ത്തിയ സയ്യിം അയൂബ് ബംഗ്ലാദേശിന് ഇരട്ട പ്രഹരമേല്‍പ്പിച്ചെങ്കിലപം ക്രീസിലുറച്ച ഷമീം ഹൊസൈന്‍ ബംഗ്ലാദേശിന് പ്രതീക്ഷ നല്‍കി. അവസാന നാലോവറിൽ 46 റണ്‍സായിരുന്നു ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഷഹീന്‍ അഫ്രീദിയെറിഞ്ഞ പതിനേഴാം ഓവറിലെ ആദ്യ പന്തില്‍ തന്‍സിം ഹസന്‍ ബൗണ്ടറി നേടി ബംഗ്ലാദേശിന് പ്രതീക്ഷ നല്‍കിയെങ്കിലും അഞ്ചാം പന്തില്‍ മനോഹരമായൊരു സ്ലോ ബോളില്‍ ഷമീമിനെ(25 പന്തില്‍ 30) ഹാരിസ് റൗഫിന്‍റെ കൈകളിലെത്തിച്ച ഷഹീന്‍ അഫ്രീദി അവരുടെ അവസാന പ്രതീക്ഷയും തകര്‍ത്തു. തന്‍സിം ഹസന്‍ സാക്കിബിനെയും(10), ടസ്കിന്‍ അഹമ്മദിനെയും(4) ഒരോവറില്‍ മടക്കിയ ഹാരിസ് റൗഫ് ബംഗ്ലാദേശിന്‍റെ വാലറുത്തു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 135 റണ്‍സെടുത്തത്. മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ ആദ്യ 12 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സ് മാത്രമെടുത്ത പാകിസ്ഥാന്‍ അവസാന എട്ടോവറില്‍ 80 റണ്‍സടിച്ചാണ് പൊരുതാവുന്ന സ്കോറിലെത്തിയത്. 23 പന്തില്‍ 31 റണ്‍സെടുത്ത മുഹമ്മദ് ഹാരിസാണ് പാകിസ്ഥാന്‍റെ ടോപ് സ്കോററായത്. മുഹമ്മദ് നവാസ് 15 പന്തില്‍ 25 റണ്‍സടിച്ചപ്പോള്‍ ഷഹീന്‍ അഫ്രീദിയും ക്യാപറ്റൻ സല്‍മാന്‍ ആഗയും 19 റണ്‍സ് വീതമെടുത്തു. ബംഗ്ലാദേശിനായി ടസ്കിന്‍ അഹമ്മദ് മൂന്നും മെഹ്ദി ഹസന്‍, റിഷാദ് ഹൊസൈന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ബംഗ്ലാദേശ് ഫീല്‍ഡര്‍മാര്‍ നിരവധി ക്യാച്ചുകള്‍ കൈവിട്ടില്ലായിരുന്നെങ്കില്‍ പാകിസ്ഥാൻ 100 പോലും കടക്കില്ലായിരുന്നു.

ഒരൊറ്റ റീല്‍ മലപ്പുറത്തുനിന്ന് മുഹമ്മദ് റിസ്വാനെ മെസിയുടെ നാട്ടിലെത്തിച്ച കഥ

ഒരൊറ്റ റീല്‍ മലപ്പുറത്തുനിന്ന് മുഹമ്മദ് റിസ്വാനെ മെസിയുടെ നാട്ടിലെത്തിച്ച കഥ

കോഴിക്കോട്: ബ്യൂണസ് ഐറിസില്‍ മെസിയുടെ അവസാന മത്സരത്തില്‍ 85,000ത്തോളം വരുന്ന കാണികളുടെ ആരവം മുഴങ്ങിയപ്പോള്‍ ഗാലറിയില്‍ മലയാളിയായ മുഹമ്മദ് റിസ്വാനും ഉണ്ടായിരുന്നു. ആകാശ നീലയും വെള്ള നിറവും കലര്‍ന്ന ജഴ്‌സി ധരിച്ച് ആരാധകര്‍ ഗാലറിയില്‍ നിറഞ്ഞപ്പോള്‍ മലപ്പുറം ജില്ലയിലെ അരീക്കോട് നിന്നുള്ള 22 വയസുകാരന് മനോഹര നിമിഷമായിരുന്നു.

മത്സരം കാണാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ വിഐപി അതിഥിയായാണ് മുഹമ്മദ് റിസ്വാനെ ക്ഷണിച്ചത്. മെസിയുടെ മൈതാനത്തെ മാന്ത്രികത മുഹമ്മദ് റിസ്വാന്‍ നേരില്‍ കണ്ടു. ‘എന്റെ സ്വപ്ന കളിക്കാരന്‍ എനിക്ക് ഈ നിമിഷം സമ്മാനിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല,’ റിസ്വാന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ഒരൊറ്റ ഇന്‍സ്റ്റഗ്രാം റീലാണ് ഈ 22 കാരനെ മെസിയുടെ നാട്ടിലെത്തിച്ചത്. മലപ്പുറം ജില്ലയിലെ കേരളാകുണ്ട് വെള്ളച്ചാട്ടത്തിനിപ്പുറത്തുനിന്ന് വെള്ളച്ചാട്ടത്തിലേക്ക് തൊടുത്ത ഒരു ഫുട്ബോള്‍ ഫ്രീകിക്ക് റീല്‍ മുഹമ്മദിന് റെക്കോര്‍ഡ് കാഴ്ചക്കാരെയാണ് നേടിക്കൊടുത്തത്. 2023 നവംബറില്‍ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് 554 മില്യണ്‍ കാഴ്ചക്കാരെയാണ് ലഭിച്ചത്. ജര്‍മ്മനി, സ്‌പെയിന്‍, ഫ്രാന്‍സ് തുടങ്ങി ലോകമെങ്ങും ഈ വിഡിയോ വൈറലായിരുന്നു.

ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട റീലെന്ന നിലയില്‍ 2024 ജനുവരി 8 ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും നേടി.പിന്നിട് അതേ വെള്ളച്ചാട്ടത്തിനടുത്ത് ഫുട്‌ബോള്‍ കയ്യില്‍ പിടിച്ച് സര്‍ട്ടിഫിക്കറ്റുമായി നില്‍ക്കുന്ന വിഡിയോ റിസ്വാന്‍ ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചിരുന്നു.

മലപ്പുറം മങ്കടവ് ഗ്രാമത്തിലെ വ്യാപാരിയായ അബ്ദുള്‍ മജീദിന്റെ മകനാണ് മുഹമ്മദ് റിസ്വാന്‍. ഫുട്‌ബോളിനോട് പ്രണയം കുട്ടിക്കാലം മുതല്‍ ഉണ്ടായിരുന്നു. കൈയ്ക്ക് പരിക്കേറ്റതിനാലാണ് മുഹമ്മദ് റിസ്വാന്റെ ഫുട്‌ബോള്‍ എന്ന പ്രൊഫഷണല്‍ സ്വപ്‌നം തകര്‍ത്തത്. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിന്നുള്ള ഫ്രീസ്‌റ്റൈല്‍ വിഡിയോകള്‍, മൂന്ന് വര്‍ഷം മുമ്പ് വീണ്ടും തീ മുഹമ്മദിനെ കാല്‍പന്തിനോട് അടുപ്പിച്ചത്. ഇന്ന് 2.2 മില്യണിലധികം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സുണ്ട് മുഹമ്മദിന്.

കഴിഞ്ഞ മാസം ദുബൈയില്‍ അര്‍ജന്റീനയിലേക്കുള്ള യാത്രാമധ്യേ, ദേശീയ ടീം പരിശീലകന്‍ ലയണല്‍ സ്‌കലോണിയെ കണ്ടുമുട്ടി, തന്റെ ട്രിക്കുകള്‍ ടീമിനെ പ്രചോദിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞന്ന് മുഹമ്മദ് റിസ്വാന്‍ പറഞ്ഞു.

അഭിഷേകിന്റെ മിന്നലടിയില്‍ പതറിത്തെറിച്ചു, ഹസ്തദാനവും ഇല്ല; സൂപ്പര്‍ ഫോറിലും പാകിസ്ഥാന് കണക്കിനു കിട്ടി!

അഭിഷേകിന്റെ മിന്നലടിയില്‍ പതറിത്തെറിച്ചു, ഹസ്തദാനവും ഇല്ല; സൂപ്പര്‍ ഫോറിലും പാകിസ്ഥാന് കണക്കിനു കിട്ടി!

ദുബൈ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ പോരാട്ടത്തിലും പാകിസ്ഥാനെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിലെ തോല്‍വിയും അതിനിടെയുണ്ടായ ഹസ്തദാന വിവാദത്തിനും കളിയിലൂടെ മറുപടി നല്‍കാമെന്ന പാക് മോഹം ഫലിച്ചില്ല. ഇന്ത്യ ആറ് വിക്കറ്റ് വിജയമാണ് പിടിച്ചെടുത്തത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ ഏഴ് പന്തുകള്‍ ബാക്കി നിര്‍ത്തി 4 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സടിച്ച് മറികടന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് കണ്ടെത്തിയത്.

ജയത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യക്കായി അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന ഓപ്പണിങ് സഖ്യം പാകിസ്ഥാന്റെ എല്ലാ മോഹങ്ങളും തകര്‍ത്തെറിയുന്ന കാഴ്ചയായിരുന്നു തുടക്കം മുതല്‍. ഗില്‍ ഫോമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ അഭിഷേക് തന്റെ മിന്നലടികളുമായി ഒരിക്കല്‍ കൂടി കളം വാണു. ഇരുവരും ചേര്‍ന്നു സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയാണ് പിരിഞ്ഞത്.

39 പന്തുകള്‍ നേരിട്ട് അഭിഷേക് ശര്‍മ 5 സിക്‌സും 6 ഫോറും സഹിതം 74 റണ്‍സ് വാരി. ഗില്‍ 28 പന്തില്‍ 8 ഫോറുകള്‍ സഹിതം 47 റണ്‍സും കണ്ടെത്തി. ഇരുവരും ചേര്‍ന്നു ഒന്നാം വിക്കറ്റില്‍ 105 റണ്‍സ് കണ്ടെത്തി. ഈ ഏഷ്യാ കപ്പിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സ്‌കോറായും ഇതു മാറി.

4.4 ഓവറില്‍ ഇന്ത്യ 50 റണ്‍സിലെത്തി. പവര്‍പ്ലേയില്‍ ഇരുവരും ചേര്‍ന്നു അടിച്ചെടുത്തത് 69 റണ്‍സ്. ഗ്രൂപ്പ് ഘട്ടത്തിലെ പോരില്‍ ഷഹീന്‍ അഫ്രീദിയെ ഫോറടിച്ച് സ്വീകരിച്ച അഭിഷേക് ഇത്തവണ ആദ്യ പന്ത് തന്നെ സിക്‌സര്‍ തൂക്കിയാണ് സ്വാഗതം ചെയ്തത്. 24 പന്തില്‍ അഭിഷേക് അര്‍ധ സെഞ്ച്വറിയിലെത്തി. പാകിസ്ഥാനെതിരെ ഒരു ഇന്ത്യന്‍ താരം നേടുന്ന അതിവേഗ അര്‍ധ സെഞ്ച്വറിയായും താരത്തിന്റെ പ്രകടനം മാറി. 2012ല്‍ 25 പന്തില്‍ അര്‍ധ സെഞ്ച്വറിയടിച്ച യുവരാജ് സിങിന്റെ റെക്കോര്‍ഡാണ് അഭിഷേക് സ്വന്തം പേരിലാക്കിയത്.

സ്‌കോര്‍ 105ല്‍ എത്തിയപ്പോഴാണ് പാകിസ്ഥാന് ബ്രേക്ക് ത്രൂ ലഭിക്കുന്നത്. പത്താം ഓവറിന്റെ അഞ്ചാം പന്തില്‍ ഗില്ലിനെ ഫഹീം അഷ്‌റഫ് ക്ലീന്‍ ബൗള്‍ഡാക്കി. തൊട്ടു പിന്നാലെ സ്‌കോര്‍ 106ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനേയും പാകിസ്ഥാന്‍ പുറത്താക്കി. ഹാരിസ് റൗഫാണ് ഇന്ത്യന്‍ നായകനെ മടക്കിയത്. 3 പന്തുകള്‍ നേരിട്ട് സൂര്യ പൂജ്യത്തില്‍ പുറത്തായി. വമ്പനടിക്കു ശ്രമിച്ച ക്യാപ്റ്റനെ അബ്രാര്‍ അഹമദ് ക്യാച്ചെടുത്തു മടക്കുകയായിരുന്നു.

123ല്‍ എത്തിയപ്പോള്‍ അഭിഷേകിനേയും പാകിസ്ഥാന്‍ പുറത്താക്കി. അബ്രാര്‍ അഹമദിനെ സിക്‌സര്‍ തൂക്കി നിന്ന അഭിഷേക് അടുത്ത പന്തും സിക്‌സടിക്കാന്‍ ശ്രമിച്ചു. അബ്രാര്‍ എറിഞ്ഞ ഗൂഗ്ലി പക്ഷേ അഭിഷേകിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. ലോങ് ഓണില്‍ ഹാരിസ് റൗഫ് ക്യാച്ചെടുത്താണ് താരം മടങ്ങിയത്.

മലയാളി താരം സഞ്ജു സാംസണ്‍ അഞ്ചാമനായി ക്രീസിലെത്തിയെങ്കിലും തിളങ്ങാനായില്ല. തിലക് വര്‍മയ്‌ക്കൊപ്പം ചേര്‍ന്നു സ്‌കോര്‍ മുന്നോട്ടു നയിക്കാനുള്ള ശ്രമത്തിലായിരുന്നു സഞ്ജു. ഒരു ഫോറടിച്ച് ടോപ് ഗിയറിലേക്ക് മാറാന്‍ ശ്രമിച്ച സഞ്ജുവിന് പക്ഷേ മികവിലേക്കുയരാന്‍ സാധിച്ചില്ല. സ്‌കോര്‍ 148ല്‍ നില്‍ക്കെ സഞ്ജുവിനെ ഹാരിസ് റൗഫ് ക്ലീന്‍ ബൗള്‍ഡാക്കി. താരം 17 പന്തില്‍ 13 റണ്‍സാണ് അടിച്ചത്.

ഇന്ത്യ ചെറിയ തോതില്‍ പതറിയെങ്കിലും പിന്നീട് തിലക് വര്‍മ- ഹര്‍ദ്ദിക് പാണ്ഡ്യ സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ ജയത്തിലെത്തിച്ചു. തിലക് 19 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം 30 റണ്‍സുമായി പുറത്താകാതെ നിന്നു. ഹര്‍ദ്ദിക് 7 പന്തില്‍ 7 റണ്‍സെടുത്തു ക്രീസില്‍ തുടര്‍ന്നു. ഷഹീന്‍ അഫ്രീദി എറിഞ്ഞ 19ാം ഓവറിലെ നാലാം പന്തില്‍ സിക്‌സും അഞ്ചാം പന്തില്‍ ഫോറും തൂക്കി തിലക് ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കി. ജയത്തിനു പിന്നാലെ ഇത്തവണയും ഹസ്തദാനമൊന്നുമില്ലാതെ ഇന്ത്യന്‍ താരങ്ങള്‍ മടങ്ങുകയും ചെയ്തു.

നേരത്തെ ടോസ് നേടി ഇന്ത്യ പാകിസ്ഥാനെ ബാറ്റിങിനു അയയ്ക്കുകയായിരുന്നു. 45 പന്തില്‍ നിന്ന് 58 റണ്‍സെടുത്ത സാഹിബ്സാദ ഫര്‍ഹാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. താരത്തിന്റെ വമ്പനടികളാണ് പാകിസ്ഥാന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ഫര്‍ഹാന്‍ 3 സിക്‌സും 5 ഫോറും പറത്തി. അവസാന ഓവറുകളില്‍ 8 പന്തില്‍ 20 റണ്‍സടിച്ച ഫഹീം അഷറഫിന്റെ കാമിയോ ഇന്നിങ്‌സും അവര്‍ക്ക് നിര്‍ണായകമായി. താരം 2 സിക്‌സും ഒരു ഫോറും പറത്തി. മുഹമ്മദ് നവാസ് (19 പന്തില്‍ 21), സയം അയൂബ് (17 പന്തില്‍ 21), ക്യാപ്റ്റന്‍ സല്‍മാന്‍ ആഘ (13 പന്തില്‍ 17 റണ്‍സ്) എന്നിവരും പാക് സ്‌കോറിലേക്ക് നിര്‍ണായക സംഭാവന നല്‍കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിങില്‍ തുടരെ പരാജയപ്പെട്ട സയം അയൂബിനെ മാറ്റി ഫഖര്‍ സമാനു പ്രമോഷന്‍ നല്‍കി ഓപ്പണറാക്കി ഇറക്കി പാകിസ്ഥാന്‍ പരീക്ഷണത്തിനു മുതിര്‍ന്നു. തുടക്കത്തില്‍ നാടകീയമായിരുന്നു കാര്യങ്ങള്‍. ഹര്‍ദ്ദിക് പാണ്ഡ്യഎറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ഏറ് കൊണ്ടു ഫര്‍ഹാനു കൈക്കു പരിക്കേറ്റതിനെ തുടര്‍ന്നു മത്സരം അല്‍പ്പ സമയം നിര്‍ത്തി വച്ചു. മത്സരം വീണ്ടും തുടങ്ങി മൂന്നാം പന്തില്‍ ഫര്‍ഹാനെ മടക്കാനുള്ള അവസരവും ഇന്ത്യക്കു കിട്ടി. എന്നാല്‍ താരം നല്‍കിയ ക്യാച്ച് അഭിഷേക് ശര്‍മ കൈവിട്ടു.

എന്നാല്‍ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്ക് അധികം കാത്തു നില്‍ക്കേണ്ടി വന്നില്ല. ഹര്‍ദ്ദിക് എറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ ഫഖര്‍ സമാന്റെ ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ കൈപ്പിടിയിലൊതുക്കി. ഈ ക്യാച്ച് അല്‍പ്പം ആശയക്കുഴപ്പമുണ്ടാക്കിയെങ്കിലും തേഡ് അംപയര്‍ ഔട്ട് വിളിച്ചു. ഗ്രൗണ്ടിനോടു ഗ്ലൗ ചേര്‍ത്തു വച്ചാണ് സഞ്ജു ക്യാച്ചെടുത്തത്. ഫഖര്‍ സമാന് വിശ്വസിക്കാനായില്ല. താരം പിന്നീട് പരിശീലകന്‍ മൈക്ക് ഹെസനോടു പരാതിയും പറയുന്നുണ്ടായിരുന്നു. ഫഖര്‍ 3 ഫോറുകള്‍ സഹിതം 15 റണ്‍സുമായി പുറത്തായി.

വരുണ്‍ ചക്രവര്‍ത്തിയുടെ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ സയം അയൂബിനെ പുറത്താക്കാനുള്ള സുവര്‍ണാവസരവും ഇന്ത്യ കളഞ്ഞു. ഇത്തവണ ഈസി ക്യാച്ചായിരുന്നെങ്കിലും കുല്‍ദീപ് യാദവിന്റെ കൈകളും ചോര്‍ന്നു. അഭിഷേക് ആദ്യ കൈവിട്ടത് എളുപ്പമെടുക്കാന്‍ സാധിക്കുന്ന ക്യാച്ചായിരുന്നില്ലെന്നു സമാധാനിക്കാം. എന്നാല്‍ കുല്‍ദീപ് അനായാസ ക്യാച്ചാണ് നിലത്തിട്ടത്. പവര്‍പ്ലേയില്‍ 55 റണ്‍സടിക്കാന്‍ പാക് ബാറ്റര്‍മാര്‍ക്കായി. പിന്നാലെ വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ എട്ടാം ഓവറിലെ മൂന്നാം പന്തില്‍ ഫര്‍ഹാന്റെ മറ്റൊരു ക്യാച്ചും അഭിഷേകിനു കൈയിലൊതുക്കാനായില്ല. ബൗണ്ടറി ലൈനില്‍ വച്ച് ക്യാച്ചിനായി അഭിഷേക് ചാടിയെങ്കിലും കൈയില്‍ തട്ടി പന്ത് സിക്‌സായി മാറി.

പാക് ബാറ്റര്‍മാര്‍ കളത്തില്‍ നിലയുറപ്പിക്കുമെന്നു തോന്നിച്ച ഘട്ടത്തില്‍ ശിവം ദുബെയെ പന്തേല്‍പ്പിച്ച സൂര്യകുമാറിന്റെ നീക്കം ഫലിച്ചു. 21 റണ്‍സുമായി ഫോമിലേക്ക് മടങ്ങിയെത്തിയ സയം അയൂബിനെ ഇത്തവണ അഭിഷേക് കൈവിട്ടില്ല. ആദ്യം കൈവിട്ട ക്യാച്ചിനു സമാനമായിരുന്നു ഇത്തവണത്തെ ക്യാച്ചും. പന്ത് സുരക്ഷിതമായി തന്നെ താരം കൈയിലൊതുക്കി. പാകിസ്ഥാന്‍ 11.2 ഓവറിലാണ് 100 കടന്നത്.

പിന്നാലെ ഹുസൈന്‍ തലതിനെ കുല്‍ദീപ് യാദവും അര്‍ധ സെഞ്ച്വറി നേടിയ ഫര്‍ഹാനെ ശിവം ദുബെയും പുറത്താക്കി പാകിസ്ഥാനെ പ്രതിരോധത്തിലാക്കി. തലത് 10 റണ്‍സ് മാത്രമാണ് എടുത്തത്.

15 ഓവറുകള്‍ പിന്നിട്ടപ്പോഴാണ് പാകിസ്ഥാന്‍ വീണ്ടും ടോപ് ഗിയറിലേക്ക് മാറിയത്. സല്‍മാന്‍ ആഘയും മുഹമ്മദ് നവാസും ചേര്‍ന്നു സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമം ആരംഭിച്ചു. എന്നാല്‍ നവാസിനെ നേരിട്ടുള്ള ഏറില്‍ സൂര്യകുമാര്‍ യാദവ് റണ്ണൗട്ടാക്കിയത് പാകിസ്ഥാനെ ഞെട്ടിച്ചു. സിംഗിള്‍ എടുത്ത ശേഷം രണ്ടാം റണ്‍സിനായി താരം ശ്രമിച്ചെങ്കിലും ക്രീസ് വിട്ട് നവാസ് സംശയത്തോടെ മടങ്ങി. സൂര്യകുമാര്‍ വിക്കറ്റ് ലക്ഷ്യമിട്ടു നില്‍ക്കുന്നത് താരം കണ്ടതുമില്ല. നേരിട്ടുള്ള ഇന്ത്യന്‍ ക്യാപ്റ്റന്റെ ത്രോ വിക്കറ്റില്‍ പതിച്ചു. ബെയ്ല്‍സ് വീണില്ലെങ്കിലും പന്ത് കൊണ്ട് സ്റ്റംപ് ലൈറ്റ് കത്തി. ഇതോടെ അംപയര്‍ ഔട്ടും വിളിച്ചു.

ഇന്ത്യക്കായി ശിവം ദുബെ 2 വിക്കറ്റെടുത്തു. ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഇന്ത്യയെ ‘വിറപ്പിച്ച്’ ഒമാന്‍ കീഴടങ്ങി; എട്ടുപേര്‍ പന്തെറിഞ്ഞിട്ടും വീഴ്ത്താനായത് നാലുവിക്കറ്റ്

ഇന്ത്യയെ ‘വിറപ്പിച്ച്’ ഒമാന്‍ കീഴടങ്ങി; എട്ടുപേര്‍ പന്തെറിഞ്ഞിട്ടും വീഴ്ത്താനായത് നാലുവിക്കറ്റ്

ദുബൈ: അനായാസം വിജയം പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ ഇന്ത്യന്‍ ടീം ഒമാന് മുന്നില്‍ വിറച്ചു ജയിച്ചു. ഇന്ത്യയുടെ വിജയം 21 റണ്‍സിനാണ്. ഈ ഏഷ്യാകപ്പിലെ ഉയര്‍ന്ന ടോട്ടലായ 188 റണ്‍സ് പിന്തുടര്‍ന്ന ഒമാന്‍ ഇരുപത് ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സില്‍ അവസാനിച്ചു. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും വിജയിച്ചില്ലെങ്കിലും ഒമാന് അഭിമാനത്തോടെ തിരികെ വണ്ടി കയറാം.

വിജയത്തോടെ ഗ്രൂപ്പ് എയില്‍ എല്ലാം മത്സരങ്ങളും വിജയിച്ച ഇന്ത്യ, ആറു പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി. ഒമാന്‍ പട്ടികയില്‍ അവസാനവും. 21നു പാകിസ്ഥനെതിരെയാണ് ഇന്ത്യയുടെ ആദ്യ സൂപ്പര്‍ ഫോര്‍ മത്സരം. മറുപടി ബാറ്റിങ്ങില്‍, അര്‍ധസെഞ്ച്വറി നേടിയ ആമിര്‍ കലീം (46 പന്തില്‍ 64), ഹമ്മദ് മിര്‍സ (33 പന്തില്‍ 51) എന്നിവരുടെ മികച്ച ബാറ്റിങിലാണ് ഒമാന്‍ പൊരുതിയത്.

ക്യാപ്റ്റന്‍ ജതീന്ദര്‍ സീങ്ങും, ആമിര്‍ കലീമും ചേര്‍ന്ന് മികച്ച തുടക്കമാണ് ഒമാനു നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു.ഒമാന്റെ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യയ്ക്ക് ഒന്‍പതാം ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു. ജതീന്ദര്‍ സിങ്ങിന്റെ വിക്കറ്റ് വീഴ്ത്തി കുല്‍ദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്.എന്നാല്‍ മൂന്നാമനായി ഹമ്മദ് മിര്‍സ എത്തിയതോടെ ഒമാന്‍ സ്‌കോര്‍ ബോര്‍ഡ് കുറച്ചുകൂടി വേഗത്തില്‍ ചലിച്ചു. ഇരുവരും ചേര്‍ന്ന് നിശ്ചിത ഇടവേളകളില്‍ സിക്‌സറുകളും ബൗണ്ടറികളും കണ്ടെത്തിയതോടെ ഒരു സമയത്ത് വന്‍ അട്ടിമറി വരെയുണ്ടാകുമെന്ന തോന്നലുമുണ്ടായി.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചിട്ടും വിക്കറ്റ് വീഴ്ത്താനുമായില്ല. രണ്ടു സിക്‌സും ഏഴു ഫോറുമാണ് ആമിറിന്റെ ബാറ്റില്‍നിന്നു പിറന്നത്. 18ാം ഓവറില്‍ ഹര്‍ഷിത് റാണയുടെ പന്തില്‍ കിടിലന്‍ ക്യാച്ചിലൂടെ ഹാര്‍ദിക് പാണ്ഡ്യ ആമിറിനെ പുറത്താക്കിയതാണ് ഒമാനു തിരിച്ചടിയായത്. തൊട്ടടുത്ത ഓവറില്‍ മിര്‍സയും പുറത്തായി. രണ്ടു സിക്‌സും അഞ്ച് ഫോറുമാണ് മിര്‍സ നേടി. അവസാന ഓവറില്‍ 34 റണ്‍സാണ് ഒമാനു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 12 റണ്‍സ് നേടാനെ അവര്‍ക്കായുള്ളൂ.

ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അവസാന ഓവറിനെ വിനായക് ശുക്ലയെ പുറത്താക്കി അര്‍ഷ്ദീപ് ട്വന്റി20യില്‍ 100 വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് അര്‍ഷ്ദീപ് സീങ്.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. മലയാളിത്താരം സഞ്ജു സാംസണ്‍ന്റെ അര്‍ധ സെഞ്ച്വറിയും അഭിഷേക് ശര്‍മയുടെയും തിലക് വര്‍മയുടെയും ബാറ്റിങാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്താനായത്.

ധ്രുവ് ജുറേലിന് പിന്നാലെ സെഞ്ച്വറിയടിച്ച് ദേവ്ദത്ത് പടിക്കലും; തിരിച്ചടിച്ച് ഇന്ത്യ

ധ്രുവ് ജുറേലിന് പിന്നാലെ സെഞ്ച്വറിയടിച്ച് ദേവ്ദത്ത് പടിക്കലും; തിരിച്ചടിച്ച് ഇന്ത്യ

ലഖ്നൗ: ഓസ്ട്രേലിയ എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പോരാട്ടത്തില്‍ ഓസീസ് സ്‌കോറിനരികെ ഇന്ത്യ. ധ്രുവ് ജുറേലിനു പിന്നാലെ മലയാളി താരം ദേവ്ദത്ത് പടിക്കലും കിടിലന്‍ സെഞ്ച്വറിയുമായി കളം വാണു. താരം 150 റണ്‍സെടുത്ത് ടോപ് സ്‌കോററായി.

ഒന്നാം ഇന്നിങ്സില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 532 റണ്‍സെന്ന നിലയില്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത ഓസീസിനെതിരെ ഇന്ത്യ നാലാം ദിനം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 520 റണ്‍സെന്ന നിലയില്‍. ഓസീസ് സ്‌കോറിനൊപ്പമെത്താന്‍ ഇനി 12 റണ്‍സ് കൂടിയാണ് ഇന്ത്യയ്ക്ക് വേണ്ടത്. ചതുര്‍ദിന പോരാട്ടമായതിനാല്‍ ഇന്ന് കളി അവസാനിക്കും. മത്സരം സമനിലയില്‍ പിരിയും.

നാലാം ദിനമായ ഇന്ന് ധ്രുവ് ജുറേലാണ് ആദ്യം പുറത്തായത്. താരം 197 പന്തില്‍ 5 സിക്‌സും 13 ഫോറും സഹിതം 140 റണ്‍സ് കണ്ടെത്തി. പിന്നാലെ 16 റണ്‍സെടുത്ത് തനുഷ് കോടിയനും മടങ്ങി. ദേവ്ദത്ത് 281 പന്തുകള്‍ നേരിട്ട് 14 ഫോറും ഒരു സിക്‌സും സഹിതമാണ് 150 റണ്‍സ് കണ്ടെത്തിയത്.

നേരത്തെ ഓപ്പണര്‍ എന്‍ ജഗദീശന്‍ (64), സായ് സുദര്‍ശന്‍ (73) എന്നിവരും അര്‍ധ സെഞ്ച്വറി നേടിയിരുന്നു. മറ്റൊരു ഓപ്പണര്‍ അഭിമന്യു ഈശ്വരന്‍ 44 റണ്‍സും കണ്ടെത്തി.

ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്താന്‍ ശ്രമിക്കുന്ന ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് കാര്യമായി തിളങ്ങാനായില്ല. താരം 8 റണ്‍സുമായി മടങ്ങി.

നേരത്തെ സാം കോണ്‍സ്റ്റാസ് (109), ജോഷ് ഫിലിപ്പ് (പുറത്താകാതെ 123) എന്നിവരുടെ സെഞ്ച്വറിയും മൂന്ന് താരങ്ങളുടെ അര്‍ധ സെഞ്ച്വറിയുടേയും ബലത്തിലാണ് ഓസീസ് കൂറ്റന്‍ സ്‌കോറിലെത്തിയത്. കാംപല്‍ കെല്ലവെ (88), കൂപര്‍ കോണോലി (70), ലിയാം സ്‌ക്കോട്ട് (81) എന്നിവരാണ് അര്‍ധ സെഞ്ച്വറി നേടിയത്.

ഇന്ത്യക്കായി ഹര്‍ഷ് ദുബെ 3 വിക്കറ്റുകള്‍ വീഴ്ത്തി. ഗുര്‍ണൂര്‍ ബ്രാര്‍ രണ്ട് വിക്കറ്റെടുത്തു. ഖലീല്‍ അഹമദ് ഒരു വിക്കറ്റ് സ്വന്തമാക്കി.