by Midhun HP News | Oct 30, 2023 | Latest News, കായികം
മുംബൈ: അവസാന മല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ശ്രീലങ്കക്ക് വീണ്ടും തിരിച്ചടി. ടീമിലെ പ്രധാന സീമറും കഴിഞ്ഞ മല്‍സരത്തിലെ കളിയിലെ കേമനുമായ ലാഹിരു കുമാര ലോകകപ്പ് സംഘത്തില്‍ നിന്നും പുറത്തായി. പൂനെയില്‍ പരിശീലനത്തിനിടെ തുടയിലെ മസില്‍ വേദനയെ തുടര്‍ന്നാണ് ലാഹിരു പുറത്തായത്. പകരക്കാരനായി ദുഷ്മന്ത ചമീരയെ ടീമില്‍ ഉള്‍പ്പെടുത്തി.
ചമീരയുടെ പേര് ഐ.സി.സി ടെക്‌നിക്കല്‍ കമ്മിറ്റി അംഗീകരിച്ചു. ലോകകപ്പ് തുടങ്ങിയതിന് ശേഷം ലങ്കന്‍ ടീമിലിത് രണ്ടാം മാറ്റമാണ്. ആദ്യ മാറ്റമായി വന്ന സീനിയര്‍ താരം എയ്ഞ്ചലോ മാത്യുസ് ആദ്യ മല്‍സരത്തില്‍ തന്നെ ഗംഭീര പ്രകടനം നടത്തിയിരുന്നു. ഇന്ന് ലോകകപ്പിലെ ആറാമത് മല്‍സരത്തില്‍ ലങ്ക അഫ്ഗാനിസ്താനുമായി കളിക്കുകയാണ്. അവശേഷിക്കുന്ന എല്ലാ മല്‍സരങ്ങളിലും വിജയം സ്വന്തമാക്കാനായാല്‍ ലങ്കക്ക് പ്രതീക്ഷകളുണ്ട്.
പക്ഷേ ഇന്ന് അഫ്ഗാന്‍ ദുര്‍ബലരല്ല. ഇതിനകം ലോകകപ്പില്‍ രണ്ട് വിജയങ്ങള്‍ സ്വന്തമാക്കിയവരാണ് അവര്‍. പൂനെയിലെ മൈതാനത്ത് രണ്ട് ടീമുകളിലെയും സ്പിന്നര്‍മാര്‍ അരങ്ങ് തകര്‍ക്കാനാണ് സാധ്യത. നായകന്‍ ദാസുന്‍ ഷനാക്ക ഇന്നും കളിക്കില്ല. കുശാല്‍ മെന്‍ഡിസ് തന്നെയായിരിക്കും ലങ്കന്‍ സംഘത്തെ നയിക്കുക.
by Midhun HP News | Oct 29, 2023 | Latest News, കായികം
ധരംശാല: ലോകകപ്പിലെ കരുത്തര്‍ തമ്മിലുള്ള ആവേശപ്പോരാട്ടത്തില്‍ ഓസ്ട്രേലിയ ന്യൂസിലന്‍ഡിനെ അഞ്ച് റണ്‍സിന് വീഴ്ത്തിയതോടെ സെമി ഫൈനല്‍ ലൈനപ്പിന്‍റെ ചിത്രം കൂടുതല്‍ വ്യക്തമായി. ജയിച്ചെങ്കിലും നാലു കളികളില്‍ എട്ടു പോയന്‍റുമായി നാലാം സ്ഥാനത്തു തന്നെയാണ് ഓസ്ട്രേലിയ ഇപ്പോള്‍. തോറ്റിട്ടും ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്ത് തുടരുന്നു. എട്ട് പോയന്‍റുള്ള ന്യൂസിലന്‍ഡിന് സെമിയിലെത്താന്‍ 75 ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. ലോകകപ്പില്‍ ഇനി പാകിസ്ഥാനെയും ദക്ഷിണാഫ്രിക്കയെയും ശ്രീലങ്കയെയുമാണ് ന്യൂസിലന്‍ഡിന് നേരിടാനുള്ളത്. ഇതില്‍ രണ്ട് കളികളെങ്കിലും ജയിച്ചാല്‍ കിവീസിന് സെമിയിലെത്താം. ഒരെണ്ണത്തില്‍ ജയിച്ചാലും സെമി സാധ്യതയുണ്ട്.
ഓസ്ട്രേലിയക്ക് സെമിയിലെത്താന്‍ 76 ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. ഇംഗ്ലണ്ടിനെയും അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയുമാണ് ഇനി നേരിടാനുള്ളത് എന്നതിനാല്‍ ന്യൂസിലന്‍ഡിനെക്കാള്‍ സാധ്യത കൂടുതല്‍ ഓസീസിനാണ്. നിലവില്‍ പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് 98 ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. ഇംഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്കയെയും ശ്രീലങ്കയെയും നെതര്‍ലന്‍ഡ്സിനെയുമാണ് ഇന്ത്യക്ക് നേരിടാനുള്ളത്. ഇതില്‍ ഒരെണ്ണം ജയിച്ചാലും ഇന്ത്യക്ക് സെമിയിലെത്താനാവും.ഒന്നാം സ്ഥാനത്താണെങ്കിലും ദക്ഷിണാഫ്രിക്കക്ക് 95 ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഇന്ത്യയെയും അഫ്ഗാനിസ്ഥാനെയും ന്യൂസിലന്‍ഡിനെയുമാണ് ദക്ഷിണാഫ്രിക്കക്ക് ഇനി നേരിടാനുള്ളത്. ഇതില്‍ ഒരെണ്ണം ജയിച്ചാലും ദക്ഷിണാഫ്രിക്ക സെമിയിലെത്തും.നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിന് സെമിയിലെത്താന്‍ നാലു ശതമാനം സാധ്യത മാത്രമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയെയും ഓസ്ട്രേലിയയെയും പാകിസ്ഥാനെയും നേരിടാനുള്ള ഇംഗ്ലണ്ടിന് നെതര്‍ലന്‍ഡ്സ് മാത്രമാണ് ദുര്‍ബലരായ എതിരാളികളായുള്ളത്.
ഇതില്‍ എല്ലാ മത്സരവും ജയിച്ചാലും രണ്ട് പോയന്‍റുള്ള ഇംഗ്ലണ്ട് സെമിയിലെത്താന്‍ സാധ്യത വിരളമാണ്. പാകിസ്ഥാന് സെമിയിലെത്താന്‍ ആറ് ശതമാനം സാധ്യതയാണുള്ളത്. ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് തുടങ്ങിയ കരുത്തരെ നേരിടേണ്ട പാകിസ്ഥാന് ബംഗ്ലാദേശ് മാത്രമാണ് ദുര്‍ബലരായ എതിരാളികളായുള്ളത്. ഇതില്‍ മൂന്നും ജയിച്ചാലും പരമാവധി 10 പോയന്‍റേ നേടാനാവു എന്നതിനാല്‍ പാകിസ്ഥാന്‍റെ സാധ്യതകളും വിരളമാണ്. ശ്രീലങ്കക്ക് 20 ശതമാനം സാധ്യതതയും അഫ്ഗാനിസ്ഥാന് 18 ശതമാനം സാധ്യതയും പ്രവചിക്കപ്പെടുമ്പോള്‍ നെതര്‍ലന്‍ഡ്സിന് മൂന്ന് ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്
by Midhun HP News | Oct 28, 2023 | Latest News, കായികം
ഏകദിന ലോകകപ്പ് ചരിത്രത്തിലെ റൺ വേട്ടക്കാരുടെ പട്ടികയിൽ വിരാട് കോലിയെ പിന്തള്ളി ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. ധർമശാലയിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിലായിരുന്നു വാർണറുടെ ഈ നേട്ടം. 65 പന്തിൽ നാല് ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 81 റൺസാണ് ഇടംകൈയ്യൻ ബാറ്റ്‌സ്മാൻ വാർണർ നേടിയത്.23 ലോകകപ്പ് ഇന്നിംഗ്സുകളിൽ നിന്ന് 1324 റൺസോടെയാണ് വാർണർ കളി തുടങ്ങിയത്. 31 ഇന്നിംഗ്സുകളിൽ നിന്ന് 1384 റൺസാണ് കോലിയുടെ സമ്പാദ്യം. മൈതാനത്തെത്തിയ സ്റ്റാർ ഓപ്പണർ വെടിക്കെട്ട് ബാറ്റിംഗാണ് കാഴ്ചവച്ചത്. വെറും 28 പന്തിൽ നിന്നാണ് വാർണർ അർധസെഞ്ചുറി തികച്ചത്. 65 പന്തിൽ നാല് ഫോറും അഞ്ച് സിക്സും ഉൾപ്പെടെ 81 റൺസെടുത്ത ശേഷമാണ് താരം പവലിയനിലേക്ക് മടങ്ങിയത്.
നിലവിൽ സച്ചിൻ ടെണ്ടുൽക്കർ, റിക്കി പോണ്ടിംഗ്, കുമാര സംഗക്കാര എന്നിവർക്ക് മാത്രമാണ് ഈ അഭിമാനകരമായ പട്ടികയിൽ വാർണറിനേക്കാൾ കൂടുതൽ റൺസുള്ളത്. നേരത്തെ ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിംഗിൽ മിച്ചല്‍ മാര്‍ഷിനെ മാറ്റി വാര്‍ണര്‍ക്കൊപ്പം ട്രാവിസ് ഹെഡ്ഡിനെ ഇറക്കിയ ഓസീസ് തന്ത്രം ഫലം കണ്ടു. ട്രാവിസ് ഹെഡിനൊപ്പം ഓപ്പണിംഗ് പാട്ണർഷിപ്പിൽ ഡേവിഡ് വാർണർ 175 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
20ാം ഓവറിലെ ആദ്യ പന്തില്‍ ഗ്ലെന്‍ ഫിലിപ്പ്‌സാണ് വാര്‍ണറെ മടക്കി കൊടുങ്കാറ്റ് കൂട്ടുകെട്ടിനു വിരാമമിട്ടത്. പിന്നാലെ ഫിലിപ്‌സ് തന്നെ ഹെഡ്ഡിനേയും മടക്കി. ലോകകപ്പില്‍ ആദ്യമായി കളിക്കാന്‍ അവസരം കിട്ടിയ ഹെഡ്ഡ് അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ച്വറി തികച്ചു. 25 പന്തില്‍ 50 പിന്നിട്ട ഹെഡ്ഡ് 59 പന്തിലാണ് കന്നി ലോകകപ്പ് സെഞ്ച്വറി കുറിച്ചത്
by Midhun HP News | Oct 25, 2023 | Latest News, കായികം
ഡല്‍ഹി: ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഓസ്‌ട്രേലിയയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെയും മാക്‌സ് വെലിന്റെയും മികവിലാണ് കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയത്. ഇരുവരും സെഞ്ച്വറി നേടി. 8 വിക്കറ്റ് നഷ്ടത്തിൽ ഓസ്‌ട്രേലിയ 399 റൺസാണ് നേടിയത്.
ഡേവിഡ് വാര്‍ണര്‍ ലോകകപ്പില്‍ രണ്ടാമത്തെ സെഞ്ച്വറിയാണ് നേടിയത്. 11 ബൗണ്ടറികളുടെയും മൂന്ന് സിക്‌സുകളുടെയും അകമ്പടിയോടെ 93 പന്തില്‍ 104 റണ്‍സാണ് വാര്‍ണര്‍ നേടിയത്. തുടക്കത്തില്‍ തന്നെ മിച്ചല്‍ മാര്‍ച്ചലിനെ നഷ്ടപ്പെട്ടെങ്കിലും സ്റ്റീവ് സ്മിത്തിന്റെ പിന്തുണയോടെ ഓസ്‌ട്രേലിയ സ്‌കോര്‍ പടുത്തുയര്‍ത്തുന്നതാണ് കണ്ടത്. കഴിഞ്ഞ കളികൡ മോശം ഫോമിലായിരുന്ന സ്റ്റീവ് സ്മിത്ത് 68 പന്തിലാണ് 71 റണ്‍സ് നേടിയത്. സ്മിത്ത് ഫോമിലേക്ക് തിരിച്ചുവന്നത് ഓസ്‌ട്രേലിയയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.
by Midhun HP News | Oct 22, 2023 | Latest News, കായികം
ധരംശാല: കളിച്ച നാലുമത്സരങ്ങളിലും ജയിച്ചു. ഏകദിന ലോകകപ്പില്‍ ഇതുവരെ തോല്‍വി അറിയാതെയാണ് ഇന്ത്യയും ന്യൂസിലന്‍ഡും ഇന്ന് പരസ്പരം ഏറ്റുമുട്ടുന്നത്. കത്തുന്ന ഫോമിലുള്ള രണ്ടു ടീമുകള്‍ തമ്മിലുള്ള പോരാട്ടമായതിനാല്‍ മത്സരം തീപാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഉച്ചയ്ക്ക് രണ്ടുമുതല്‍ ഹിമാചല്‍ പ്രദേശിലെ ധരംശാലയിലുള്ള എച്ച്പിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ന്യൂസിലന്‍ഡ് പോയന്റ് പട്ടികയില്‍ ഒന്നാമതും ഇന്ത്യ രണ്ടാമതുമാണ്. ഇരുടീമുകളുടെയും ബാറ്റിങ്ങും ബൗളിങ്ങും ശക്തമാണ്. ഇന്ത്യന്‍ ടീമില്‍ സഹനായകനും ഓള്‍ റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ കളിക്കാത്തത് വലിയ തിരിച്ചടിയാണ്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ബൗളിങ്ങിനിടെ ഹാര്‍ദികിന്റെ കാല്‍ക്കുഴയ്‌ക്കേറ്റ പരിക്കാണ് കാരണം.
സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍ എന്നിവരിലൊരാള്‍ ടീമിലിടം നേടും. ഓള്‍റൗണ്ടറെയാണ് പരിഗണിക്കുന്നതെങ്കില്‍ അശ്വിന്‍ കളിക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ ടീമില്‍ മൂന്ന് സ്പിന്നര്‍മാരുണ്ടാകും. ധരംശാലയിലെ പിച്ച് സ്പിന്നിന് അനുകൂലമാണ് എന്നതും അശ്വിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. ഓള്‍റൗണ്ടര്‍ക്ക് പകരം ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററെയാണ് പരിഗണിക്കുന്നതെങ്കില്‍ സൂര്യകുമാറിന് ഇടം ലഭിച്ചേക്കും.
പേസ് ബൗളര്‍കൂടിയായ ഹാര്‍ദിക്കിന് പകരം ഒരു ഫാസ്റ്റ് ബൗളറെയാണ് ഇന്ത്യന്‍ ടീം നോക്കുന്നതെങ്കില്‍ മുഹമ്മദ് ഷമിയ്ക്ക് നറുക്കുവീഴും. മിന്നുന്ന ഫോമിലായ ഷമിയ്ക്ക് ഇതുവരെ ലോകകപ്പില്‍ കളിക്കാനിടം ലഭിച്ചിട്ടില്ല. ഷമിയെ ഉള്‍പ്പെടുത്തിയാല്‍ ടീമിന് ഒരു ബാറ്ററെ നഷ്ടപ്പെടും. എന്നാല്‍ അശ്വിനാണെങ്കില്‍ ടീമിന് ഒരു ബാറ്ററെയും സ്പിന്നറെയും ലഭിക്കും.
by Midhun HP News | Oct 21, 2023 | Latest News, കായികം
ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയത്തിലേക്ക് തിരിച്ചു വരാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. കേരളം ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടും. കൊച്ചി കലൂർ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മത്സരം. മധ്യനിരയിലെ സൂപ്പർ താരമായ ജീക്സൺ സിങ്ങില്ലാതെയാണ് ആതിഥേയർ ഇറങ്ങുന്നത്. ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ നടന്ന ആദ്യ രണ്ട് മത്സരത്തിലും തോല്‍വിയറിഞ്ഞിട്ടില്ല. ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായ മിലോസ് ഡ്രിന്‍സിച്ചിന് മൂന്ന് മത്സരങ്ങളില്‍ കളിക്കാന്‍ കഴിയില്ല. പരിക്കിന്റെ പിടിയിലായ ഐബന്‍ ഡോഹ്ലിങ്ങും ടീമിലില്ല.
പകരം സന്ദീപ് സിങ്ങും ഹോര്‍മി പാങ്ങും ആദ്യ ഇലവനില്‍ എത്താനാണ് സാധ്യത.ഈമാസം എട്ടിന് മുംബൈ സിറ്റിക്കെതിരായി നടന്ന മത്സരത്തിൽ തോളിന് പരിക്കേറ്റ ജീക്സൺ ചികിത്സയിലാണ്. ജീക്സണിന്റെ ശസ്ത്രക്രിയ അടുത്തയാഴ്ച നടക്കുമെന്നും രണ്ടുമുതൽ മൂന്നുമാസം വരെ കളിക്കാനാവില്ലെന്നും സഹകോച്ചായ ഫ്രാങ്ക് ഡോവൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏറെ പ്രതീക്ഷയോടെയാണ് ടീം ഒരുങ്ങുന്നതെന്നും ഹോം ഗ്രൗണ്ടിൽ പരമാവധി പ്രകടനം കാഴ്ചവെക്കുമെന്നും മുന്നേറ്റതാരമായ ദിമിത്രിയോസ് ഡയമന്റക്കോസ് വ്യക്തമാക്കി.
Recent Comments