21 കിലോ കഞ്ചാവ് എലി തിന്നു; പ്രതികളെ വെറുതെ വിട്ട് കോടതി

21 കിലോ കഞ്ചാവ് എലി തിന്നു; പ്രതികളെ വെറുതെ വിട്ട് കോടതി

ചെന്നൈ: തെളിവായിരുന്ന കഞ്ചാവ് മുഴുവൻ എലി തിന്നതിനെ തുടർന്ന് കേസിൽ പ്രതികളായിരുന്ന രണ്ട് പേരെ കോടതി വെറുതെ വിട്ടു. സ്പെഷ്യൽ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് കോടതിയാണ് ചൊവ്വാഴ്‍ച തെളിവിന്റെ അഭാവത്തിൽ പ്രതികളെ വെറുതെ വിട്ടത്. 2020ലാണ് 22 കിലോ കഞ്ചാവുമായി രാജഗോപാൽ, നാഗേശ്വര റാവു എന്നിവരെ ചെന്നൈയിൽ മറീന പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ഇവർക്കെതിരെ അന്വേഷണം ആരംഭിക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌തു. പ്രതികളിൽ നിന്നും പിടിച്ചെടുത്ത 50 ​ഗ്രാം കഞ്ചാവ് പൊലീസ് കോടതിയിൽ തെളിവായി സമർപ്പിച്ചു. 50 ​ഗ്രാം ഫോറൻസിക് പരിശോധനകൾക്കായി അയച്ചതായും കോടതിയെ അറിയിച്ചു. എന്നാൽ ബാക്കി 21.9 കിലോ കഞ്ചാവ് എവിടെ എന്ന് കോടതി തിരക്കി. അത് എലി തിന്നു എന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ചാർജ്ജ് ഷീറ്റിൽ പൊലീസ് പറഞ്ഞ കഞ്ചാവ് തെളിവായി സമർപ്പിക്കാൻ കഴിയാതെ വന്നതോടെയാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. പൊലീസ് കസ്റ്റഡിയിലിരിക്കുന്ന കഞ്ചാവ് ആദ്യമായല്ല എലി തിന്നു തീർക്കുന്നത്. യുപിയിലും സമാനമായ സംഭവമുണ്ടായിട്ടുണ്ട്. അന്ന് വിവിധ കേസികളിൽ പിടിച്ചെടുത്ത 581 കിലോ കഞ്ചാവാണ് എലി തിന്നു എന്ന് പൊലീസ് കോടതിയെ അറിയിച്ചത്.

പൊലീസ് നടത്തുന്നത് സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് നേരേയുളള കടന്ന് കയറ്റം ; മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ

പൊലീസ് നടത്തുന്നത് സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് നേരേയുളള കടന്ന് കയറ്റം ; മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ

തിരുവനന്തപുരം: ഓൺലൈൻ സ്ഥാപന ഉടമയ്ക്ക് എതിരെയുളള കേസിന്റെ പേരിൽ അവിടെ തൊഴിലെടുക്കുന്ന സ്ത്രീകൾ അടക്കമുളള മാധ്യമ പ്രവർത്തകരുടെയടക്കം വീടുകളിലും കുടുംബാംഗങ്ങളുടെ വീടുകളിലും മണിക്കൂറുകളോളം പരിശോധന നടത്തി മാനസികമായി പീഡിപ്പിക്കുന്ന പോലീസ് റെയ്ഡിനെ അപലപിക്കുന്നതായി മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ

രാജ്യത്തിന്റെ നീതിന്യായ സംവിധാനത്തോട് പൂർണ വിശ്വാസമുള്ളവരാണ് കേരളത്തിലെ മാധ്യമ പ്രവർത്തകർ. മാധ്യമപ്രവർത്തകർക്കോ മാധ്യമ സ്ഥാപനത്തിനോ വീഴ്ചയുണ്ടായാൽ ആയത് തിരുത്തുന്നതിനോ അതിന്മേൽ നടപടിയെടുക്കാനോ ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥക്ക് കഴിയും, എന്നാൽ മറുനാടൻ മലയാളിയുടെ ഓഫീസിനും അവിടെ പണിയെടുക്കുന്ന തൊഴിലാളികൾക്ക് നേരേയും, ഏഷ്യാനെറ്റിലേയും, മനോരമയിലേയും റിപ്പോർട്ടർമാർക്കെതിരേയും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ നടപടികൾ സ്വതന്ത്ര മാധ്യമ പ്രവർത്തനത്തനത്തിന്മേലുള്ള കടന്നു കയറ്റമാണ്. ഇത് അടിയന്തിരാവസ്ഥയെ ഓർമിപ്പിക്കുന്നതാണെന്നും മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ കെ ശ്രീകുമാറും ജനറൽ സെക്രട്ടറി ഉമേഷ് കുമാർ തിരുവനന്തപുരവും സംയുക്ത പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് നാളെ അര്‍ധ രാത്രി മുതല്‍ ട്രോളിംഗ് നിരോധനം

സംസ്ഥാനത്ത് നാളെ അര്‍ധ രാത്രി മുതല്‍ ട്രോളിംഗ് നിരോധനം

കൊല്ലം: സംസ്ഥാനത്ത് ട്രോളിങ് നിരോധനത്തിന് നാളെ അര്‍ധ രാത്രി മുതല്‍ തുടക്കമാകും. ജൂലൈ 31 അര്‍ധരാത്രിവരെയാണ് നിരോധനം. നിരോധനത്തെ തുടര്‍ന്ന് ദിവസങ്ങളോളം കടലില്‍ കഴിയുന്ന വലിയ ബോട്ടുകള്‍ ഇന്നത്തോടെ മടങ്ങിയെത്തും. ഇതര സംസ്ഥാന ബോട്ടുകളും തീരം വിടും. നിരോധനം നിലവില്‍ വന്നശേഷം 48 മണിക്കൂര്‍ കൂടി ഹാര്‍ബര്‍ തുറന്നു കൊടുക്കും.

എന്നാല്‍ പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിനു വിലക്കില്ല.
പ്രകൃതിക്ഷോഭത്തില്‍ വള്ളങ്ങള്‍ അപകടത്തില്‍പെട്ടാല്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനു ഫിഷറീസ് വകുപ്പ് ബോട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്. എന്നാല്‍ ബോട്ടുകളില്‍ പോയിരുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകും. അനുബന്ധ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണമെന്നാണ് മല്‍സ്യത്തൊഴിലാളികളുടെ ആവശ്യം.

പ്രധാനപ്പെട്ട തീരദേശ മേഖലയായ നീണ്ടകര, തങ്കശ്ശേരി, അഴീക്കല്‍ തുറമുഖകളില്‍ നിരോധനം കൂടുതല്‍ ശക്തമാക്കും. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ ഉള്‍പ്പെടെ പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് നീണ്ടകര ഹാര്‍ബര്‍ തുറന്നുകൊടുക്കും. ഇന്ധന പമ്പുകളുടെ ഉടമകള്‍/ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്ക് ഇന്ധന ബങ്കുകള്‍ അടച്ചിടാനും ഒരു തരത്തിലുമുള്ള ഇന്ധനങ്ങളും ജൂലൈ 28 വരെ വില്ക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രോളിംഗ് നിരോധന കാലയളവിലെ അവസാന മൂന്ന് ദിവസങ്ങളിലെ ഇന്ധന നിരോധനം ഒഴിവാക്കിയിട്ടുണ്ട്.

അയല്‍ സംസ്ഥാനങ്ങളിലെ ഫിഷിങ് ബോട്ടുകള്‍ ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതിന് മുമ്പ് തീരം വിട്ടതായി ഉറപ്പാക്കണം. മേല്‍പറഞ്ഞ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ പോലീസ്, പോര്‍ട്ട് ഓഫീസര്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം തുടങ്ങിയവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ: എ ഐ ക്യാമറ അഴിമതിക്കെതിരെ കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ഡി. സി. സി. ജനറൽ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ പ്രതിഷേധ സദസ്സ് ഉത്ഘാടനം ചെയ്തു. കെ.പി.സിസി. മുൻ നിർവ്വഹകസമിതി അംഗം വി. എസ്.അജിത്കുമാർ,ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രഡിഡന്റ് പി. ജയചന്ദ്രൻ നായർ, സെക്രട്ടറി എസ്. കെ. പ്രിൻസ് രാജ്, ചെറുന്നിയൂർ പഞ്ചായത്ത് പ്രസിഡന്റ് ശശികല, വക്കം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബി. ബിഷ്‌ണു,കോൺഗ്രസ്‌ നഗര സഭ കൗൺസിലർമാർ, പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പ്രതിഷേധ സദസ്സിൽ പങ്കെടുത്തു.

ഐപിഎല്ലിൽ ഇന്ന് കിരീടപ്പോര്; കിരീടം നിലനിർത്താൻ ഗുജറാത്ത്, അഞ്ചാമതും കപ്പ് ഉയർത്താൻ ധോണിപ്പട

ഐപിഎല്ലിൽ ഇന്ന് കിരീടപ്പോര്; കിരീടം നിലനിർത്താൻ ഗുജറാത്ത്, അഞ്ചാമതും കപ്പ് ഉയർത്താൻ ധോണിപ്പട

ഐപിഎൽ പതിനാറാം സീസണിലെ വിജയികളെ ഇന്നറിയാം. കിരീടപ്പോരിൽ നാല് തവണ ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്സ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസുമായി കൊമ്പുകോർക്കും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് ഫൈനൽ മത്സരം. ഉദ്ഘാടന മത്സരത്തിൽ പോരടിച്ച ടീമുകൾ അതേ വേദിയിൽ തന്നെ ഫൈനൽ മത്സരവും കളിക്കുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

തുടർച്ചയായ രണ്ടാം കിരീടം എന്ന ലക്ഷ്യവുമായി ഗുജറാത്ത് എത്തുമ്പോൾ അഞ്ചാം ഐപിഎൽ കിരീടം എന്ന നേട്ടത്തിനായാണ് ധോണിപ്പടയുടെ വരവ്. കളിച്ച രണ്ട് സീസണുകളിലും ഫൈനലിലെത്തി എന്ന അപൂർവ നേട്ടത്തോടെയാണ് ഗുജറാത്ത് സ്വന്തം തട്ടകത്തിൽ പോരിനിറങ്ങുന്നത്. ശുഭ്മാൻ ഗില്ലും റാഷിദ് ഖാനുമാണ് ഗുജറാത്തിന്റെ കുന്തമുനകൾ. വൃദ്ധിമാൻ സാഹ, ക്യാപ്റ്റൻ ഹാർദിക്, സായ് സുദർശൻ, വിജയ് ശങ്കർ, ഡേവിഡ് മില്ലർ, രാഹുൽ ടെവാതിയ എന്നിവർ അടങ്ങുന്ന ബാറ്റിംഗ് നിരയ്ക്ക് കൂറ്റൻ സ്‌കോറുകൾ അനായാസം അടിച്ചെടുക്കാൻ കഴിവുണ്ട്.

ബൗളിംഗിൽ മുഹമ്മദ് ഷമി, മോഹിത് ശർമ, നൂർ അഹമ്മദ്, ജോഷ്വ ലിറ്റിൽ എന്നിവർ എതിരാളികളെ വീഴ്ത്തുന്നതിൽ മിടുക്കർ. ചുരുക്കത്തിൽ തുടർച്ചയായി രണ്ട് കിരീടം എന്ന മുംബൈയുടെ റെക്കോഡിനൊപ്പമെത്താനാകും ഗുജറാത്തിന്‍റെ ശ്രമം. മറുവശത്ത് അഞ്ചാം കിരീടം എന്നത് തന്നെയാണ് ചെന്നൈയുടെ ലക്ഷ്യം. ചെന്നൈയുടെ നായകനായി ധോണിയുടെ അവസാന ഐപിഎൽ എന്ന അഭ്യൂഹങ്ങൾ ശക്‌തമായതിനാൽ കിരീട നേട്ടത്തോടെ ഇതിഹാസ നായകന് യാത്രയയപ്പ് നൽകുക എന്നതാകും ടീമിന്‍റെ ശ്രമം.

ഓപ്പണർമാരായ ഡെവൺ കോൺവെയും ഋതുരാജ്‌ ഗെയ്‌ക്ക്‌വാദുമാണ്‌ ബാറ്റിങ്ങിൽ ചെന്നൈയുടെ ആത്മവിശ്വാസം. കൂടാതെ കൂറ്റനടിക്കാരായി ശിവം ദുബെയും അജിൻക്യ രഹാനെയുമുണ്ട്‌. ജഡേജയുടെ ഫോം ടീമിന് മറ്റൊരു ആശ്വാസം. അവസാന ഓവറുകളിലെ ക്യാപ്‌റ്റൻ ധോണിയുടെ ക്യാമിയോ മികച്ച ഫിനിഷിംഗും നൽകുന്നു. അതേസമയം ബോളിംഗ് കരുത്തിൽ ചെന്നൈയെക്കാൾ ഒരു പടി മുന്നിലാണ് ഗുജറാത്ത്. ഒരു കൂട്ടം യുവ ബൗളർമാരുമായാണ് ചെന്നൈ എത്തുന്നത്. ദീപക് ചഹാർ, മതീഷ പതിരണ, തുഷാർ ദേശ്‌പാണ്ഡെ എന്നിവർ പേസ് ബോളിങ് നിരയുടെ നേതൃത്വം ഏറ്റെടുക്കുമ്പോൾ മഹീഷ തീക്ഷ്‌ണ കറക്കി വീഴ്‌ത്തുന്ന പന്തുകളുമായി സ്‌പിൻ നിരയ്‌ക്കും കരുത്ത് കൂട്ടുന്നു.

മാതൃഭൂമി മലയാളമനോരമ ആറ്റിങ്ങൽ ലേഖകനായിരുന്ന സുനിൽ അന്തരിച്ചു

മാതൃഭൂമി മലയാളമനോരമ ആറ്റിങ്ങൽ ലേഖകനായിരുന്ന സുനിൽ അന്തരിച്ചു

നഗരൂർ കൊടുവഴന്നൂർ കടമുക്ക് ശ്രീകൃഷ്ണ വിലാസത്തിൽ കെ സുനിൽകുമാർ (41) അന്തരിച്ചു.
സംസ്കാരം ഇന്ന് പകൽ 12ന് വീട്ടുവളപ്പിൽ നടക്കും.
കൃഷ്ണപിള്ള – ലളിതമ്മ ദമ്പതികളുടെ മകനാണ്.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ അഞ്ചുമണിക്കാണ് അന്ത്യം സംഭവിച്ചത്.

ഏറെക്കാലം പത്രപ്രവർത്തനരംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന സുനിൽ നിലവിൽ ചിറയിൻകീഴ് ശ്രീ saradavilasam ഗേൾസ് High സ്കൂളിലെ അധ്യാപകനാണ്.
മാതൃഭൂമി ആറ്റിങ്ങൽ ലേഖകനായി നിരവധി വർഷക്കാലം പ്രവർത്തിച്ചിരുന്നു.
സാഹിത്യകാരൻ കൂടിയായിരുന്നു സുനിൽ.
എഴുത്താപ്പ ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
ബിന്ദുവാണ് സുനിലിന്റെ ഭാര്യ.
ഏക മകൻ ആര്യൻ വിദ്യാർത്ഥിയാണ്.

ഇന്ന് രാവിലെ എട്ടുമണിയോടെ സുനിലിന്റെ മൃതദേഹം
ചിറയിൻകീഴ് സ്കൂളിൽ എത്തിക്കും. അവിടെ പൊതു ദർശനത്തിനു ശേഷമായിരിക്കും മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോവുക.