ഭരതനാട്യം പഠിക്കുന്നത് നാലാം വയസ്സുമുതല്‍; ജാപ്പനീസ് കലാകാരി കനാമേ ടോമിയാസു ശാന്തിഗിരിയില്‍ ചുവടുവെയ്ക്കും

ഭരതനാട്യം പഠിക്കുന്നത് നാലാം വയസ്സുമുതല്‍; ജാപ്പനീസ് കലാകാരി കനാമേ ടോമിയാസു ശാന്തിഗിരിയില്‍ ചുവടുവെയ്ക്കും

തിരുവനന്തപുരം: ജാപ്പനീസ് നര്‍ത്തകി കനാമേ ടോമിയാസുവും ശാന്തിഗിരിയില്‍ നവപൂജിതം ആഘോഷങ്ങള്‍ക്ക് എത്തുന്നു. 2023 ഓഗസ്റ്റ് 22 ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് കനാമേ ഭരതനാട്യം അവതരിപ്പിക്കും. ഭാരതീയ സംസ്‌കാരത്തിന്റെ ഊഷ്മളതയോടുളള ഇഷ്ടമാണ് കനാമേയെ ഭരതനാട്യം പഠിക്കാന്‍ പ്രേരിപ്പിച്ചത്. തായ്ലന്റിലാണ് ജനിച്ചതെങ്കിലും കനാമേ പഠിച്ചതും വളര്‍ന്നതും ന്യൂഡല്‍ഹിയിലാണ്.

2018 മാര്‍ച്ച് വരെ ന്യൂഡല്‍ഹി ജാപ്പനീസ് സ്‌കൂളില്‍ പഠിച്ചു. നാലു വയസ്സുളളപ്പോള്‍ മുതല്‍ ഭരതനാട്യം അഭ്യസിക്കുന്നുണ്ട്. പതിനൊന്നാം വയസ്സിലായിരുന്നു അരങ്ങേറ്റം. ഡല്‍ഹിയിലെ ഗണേശ നാട്യാലയ എന്ന പെര്‍ഫോമിങ് ആര്‍ട്സ് സ്ഥാപനത്തിന്റെ സ്ഥാപകയായ സരോജ വൈദ്യനാഥനാണ് ഗുരു.

ഇന്ത്യയുടെയും ജപ്പാന്റെയും സംസ്‌കാരങ്ങളെ ഊട്ടിയുറപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ എംബസികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലും കനാമേ സജീവമാണ്. ഡല്‍ഹിയില്‍ വെച്ച് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിയെ പരിചയപ്പെട്ടതിലൂടെയാണ് ആശ്രമത്തെക്കുറിച്ചും ഗുരുവിനെക്കുറിച്ചും കൂടുതല്‍ അറിയുന്നത്. ഗുരുവിന്റെ മണ്ണില്‍ ഭരതനാട്യം അവതരപ്പിക്കണമെന്ന കനാമേയുടെ ആഗ്രഹമാണ് നവപൂജിതദിനത്തില്‍ നിറവേറുന്നത്.

കണ്ണൂരില്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍

കണ്ണൂരില്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍

കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍. ഒഡീഷ സ്വദേശി സര്‍വേഷ് ആണ് പിടിയിലായത്. പ്രതി മദ്യലഹരിയിലാണ് ട്രെയിനിന് നേരെ കല്ലെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലായി കണ്ണൂരിലെ വിവിധ ഇടങ്ങളില്‍ വച്ച് നാലു ട്രെയിനുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. ഇതില്‍ ചെന്നൈ- മംഗലൂരു എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ് പിടിയിലായത്. ഒഡീഷ സ്വദേശിയായ 23കാരന്‍ സര്‍വേഷ് ആണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ മദ്യലഹരിയിലാണ് കല്ലെറിഞ്ഞെതെന്നും അട്ടിമറി ശ്രമമില്ലെന്നുമാണ് പൊലീസ് പറയുന്നത്.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. വന്ദേഭാരത് എക്‌സ്പ്രസ് ഉള്‍പ്പടെയുള്ള ട്രെയിനുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്.

സഹകരണ ഓണം വിപണിക്ക് തുടക്കം

സഹകരണ ഓണം വിപണിക്ക് തുടക്കം

സഹകരണ ഓണം വിപണി ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്സ് അംബിക ഉദ്ഘാടനം ചെയ്തു. കരവാരം പഞ്ചായത്ത് സർവ്വീസ് സഹകരണ ബാങ്കിൻ്റെ സൂപ്പർ മാർക്കറ്റിലാണ് വിപണി ആരംഭിച്ചിട്ടുള്ളത്. പൊതു വിപണിയിൽ വില നിയന്ത്രിച്ചു കൊണ്ട് കുറഞ്ഞ വിലയിൽ നിത്യോപയോഗ സാധനങ്ങൾ എത്തിക്കുക എന്നതാണ് ലക്ഷ്യo.

ഭക്ഷ്യസാധനങ്ങൾ വാങ്ങുന്നവർക്ക് ഓരോ 1000 രൂപയ്ക്കും ഒരു ഗിഫ്റ്റ് കൂപ്പൺ നൽകുo. സെപ്റ്റംബർ 5 ന് നറുക്കെടുപ്പിലൂടെയായിരിക്കും സമ്മാനം നൽകുന്നത്. പ്രസിഡന്റ് P കൊച്ചനിയൻ അധ്യക്ഷനായി. ബാങ്ക് ഭരണസമിതി അംഗങ്ങൾ, സെക്രട്ടറി, ജീവനക്കാർ, മറ്റ് പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. .

‘സോഷ്യല്‍ മീഡിയ ഉപയോഗിക്കണം എന്ന് നിര്‍ബന്ധമുള്ളവര്‍ അനന്തരഫലങ്ങളും നേരിടണം’; സുപ്രീംകോടതി

‘സോഷ്യല്‍ മീഡിയ ഉപയോഗിക്കണം എന്ന് നിര്‍ബന്ധമുള്ളവര്‍ അനന്തരഫലങ്ങളും നേരിടണം’; സുപ്രീംകോടതി

ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന കണ്ടന്റുകളുടെ റീച്ചിനെ കുറിച്ചും സ്വാധീനത്തെക്കുറിച്ചും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സുപ്രീംകോടതി. ഫെയ്‌സ്ബുക്കിലൂടെ മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ചതിന് എതിരായ കേസില്‍ ബിജെപി നേതാവും തമിഴ് ചലച്ചിത്ര നടനും മുന്‍ എംഎല്‍എയുമായ എസ് വി ശേഖര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി നിരീക്ഷണം. ‘ഒരാള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ടെങ്കില്‍, അതിന്റെ സ്വാധീനത്തെ കുറിച്ചും റീച്ചിനെ കുറിച്ചും അദ്ദേഹം ശ്രദ്ധാലുവായിക്കണം.

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് അത്യാവശ്യമാണെന്ന് കരുതുന്നവര്‍ അതിന്റെ അനന്തരഫലങ്ങള്‍ നേരിടാനും തയ്യാറായിരിക്കണം’ എന്ന് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, പി കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരായി ഷെയര്‍ ചെയ്ത ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തനിക്കെതിരെ എടുത്ത ക്രിമിനല്‍ കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശേഖര്‍ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ശേഖര്‍ സുപ്രീംകോടതിയെ സമീപിച്ചത്.ശേഖര്‍ കണ്ണില്‍ മരുന്നൊഴിച്ചിരുന്നതിനാല്‍, ഷെയര്‍ ചെയ്ത പോസ്റ്റിലെ ഉള്ളടക്കം വായിക്കാന്‍ സാധിച്ചിരുന്നില്ല എന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.

2018ലാണ് എസ് വി ശേഖര്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരായി ഫെയ്‌സ്ബുക്കില്‍ അധിക്ഷേപ പോസ്റ്റ് ഷെയര്‍ ചെയ്തത്. മറ്റൊരാള്‍ എഴുതിയ കണ്ടന്റ് വായിച്ചു നോക്കാതെ ഷെയര്‍ ചെയ്തതാണെന്നും പിറ്റേന്നു തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ക്ഷമ ചോദിച്ചെന്നും എസ് വി ശേഖര്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ക്ഷമ പറഞ്ഞതുകൊണ്ടു മാത്രം കാര്യമില്ലെന്നും സോഷ്യല്‍ മീഡിയയില്‍ ഇടുന്ന കണ്ടന്റിന്റെ ഉത്തരവാദിത്തം അവരവര്‍ക്ക് തന്നെയാണെന്നും ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു.

തമിഴ്‌നാട്ടിലെ മാധ്യമങ്ങളെ മൊത്തത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എസ് വി ശേഖര്‍ പങ്കുവച്ച പോറ്റിന്റെ ഉള്ളടക്കമെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

വനിത ടിടിഇയ്ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം; കസ്റ്റഡിയില്‍

വനിത ടിടിഇയ്ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം; കസ്റ്റഡിയില്‍

കോഴിക്കോട്: ട്രെയിനില്‍ വനിത ടിക്കറ്റ് പരിശോധകയ്ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം. പാലക്കാട് സ്വദേശി രജിതയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മംഗലാപുരം- ചെന്നൈ എ്കസ്പ്രസില്‍ ഇന്ന് രാവിലെയാണ് സംഭവം.

വടകരയ്ക്കും കൊയിലാണ്ടിക്കും ഇടയില്‍ വച്ചാണ് ഉദ്യോഗസ്ഥയ്ക്ക് നേരെ വയോധികനായ യാത്രക്കാരന്റെ ആക്രമണം ഉണ്ടായത്. ജനറല്‍ ടിക്കറ്റ് എടുത്ത ഇയാള്‍ റിസര്‍വേഷന്‍ കോച്ചിലായിരുന്നു യാത്ര ചെയതത്.

റിസര്‍വ് ചെയ്ത യാത്രക്കാര്‍ എത്തിയപ്പോള്‍ ടിടിഇ വയോധികനോട് സീറ്റില്‍ നിന്ന് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു. ഇത് കൂട്ടാക്കാതെ വന്നപ്പോള്‍ ടിടിഇ വീണ്ടും മാറിയിരിക്കാന്‍ പറഞ്ഞു. അപ്പോഴാണ് വയോധികന്‍ ടിക്കറ്റ് പരിശോധകയുടെ മുഖത്തടിച്ചത്. ഇതുകണ്ടുനിന്ന കോച്ചിലെ മറ്റൊരു യാത്രക്കാരന്‍ അയാളെ തടയുകയായിരുന്നു. അതിനിടെ വണ്ടി കൊയിലാണ്ടി സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ കോച്ചില്‍ നിന്ന് ഇറങ്ങുന്നതിനിടെ വീണ്ടും വയോധികന്‍ ടിടിഇയുടെ മുഖത്തടിക്കുകയും ചെയ്തു.

കൊയിലാണ്ടി സ്‌റ്റേഷനില്‍ നിന്ന് ജനറല്‍ കംപാര്‍ട്ടുമെന്റില്‍ മാറിക്കയറിയ വയോധികനെ യാത്രക്കാര്‍ പിടികൂടി റെയില്‍വേ പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ യുവതി കോഴിക്കോട് ബീച്ചാശുപത്രിയില്‍ ചികിത്സ തേടി.

മീൻ വാങ്ങാന്‍ നൽകിയ നോട്ടിൽ സംശയം, ചോദിച്ചപ്പോൾ മറ്റൊരു നോട്ട്; പരിശോധനയിൽ കുടുങ്ങിയതോടെ പൊലീസിന് കൈമാറി

മീൻ വാങ്ങാന്‍ നൽകിയ നോട്ടിൽ സംശയം, ചോദിച്ചപ്പോൾ മറ്റൊരു നോട്ട്; പരിശോധനയിൽ കുടുങ്ങിയതോടെ പൊലീസിന് കൈമാറി

തിരുവനന്തപുരം: കുട്ടികള്‍ക്ക് കളിക്കാനായി വാങ്ങുന്ന നോട്ട് നൽകി മീൻ വാങ്ങിയ യുവാവിനെ മീൻ വിൽപ്പനക്കാർ തടഞ്ഞു വച്ച് പോലീസിന് കൈമാറി. തിരുവനന്തപുരം നരുവാമ്മൂട് പൊലിസ് സ്റ്റേഷൻ പരിധിയിലുള്ള അരിക്കട മുക്കിൽ വെള്ളിയാഴ്ച വൈകുന്നേരം 6.30 ഓടെ ആയിരുന്നു സംഭവം.

മത്സ്യ തൊഴിലാളിയായ പൂവാർ സ്വദേശിനി സെറാഫി നൽകിയ പരാതിയിൽ വിളവൂർക്കൽ പെരുകാവ് തൈവിള വീട്ടിൽ ചന്തു എന്ന വിപിന്റെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തത്. തമനം ത്രിവിക്രമ ക്ഷേത്രത്തിന് സമീപത്ത് വാടകക്ക് താമസിക്കുന്ന ഇയാള്‍ അഞ്ഞൂറ് രൂപ നൽകി 300 രൂപക്ക് മീൻ വാങ്ങുകയായിരുന്നു. നോട്ടിൽ സംശയം തോന്നിയ മത്സ്യ തൊഴിലാളി 300 രൂപ ചില്ലറ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ 300 രൂപ ഇല്ലെന്നും 200 രൂപയെ ഉള്ളൂ എന്നും പറഞ്ഞു. 200 രൂപയ്ക്ക് മതി മീനെന്ന് പറഞ്ഞ് 500 രൂപ തിരികെ വാങ്ങി 200 രൂപ നൽകി.

സംശയം തോന്നിയ മത്സ്യ തൊഴിലാളി മറ്റു ആളുകളോട് പറഞ്ഞ് ഇയാളെ തടഞ്ഞു വയ്ക്കുകയായിരുന്നു. ഓൺലൈൻ നിന്നും കുട്ടികൾക്ക് കളിക്കാനായി വാങ്ങുന്ന നോട്ടാണ് ഇയാൾ മത്സ്യം വങ്ങായി ഉപയോഗിച്ചതെന്നും കൂടുതൽ അന്വേഷണം ആവശ്യമാണ് എന്നും പൊലീസ് പറഞ്ഞു. ക

ള്ളനോട്ട് ക്രയവിക്രയം ചെയ്യുന്നതിന് സമാനമാണ് ഇത്തരം നോട്ട് കൊണ്ടുള്ള ഇടപാട് എന്നതിനാലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. നരുവമ്മൂട് സബ് ഇൻസ്പെക്ടർ വിൻസെന്റിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.