by Midhun HP News | Nov 12, 2023 | Latest News, കായികം
ഘാന ദേശീയ ടീമിലെ അംഗമായ റാഫേല്‍ ദ്വാമെന (28) മത്സരത്തിനിടെ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു മരിച്ചു. ഘാന ദേശീയ ടീമിന്റെയും അല്‍ബേനിയന്‍ ഒന്നാം ഡിവിഷന്‍ ലീഗ് ടീമായ കെ.എഫ്. ഇഗനാഷ്യയുടെയും സ്‌ട്രൈക്കറാണ് ദ്വെമെന.
അല്‍ബേനിയ ഒന്നാം ഡിവിഷന്‍ ഫുട്‌ബോളിനിടെയാണ് ദാരുണമായ സംഭവം. പാര്‍ട്ടിസാനിക്കെതിരായ മത്സരത്തിന്റെ ഇരുപത്തിനാലാം മിനിറ്റിലാണ് ദ്വമെന കുഴഞ്ഞുവീണത്. ഉടനെ കളിക്കാരും മെഡിക്കല്‍ ടീമും ഓടിയെത്തി പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
2017ലാണ് ആദ്യമായി ഹൃദ്രോഗ ബാധ ഉണ്ടാവുന്നത്. 2021 ഒക്‌ടോബറിലും ദ്വമെന ഇതുപോലെ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണിരുന്നു. ഓസ്ട്രിയന്‍ കപ്പിനിടെയായിരുന്നു സംഭവം. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് ഡിഫിബ്രിലേറ്റര്‍ ഘടിപ്പിച്ചാണ് പിന്നീട് കളിച്ചത്. ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്നാണ് ഇംഗ്ലീഷ് ക്ലബായ ബ്രൈറ്റണുമായുളള കരാറും യാഥാര്‍ഥ്യമാവാതിരുന്നത്. ഒന്‍പത് ഗോളുകളിച്ച ദ്വെമെനയാണ് ലീഗില്‍ നിലവിലെ ടോപ് സ്‌കോറര്‍.
ഘാന ദേശീയ ടീമിനുവേണ്ടി ഒന്‍പത് മത്സരങ്ങള്‍ കളിച്ചിട്ടുളള ദ്വെമെന സ്‌പെയിനില്‍ ലവെന്റേയ്ക്കും റയല്‍ സാരാഗോസയ്ക്കുംവേണ്ടി കളിച്ചിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്ട്രിയ, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളിലും കളിച്ചിട്ടുണ്ട്. ദ്വെമെനയുടെ മരണത്തെതുടര്‍ന്ന് മത്സരം ഉപേക്ഷിച്ചു. ഈ ആഴ്ച നടക്കാനിരിക്കുന്ന മറ്റ് മത്സരങ്ങള്‍ മാറ്റിവെയ്ക്കുകയും ചെയ്തു
by Midhun HP News | Nov 11, 2023 | Latest News, കായികം
ബെംഗളൂരു: അപരാജിത മുന്നേറ്റം. അവസാന ലീഗ് പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെ നേരിടാനിറങ്ങുമ്പോള്‍ ഒരു വേവലാതിയുമില്ലാതെ ഇന്ത്യ ഇറങ്ങും. ഈ ലോകകപ്പിലെ അവസാന ലീഗ് പോരാട്ടം ഞായറാഴ്ച ബെംഗളൂരു ചിന്ന സ്വാമി സ്‌റ്റേഡിയത്തില്‍ അരങ്ങേറും. കാര്യങ്ങള്‍ അനുകൂലമായി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ ബഞ്ചിലെ അംഗങ്ങള്‍ക്ക് അവസരം നല്‍കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്.
ആറ് ദിവസത്തോളം വിശ്രമിക്കാന്‍ താരങ്ങള്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ നിലവിലെ ടീമില്‍ അഴിച്ചു പണി നടത്തേണ്ട കാര്യമില്ലെന്നാണ് ദ്രാവിഡിന്റെ തീരുമാനം. ‘പ്ലെയിങ് ഇലവനില്‍ എത്തുന്ന താരങ്ങളെയാണ് കാര്യമായി ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. ശാരീരികവും മാനസികവുമായി കരുത്ത് അവര്‍ക്ക് ഉറപ്പാക്കേണ്ടതുണ്ട്. ടീമിന്റെ കരുത്ത് ഇപ്പോള്‍ സന്തുലിതമാണ്. മികച്ച നിലയാണ്. അതിനാല്‍ സെമിയും ജയിച്ച് ഫൈനലിലേക്ക് എത്താമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍’. പ്രസിദ്ധ് കൃഷ്ണയ്ക്ക് അവസരം കൊടുക്കുമോ എന്ന ചോദ്യത്തിനും ദ്രാവിഡ് ഉത്തരം പറഞ്ഞത് നിലവിലെ പ്ലെയിങ് ഇലവനിലാണ് കൂടുതല്‍ ശ്രദ്ധ എന്നു മാത്രമാണ്. മറ്റ് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ സമയമില്ലെന്നായിരുന്നു ദ്രാവിഡിന്റെ മറുപടി.
by Midhun HP News | Nov 10, 2023 | Latest News, കായികം
അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ദക്ഷിണാഫ്രിക്ക ഇന്ന് അഫ്‌ഗാനിസ്ഥാനെ നേരിടും. അഹമ്മദാബാദിൽ ഉച്ചയ്ക്ക് രണ്ടിനാണ് കളി തുടങ്ങുക. ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്‌സിലൂടെയും ഡിസ്‌നി ഹോട്‌സ്റ്റാറിലൂടെയും മത്സരം ആരാധകര്‍ക്ക് തല്‍സമയം കാണാം. അവസാന മത്സരത്തില്‍ ശ്രീലങ്കയെ ന്യൂസിലൻഡ് തോൽപിച്ചതോടെ സെമി ചിത്രം തെളിഞ്ഞുകഴിഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവസാന പോരിനിറങ്ങുമ്പോൾ അഫ്‌ഗാനിസ്ഥാന്‍റെ സെമി സാധ്യതകൾ ഒട്ടകത്തെ സൂചിക്കുഴയിലൂടെ കടത്തുന്നതിനെക്കാൾ ദുഷ്കരം.
ഇംഗ്ലണ്ടിനെയും ശ്രീലങ്കയെയും പാകിസ്ഥാനെയും നെതർലൻഡ്സിനെയും തോൽപിക്കുകയും ഓസ്ട്രേലിയയെ വിറപ്പിക്കുകയും ചെയ്ത അഫ്ഗാന് തെംബ ബാവുമയെയും സംഘത്തേയും വീഴ്ത്തുക അസാധ്യമൊന്നുമല്ല. പക്ഷേ സെമിയിലെത്തണമെങ്കിൽ വേണ്ടത് 438 റൺസിന്‍റെ ഹിമാലയന്‍ വിജയമാണെന്നത് സ്വപ്നത്തിനും അപ്പുറമാണ്. റൺമഴ ചൊരിയുന്ന ദക്ഷിണാഫ്രിക്കൻ ബാറ്റർമാർമാരുടെയും അഫ്‌ഗാൻ സ്പിന്നർമാരുടെയും മാറ്റുരയ്ക്കലാവും അഹമ്മദാബാദിൽ ഇന്ന് നടക്കുക.ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് വേദിയാണെങ്കിലും അഹമ്മദാബാദിൽ റണ്ണെടുക്കുക ദുഷ്‌കരമാണ്.കടുത്ത ചൂടും ഇരു ടീമിനും വെല്ലുവിളിയാവും.
by Midhun HP News | Nov 8, 2023 | Latest News, കായികം
ദുബായ്: ഐസിസി റാങ്കിങില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒന്നാമതെത്തി ഇന്ത്യന്‍ താരങ്ങള്‍. ബാറ്റിങ്ങില്‍ പാകിസ്ഥാന്‍ താരം ബബര്‍ അസമിനെ പിന്തള്ളി ശുഭ്മാന്‍ ഗില്‍ ഒന്നാമതെത്തി. 830 പോയിന്റാണ് ഗില്‍ നേടിയത്. ബൗളിങ്ങില്‍ മുഹമ്മദ് സിറാജാണ് ഒന്നാമത്.
സച്ചിന്‍, ധോനി, വിരാട് കോഹ് ലി എന്നിവരാണ് നേരത്തെ ഐസിസി റാങ്കിങ്ങില്‍ ബാറ്റിങ്ങില്‍ ഒന്നാമതെത്തിയ ഇന്ത്യന്‍ താരങ്ങള്‍. പട്ടികയില്‍ മൂന്നാമത് ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റന്‍ ഡി കോക്ക് ആണ്. വിരാട് കോഹ് ലിയാണ് നാലാമത്.ബാബര്‍ അസമാണ് രണ്ടാം സ്ഥാനത്ത്. 24കാരനായ ഇന്ത്യന്‍ ഓപ്പണര്‍ ഗില്ലിന്റെ ലോകകപ്പിലെ ശ്രീലങ്കയ്‌ക്കെതിരായ പ്രകടനമാണ് നമ്പര്‍ വണ്ണില്‍ എത്തിച്ചത്. ഈവര്‍ഷം 26 ഏകദിനങ്ങളില്‍ നിന്നായി 1149 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയത്. ഈ വര്‍ഷം ഏകദിനക്രിക്കറ്റില്‍ ഏറ്റവും കുടുതല്‍ റണ്‍സ് നേടിയ മൂന്ന് താരങ്ങളില്‍ ഒരാളും ഗില്‍ തന്നെ.
ശ്രേയസ് അയ്യര്‍ പതിനെട്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ പാകിസ്ഥാന്‍ ഓപ്പണര്‍ ഫഖര്‍ സമാന്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 11-ാം സ്ഥാനത്തും അഫ്ഗാനിസ്ഥാന്‍ താരം ഇബ്രാഹിം സദ്രാന്‍ ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 12-ാം സ്ഥാനത്തും എത്തി.ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലെ മികച്ച പ്രകടനമാണ് മുഹമ്മദ് സിറാജ് ഏകദിന ബൗളിങ് റാങ്കിങ്ങില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തിച്ചത്. പതിനാറ് റണ്‍സ് വഴങ്ങി മൂന്ന് ലങ്കന്‍ വിക്കറ്റുകള്‍ സിറാജ് നേടിയിരുന്നു
by Midhun HP News | Nov 7, 2023 | Latest News, കായികം
ലോകകപ്പിൽ ഓസ്ട്രേലിയക്ക് ഇന്ന് നിർണായക മത്സരം. ഇന്ന് അഫ്ഗാനിസ്താനെതിരായ മത്സരം വിജയിച്ചാൽ ഓസ്ട്രേലിയക്ക് സെമി ഉറപ്പിക്കാം. ഓസ്ട്രേലിയയെ അട്ടിമറിക്കാനായാൽ അഫ്ഗാനിസ്താൻ ന്യൂസീലൻഡിനെ മറികടന്ന് നാലാം സ്ഥാനത്തും എത്തും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്കാണ് മത്സരം. ഇതിനകം ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് സെമിയിൽ പ്രവേശിച്ച ടീമുകൾ.ഏറ്റവുമധികം ലോകകപ്പുകൾ നേടിയ ഓസ്ട്രേലിയ കടലാസിൽ അഫ്ഗാനിസ്താന് എതിരാളികളേയല്ല. ആദ്യ രണ്ട് മത്സരങ്ങളിലെ പരാജയത്തിൽ നിന്ന് പൂർവാധികം ശക്തിയോടെ തിരികെവന്ന ഓസീസ് തുടരെ അഞ്ച് മത്സരങ്ങൾ വിജയിച്ചുകഴിഞ്ഞു. ബിസിനസ് എൻഡിൽ പതിവുപോലെ തകർത്ത് കളിക്കുന്ന ഓസ്ട്രേലിയ അതേ പാതയിലാണ് മുന്നോട്ടുപോകുന്നത്. ടോപ്പ് ഓർഡറിൽ ഡേവിഡ് വാർണർ കാഴ്ചവെക്കുന്ന സ്ഥിരത ഓസീസ് പടയോട്ടത്തെ സഹായിക്കുന്നുണ്ട്. ടോപ്പ് ഓർഡറിൽ ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ് എന്നിവരും ഫോമിലാണ്. മധ്യനിരയിൽ മാർനസ് ലബുഷെയ്നും ഗ്ലെൻ മാക്സ്‌വലും തകർപ്പൻ പ്രകടനങ്ങൾ നടത്തുന്നു. സ്റ്റീവ് സ്മിത്ത് മാത്രമാണ് ഇതുവരെ ഒരു വലിയ ഇന്നിംഗ്സ് കളിക്കാത്തത്. ബൗളർമാരിൽ ആദം സാമ്പ അസാമാന്യ പ്രകടനങ്ങൾ തുടരുമ്പോൾ പേസർമാർ സാമ്പയ്ക്ക് മികച്ച പിന്തുണയാണ് നൽകുന്നത്. ടീമിൽ മാറ്റമുണ്ടാവാനിടയില്ല.മറുവശത്ത് ഒരു സ്വപ്ന യാത്രയിലാണ് അഫ്ഗാനിസ്താൻ. ഇംഗ്ലണ്ട്, പാകിസ്താൻ, ശ്രീലങ്ക എന്നീ മുൻ ചാമ്പ്യന്മാരെ വീഴ്ത്തിയ അഫ്ഗാൻ പൂർണമായും പ്രൊഫഷണൽ സമീപനമാണ് കാഴ്ചവെക്കുന്നത്. എല്ലാ താരങ്ങളും അവരവരുടെ ജോലി കൃത്യമായി ചെയ്യുന്നു. റഹ്മാനുള്ള ഗുർബാസും ഇബ്രാഹിം സദ്രാനും ചില നല്ല പ്രകടനങ്ങൾ നടത്തി. റഹ്മത് ഷായും ക്യാപ്റ്റൻ ഹഷ്മതുള്ള ഷാഹിദിയുമാണ് അഫ്ഗാൻ്റെ ബാറ്റിംഗ് കരുത്ത്. ഇരുവർക്കും മൂന്ന് വീതം ഫിഫ്റ്റികളുണ്ട്. ബൗളിംഗിൽ എടുത്തുപറയത്തക്ക പേരില്ലെങ്കിലും റാഷിദ് ഖാൻ, ഫസലുൽ ഹഖ് ഫാറൂഖി, മുഹമ്മദ് നബി, മുജീബ് റഹ്മാൻ തുടങ്ങിയവർ അടങ്ങുന്ന ബൗളിംഗ് നിര ശക്തമാണ്. ഇവരിലേക്ക് നൂർ അഹ്മദ് കൂടി എത്തുമ്പോൾ വളരെ ശക്തമായ ബൗളിംഗ് നിര അഫ്ഗാനുണ്ട്.
അഫ്ഗാനിസ്താനെതിരെ വിജയിച്ച് ഓസ്ട്രേലിയ സെമിയുറപ്പിക്കാൻ തന്നെയാണ് സാധ്യത. ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിൽ കളിക്കുന്ന താരങ്ങളെ ഒരുമിച്ച് നിയന്ത്രിക്കുക എന്നത് അഫ്ഗാനിസ്താന് എളുപ്പമാവില്ല.
by Midhun HP News | Nov 6, 2023 | Latest News, കായികം
കൊളംബോ: ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പുറത്താക്കി. ശ്രീലങ്കന്‍ കായികമന്ത്രി റോഷന്‍ രണസിംഗെയാണ് നടപടിയെടുത്തത്. ഇന്ത്യയോട് 302 റണ്‍സിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് നടപടി.
ഇന്ത്യയോടും പരാജയപ്പെട്ട ശ്രീലങ്ക ലോകകപ്പില്‍ നിന്നും ഏറെക്കുറെ പുറത്തായ സ്ഥിതിയിലാണ്. ഇന്ത്യയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റ് ഭാരവാഹികളോട് ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വെക്കാന്‍ ലങ്കന്‍ കായിക മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
രാജിവെച്ചില്ലെങ്കില്‍ പുറത്താക്കുമെന്നും മുന്നറിയിപ്പ് നല്‍കി. മുതിര്‍ന്ന താരങ്ങളായ ഏയ്ഞ്ചലോ മാത്യൂസ്, ദിനേഷ് ചണ്ഡിമല്‍ എന്നിവരെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് വന്‍ തിരിച്ചടിയായി.
എന്നാല്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സെലക്ടര്‍മാരെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും ന്യായീകരിക്കുകയാണ് ഇപ്പോഴും ചെയ്യുന്നതെന്നും മന്ത്രി റോഷന്‍ രണസിംഗെ കുറ്റപ്പെടുത്തി. ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പിരിച്ചു വിട്ട സര്‍ക്കാര്‍, മുന്‍ നായകന്‍ അര്‍ജുന രണതുംഗെയുടെ നേതൃത്വത്തില്‍ ഇടക്കാല ഭരണസമിതിയെ നിയോഗിച്ചു.
Recent Comments