by Midhun HP News | Jun 15, 2026 | Latest News, കായികം
കൊച്ചി: ലോകകപ്പ് ഫുട്ബോൾ ലഹരിയിൽ മതിമറക്കുന്ന കൊച്ചിയിലെ കായിക പ്രേമികൾക്ക് ഇനി ഉത്സവകാലം. മത്സരങ്ങൾ ഒരുമിച്ചിരുന്ന് ആസ്വദിക്കാൻ ഫോർട്ട് കൊച്ചിയിൽ ‘ഫിഫ ഫാൻ സോൺ’ തുറന്നു. കൊച്ചി മുൻസിപ്പൽ കോർപറേഷനുമായി സഹകരിച്ച് ഗാമൻ വേൾഡ് സ്പോർട്സ് എന്റർടൈൻമെന്റ് ഉൾപ്പെടെയുള്ള സംഘാടകരാണ് കാൽപന്ത് ആരാധകർക്കായി വിപുലമായ ഫാൻ പാർക്ക് ഒരുക്കിയത്. ഗാമെൻ വേൾഡ് സ്പോർട്സ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ എ രാജേഷ് ഫാൻ പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ലോകകപ്പ് മത്സരങ്ങൾ വളരെ വ്യക്തതയോടെ കാണാനായി കൂറ്റൻ പ്രൊജക്ടറുകളും എൽഇഡി സ്ക്രീനുകളുമാണ് ഫാൻ പാർക്കിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതിനൊപ്പം സ്റ്റേഡിയത്തിന് സമാനമായ അനുഭവം നൽകുന്ന മികച്ച ശബ്ദ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഓരോ മത്സരങ്ങൾക്കും മുൻപായി കാണികളെ ആവേശത്തിലാക്കാൻ ലൈവ് ബാൻഡ് പ്രകടനങ്ങളും മറ്റ് കലാപരിപാടികളും അരങ്ങേറും.
ബ്രസീലിന്റെ മത്സരത്തിന് വൻ ജനത്തിരക്കായിരുന്നു ഫാൻ പാർക്കിൽ. തങ്ങളുടെ പ്രിയ താരങ്ങളുടെ പേരുകൾ ആലേഖനം ചെയ്ത മഞ്ഞ ജേഴ്സിയണിഞ്ഞ് ആയിരക്കണക്കിന് ആരാധകരാണ് ഫോർട്ട് കൊച്ചിയിലേക്ക് ഒഴുകിയെത്തിയത്. സംഗീതവും ആവേശവും നിറഞ്ഞ ഒരു കാർണിവൽ പ്രതീതി ജനിപ്പിക്കുന്ന ഈ ഫാൻ സോൺ, വരും ദിവസങ്ങളിലും കൊച്ചിയിലെ ഫുട്ബോൾ പ്രേമികളുടെ പ്രധാന സംഗമ വേദിയായി മാറും. യാതൊരു തടസങ്ങളുമില്ലാതെ ലോകകപ്പ് മത്സരങ്ങൾ മുഴുവൻ ഇവിടെ തത്സമയം ആസ്വദിക്കാനാകും.
ഗാമെൻ വേൾഡ് സ്പോർട്സ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഹെഡ് ഓഫ് ഓപ്പറേഷൻസ് ബിനു റാം, കൊച്ചി കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടികെ അഷ്റഫ്, നഗരസഭ രണ്ടാം ഡിവിഷൻ കൗൺസിലർ ഫൗസിയ സജീർ ചടങ്ങിൽ പങ്കെടുത്തു.

by Midhun HP News | Jun 15, 2026 | Latest News, കായികം
ഗ്വാഡലൂപ്: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ തങ്ങളുടെ യാത്രയ്ക്ക് തുടക്കമിട്ടു. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് സ്വീഡന്റെ ആധികാരിക ജയം. യാസിന്‍ അയാരി സ്വീഡനായി ഇരട്ട ഗോളുകള്‍ നേടി. അലക്‌സാണ്ടര്‍ ഇസാക്, വിക്ടര്‍ ഗ്യോകരേസ്, മത്യാസ് സ്വാന്‍ബര്‍ഗ് എന്നിവരാണ് സ്വീഡനായി വല ചലിപ്പിച്ച മറ്റുള്ളവര്‍. ടുണീഷ്യയുടെ ആശ്വാസ ഗോള്‍ ഒമര്‍ റെകികിന്റെ വകയാണ്.
മത്സരത്തിൽ പന്ത് കൈവശം വച്ച് കളിച്ചത് ടുണീഷ്യയാണെങ്കിൽ ഗോളടിച്ചത് മുഴുവൻ സ്വീഡനായിരുന്നു. ജയത്തോടെ ഗ്രൂപ്പ് എഫിൽ സ്വീഡൻ 3 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തേക്ക് കയറി.
ഏഴാം മിനിറ്റിൽ തന്നെ സ്വീഡൻ ആദ്യ ഗോൾ നേടി. ലോങ് റേഞ്ചർ ഷോട്ടിലൂടെ മിഡ്ഫീൽഡർ യാസിൻ അയാരിയാണ് ടീമിനു ലീഡ് സമ്മാനിച്ചത്. വിക്ടർ ഗ്യോകരേസിന്റെ ഷോട്ട് ടുണീഷ്യ പ്രതിരോധ താരം ഗോൾ ലൈനിൽ വച്ച് തടഞ്ഞു. എന്നാൽ റീബൗണ്ടായി വന്ന പന്ത് ബോക്സിനു പുറത്തു വച്ച് യസിൻ അയാരി നീട്ടയടിക്കുകയായിരുന്നു. പന്ത് നേരെ പോയി പതിച്ചത് ബോക്സിന്റെ ടോപ് കോർണറിൽ. ആദ്യ ഗോൾ നേടിയിട്ടും പക്ഷേ അയാരി വലിയ ആഹ്ലാദ പ്രകടനത്തിനൊന്നും നിന്നില്ല. കാരണം അയാളുടെ പിതാവിന്റെ നാട് ടുണീഷ്യയാണ്.
30ാം മിനിറ്റിൽ സ്വീഡൻ വീണ്ടും മുന്നിലെത്തി. വിക്ടർ ഗ്യോകരേസ് നൽകിയ സുന്ദരൻ പാസിൽ നിന്നാണ് രണ്ടാം ഗോൾ വന്നത്. ടുണീഷ്യൻ പ്രതിരോധം മുറിച്ച് ഗ്യോകരേസ് നൽകിയ പാസ് അലക്സാണ്ടർ ഇസാക് ഗോളാക്കി മാറ്റി.
രണ്ടാം പകുതിയിൽ സ്വീഡൻ ആക്രമണം കടുപ്പിച്ചു. 59ാം മിനിറ്റിൽ അവർ മൂന്നാം ഗോൾ നേടി. ടുണീഷ്യൻ ക്യാപ്റ്റൻ എലീസ് സ്ഖിരിയുടെ ഗുരുതര പിഴവാണ് മൂന്നാം ഗോളിനു വഴി ഒരുക്കിയത്. പിഴവ് മുതലെടുത്ത് ഇസാക് നൽകിയ പാസ് ഗ്യോകരേസ് മനോഹരമായി തന്നെ ഫിനിഷ് ചെയ്തു.
84ാം മിനിറ്റിലാണ് നാലാം ഗോളിന്റെ പിറവി. പകരക്കാരനായി എത്തിയ മത്യാസ് സ്വാൻബെർഗാണ് സ്കോറർ. ഈ ഗോളിനും വഴിയൊരുക്കിയത് ഇസാകാണ്. ഈ ഗോൾ ആദ്യ ഓഫ് സൈഡെന്നു വിളിച്ചിരുന്നു. വാർ പരിശോധനയിലാണ് ഓഫ് സൈഡല്ലെന്നു തെളിഞ്ഞത്.
90 മിനിറ്റ് കഴിഞ്ഞ് കളി ഇഞ്ച്വറി സമയത്തേക്ക് നീണ്ടു. അധിക സമയത്തിന്റെ ആറാം മിനിറ്റിൽ സ്വീഡൻ അഞ്ചാം ഗോളും വലയിലാക്കി. ആദ്യ ഗോൾ സമ്മാനിച്ച അയാരിയാണ് തന്റെ രണ്ടാം ഗോളിലൂടെ പട്ടികയും മത്സരവും പൂർത്തിയാക്കിയത്.

by Midhun HP News | Jun 12, 2026 | Latest News, കായികം
ലോകകപ്പ് ആവേശത്തിലേക്ക് കടന്നു കഴിഞ്ഞു എല്ലാവരും. പ്രായഭേദമന്യേ ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ ഇനി ഒരു കുടുംബമായി മാറുന്ന കാഴ്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഫുട്ബോൾ എന്ന ഒറ്റ വികാരത്തിലേക്ക് എല്ലാവരും ഒന്നു ചേരുന്നു. കപ്പ് ആര് ഉയർത്തുന്നു എന്നത് മാത്രമല്ല ഫുട്ബോൾ പ്രേമികൾക്ക് പ്രധാനം, ആ യാത്ര കൂടിയാണ്.
കൂളായും ടെൻഷനടിച്ചും പ്രാർഥിച്ചും കടന്നു പോകുന്ന രാത്രികൾ പലർക്കും ഒരു വൈകാരിക അനുഭവം കൂടിയാണ്. ലോകകപ്പിനെ കുറിച്ച് സംസാരിക്കുമ്പോൾ തന്നെ പലരും ഇമോഷ്ണലായി പോകുന്നതും ആ യാത്ര ജീവിതത്തിന്റെ ഭാഗമായതു കൊണ്ടാണ്.
ഇപ്പോഴിതാ മലയാളികളുടെ സ്വന്തം ലാലേട്ടൻ തന്റെ ലോകകപ്പ് പ്രതീക്ഷകളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകർ ആഘോഷമാക്കി മാറ്റിയിരിക്കുന്നത്. “ബ്രസീലിന് കിട്ടാതെ പോയ ലോകകപ്പ് എന്റെ സ്വപ്നങ്ങളിൽ വരാറുണ്ട്..നെയ്മറും വിനീഷ്യസും ഉള്ളത് കൊണ്ട് ഇത്തവണ ബ്രസീൽ നേടും..!” – എന്നാണ് മോഹൻലാൽ പറഞ്ഞതായി ആരാധകർ ഫാൻസ് പേജുകളിൽ പങ്കുവച്ചിരിക്കുന്നത്.നിരവധി പേരാണ് മോഹൻലാലിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ‘കിട്ടാത്തവർക്ക് കിട്ടട്ടെ എന്ന ലൈൻ ആണ് ലാലേട്ടൻ… മുൻപ് അർജന്റീനയെ ‘ആയിരുന്നു അദ്ദേഹം സപ്പോർട്ട് ചെയ്തിരുന്നത് എന്നാണ് ഭൂരിഭാഗം പേരും കുറിച്ചിരിക്കുന്നത്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 3 ആണ് മോഹൻലാലിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. ബോക്സ് ഓഫീസിൽ മികച്ച കളക്ഷനും ചിത്രം നേടിയിരുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം ആണ് ഇനി മോഹൻലാലിന്റേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രം.

by Midhun HP News | Jun 12, 2026 | Latest News, കായികം
ടൊറന്റോ: ഫിഫ ലോകകപ്പിന്റെ രണ്ടാം ദിനമായ ഇന്ന് ഇന്ത്യൻ സമയം രാത്രി 12.30ന് ഗ്രൂപ്പ് ബിയിലെ പോരാട്ടവും നാളെ പുലർച്ചെ 6.30ന് ഗ്രൂപ്പ് ഡി മത്സരവും അരങ്ങേറും. ഉദ്ഘാടന ദിനത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെയും (2-0), ദക്ഷിണ കൊറിയ ചെക്ക് റിപ്പബ്ലിക്കിനെയും (2-1) പരാജയപ്പെടുത്തിയിരുന്നു. ഇന്ന് രാത്രി 12.30നു അരങ്ങേറുന്ന പോരാട്ടത്തിൽ സഹ ആതിഥേയരായ കാനഡ ആദ്യ മത്സരത്തിനിറങ്ങും. എതിരാളികൾ ബോസ്നിയ ആൻഡ് ഹെർസഗോവിന. നാളെ പുലർച്ചെ 6.30നു നടക്കുന്ന പോരിൽ ആതിഥേയ രാജ്യമായ അമേരിക്ക- പരാഗ്വെ പോരാട്ടം കാണാം.
കാനഡ vs ബോസ്നിയ ആൻഡ് ഹെർസഗോവിന, ഗ്രൂപ്പ് ബി
സഹ ആതിഥേയരായ കാനഡ തങ്ങളുടെ ആദ്യ മത്സരത്തിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയെ നേരിടും. യോഗ്യതാ പോരാട്ടത്തിൽ കരുത്തരായ ഇറ്റലിയെ അട്ടിമറിച്ചെത്തിയ ബോസ്നിയ ചില്ലറക്കാരല്ലെന്ന് ചുരുക്കം. ബയേൺ മ്യൂണിക്ക് താരം അൽഫോൺസോ ഡേവിസ് അടക്കമുള്ള താരങ്ങളിലാണ് കാനഡയുടെ പ്രതീക്ഷ. അമേരിക്കയിലെ സെന്റ് ലൂയിസ് പോലുള്ള നഗരങ്ങളിൽ വലിയ തോതിൽ ബോസ്നിയൻ വംശജർ താമസിക്കുന്നതിനാൽ കാനഡയിലാണ് മത്സരമെങ്കിലും തങ്ങൾക്ക് മികച്ച ഗാലറി പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബോസ്നിയൻ ടീം. ടൊറന്റോയിലുള്ള ബിഎംഒ ഫീൽഡ് സ്റ്റേഡിയത്തിലാണ് പോരാട്ടം.
യുഎസ്എ vs പരാഗ്വെ, ഗ്രൂപ്പ് ഡി
ആതിഥേയരായ യുഎസ്എ- പരാഗ്വെയ്‌ക്കെതിരെ കളിച്ച് തങ്ങളുടെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കും. ക്രിസ്റ്റ്യൻ പുലിസിച്ച്, തിമോത്തി വിയ, ഫൊളാരിൻ ബലോഗൻ എന്നിവരടങ്ങുന്ന ശക്തമായ മുന്നേറ്റനിരയുമായാണ് യുഎസ്എ ഇറങ്ങുന്നത്. മുൻ ടോട്ടനം ഹോട്സ്പർ പരിശീലകൻ മൗറീസിയോ പൊചെറ്റിനോയാണ് യുഎസ്എ കോച്ച്. മറുഭാഗത്ത് മിഗേൽ അൽമിറോൺ, ജൂലിയോ എൻസിസോ എന്നിവരാണ് പരാഗ്വെയുടെ പ്രധാന താരങ്ങൾ. ഇംഗ്ലിവുഡിലെ ലൊസാഞ്ചലസ് സ്റ്റേഡിയത്തിലാണ് പോരാട്ടം.

by Midhun HP News | Jun 12, 2026 | Latest News, കായികം
വാഷിങ്ടൻ: ഫിഫ ലോകകപ്പ് പോരാട്ടങ്ങൾക്കൊരുങ്ങുന്ന ഏഷ്യൻ പവർ ഹൗസായ ജപ്പാന് കനത്ത തിരിച്ചടി. പരിക്കിനെ തുടർന്നു അവരുടെ നായകൻ വതാരു എൻഡോ ലോകകപ്പിൽ നിന്നു പുറത്തായി. പിന്നാലെ 33 കാരനായ ലിവർപൂൾ മിഡ്ഫീൽഡർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നു വിരമിക്കുകയും ചെയ്തു. ഗ്രൂപ്പ് എഫിൽ നെതർലൻഡ്‌സിനെതിരെയുള്ള ആദ്യ മത്സരത്തിന് മൂന്ന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് നായകന്റെ അപ്രതീക്ഷിത പുറത്താകൽ.
കാലിനേറ്റ പരിക്കാണ് വില്ലനായത്. പൂർണമായി ഭേദമാകാത്തതിനെ തുടർന്നാണ് താരം ടൂർണമെന്റിൽ നിന്നു പിൻമാറിയത്. ബൊറൂസിയ മോൺചൻഗ്ലെഡ്ബാച് താരം ഷൂട്ടോ മാചിനോയാണ് നായകനു പകരം ടീമിലെത്തിയത്. കോ ഇറ്റാകുറയാണ് ജപ്പാന്റെ പുതിയ നായകൻ. കാരം പ്രതിരോധത്തിലെ ശക്തിദുർഗമാണ്.
ലോകകപ്പിൽ കളിക്കാൻ കഴിയാത്തതിൽ വലിയ നിരാശയുണ്ടെന്ന് എൻഡോ എക്സിലൂടെ വ്യക്തമാക്കി. എങ്കിലും നോർത്ത് അമേരിക്കയിൽ നടക്കുന്ന ഈ ലോകകപ്പിൽ ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
‘ഭാവിയിൽ ജപ്പാൻ ലോകകപ്പ് ഉയർത്തുന്ന ഒരു സമയം തീർച്ചയായും വരും. നമുക്ക് അതിൽ വിശ്വസിക്കാം, ടീമിനെ പിന്തുണയ്ക്കാം. ദേശീയ ടീമിൽ നിന്ന് വിരമിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. ഇനി മുതൽ ഒരു സാധാരണ ആരാധകനായി ഞാൻ ജപ്പാനെ പിന്തുണയ്ക്കും’- വിരമിക്കൽ തീരുമാനം വ്യക്തമാക്കി താരം കുറിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ ലിവർപൂളിനായി കളിക്കുന്നതിനിടയിലാണ് എൻഡോയ്ക്ക് പരിക്കേറ്റത്. മെയ് 31ന് ഐസ്‌ലൻഡിനെതിരെയുള്ള സൗഹൃദ മത്സരത്തിൽ പകുതി സമയം കളിച്ചുകൊണ്ട് അദ്ദേഹം തിരിച്ചുവരവ് നടത്തിയെങ്കിലും, മെക്സിക്കോയിലെ പരിശീലന ക്യാംപ്യൽ വച്ച് വീണ്ടും അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു.
2015ൽ അരങ്ങേറ്റം കുറിച്ച എൻഡോ ജപ്പാനായി 73 മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ നേടിയിട്ടുണ്ട്. 2018, 2022 ലോകകപ്പുകളിൽ അദ്ദേഹം കളിച്ചു.
ലോകകപ്പിൽ പ്രമുഖ താരങ്ങളുടെ പരിക്കുകൾ ജപ്പാന് വലിയ തിരിച്ചടിയാവുകയാണ്. ബ്രൈറ്റൻ താരം കൗരു മിറ്റോമ, മൊണാക്കോ താരം താകുമി മിനാമിനോ എന്നിവർ പരിക്കിനെ തുടർന്നു ലോകകപ്പ് ടീമിൽ ഇടം പിടിച്ചിരുന്നില്ല. പിന്നാലെയാണ് നായകന്റെ പുറത്താകലും. ഗ്രൂപ്പ് എഫിൽ നെതർലൻഡ്‌സ്, ടുണീഷ്യ, സ്വീഡൻ എന്നിവരാണ് ജപ്പാന്റെ എതിരാളികൾ.

by Midhun HP News | Jun 12, 2026 | Latest News, കായികം
മെക്സിക്കോ സിറ്റി: രണ്ട് ഗോളുകളും മൂന്ന് റെഡ് കാര്‍ഡുകളും പിറന്ന 2026 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ മെക്‌സിക്കോയ്ക്ക് മിന്നും വിജയം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മെക്‌സിക്കോയുടെ ജയം. ഒമ്പതാം മിനിറ്റില്‍ യൂലിയന്‍ ക്വിനോനെസും 67-ാം മിനിറ്റില്‍ റൗള്‍ ഹിമെനെസുമാണ് മെക്സിക്കോയ്ക്കായി സ്‌കോര്‍ ചെയ്തത്.
മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ മെക്സിക്കോയുടെ ഗോള്‍ നേടാനുള്ള അവസരം ദക്ഷിണാഫ്രിക്കന്‍ ഗോള്‍കീപ്പര്‍ റോണ്‍വെന്‍ വില്യംസ് തട്ടിയകറ്റി. പിന്നീട് മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ യൂലിയന്‍ ക്വിനോനസിലൂടെ ലീഡ് നേടിയ മെക്‌സിക്കോ പിന്നീട് റൗള്‍ ജിമെനെസിന്റെ ഗോളിലൂടെ വിജയമുറപ്പിച്ചു. ദക്ഷിണാഫ്രിക്കന്‍ പ്രതിരോധനിരയുടെ പിഴവ് മുതലെടുത്താണ് ക്വിനോനസ് മെക്‌സിക്കോയ്ക്കായി ആദ്യ ഗോള്‍ നേടിയത്.
തുടര്‍ന്ന് 67-ാം മിനിറ്റില്‍ റൗള്‍ ജിമെനെസ് വലകുലുക്കിയതോടെ മെക്‌സിക്കോയുടെ ലീഡ് ഉയര്‍ത്തി. തുടക്കം മുതല്‍ മെക്‌സിക്കന്‍ തിരമാല സൗത്ത് ആഫ്രിക്കന്‍ ഗോള്‍ മുഖത്തേക്ക് അടിച്ചുകയറി. ദക്ഷിണാഫ്രിക്കന്‍ ഗോള്‍മുഖം ആക്രമിക്കുക എന്നത് മാത്രമായിരുന്നു മത്സരത്തിലുടനീളം മെക്സിക്കോയുടെ ലക്ഷ്യം. മത്സരത്തിന്റെ 42-ാം മിനിറ്റില്‍ മെക്‌സിക്കോയ്ക്ക് ലഭിച്ച തുടര്‍ച്ചയായ രണ്ട് മികച്ച ഗോള്‍ അവസരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ ഗോള്‍കീപ്പര്‍ തടഞ്ഞു നിര്‍ത്തി.
മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ സിത്തോളെയും തെംബ സാനെയും മെക്സിക്കോ താരം സെസാര്‍ മൊണ്ടെസും റെഡ് കാര്‍ഡ് കണ്ടു. രണ്ടാം പകുതിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി 49-ാം മിനിറ്റില്‍ സ്‌ഫെഫെലോ സിത്തോളിന് റെഡ് കാര്‍ഡ് ലഭിച്ചു. മെക്‌സിക്കോ താരം ബ്രയാന്‍ ഗുട്ടറസിനെ വീഴ്ത്തിയതിനാണ് റഫറി പുറത്താക്കിയത്. 84-ാം മിനിറ്റില്‍ റഫറിക്ക് അടുത്ത ചുവപ്പ് കാര്‍ഡും പുറത്തെടുക്കേണ്ടി വന്നു. ഇത്തവണ ദക്ഷിണാഫ്രിക്കയുടെ തെംബ സ്വാനെയ്ക്കാണ് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. കളി അവസാനിക്കാന്‍ പോകുന്നുവെന്ന ഘട്ടത്തിലാണ് മെക്‌സിക്കോ താരം അനാവശ്യമായ ഫൗള്‍ പുറത്തെടുത്തത്. ആശ്വാസ ഗോള്‍ കണ്ടെത്താനായി ആവുംവിധം ശ്രമിക്കുന്നതിനിടെ ദക്ഷിണാഫ്രിക്കന്‍ താരത്തിന് നേര്‍ക്ക് സെസാര്‍ മോണ്ടസ് മാരകമായ ഫൗള്‍ പുറത്തെടുത്തു. മെക്‌സിക്കന്‍ താരങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് വഴങ്ങാതെ റഫറി റെഡ് കാര്‍ഡ്
നല്‍കി. 4-1-2-3 ഫോര്‍മേഷനിലായിരുന്നു മെക്‌സിക്കോ കളത്തിലിറങ്ങിയത്. മറുവശത്ത് ദക്ഷിണാഫ്രിക്ക 5-3-2 ശൈലിയിലാണ് ടീമിനെ അണിനിരത്തിയത്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ മെക്‌സിക്കോയ്ക്ക് തോല്‍വിയാണ് പതിവ്. മുന്‍പ് ഏഴു തവണ ഉദ്ഘാടന മത്സരത്തിന് ഇറങ്ങിയപ്പോള്‍ അഞ്ചിലും തോല്‍വി, രണ്ടെണ്ണം സമനിലയിലും. ഇത്തവണ ആ പതിവ് തെറ്റിച്ചാണ് ടീമിന്റെ വിജയ തുടക്കം.

Recent Comments