by Midhun HP News | Jun 20, 2026 | Latest News, കായികം
ഫിലാഡൽഫിയ: വീണ്ടുമൊരിക്കൽ കൂടി അലയൊലിയായ ആ മഞ്ഞക്കടലിരമ്പം ഫിലാഡെൽഫിയ സ്റ്റേഡിയത്തെ ആവേശത്തിൽ മുക്കി. ലോകകപ്പ് ഗ്രൂപ്പ് സിയിലെ നിർണായക മത്സരത്തിൽ അഞ്ചുതവണ ലോകചാംപ്യൻമാരായ ബ്രസീൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ഹെയ്തിയെ തോൽപ്പിച്ചു. കാനറികൾക്ക് വേണ്ടി മാത്യൂസ് ക്യൂഞ്ഞ രണ്ടു ഗോളുകളും വിനീഷ്യസ് ജൂനിയർ ഒരു ഗോളും നേടി. ആദ്യ പകുതിയിലായിരുന്നു മൂന്നു ഗോളുകളും പിറന്നത്. ഈ വിജയത്തോടെ ഗ്രൂപ്പ് സിയിൽ നാല് പോയിന്‍റുമായി ബ്രസീൽ ഒന്നാമതെത്തി. മൊറോക്കോയ്ക്കും നാല് പോയിന്‍റ് ഉണ്ടെങ്കിലും ഗോൾവ്യത്യാസത്തിലെ മികവ് ബ്രസീലിനെ ഒന്നാമതെത്തിക്കുകയായിരുന്നു. അതേസമയം രണ്ട് മത്സരം തോറ്റതോടെ ഹെയ്തി ഏറെക്കുറെ പുറത്തായി കഴിഞ്ഞു. അവസാന മത്സരങ്ങളിൽ ബ്രസീൽ സ്കോട്ട്ലൻഡിനെയും ഹെയ്തി മൊറോക്കോയെയും നേരിടും.
മത്സരത്തിന്‍റെ തുടക്കം മുതൽ മഞ്ഞപ്പട ആധിപത്യം പുലർത്തിയെങ്കിലും ചില നല്ല നീക്കങ്ങളുമായി ഹെയ്തിയുടെ സാന്നിധ്യമറിയിച്ചു. വമ്പൻമാർക്കെതിരെയാണ് മത്സരിക്കുന്നതെന്ന അങ്കലാപ്പ് ഇല്ലാതെ ഹെയ്തി താരങ്ങൾ കളംപിടിക്കുന്നത് കാണാമായിരുന്നു. നാലാം മിനിട്ടിൽ ബ്രസീൽ താരത്തെ ഫൗൾ ചെയ്തതിന് ഹെയ്തിയുടെ കാർലെൻസ് ആർക്കസിന് മഞ്ഞ കാർഡ് ലഭിച്ചു. കളിയുടെ തുടക്കം മുതൽ ബ്രസീൽ ആധിപത്യം പുലർത്തിയെങ്കിലും ചില നല്ല നീക്കങ്ങൾ ഹെയ്തിയുടെ ഭാഗത്തുനിന്ന് ഉണ്ടായി. 14ആം മിനിട്ടിൽ റഫീഞ്ഞ്യ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 21ആം മിനിട്ടിൽ ലൂക്കാസ് പാക്വെറ്റയുടെ പാസിൽനിന്ന് വിനീഷ്യസ് ജൂനിയറിന് മികച്ച ഒരു ഗോളവസരം ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല.
23ആം മിനിട്ടിൽ ബ്രസീൽ ആരാധകർ കാത്തിരുന്ന ഗോൾ എത്തി. വിനീഷ്യസ് ജൂനിയർ ഡ്രിബിൾ ചെയ്ത് ബോക്സിലേക്ക് നടത്തിയ നീക്കമാണ് ഗോളിൽ കലാശിച്ചത്. റീബൌണ്ട് ചെയ്തുവന്ന പന്ത് മാത്യൂസ് ക്യൂഞ്ഞ ഒരവസരം പോലും നൽകാതെ വലയിലാക്കുകയായിരുന്നു. ഈ സമയം ഹെയ്തി ഗോൾ കീപ്പർ ജോണി പ്ലാസിഡ് വെറും കാഴ്ചക്കാരൻ മാത്രമായിരുന്നു. 36ആം മിനിട്ടിൽ ഒരു ത്രൂപാസ് പിടിച്ചെടുത്ത് മാത്യൂസ് ക്യൂഞ്ഞ ബ്രസീലിന്‍റെ ലീഡ് രണ്ടാക്കി ഉയർത്തി.
ചില പ്രത്യാക്രമണങ്ങൾ ഹെയ്തി നടത്തിയെങ്കിലും അവയ്ക്ക് മൂർച്ഛ പോരായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ വിനീഷ്യസ് ജൂനിയർ മനോഹരമായ മറ്റൊരു ഗോളിലൂടെ മഞ്ഞപ്പടയുടെ ലീഡ് മൂന്നാക്കി ഉയർത്തുകയായിരുന്നു. ഹെയ്തിയുടെ മധ്യനിരയെയും പ്രതിരോധത്തെയും വകഞ്ഞ് മുന്നേറിയ വിനീഷ്യസ് ലക്ഷ്യം തെറ്റാതെ അനായാസം പന്ത് വലയിലാക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ കൂടുതൽ ഉണർവോടെ കളിക്കുന്ന ഹെയ്തിയെയാണ് കാണാനായത്. ഡൊമിനിക് സൈമൻ ഗോളിന് തൊട്ടരികിൽ എത്തിയെങ്കിലും ആലിസൺ രക്ഷകനായി മാറി. പിന്നീട് വിനീഷ്യസ് ജൂനിയർ ചില നല്ല അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോളായില്ല. 73ആം മിനിട്ടിൽ ബ്രസീൽ താരം എൻഡ്രിക്ക് ഗോൾ നേടിയെങ്കിലും അത് ഓഫ് സൈഡ് ഫ്ലാഗിൽ കുടുങ്ങി. ആശ്വാസഗോൾ കണ്ടെത്താൻ ഹെയ്തി കിണഞ്ഞുപരിശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തകർപ്പനൊരു ഷോട്ട് ആലിസൺ തട്ടിയകറ്റി രക്ഷപ്പെടുത്തി. കളിയുടെ അവസാന നിമിഷം വരെ ബ്രസീലിനും ചില അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം അകലെയായിരുന്നു
മത്സരത്തിൽ 57 ശതമാനത്തോളം ബോൾ പൊസെഷൻ നിലനിർത്തിയത് ബ്രസീൽ ആയിരുന്നു. ഹെയ്തി പോസ്റ്റിലേക്ക് ബ്രസീൽ നാല് തവണയാണ് ഓൺ ടാർജറ്റ് ഷോട്ടുകൾ ഉതിർത്തത്. രണ്ട് ഓൺ ടാർജറ്റ് ഷോട്ടുകൾ ഹെയ്തിയുടെ ഭാഗത്തുനിന്ന് ഉണ്ടായി. രണ്ട് ഹെയ്തി താരങ്ങളാണ് ആദ്യ പകുതിയിൽ മഞ്ഞ കാർഡ് കണ്ടത്. ബ്രസീൽ താരം ഡഗ്ലസ് സാന്‍റോസ് 65ആം മിനിട്ടിൽ മഞ്ഞ കാർഡ് കണ്ടു.
ആദ്യ പകുതിയിൽ സൂപ്പർ താരം റഫീഞ്ഞ്യ പരുക്ക് മൂലം പുറത്തായത് ബ്രസീലിന് കനത്ത തിരിച്ചടിയായിട്ടുണ്ട്. റയാൻ ആണ് പകരക്കാരനായി മൈതാനത്തേക്ക് എത്തിയത്. ഇന്നും സൂപ്പർതാരം നെയ്മർ ഇല്ലാതെയാണ് ബ്രസീൽ കളത്തിലിറങ്ങിയത്.
by Midhun HP News | Jun 18, 2026 | Latest News, കായികം
ഹൂസ്റ്റണ്‍: ‘പുള്ളിപ്പുലികള്‍’ എന്നൊരു പേരുണ്ട് കോംഗോ ഫുട്‌ബോള്‍ ടീമിന്. അക്ഷരാർഥത്തിൽ ആ വിളിപ്പേരിന്റെ പൊരുൾ പോർച്ചുഗൽ ശരിക്കും അറിഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷം ലോകകപ്പ് വീണ്ടും കളിക്കാനെത്തിയ അവര്‍ അമ്പരപ്പിക്കുന്ന പോരാട്ടമാണ് മൈതാനത്ത് പുറത്തെടുത്തത്. ലോക കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളുടെ കൂട്ടത്തില്‍ ആരാധകര്‍ ഇത്തവണ എഴുതി ചേര്‍ത്ത പേരാണ് പോര്‍ച്ചുഗലിന്റേത്. എന്നാല്‍ അതൊന്നും ചരിത്രത്തില്‍ രണ്ടാം തവണ ലോകകപ്പിനെത്തിയ കോംഗോ ടീമിനെ ബാധിക്കുന്നതേ ആയിരുന്നില്ല. കരുത്തരായ പോര്‍ച്ചുഗലിനെ അവര്‍ 1-1നു സമനിലയില്‍ തളച്ചു. കളിയുടെ ആറാം മിനിറ്റില്‍ ഗോള്‍ വഴങ്ങിയിട്ടും ഉജ്ജ്വല പോരാട്ടം കാഴ്ച്ച വച്ച കോംഗോലീസ് വീറോടെ സമനില പൊരുതി വാങ്ങി. ആക്രമണത്തിലും പ്രതിരോധത്തിലും അവര്‍ പോര്‍ച്ചുഗലിനെ അടിമുടി വിറപ്പിച്ചു.
നായകനും സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തീര്‍ത്തും നിറം മങ്ങിയ പോരില്‍ ആദ്യ പകുതിയില്‍ താരം ഒരു തവണ മാത്രമാണ് എതിര്‍ ബോക്‌സില്‍ നിന്നു പന്ത് തൊട്ടത്. രണ്ടാം പകുതിയില്‍ രണ്ട് മികച്ച അവരങ്ങള്‍ ലഭിച്ചിട്ടും അതൊന്നും മുതലെടുക്കാന്‍ താരത്തിനു സാധിച്ചതുമില്ല.
മികച്ച ആത്മവിശ്വാസവുമായാണ് പോര്‍ച്ചുഗല്‍ കളി തുടങ്ങിയത്. കിക്കോഫിനു പിന്നാലെ തന്നെ അവര്‍ ആക്രമണവും തുടങ്ങി. ആറാം മിനിറ്റില്‍ തന്നെ അതിന്റെ ഫലവും വന്നു. ഇടതു വിങ്ങില്‍ നിന്നു പെഡ്രോ നെറ്റോ ക്രോസ് ചെയ്തു നല്‍കിയ പന്തിനെ ക്ലിനിക്കല്‍ ഹെഡ്ഡിലൂടെ ജാവോ നെവസ് വലയിലാക്കി.
ഈ ഗോള്‍ വഴങ്ങിയത് കോംഗോയ്ക്ക് ഉപകാരമായെന്നു പിന്നീട് അവരുടെ കളി കണ്ടവര്‍ പറഞ്ഞിട്ടുണ്ടാകും. ആറാം മിനിറ്റിലെ ഗോളിനു പിന്നാലെയാണ് അവര്‍ കളിയില്‍ താളം കണ്ടെത്തിയത്. പതിയെ പ്രത്യാക്രമണ തന്ത്രത്തിലേക്ക് അവരും കടന്നതോടെ കളി ചൂടുപിടിച്ചു.
പലപ്പോഴും അവര്‍ പോര്‍ച്ചുഗല്‍ ബോക്‌സിലേക്ക് അതിവേഗം കയറിയെങ്കിലും ഫിനിഷിങ് പോരായ്മകള്‍ വഴി തടഞ്ഞു. യൊവാന്‍ വിസ്സ, സെഡ്രിക്ക് ബെക്കാംബു എന്നിവര്‍ ലോങ് റേഞ്ചുകള്‍ പരീക്ഷിച്ചെങ്കിലും ഫലം കണ്ടില്ല.
കളി ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്തേക്ക് നീങ്ങിയപ്പോള്‍ ലോകകപ്പിലെ അവരുടെ ചരിത്ര ഗോളും പിറന്നു. ഒന്നാം പകുതിയുടെ അവസാന ഘട്ടത്തില്‍ കോംഗോയ്ക്ക് അനുകൂലമായി ഒരു കോര്‍ണര്‍. ആര്‍തുര്‍ മസ്വാക്കു കോര്‍ണറില്‍ നിന്നു നല്‍കിയ പന്തിനെ യൊവാന്‍ വിസ്സ പോര്‍ച്ചുഗല്‍ താരങ്ങള്‍ക്കിടയിലൂടെ ഉയര്‍ന്നു പൊങ്ങി ഉജ്ജ്വലമായ ഹെഡ്ഡറില്‍ വലയിലേക്കിട്ട് അവരെ ഞെട്ടിച്ചു. ഒപ്പം ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോളെന്ന നേട്ടവും അവര്‍ സ്വന്തം രാജ്യത്തിന്റെ പേര്‍ക്കെഴുതി. യൊവാന്‍ വിസ്സ ഒറ്റ ഹെഡ്ഡറിലൂടെ ലോകകപ്പില്‍ കോംഗോയ്ക്കായി ഗോള്‍ നേടുന്ന ആദ്യ താരമെന്ന കോംഗോളീസ് ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്റെ പേര് മായ്ക്കാന്‍ കഴിയാത്ത വിധം എഴുതി ചേര്‍ക്കുകയും ചെയ്തു.
രണ്ടാം പകുതിയില്‍ ബെര്‍ണാര്‍ഡോ സില്‍വയ്ക്കു പകരം ഫ്രാന്‍സിസ്‌കോ കോണ്‍സെയ്‌സാവോയെ കളത്തിലിറക്കിയാണ് പോര്‍ച്ചുഗല്‍ തുടങ്ങിയത്. ആദ്യ പകുതിയില്‍ സില്‍വ മഞ്ഞ കാര്‍ഡ് വാങ്ങിയിരുന്നു. കോണ്‍സെയ്‌സാവോയുടെ വരവ് വലത് വിങ്ങില്‍ കാര്യമായ മാറ്റം കൊണ്ടു വന്നു. രണ്ടാം പകുതിയില്‍ പോര്‍ച്ചുഗല്‍ കൂടുതല്‍ ആക്രമണം പുറത്തെടുത്തു. കോണ്‍സെയ്താവോയുടെ മുന്നേറ്റങ്ങള്‍ കോംഗോയ്ക്ക് തലവേദനയുണ്ടാക്കിക്കൊണ്ടിരുന്നു. എന്നാല്‍ അപ്പോഴും അവര്‍ പ്രതിരോധക്കോട്ടയില്‍ വിള്ളന്‍ വീഴ്ത്താന്‍ അനുവദിച്ചതുമില്ല.
സമനില പിടിച്ചതിന്റെ വര്‍ധിത വീര്യം കോംഗോയും പുറത്തെടുത്തതോടെ ആദ്യ പകുതിയേക്കാള്‍ ആക്രമണ പ്രത്യാക്രമണങ്ങള്‍ രണ്ടാം പകുതിയില്‍ കണ്ടു. എഡോ കായെംബയും സാമുവല്‍ മൗറ്റോസ്മ്മിയും നോവ സദിക്കിയും മുന്നേറ്റ നിരയിലേക്ക് തുടരെ തുടരെ പന്തുകള്‍ എത്തിച്ചു.
അതിനിടെ 54ാം മിനിറ്റില്‍ ജാവോ കാന്‍സലോയുടെ ഒരു അക്രോബാറ്റിക് കിക്ക് കോംഗോ വലയില്‍ കയറിയെങ്കിലും അത് ഓഫ് സൈഡായി മാറി. പിന്നാലെ കോംഗോ ഗോളിനടുത്തെത്തി. പോര്‍ച്ചുഗല്‍ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ പന്ത് കിട്ടിയ സെഡ്രിക്ക് ബെക്കാംബു അത് വലയിലേക്ക് അടിക്കാന്‍ ശ്രമിച്ചെങ്കിലും ബാറില്‍ തട്ടി മടങ്ങി.
മത്സരം വമ്പന്‍ ആക്രമണങ്ങളാല്‍ സജീവമായതോടെ പല പോര്‍ച്ചുഗല്‍ താരങ്ങളും അസ്വസ്ഥതരായിരുന്നു. പലപ്പോഴും കളി കൈയാങ്കളിയിലേക്ക് നീങ്ങുമെന്ന പ്രതീതിയുമുണ്ടായി. 68, 73 മിനിറ്റുകളില്‍ കിട്ടിയ സുവര്‍ണാവസരങ്ങള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുറത്തേക്ക് വലിച്ചടിച്ച് കളയുകയും ചെയ്തതോടെ അവര്‍ അടിമുടി നിരാശയിലായി.
അവസാന ഘട്ടം വരെ കോംഗോ ഉജ്ജ്വലമായി തന്നെ പോര്‍ച്ചുഗല്‍ ആക്രമണങ്ങളെ പ്രതിരോധിച്ചു. തഞ്ചം കിട്ടിയപ്പോഴൊക്കെ അവര്‍ എതിര്‍ പോസ്റ്റിലേക്ക് ആക്രമണം അഴിച്ചുവിടുകയും ചെയ്തു. പതിവ് ആഫ്രിക്കന്‍ ടീമുകളുടെ കളിയില്‍ നിന്നു വ്യത്യസ്തമായി കളം മുഴുവന്‍ സാധ്യമായ എല്ലാ രീതിയിലും എതിരാളികളെ കുരുക്കിയിടാന്‍ അവര്‍ക്കായി.
ഒടുവില്‍ 52 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ലോകകപ്പിലേക്കുള്ള തിരിച്ചു വരവില്‍ പോര്‍ച്ചുഗലെന്ന കരുത്തരെ വിജയത്തോളം പോന്ന സമനിലയില്‍ കുരുക്കി അവര്‍ കളം വിട്ടു. 1974ലാണ് കോംഗോ ആദ്യമായും അവസാനമായും ലോകകപ്പ് കളിച്ചത്. അതിനു ശേഷം ഇപ്പോഴാണ് അവരുടെ രണ്ടാം വരവ്.

by Midhun HP News | Jun 17, 2026 | Latest News, കായികം
കാന്‍സാസ് സിറ്റി: സൂപ്പര്‍ താരം ലയണല്‍ മെസി ലോകകപ്പില്‍ ആദ്യമായി ഹാട്രിക് കണ്ടെത്തിയതോടെ അര്‍ജന്റീനയ്ക്ക് ഇത്തവണ ജയത്തോടെ തുടക്കം. 17, 60, 76 മിനുറ്റുകളിലാണ് അര്‍ജന്റൈന്‍ നായകന്‍ വലകുലുക്കിയത്. തിരിച്ചടിക്കാന്‍ അള്‍ജീരിയ ശ്രമിച്ചെങ്കിലും ഷോട്ടുകള്‍ ലക്ഷ്യം കണ്ടില്ല. മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് അര്‍ജന്റീനയുടെ വിജയം.
ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയ്ക്ക് ശേഷം ലോകകപ്പില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമാണ് മെസി. 16 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിലെ ഗോൾവേട്ടക്കാരിൽ ഒന്നാമതുള്ള മിറോസ്‌ലാവ് ക്ലോസയുടെ റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു. അർജന്റീന ജഴ്സിയിൽ മെസിക്ക് 120 ഗോളായി.
17ാം മിനിറ്റില്‍ മധ്യനിര താരം റോഡ്രിഗോ ഡി പോള്‍ നല്‍കിയ മനോഹരമായ അസിസ്റ്റില്‍ നിന്നാണ് മെസി ആദ്യ ഗോള്‍ നേടിയത്. ബോക്‌സിന്റെ വലതു വശത്തുനിന്നും തന്റെ വിഖ്യാതമായ ശൈലിയില്‍ ഇടത്തോട്ട് ഒരു കട്ട്-ഇന്‍. മെസിയുടെ ഷോട്ട് അള്‍ജീരിയന്‍ പോസ്റ്റിന്റെ ടോപ്പ് കോര്‍ണറിലേക്കാണ് തുളച്ചുകയറിയത്. ഗോളിന് തൊട്ടുപിന്നാലെ വാര്‍ പരിശോധന നടത്തിയെങ്കിലും ഇത്തവണ പിഴവുകളൊന്നുമില്ലാതെ ഗോള്‍ അനുവദിച്ചതോടെ അര്‍ജന്റീന 1-0 ന് മുന്നിലെത്തി.
ലീഡ് നേടിയതോടെ മത്സരം ഏറെക്കുറെ പൂര്‍ണമായും അര്‍ജന്റീനയുടെ വരുതിയിലായി. 40ാം മിനിറ്റല്‍ അള്‍ജീരിയയുടെ ശക്തമായ ഒരു മുന്നേറ്റം കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. ഇതോടെ ഒന്നാം പകുതിയില്‍ അര്‍ജന്റീന ലീഡ് നിലനിര്‍ത്തി. (10). രണ്ടാം പകുതിയുടെ തുടക്കത്തില്‍ അര്‍ജന്റീന തങ്ങളുടെ റൈറ്റ് ബാക്ക് ഗോണ്‍സാലോ മോണ്ടിയലിന് പകരം നാഹുവല്‍ മൊളീനയെ ഇറക്കി. 54-ാം മിനിറ്റില്‍ മാര്‍ട്ടിനെസിന് പകരം ജൂലിയന്‍ അല്‍വാരസും, തിയാഗോ അല്‍മാഡയ്ക്ക് പകരം നിക്കോളാസ് ഗോണ്‍സാലസും കളത്തിലെത്തി.
60ാം മിനിറ്റില്‍ മെസിയുടെ രണ്ടാം ഗോള്‍ പിറന്നു. 76ാം മിനിറ്റില്‍ മൂന്നാം തവണയും വലകുലുക്കി ലോകകപ്പില്‍ ആദ്യ ഹാട്രിക്ക്. ഇതോടെ 16 ഗോളുകളുമായി ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റെക്കോര്‍ഡിനൊപ്പമെത്തി. ഹാട്രിക്ക് ഗോളിനു പിന്നാലെ 79ാം മിനിറ്റില്‍ പരിശീലകന്‍ സ്‌കലോണി മെസിയെ സബ്സ്റ്റിറ്റിയൂട്ട് ചെയ്തു. പിന്നീട് ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനാകാതെ വന്നതോടെ 3-0ത്തിന് അര്‍ജന്റീന ജയം സ്വന്തമാക്കി.
by Midhun HP News | Jun 16, 2026 | Latest News, കായികം
കൻസാസ് സിറ്റി: ലോകകപ്പ് കിരീടം നിലനിർത്താനുള്ള അർജന്റീനയുടെ യാത്രയ്ക്ക് നാളെ തുടക്കം. നാളെ (ബുധൻ) പുലർച്ചെ ഇന്ത്യൻ സമയം 6.30 മുതലാണ് പോരാട്ടം. ആഫ്രിക്കൻ കരുത്തരായ അൾജീരിയയാണ് അർജന്റീനയുടെ ലോകകപ്പ് പോരാട്ടത്തിലെ ആദ്യ എതിരാളികൾ. കൻസാസ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം.
ചരിത്രത്തിൽ ഇതുവരെ രണ്ട് രാജ്യങ്ങൾ മാത്രമാണ് തുടർച്ചയായി രണ്ട് തവണ ലോകകപ്പ് കിരീടം നിലനിർത്തിയിട്ടുള്ളത്. 1930കളിൽ ഇറ്റലിയും, പിന്നീട് 1962ൽ പെലെയുടെ നേതൃത്വത്തിൽ ബ്രസീലും. നാല് വർഷം മുൻപ് ഖത്തറിൽ വെച്ച് ഫ്രാൻസിനെ തകർത്താണ് അർജന്‍റീന ലോക ചാംപ്യന്മാരായത്. ഇത്തവണ കപ്പ് നിലനിർത്തിയാൽ ബ്രസീലിനും ഇറ്റലിക്കും ഒപ്പം അർജന്‍റീനയ്ക്കും ആ അപൂർവ നേട്ടത്തിലെത്താം.
ഇതിഹാസ താരവും നായകനുമായ ലയണൽ മെസിക്കും ഇത് ചരിത്ര പോരാട്ടമാണ്. അർജന്റൈൻ മാന്ത്രികന്റെ 200ാം അന്താരാഷ്ട്ര പോരാട്ടം കൂടിയാണിത്. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന താരങ്ങളില്‍ മൂന്നാമതാണ് നിലവിൽ മെസി ഇപ്പോള്‍. പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (228), കുവൈത്ത് താരം ബാദര്‍ അൽ മുത്‌വ (202) എന്നിവരാണ് മെസിക്ക് മുന്നിലുള്ളത്. ഈ ലോകകപ്പില്‍ കുവൈത്തിന്‍റെ ബാദര്‍ അൽ മുത്‌വയെ മറികടന്ന് മെസി രണ്ടാം സ്ഥാനത്തേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2005ൽ ഹംഗറിക്കെതിരെ ആണ് മെസി അര്‍ജന്‍റീനയുടെ സീനിയര്‍ ടീമില്‍ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചത്. ആ മത്സരത്തില്‍ 25 മിനിറ്റിനു ശേഷം മെസിക്ക് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തു പോകേണ്ടി വന്നു. കരിയറില്‍ ഇതുവരെ കളിച്ച 199 മത്സരങ്ങളില്‍ നിന്നായി 117 ഗോളുകളും 64 അസിസ്റ്റുകളും മെസിക്കുണ്ട്. അർജന്റീന കുപ്പായത്തില്‍ 16,380 മിനിറ്റുകളാണ് മെസി ഗ്രൗണ്ടിലുണ്ടായിരുന്നത്. 2022ലെ ലോകകപ്പ് നേട്ടവും 2021, 2024 വര്‍ഷങ്ങളിലെ കോപ്പ അമേരിക്ക കിരീടങ്ങളും 2022ലെ ഫൈനലിസിമയും മെസിയുടെ കരിയറിലെ പ്രധാന നേട്ടങ്ങളാണ്. ആറാം ലോകകപ്പിനിറങ്ങുന്ന മെസി അഞ്ച് ലോകകപ്പുകളിലായി 26 മത്സരങ്ങൾ കളിച്ചു.
ലോകകപ്പിന് തൊട്ടുമുൻപ് ഹാംസ്ട്രിങ് പരിക്കിന്‍റെ ബുദ്ധിമുട്ടുകൾ മെസിയെ അലട്ടിയിരുന്നു. എന്നാൽ താരം ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്നാണ് പരിശീലന ക്യാംപിൽ നിന്നുള്ള വിവരങ്ങൾ. കഴിഞ്ഞ ആഴ്ച ഐസ്‌ലൻഡിനെതിരെ നടന്ന അവസാന സന്നാഹ മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ മെസി, പെനൽറ്റിയിലൂടെ ഗോൾ നേടുകയും 20 മിനിറ്റോളം കളിക്കുകയും ചെയ്തിരുന്നു.
അർജന്റീന കോച്ച് ലയണൽ സ്കലോനി 4-3-3 അല്ലെങ്കിൽ 4-3-1-2 ശൈലിയിലാകും ടീമിനെ ഇറക്കുന്നത്. ലയണൽ മെസിക്കൊപ്പം ലൗട്ടാരോ മാർട്ടിനെസും തിയാഗോ അൽമഡയും മുന്നേറ്റത്തിലുണ്ടാകും. അലക്‌സിസ് മാക്ക് അലിസ്റ്റർ, റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ് എന്നിവരാകും മധ്യനിരയിൽ. നിക്കോളാസ് ഒടാമെൻഡി, ലിസാൻഡ്രോ മാർട്ടിനെസ്, ഫക്കുണ്ടോ മെഡിന, നഹുൽ മൊളിന എന്നിവരാകും പ്രതിരോധത്തിൽ. എമിലിയാനോ മാർട്ടിനെസ് ഗോൾ കീപ്പറാകും.
2014നു ശേഷം ആദ്യമായി ലോകകപ്പിനെത്തുന്ന അൾജീരിയ ടീം ആദ്യ കളിയിൽ അട്ടിമറി ജയം ലക്ഷ്യമിടുന്നു. ഇരു ടീമുകളും നേരത്തെ ഏറ്റുമുട്ടിയപ്പോൾ അർജന്റീനയ്ക്കായിരുന്നു ജയം. യോഗ്യതാ റൗണ്ടിൽ ഒരു കളിയിൽ മാത്രമാണ് അൾജീരിയ തോറ്റത്. അമിനെ ഗുയ്‌രി, മുഹമ്മദ് അമൗറ എന്നിവരാകും മുന്നേറ്റത്തിൽ. റിയാദ് മഹ്‌റെസ്, ഇബ്രാഹിം മാസ, നബീൽ ബെന്റ്‌ലബ്, ഹിഷാം ബൗഡൗയു എന്നിവർ മധ്യനിരയിലുണ്ടാകും.

by Midhun HP News | Jun 16, 2026 | Latest News, കായികം
മയാമി: മുൻ ലോക ചാംപ്യൻമാരും ലാറ്റിനമേരിക്കൻ കരുത്തരുമായ ഉറുഗ്വെയെ സമനിലയിൽ തളച്ച് ഏഷ്യൻ കരുത്തരായ സൗദി അറേബ്യ. ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ ഇരു ടീമുകളും ഓരോ ഗോൾ നേടിയാണ് ഒപ്പത്തിനൊപ്പം നിന്നത്. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷം കളിയുടെ അവസാന ഘട്ടത്തിലാണ് ഉറുഗ്വെ സമനില പിടിച്ചത്.
മത്സരത്തിന്റെ തുടക്കം മുതൽ ഉറുഗ്വെ കടുത്ത ആക്രമണമാണ് നടത്തിയത്. എന്നാൽ സൗദി ആലസ്യത്തിലായിരുന്നു. പതിയെയാണ് അവർ മത്സരത്തിന്റെ താളത്തിലേക്ക് കടന്നത്. ഫെഡറിക്കോ വിനാസും മാക്സി അരാഹോയുമടക്കമുള്ള ഉറുഗ്വെ താരങ്ങൾ മികച്ച മുന്നേറ്റമാണ് തുടക്കത്തിൽ തന്നെ നടത്തിയത്. 5ാം മിനിറ്റിൽ അരാഹോ ഗോളിനടുത്തെത്തിയിരുന്നു. സൗദി ഗോൾ കീപ്പർ മുഹമ്മദ് അലോവൈസ് ആ ശ്രമം തടുത്തു. തുടക്കത്തിലെ ആലസ്യം വിട്ടുണർന്ന് സൗദി കിട്ടിയ അവസരങ്ങളിലെല്ലാം ഗോളടിക്കാൻ ശ്രമം തുടങ്ങിയതോടെ മത്സരം ആവേശത്തിലേക്ക് കടന്നു. 18ാം മിനിറ്റിൽ സൗദി താരം സലിം അൽദൗസരി ഗോളിനടുത്തെത്തിയെങ്കിലും മുതലാക്കാൻ ആയില്ല. താരത്തിന്റെ ലോങ് ഷോട്ട് പുറത്തേക്ക് പോയി.
30ാം മിനിറ്റിൽ ഉറുഗ്വെ ഗോളെന്നുറപ്പിച്ച അവസരം സൗദി ഗോൾ കീപ്പർ മുഹമ്മദ് അലോവൈസ് തട്ടിയകറ്റി. സൗദി ഗോൾമുഖത്തെ കൂട്ടപ്പൊരിച്ചിലിനിടെ ഉയർന്നുവന്ന പന്ത് ഉറുഗ്വെ സ്ട്രൈക്കർ ഫെഡറിക്കോ വിനാസ് പോസ്റ്റ് ലക്ഷ്യമാക്കി ഹെഡ്ഡ് ചെയ്തെങ്കിലും സൗദി ഗോൾ കീപ്പർ മുഹമ്മദ് അലോവൈസ് തട്ടിമാറ്റി.
കളി ആദ്യ പകുതിയുടെ അവസാന ഘട്ടത്തിലേക്ക് കടന്നതോടെ സൗദി ആക്രമണം കടുപ്പിച്ചു. 38ാം മിനിറ്റിൽ അബ്ദുല്ല അൽ അംരിയുടെ ഗോൾ ശ്രമം ഉറുഗ്വെ ഗോൾ കീപ്പർ ഫെർണാണ്ടോ മുസ്‍ലേര തട്ടിയകറ്റി. ഇരു ടീമുകളും പരുക്കൻ കളി പുറത്തെടുക്കുന്നന്നതിനും സ്റ്റേഡിയം സാക്ഷിയായി. താരങ്ങൾ ഒട്ടേറെ തവണ ഫൗൾ ചെയ്യപ്പെട്ടു. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ഉറുഗ്വെയെ ഞെട്ടിച്ച് സൗദി ലീഡെടുത്തു. അബ്ദുല്ല അൽ അംരിയാണ് സ്‌കോറർ. ഒരു ഗോൾ ലീഡിലാണ് സൗദി ആദ്യ പകുതി അവസാനിപ്പിച്ചത്.
രണ്ടാം പകുതിയിൽ തിരിച്ചടി ലക്ഷ്യമിട്ട് ഉറുഗ്വെ ആക്രമണം പുനരാരംഭിച്ചു. പകരക്കാരെ കളത്തിലിറക്കിയാണ് ഉറുഗ്വെ രണ്ടാം പകുതി തുടങ്ങിയത്. ഡാർവിൻ നൂനസിനേയും മാത്യാസ് വിനയേയും കോച്ച് മാഴ്സലോ ബിയേൽസ പിൻവലിച്ചു. പിന്നീടങ്ങോട്ട് സൗദി ബോക്സിൽ ഉറുഗ്വെ താരങ്ങൾ കയറിയിറങ്ങി. മികച്ച അവസരങ്ങളും അവർ സൃഷ്ടിച്ചുകൊണ്ടിരുന്നു. 54ാം മിനിറ്റിൽ മാനുവൽ ഉഗാർത്തെയും 60ാം മിനിറ്റിൽ സനബ്രിയയും ഗോളിനടുത്തെത്തി. എന്നാൽ ഉറുഗ്വെ മുന്നേറ്റങ്ങളെ പ്രതിരോധിക്കാൻ ഒരുപരിധിവരെ സൗദിക്ക് സാധിച്ചതോടെ ഗോൾ അകന്നു തന്നെ നിന്നു.
പന്ത് കൈവശം വെച്ച് അവസരങ്ങൾ സൃഷ്ടിച്ചാണ് ഉറുഗ്വെ കടുത്ത രീതിയിൽ തന്നെയാണ് ആക്രമിച്ചത്. എന്നാൽ സൗദി പ്രതിരോധക്കോട്ട ഉറച്ചു നിന്നതോടെ മത്സരം അവർ വിജയിക്കുമെന്ന് തോന്നിച്ചു. എന്നാൽ 80ാം മിനിറ്റിൽ ഉറുഗ്വെ സമനില ഗോൾ കണ്ടെത്തുക തന്നെ ചെയ്തു. മാക്‌സി അരാഹോയാണ് ഗോളടിച്ചത്. ഫെഡറിക്കോ വിനാസിന്റെ ഗോൾ ശ്രമം സൗദി ഗോൾ കീപ്പർ മുഹമ്മദ് അലോവൈസ് തട്ടിയകറ്റുന്നതിനിടെ റീബൗണ്ട് ചെയ്ത് ലഭിച്ച പന്ത് അരാഹോ വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ ലീഡ് പിടിക്കാൻ സൗദി ഗോൾ മുഖത്തേക്ക് ഉറുഗ്വെ തുടരെ പന്തെത്തിച്ചെങ്കിലും വിജയിച്ചില്ല. അതോടെ പോരാട്ടം 1-1 ന് സമനിലയിലും അവസാനിച്ചു.

by Midhun HP News | Jun 16, 2026 | Latest News, കായികം
വാഷിങ്ടൻ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജിയിലെ പോരാട്ടത്തിൽ ഈജിപ്റ്റിനെതിരെ 1-1നു സമനിലയുമായി രക്ഷപ്പെട്ട് കരുത്തരായ ബെൽജിയം. ജയത്തോടെ തുടങ്ങാമെന്ന അവരുടെ മോഹത്തിന് ഈജിപ്റ്റ് വിലങ്ങായി നിന്നു. മത്സരത്തിലുടനീളം ബെൽജിയത്തിനൊപ്പം കട്ടയ്ക്കു പൊരുതി ഈജിപ്റ്റും നിന്നു. ബെൽജിയം 15 തവണയും ഈജിപ്റ്റ് 14 തവണയും ആക്രമിച്ചു. ലക്ഷ്യത്തിലേക്ക് 4 ഷോട്ടുകളാണ് ഈജിപ്റ്റ് തൊടുത്തതെങ്കിൽ ബെൽജിയം 3 എണ്ണമാണ് തൊടുത്തത്.
കളിയുടെ 20ാം മിനിറ്റിൽ ഈമാം അഷൂറിന്റെ സൂപ്പർ ഗോളിൽ മുന്നിലെത്തിയ ഈജിപ്റ്റിനെതിരെ സെൽഫ് ഗോളിന്റെ ബലത്തിൽ ബെൽജിയം സമനില പിടിച്ച് തോൽവിയിൽ നിന്നു കടന്നുകൂടുകയായിരുന്നു. 66ാം മിനിറ്റിൽ ഈജിപ്റ്റ് തന്നെ ദാനമായി നൽകിയ ഓൺ ഗോളിന്റെ ബലത്തിലാണ് സമനില വന്നത്.
മത്സരത്തിലുടനീളം മികച്ച അവസരങ്ങൾ ബെൽജിയത്തിനു കിട്ടിയിരുന്നു. എന്നാൽ താരങ്ങൾ മത്സരിച്ച് അവസരം പാഴക്കുന്നതാണ് കണ്ടത്. ഒപ്പം നിർഭാഗ്യവും ബെൽജിയത്തെ വേട്ടയാടി. പല അവസരങ്ങളും ബാറിൽ തട്ടി മടങ്ങി. ഈജിപ്റ്റകാട്ടെ അവരുടെ ഇതിഹാസ താരം മുഹമ്മദ് സലയുടെ നേതൃത്വത്തിൽ കടുത്ത വെല്ലുവിളിയാണ് ബെൽജിയത്തിനു ഉയർത്തിയത്. ഈമാം അഷൂറും മുസ്തഫ സിക്കോയുമടക്കമുള്ള താരങ്ങൾ ബെൽജിയം ബോക്സിൽ വട്ടമിട്ട് പറന്ന് നിരന്തരം അപകടം വിതയ്ക്കുന്നുണ്ടായിരുന്നു. ഒമർ മർമോഷിന്റെ ഫിനിഷിങ് പോരായ്മയാണ് ഈജിപ്റ്റിനെ ജയത്തിൽ നിന്നു അകറ്റിയത്.
സമാനമായിരുന്നു ബെൽജിയത്തിന്റെ അവസ്ഥയും. കെവിൻ ഡിബ്രുയ്നെയും ജെറെമി ഡോക്കുവും ലിയാൻഡ്രോ ട്രൊസ്സാർഡുമെല്ലാം നിറഞ്ഞു കളിച്ചിട്ടും ഫിനിഷിങ്ങിലെ പോരായ്മകൾ അവർക്ക് തിരിച്ചടിയായി.
ഇരു ടീമും ആക്രമണ പ്രത്യാക്രമണങ്ങളുമായി മുന്നേറുന്നതിനിടെ 20ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറക്കുന്നത്. മുഹമ്മദ് സല നൽകിയ പാസ് സ്വീകരിച്ച ഈമാം അഷൂർ ബോക്‌സിന് തൊട്ടുവെളിയിൽ നിന്ന് തൊടുത്ത വലംകാലനടി ബുള്ളറ്റ് കണക്കെയാണ് ബെൽജിയം വലയിൽ കയറിയത്. ഗോളി തിബോട്ട് കോർട്വ ഒരു മുഴുനീളൻ ഡൈവ് നടത്തിയിട്ടും പന്തിലൊന്ന് തൊടാൻ പോലുമായില്ല. ഈജിപ്റ്റ് ജേഴ്‌സിയിൽ അഷൂർ നേടുന്ന ആദ്യ രാജ്യാന്തര ഗോളായിരുന്നു ഇത്. അതും ലോകകപ്പ് വേദിയിലായത് 28കാരനായ താരത്തിന് ഇരട്ടി മധുരമായി.
ഗോൾ വീണതോടെ ബെൽജിയം ഈജിപ്റ്റ് ബോക്സിലേക്ക് തുടരൻ ആക്രമണങ്ങളുമായി എത്തി. അവർ ഉണർന്നു കളിച്ചെങ്കിലും പലപ്പോഴും നിർഭാഗ്യം വിനയായി. ആക്രമണം തുടരെ നടത്തിയെങ്കിലും ആദ്യ പകുതിയിൽ ഓൺ ടാർജറ്റ് ഷോട്ടുകൾ ബെൽജിയം ഭാഗത്തു നിന്നു വരാഞ്ഞതും അവർക്ക് തിരിച്ചടിയായി.
ബെൽജിയം സമനിലയ്ക്കും ഈജിപ്റ്റ് ലീഡുയർത്താനും ശ്രമം നടത്തുന്നതാണ് രണ്ടാം പകുതിയിലും കണ്ടത്. 53ാം മിനിറ്റിൽ കെവിൻ ഡിബ്രുയ്നെ എടുത്ത ഫ്രീകിക്ക് പോസ്റ്റിൽ തട്ടിത്തെറിച്ചു. തൊട്ടുപിന്നാലെ ഈജിപ്റ്റിനും കിട്ടി രണ്ട് മികച്ച അവസരങ്ങൾ. എന്നാൽ മുതലാക്കാൻ സലയ്ക്കും മർമോഷിനുമായില്ല. 60ാം മിനിറ്റിൽ ഗ്രൗണ്ടിന്റെ മധ്യഭാഗത്തു നിന്ന് പന്തുമായി ഒറ്റയ്ക്ക് കുതിച്ച മർമൗഷ് രണ്ടാം ഗോൾ നേടുമെന്നു തോന്നിച്ചതാണ്. എന്നാൽ ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ മർമൗഷിന്റെ ഷോട്ട് വൈഡായി പുറത്തു പോയി. തിബോട്ട് കോർട്വ ബാറിനു കീഴിൽ മികച്ച സേവുകളുമായി കളം വാണതും ഈജിപ്റ്റിനെ വലച്ചു.
66ാം മിനിറ്റിൽ ബെൽജിയം ലുകാകുവിനെ കളത്തിലിറക്കി. സെക്കൻഡുകൾക്കുള്ളിൽ തന്നെ താരത്തിന്റെ വരവ് ബെൽജിയത്തെ രക്ഷിച്ചെന്നു പറഞ്ഞാലും തെറ്റില്ല. ലുകാകുവിന്റെ മികവാണ് ഈജിപ്റ്റിന്റെ സെൽഫ് ഗോളിനു ഇടയാക്കിയത്. മുനിയെർ വലതു വിങ്ങിൽ നിന്ന് നൽകിയ ക്രോസ് വലയിലെത്തിക്കാനുള്ള ലുകാകുവിന്റെ ശ്രമം തടയുന്നതിനിടെ ഈജിപ്ഷ്യൻ ഡിഫൻഡർ മുഹമ്മദ് ഹാനിയുടെ കാലിൽ തട്ടി പന്ത് സ്വന്തം വലയിൽ കയറുകയായിരുന്നു.
കളിയുടെ അവസാന മിനിറ്റുകളിലും ഇൻജുറി ടൈമിലും പിന്നീട് ഇരു ഭാഗത്തു നിന്നും തുടരെത്തുടരെ ആക്രമണങ്ങളായിരുന്നു. അവസാന ഘട്ടത്തിൽ ബൽജിയത്തിന്റെ പെനാൽറ്റി ഏരിയയിലേക്ക് ഇരച്ചുകയറാനുള്ള ഈജിപ്റ്റിന്റെ ശ്രമങ്ങൾക്കാണു ഗ്രൗണ്ട് സാക്ഷ്യം നിന്നത്. നിശ്ചിത സമയത്തിനു തൊട്ടുമുൻപ് ഈജിപ്ഷ്യൻ താരം മർമൗഷിനെ ബൽജിയം പ്രതിരോധ താരം പെനാൽറ്റി ഏരിയയ്ക്കുള്ളില്‍ വച്ച് ഫൗൾ ചെയ്തു വീഴ്ത്തിയെങ്കിലും റഫറി പെനാൽറ്റി അനുവദിച്ചില്ല.
അധികസമയമായി അനുവദിച്ച അഞ്ച് മിനിറ്റിലും ലീഡ് പിടിക്കാൻ ബൽജിയവും ഈജിപ്റ്റും കിണഞ്ഞു ശ്രമിച്ചു. മികച്ച പല മുന്നേറ്റങ്ങളും അവസാന ഘട്ടത്തിൽ വരെ കണ്ടു. എന്നാൽ ഒന്നും നടന്നില്ല. മത്സരം 1-1നു സമനിലയിൽ പിരിഞ്ഞു.

Recent Comments