by Midhun HP News | Nov 4, 2023 | Latest News, കായികം
ലഖ്‌നൗ: ഏകദിന ലോകകപ്പ് പോയിന്റ് പട്ടികയില്‍ പാകിസ്ഥാനെ പിന്തള്ളി അഫ്ഗാനിസ്ഥാന്‍ അഞ്ചാമതെത്തി: ഇന്ന് നെതര്‍ലന്‍ഡ്‌സിനെ 7 വിക്കറ്റിന് തോല്‍പ്പിച്ചതോടെയാണ് അഫ്ഗാന്‍ മുന്നേറിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത നെതര്‍ലന്‍ഡ്‌സ് 46.3 ഓവറില്‍ 179ന് ഓൾഔട്ടായി. മറുപടി ബാറ്റിംഗില്‍ അഫ്ഗാന്‍ 31.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയത്തിലെത്തി.
നിലവില്‍ അഫ്ഗാനിസ്ഥാനും ന്യൂസിലന്‍ഡിനും എട്ട് പോയിന്റ് വീതമാണുള്ളത്. എന്നാല്‍ കിവീസിന്റെ മികച്ച റണ്‍റേറ്റാണ് അഫ്ഗാനെ അഞ്ചാം സ്ഥാനത്താക്കിയത്. നാളെ ന്യൂസിലന്‍ഡിനെതിരെ വൻ മാര്‍ജനില്‍ ജയിച്ചാല്‍ മാത്രമെ പാകിസ്ഥാന് സെമി പ്രതീക്ഷക്ക് വകയുള്ളൂ.
by Midhun HP News | Nov 2, 2023 | Latest News, കായികം
മുംബൈ: വീണ്ടും അഞ്ച് വിക്കറ്റ് പ്രകടനവുമായി മുഹമ്മദ് ഷമിയുടെ പേസ് സൗന്ദര്യം. സിറാജ് കൊടുങ്കാറ്റായി തുടക്കമിട്ട തകര്‍ച്ച. ലങ്കാ ദഹനം പൂര്‍ത്തിയാക്കി ഷമിയുടെ തീ മഴ. 358 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ലങ്ക വെറും 55 റണ്‍സില്‍ കൂടാരം കയറി. ഒരു ടി20 മത്സരത്തിന്റെ ബാറ്റിങ് സമയം പോലും പൂര്‍ത്തിയാക്കിയില്ല. 19.4 ഓവറില്‍ അവര്‍ കത്തിച്ചാമ്പലായി.
302 റണ്‍സിന്‍ വമ്പന്‍ തോല്‍വിയാണ് ഇന്ത്യ ലങ്കയ്ക്ക് നല്‍കിയത്. ഉജ്ജ്വല വിജയവുമായി ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയില്‍. ഏഴില്‍ ഏഴും ജയിച്ച് ഇന്ത്യ അപരാജിതരായി ഒന്നാം സ്ഥാനത്തോടെ അവസാന നാലില്‍.
ഷമി അഞ്ചോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍ നേടി. ഏഴോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി സിറാജ് മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. ജസ്പ്രിത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ എടുത്തത് 357 റണ്‍സ്. കളിയുടെ ഒരു ഘട്ടത്തിലും ലങ്ക വിജയിക്കാനുള്ള വീര്യം കാണിച്ചില്ല. ആദ്യ പന്തില്‍ തന്നെ അവര്‍ക്ക് പതും നിസങ്കയെ നഷ്ടമായി. ബുമ്രയാണ് തകര്‍ച്ചയ്ക്ക് തുടക്കമിട്ട വിക്കറ്റുമായി വരാനിരിക്കുന്ന പരമ ദയനീയ സ്ഥിതിയുടെ സൂചന ആദ്യം കൊടുത്തത്.
പിന്നാലെ സിറാജിന്റെ മാസ്മരിക സ്‌പെല്‍. രണ്ടാം ഓവറിന്റെ ഒന്നാം പന്തിലും അഞ്ചാം പന്തിലും വിക്കറ്റ്. പിന്നാലെ പന്തെടുത്ത മുഹമ്മദ് ഷമിയുടെ തീ മഴ! പേസിന്റെ കൊടൂര വേര്‍ഷന്‍ വാംഖഡയെ വിറപ്പിച്ചപ്പോള്‍ ഒറ്റ റണ്‍ കൊടുക്കാതെ വീഴ്ത്തിയത് രണ്ട് വിക്കറ്റുകള്‍. ലങ്ക മൂന്ന് റണ്‍സിനു നാല് വിക്കറ്റെന്ന നിലയില്‍ നിന്നു 14 റണ്‍സിനിടെ ആറ് വിക്കറ്റിലേക്ക് കൂപ്പുകുത്തി.
പീന്നീട് ക്രീസിലെത്തിയ ആഞ്ചലോ മാത്യൂസിനും മഹീഷ തീക്ഷണയ്ക്കും കസുന്‍ രജിതയ്ക്കും നന്ദി. സ്‌കോര്‍ 50 എങ്കിലും കടത്തിയതിന്.
മാത്യൂസ് 25 പന്തുകള്‍ പ്രതിരോധിച്ച് 12 റണ്‍സെടുത്തു. തീക്ഷണ 23 പന്തുകള്‍ നേരിട്ട് രണ്ട് ഫോറുകള്‍ സഹിതം 12 റണ്‍സെടുത്തു പുറത്താകാതെ നിന്നു. രജിത 17 പന്തില്‍ രണ്ട് ഫോറുകള്‍ സഹിതം 12 റണ്‍സെടുത്തു.
ഷമി തന്റെ രണ്ടാം ഓവറില്‍ ഒരു വിക്കറ്റ് കൂടി വീഴ്ത്തി. ഇത്തവണ ഒരു റണ്‍ കൊടുത്തു. രണ്ടോവറില്‍ ഒരു റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍. 22 റണ്‍സിനിടെ ഏഴ് വിക്കറ്റുകള്‍ ലങ്കയ്ക്ക് നഷ്ടമായി. പിന്നീടുള്ള മൂന്നോവറില്‍ ശേഷിക്കുന്ന രണ്ട് വിക്കറ്റുകളും താരം സ്വന്തമാക്കി. ലോകകപ്പില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നു 14 വിക്കറ്റുകള്‍. അതില്‍ രണ്ട് അഞ്ച് വിക്കറ്റ് നേട്ടം.
358 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്ക മൂന്ന് റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട് തുടക്കത്തില്‍ തന്നെ നിലയില്ലാ കയത്തിലായിരുന്നു. അതില്‍ നിന്നു കര കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷമിയുടെ പന്തുകള്‍ മാരക ഭാവത്തില്‍ കളം വാണത്.
ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ പതും നിസ്സങ്കയെ മടക്കി ബുമ്ര അവരെ ഞെട്ടിച്ചു. പിന്നാലെ പന്തെറിയാനെത്തിയ സിറാജ് ദിമുത് കരുണരത്‌നയെ തന്റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ മടക്കി. ഇതേ ഓവറിന്റെ അഞ്ചാം പന്തില്‍ സദീര സമര വിക്രമയേയും പുറത്താക്കി. അടുത്ത വരവില്‍ കുശാല്‍ മെന്‍ഡിസിന്റെ പ്രതിരോധവും തകര്‍ത്തു. ലങ്കയുടെ താരങ്ങള്‍ സംപൂജ്യരായി.
മൂന്ന് സെഞ്ച്വറി നഷ്ടങ്ങള്‍
മൂന്ന് സെഞ്ച്വറി നഷ്ടങ്ങളുടെ നിരാശ മാറ്റി നിര്‍ത്തിയാല്‍ വാംഖഡെയില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യയുടെ ബാറ്റിങിന് 100ല്‍ 100 മാര്‍ക്ക്. രണ്ടാം പന്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായെങ്കിലും വിരാട് കോഹ്ലി, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറി ബലത്തില്‍ ഇന്ത്യ ബോര്‍ഡില്‍ ചേര്‍ത്തത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സ്. ലങ്കയ്ക്ക് ജയിക്കാന്‍, സെമി സാധ്യത നിലനിര്‍ത്താന്‍ വേണ്ടത് 358 റണ്‍സ്.
ടോസ് നേടി ശ്രീലങ്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറിയടിച്ചു തുടങ്ങിയ രോഹിത് തൊട്ടടുത്ത പന്തില്‍ ക്ലീന്‍ ബൗള്‍ഡായത് ഇന്ത്യയെ ഞെട്ടിച്ചു.
പിന്നീട് ക്രീസില്‍ ഒന്നിച്ച കോഹ്ലി- ഗില്‍ സഖ്യം 189 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുയര്‍ത്തി. ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിന്റെ നട്ടെല്ലും ഈ കൂട്ടുകെട്ടായിരുന്നു. അര്‍ഹിച്ച സെഞ്ച്വറിക്ക് എട്ട് റണ്‍സ് അകലെ ശുഭ്മാന്‍ ഗില്ലും ചരിത്ര സെഞ്ച്വറിക്ക് അരികെ ഒരിക്കല്‍ കൂടി വിരാട് കോഹ്ലിയും വീണു.
ഗില്‍ 92 പന്തില്‍ 11 ഫോറും രണ്ട് സിക്‌സും സഹിതം 92 റണ്‍സ് നേടി. കോഹ്ലി 11 ഫോറുകള്‍ സഹിതം 88 റണ്‍സെടുത്തും മടങ്ങി. 49 സെഞ്ച്വറികളെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏകദിന റെക്കോര്‍ഡിനൊപ്പം കോഹ്ലി വാംഖഡെയില്‍ എത്തുമെന്ന ആരാധക പ്രതീക്ഷ ഒരിക്കല്‍ കൂടി നിരാശയ്ക്ക് വഴി മാറി.
കോഹ്ലിയും ഗില്ലും മടങ്ങിയതിനു പിന്നാലെ ക്രീസിലെത്തിയ ശ്രേയസ് ഒരറ്റത്തു നിന്നപ്പോള്‍ മറുഭാഗത്ത് എത്തിയ കെഎല്‍ രാഹുല്‍ (21), സൂര്യകുമാര്‍ യാദവ് (12)എന്നിവര്‍ വേഗം പുറത്തായി.
ഫോം ഔട്ടായതിന്റെ പേരില്‍ വിമര്‍ശനം ഉയരുന്നതിനിടയാണ് ശ്രേയസ് തകര്‍പ്പന്‍ ബാറ്റിങുമായി കളം നിറഞ്ഞത്. താരം 56 പന്തില്‍ ആറ് സിക്സും മൂന്ന് ഫോറും സഹിതം 82 റണ്‍സ് വാരി. താരത്തിനും സെഞ്ച്വറി നഷ്ടം. 24 പന്തില്‍ 35 റണ്‍സെടുത്ത് രവീന്ദ്ര ജഡേജയും സ്‌കോറിലേക്ക് സംഭാവന നല്‍കി.
ഇന്നിങ്‌സിന്റെ രണ്ടാം പന്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ മടക്കി ഇന്ത്യയെ ഞെട്ടിച്ച മദുഷങ്ക തന്നെ കോഹ്ലി, ഗില്‍ എന്നിവരേയും മടക്കി ലങ്കയെ കളിയിലേക്ക് തിരിച്ചെത്തിച്ചു. പിന്നാലെ സൂര്യകുമാര്‍ യാദവിനേയും സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്നു ശ്രേയസിനേയും മടക്കി താരം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. രണ്ട് വിക്കറ്റുകള്‍ ദുഷ്മന്ത ചമീര സ്വന്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
by Midhun HP News | Oct 31, 2023 | Latest News, കായികം
കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനായി ഗാലറികളിലിരുന്ന് പതാക വീശാന്‍ 87കാരനായ അങ്കിള്‍ പേര്‍സി ഇനിയുണ്ടാകില്ല. രോഗബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ലങ്കന്‍ ടീമിന്റെ സൂപ്പര്‍ഫാന്‍ അബേശേഖര മരണത്തിന് കീഴടങ്ങിയത്. ശ്രീലങ്കന്‍ ടീമിന്റെ പ്രധാന മത്സരങ്ങളുള്ള വേദികളില്ലൊം അങ്കിള്‍ പേര്‍സിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ലങ്കന്‍ ടീം 1979 ലോകകപ്പില്‍ കളിച്ചത് മുതല്‍ ഈ ആരാധകന്‍ ടീമിനെ പിന്തുണയ്ക്കാന്‍ ഗാലറികളില്‍ എത്തിയിരുന്നു. എന്നാല്‍ അസുഖ ബാധിതനായതിനെ തുടര്‍ന്ന് ഈ ലോകകപ്പിന് എത്തിയിരുന്നില്ല.
ശ്രീലങ്കന്‍ താരങ്ങളായ അര്‍ജുന രണതുങ്ക, സനത് ജയസൂര്യ, കുമാര്‍ സംഗക്കാരെ എന്നിവരുമായി ഇദ്ദേഹത്തിന് വ്യക്തി ബന്ധങ്ങളുണ്ടായിരുന്നു. എം എസ് ധോനി, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, എന്നിവരുമായും സൗഹൃദമുണ്ടായിരുന്നു. കൊളംബോയില്‍ നടന്ന ഏഷ്യ കപ്പിനിടെ അബേശേഖരയെ രോഹിത് ശര്‍മ്മ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. 2015 ലെ ശ്രീലങ്കന്‍ പര്യടനത്തിനിടെ ഇദ്ദേഹത്തെ വിരാട് കോഹ് ലി ഇന്ത്യയുടെ ഡ്രസ്സിങ് റൂമിലേക്ക് ക്ഷണിച്ചിരുന്നു. രോബാധിതനായ ഇദ്ദേഹത്തിന് ലങ്കന്‍ ക്രിക്കറ്റ് ടീം ചികിത്സക്കായി കഴിഞ്ഞ സെപ്റ്റംബറില്‍ ശ്രീലങ്കന്‍ ടീം വന്‍തുക കൈമാറിയിരുന്നു.
അങ്കിള്‍ പേര്‍സിയുടെ മരണത്തില്‍ ബിസിസിഐയും അനുശോചനം അറിയിച്ചു. ”അങ്കിള്‍ പേര്‍സി് വലിയ ഉര്‍ജമായിരുന്നു, ഇദ്ദേഹത്തിന്റെ സ്ഥിരതയാര്‍ന്ന പ്രോത്സാഹനം മൈതാനത്ത് ഓരോ നിമിഷവും പ്രകാശം പകര്‍ന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുമായി അദ്ദേഹം ആഴത്തിലുള്ള ബന്ധം പങ്കിടുകയും ടീം ഇന്ത്യ ശ്രീലങ്കയില്‍ പര്യടനം നടത്തുമ്പോഴെല്ലാം ശക്തമായ ബന്ധം വളര്‍ത്തിയെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അസാന്നിധ്യം വലിയ നഷ്ടമാണ്” ബിസിസിഐ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
by Midhun HP News | Oct 31, 2023 | Latest News, കായികം
എട്ടാം തവണയും ബാലൺ ദ് ഓർ പുരസ്‌കാരം സ്വന്തമാക്കി അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി. എർലിംഗ് ഹാലൻഡ്, കിലിയൻ എംബാപ്പെയെയും പിന്തള്ളിയാണ് നേട്ടം. 2021ലാണ് ഇന്റർ മിയാമിയുടെ മെസ്സി അവസാനമായി പുരസ്‌കാരം നേടിയത്.
ഖത്തർ ലോകകപ്പിൽ കിരീടത്തിലെത്തിച്ചതും ലോകകപ്പിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും നേട്ടമായി. 2009, 2010, 2011, 2012, 2015, 2019, 2021 വർഷങ്ങളിലാണ് മെസി ബാലൺ ദ് ഓർ പുരസ്കാരത്തിന് അർഹനായത്. അഞ്ച് ബാലൺ ദ് ഓർ പുരസ്‌കാരം നേടിയിട്ടുള്ള പോർട്ടുഗൽ സൂപ്പർ താരംക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് രണ്ടാം സ്ഥാനത്താണ്.
ബാഴ്സലോണയുടെ സ്പാനിഷ് താരം എയ്താന ബോൺമാട്ടിയാണ് മികച്ച വനിതാ ഫുട്ബോളർക്കുള്ള ബാലൺ ദ് ഓർ നേടിയത്. മികച്ച ഗോൾ കീപ്പർക്ക് നൽകുന്ന പുരസ്കാരമായ ലെവ് യാഷിൻ ട്രോഫി അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് സ്വന്തമാക്കി. അർജന്റീനക്കായി ലോകകപ്പിൽ നടത്തിയ മികച്ച പ്രകടനത്തിനാണ് പുരസ്കാരം.
ടോപ്സ്കോറർക്കുള്ള ഗെർഡ് മുള്ളർ ട്രോഫി എർലിംഗ് ഹാലൻഡ് സ്വന്തമാക്കി. എംബാപ്പെയെ നേരിയ വ്യത്യാസത്തിൽ മറികടന്നാണ് ഈ 23-ാകാരന്‍റെ നേട്ടം. ബ്രസീൽ, റയൽ മാഡ്രിഡ് താരം വിനിഷ്യസ് ജൂനിയർ സോക്രട്ടീസ് പുരസ്കാരം നേടിയപ്പോൾ മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി പുരസ്കാരം ജൂഡ് ബെല്ലിംഗ്ഹാം സ്വന്തമാക്കി. 2023 ലെ മികച്ച ക്ലബ്ബിനുള്ള അവാർഡ് മാഞ്ചസ്റ്റർ സിറ്റിയും ബാഴ്സലോണ വനിതാ ടീമും പങ്കിട്ടു
by Midhun HP News | Oct 30, 2023 | Latest News, കായികം
മുംബൈ: അവസാന മല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ശ്രീലങ്കക്ക് വീണ്ടും തിരിച്ചടി. ടീമിലെ പ്രധാന സീമറും കഴിഞ്ഞ മല്‍സരത്തിലെ കളിയിലെ കേമനുമായ ലാഹിരു കുമാര ലോകകപ്പ് സംഘത്തില്‍ നിന്നും പുറത്തായി. പൂനെയില്‍ പരിശീലനത്തിനിടെ തുടയിലെ മസില്‍ വേദനയെ തുടര്‍ന്നാണ് ലാഹിരു പുറത്തായത്. പകരക്കാരനായി ദുഷ്മന്ത ചമീരയെ ടീമില്‍ ഉള്‍പ്പെടുത്തി.
ചമീരയുടെ പേര് ഐ.സി.സി ടെക്‌നിക്കല്‍ കമ്മിറ്റി അംഗീകരിച്ചു. ലോകകപ്പ് തുടങ്ങിയതിന് ശേഷം ലങ്കന്‍ ടീമിലിത് രണ്ടാം മാറ്റമാണ്. ആദ്യ മാറ്റമായി വന്ന സീനിയര്‍ താരം എയ്ഞ്ചലോ മാത്യുസ് ആദ്യ മല്‍സരത്തില്‍ തന്നെ ഗംഭീര പ്രകടനം നടത്തിയിരുന്നു. ഇന്ന് ലോകകപ്പിലെ ആറാമത് മല്‍സരത്തില്‍ ലങ്ക അഫ്ഗാനിസ്താനുമായി കളിക്കുകയാണ്. അവശേഷിക്കുന്ന എല്ലാ മല്‍സരങ്ങളിലും വിജയം സ്വന്തമാക്കാനായാല്‍ ലങ്കക്ക് പ്രതീക്ഷകളുണ്ട്.
പക്ഷേ ഇന്ന് അഫ്ഗാന്‍ ദുര്‍ബലരല്ല. ഇതിനകം ലോകകപ്പില്‍ രണ്ട് വിജയങ്ങള്‍ സ്വന്തമാക്കിയവരാണ് അവര്‍. പൂനെയിലെ മൈതാനത്ത് രണ്ട് ടീമുകളിലെയും സ്പിന്നര്‍മാര്‍ അരങ്ങ് തകര്‍ക്കാനാണ് സാധ്യത. നായകന്‍ ദാസുന്‍ ഷനാക്ക ഇന്നും കളിക്കില്ല. കുശാല്‍ മെന്‍ഡിസ് തന്നെയായിരിക്കും ലങ്കന്‍ സംഘത്തെ നയിക്കുക.
by Midhun HP News | Oct 29, 2023 | Latest News, കായികം
ധരംശാല: ലോകകപ്പിലെ കരുത്തര്‍ തമ്മിലുള്ള ആവേശപ്പോരാട്ടത്തില്‍ ഓസ്ട്രേലിയ ന്യൂസിലന്‍ഡിനെ അഞ്ച് റണ്‍സിന് വീഴ്ത്തിയതോടെ സെമി ഫൈനല്‍ ലൈനപ്പിന്‍റെ ചിത്രം കൂടുതല്‍ വ്യക്തമായി. ജയിച്ചെങ്കിലും നാലു കളികളില്‍ എട്ടു പോയന്‍റുമായി നാലാം സ്ഥാനത്തു തന്നെയാണ് ഓസ്ട്രേലിയ ഇപ്പോള്‍. തോറ്റിട്ടും ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്ത് തുടരുന്നു. എട്ട് പോയന്‍റുള്ള ന്യൂസിലന്‍ഡിന് സെമിയിലെത്താന്‍ 75 ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. ലോകകപ്പില്‍ ഇനി പാകിസ്ഥാനെയും ദക്ഷിണാഫ്രിക്കയെയും ശ്രീലങ്കയെയുമാണ് ന്യൂസിലന്‍ഡിന് നേരിടാനുള്ളത്. ഇതില്‍ രണ്ട് കളികളെങ്കിലും ജയിച്ചാല്‍ കിവീസിന് സെമിയിലെത്താം. ഒരെണ്ണത്തില്‍ ജയിച്ചാലും സെമി സാധ്യതയുണ്ട്.
ഓസ്ട്രേലിയക്ക് സെമിയിലെത്താന്‍ 76 ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. ഇംഗ്ലണ്ടിനെയും അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയുമാണ് ഇനി നേരിടാനുള്ളത് എന്നതിനാല്‍ ന്യൂസിലന്‍ഡിനെക്കാള്‍ സാധ്യത കൂടുതല്‍ ഓസീസിനാണ്. നിലവില്‍ പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് 98 ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. ഇംഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്കയെയും ശ്രീലങ്കയെയും നെതര്‍ലന്‍ഡ്സിനെയുമാണ് ഇന്ത്യക്ക് നേരിടാനുള്ളത്. ഇതില്‍ ഒരെണ്ണം ജയിച്ചാലും ഇന്ത്യക്ക് സെമിയിലെത്താനാവും.ഒന്നാം സ്ഥാനത്താണെങ്കിലും ദക്ഷിണാഫ്രിക്കക്ക് 95 ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഇന്ത്യയെയും അഫ്ഗാനിസ്ഥാനെയും ന്യൂസിലന്‍ഡിനെയുമാണ് ദക്ഷിണാഫ്രിക്കക്ക് ഇനി നേരിടാനുള്ളത്. ഇതില്‍ ഒരെണ്ണം ജയിച്ചാലും ദക്ഷിണാഫ്രിക്ക സെമിയിലെത്തും.നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിന് സെമിയിലെത്താന്‍ നാലു ശതമാനം സാധ്യത മാത്രമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയെയും ഓസ്ട്രേലിയയെയും പാകിസ്ഥാനെയും നേരിടാനുള്ള ഇംഗ്ലണ്ടിന് നെതര്‍ലന്‍ഡ്സ് മാത്രമാണ് ദുര്‍ബലരായ എതിരാളികളായുള്ളത്.
ഇതില്‍ എല്ലാ മത്സരവും ജയിച്ചാലും രണ്ട് പോയന്‍റുള്ള ഇംഗ്ലണ്ട് സെമിയിലെത്താന്‍ സാധ്യത വിരളമാണ്. പാകിസ്ഥാന് സെമിയിലെത്താന്‍ ആറ് ശതമാനം സാധ്യതയാണുള്ളത്. ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് തുടങ്ങിയ കരുത്തരെ നേരിടേണ്ട പാകിസ്ഥാന് ബംഗ്ലാദേശ് മാത്രമാണ് ദുര്‍ബലരായ എതിരാളികളായുള്ളത്. ഇതില്‍ മൂന്നും ജയിച്ചാലും പരമാവധി 10 പോയന്‍റേ നേടാനാവു എന്നതിനാല്‍ പാകിസ്ഥാന്‍റെ സാധ്യതകളും വിരളമാണ്. ശ്രീലങ്കക്ക് 20 ശതമാനം സാധ്യതതയും അഫ്ഗാനിസ്ഥാന് 18 ശതമാനം സാധ്യതയും പ്രവചിക്കപ്പെടുമ്പോള്‍ നെതര്‍ലന്‍ഡ്സിന് മൂന്ന് ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്
Recent Comments