നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ എൽഎംഎസ് റെസിഡൻസ് അസോസിയേഷന്റെയും ആറ്റിങ്ങൽ മൂന്നുമുക്ക് അനൂപ് ഇൻ സൈറ്റ് ന്റെയും അഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശാന്തകുമാരിയുടെ അധ്യക്ഷതയിൽ വലിയകുന്ന് താലൂക് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ.പ്രീത സോമൻ നിർവഹിച്ചു.

എൽഎംഎസ് റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി വി സി അഖിലേഷ് സ്വാഗതവും, പ്രസിഡന്റ് പ്രതാപചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി. പ്രശസ്ത നേത്ര രോഗ വിദഗ്ദ്ധൻ ഡോ.അജിത് ഗോപൻ ക്യാമ്പിനു
നേതൃത്വം നൽകി.

നീരജ് ചോപ്രയ്‌ക്ക് വെള്ളി

നീരജ് ചോപ്രയ്‌ക്ക് വെള്ളി

കോടിക്കണക്കിന് ഇന്ത്യക്കാരുടെ അഭിമാനമുയര്‍ത്തി ഒളിംപിക്‌സിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ചരിത്ര മെഡലുമായി നീരജ് ചോപ്ര. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ലോക മീറ്റില്‍ വെള്ളിയണിഞ്ഞു. ഗ്രാനഡയുടെ ലോക ചാമ്പ്യന്‍ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് സ്വര്‍ണം നിലനിര്‍ത്തി.

നേരത്തെ യോഗ്യതാ റൗണ്ടിൽ 88.39 മീറ്റർ ദൂരത്തോടെ രണ്ടാം സ്ഥാനക്കാരനായായിരുന്നു നീരജ് ചോപ്ര ഫൈനലിന് യോഗ്യത നേടിയത്. 2003ലെ പാരീസ് ചാമ്പ്യൻഷിപ്പില്‍ അഞ്ജു ബോബി ജോര്‍ജ് വെങ്കല മെഡൽ നേടിയതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡലണിയുന്നത്. അതേസമയം 4×400 മീറ്റര്‍ റിലേയില്‍ ഇന്ത്യന്‍ പുരുഷ ടീം ഹിറ്റ്‌സില്‍ പുറത്തായി.

കുമാരനാശാൻ സ്മാരക ദേശീയ ഇൻസ്റ്റിറ്ട്ടിനെ മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും അന്തർദേശീയ നിലവാരത്തിലുള്ള മികച്ച ഗവേഷണ കേന്ദ്രമാക്കി മാറ്റുമെന്നു മുഖ്യമന്ത്രി

കുമാരനാശാൻ സ്മാരക ദേശീയ ഇൻസ്റ്റിറ്ട്ടിനെ മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും അന്തർദേശീയ നിലവാരത്തിലുള്ള മികച്ച ഗവേഷണ കേന്ദ്രമാക്കി മാറ്റുമെന്നു മുഖ്യമന്ത്രി

തോന്നയ്ക്കലിലെ കുമാരനാശാൻ സ്മാരക ദേശീയ ഇൻസ്റ്റിറ്ട്ടിനെ മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും അന്തർദേശീയ നിലവാരത്തിലുള്ള മികച്ച ഗവേഷണ കേന്ദ്രമാക്കി മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻസ്റ്റിറ്ട്ടിന്റെ വളർച്ചയെ ഇന്നത്തെ കേരളത്തിന്റെ സാംസ്കാരിക ഉത്തരവാദിത്തമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാകവി കുമാരനാശാന്റെ 150-ാം ജൻമവാർഷികാഘോഷങ്ങളും ഇൻസ്റ്റിറ്ട്ടിലെ ആശാൻ സൗധത്തിന്റെ നിർമാണോദ്ഘാടനവും കാവ്യശിൽപ സമർപ്പണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നവോത്ഥാന മൂല്യങ്ങൾ മനുഷ്യത്വത്തിന്റെ മൂല്യങ്ങളാണെന്നു പഠിപ്പിച്ച മഹാകവിയായിരുന്നു കുമാരനാശാനെന്നു മുഖ്യമന്ത്രി പറഞ്ഞു. ദാർശനികനിഷ്ഠമായിരുന്ന ആശാന്റെ കാവ്യസൃഷ്ടികൾ മനുഷ്യ ജീവിതത്തിന്റെ പ്രശ്നങ്ങളെയാണ് അഭിമുഖീകരിച്ചത്.

നവോത്ഥാനത്തിന്റെയും ജനാധിപത്യ രീതിയിലുള്ള വിപ്ലവത്തിന്റെയും മാനവികതയുടേയും കാമ്പുള്ളതാണ് ആശാന്റെ എല്ലാ കൃതികളും. മനുഷ്യാവസ്ഥയും മാനുഷികതയും അടിസ്ഥാന വർഗത്തിന്റെ മൗലികാവകാശമാണെന്ന് ആദ്യം ഉദ്ബോധിപ്പിച്ചത് അദ്ദേഹമാണ്. ജാതിയെ നിർമാർജനം ചെയ്യാതെ സമൂഹത്തിൽ ഐക്യമുണ്ടാകില്ലെന്ന് അദ്ദേഹം വിശ്വസിച്ചു.

ആധുനിക കാലത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ട് പൗരാണികതയെ വിചാരണ ചെയ്യുന്ന ‘ചിന്താവിഷ്ടയായ സീത ഇന്നാണ് ഉണ്ടാകുന്നതെങ്കിൽ വർഗീയമായ എന്തൊക്കെ പുകിലുകളുകാം ഉണ്ടാവുകയെന്നതു ചിന്തിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. കുമാരനാശാൻ നിന്നിടത്തു നിന്നു നാം മുന്നോട്ടു പോയോ പിന്നോട്ടു പോയോ എന്നു ചിന്തിക്കണം. യാത്ര മുന്നോട്ടുതന്നെയാകണം. അത് ഉറപ്പാക്കുമെങ്കിൽ അതാകും ആശാനുള്ള ഏറ്റവും വലിയ ആദരാഞ്ജലിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

തോന്നയ്ക്കൽ കുമാരനാശാൻ സ്മാരക ഇൻസ്റ്റിറ്റൂട്ടിൽ നടന്ന ചടങ്ങിൽ സഹകരണ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. മഹാകവി കുമാരനാശന്റെ കവിതകളിലെ കഥാപാത്രങ്ങൾ ചേർത്ത് പ്രശ്സ്ത ശിൽപി കാനായി കുഞ്ഞിരാമൻ കാവ്യ ശിൽപം ഒരുക്കിയത്. എം.എൽ.എമാരായ വി. ശശി, കടകംപള്ളി സുരേന്ദ്രൻ, പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ, കെ. ജയകുമാർ, കവി പ്രൊഫ. വി. മധുസൂദനൻ നായർ, പല്ലന ആശാൻ സ്മാരക സമിതി പ്രസിഡന്റ് രാമപുരം ചന്ദ്രബാബു, ജില്ലാ പഞ്ചായത്ത് മെമ്പർ എം. ജെലീൻ, പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം തുടങ്ങിയവർ പങ്കെടുത്തു.

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ല കളക്ടറായി ജെറോമിക് ജോര്‍ജിനെ നിയമിച്ചു. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായും രേണു രാജിനെ എറണാകുളം കളക്ടറായും നിയമിച്ചു. എം.ജി രാജമാണിക്യം റൂറല്‍ ഡെവലപ്മെന്‍റ് കമ്മീഷണര്‍, നവ്ജ്യോത് ഖോസ ആരോഗ്യ വകുപ്പ് ജോയിന്‍റ് സെക്രട്ടറി, എസ്.ഹരികിഷോര്‍ കെഎസ്ഐഡിസി എംഡി, ജാഫര്‍ മാലിക് പിആര്‍ഡി ഡയറക്ടര്‍ ആയും സ്ഥാനമേറ്റു.

പുരവൂർ ഗവ.എസ്.വി.യു.പി.എസ്സിൽ ചാന്ദ്രദിനം ആഘോഷിച്ചു

പുരവൂർ ഗവ.എസ്.വി.യു.പി.എസ്സിൽ ചാന്ദ്രദിനം ആഘോഷിച്ചു

പുരവൂർ: ജൂലൈ 21, ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് പുരവൂർ ഗവ.എസ്.വി.യു.പി.എസ്സിൽ ചാന്ദ്രദിനം – 2022 എന്ന പേരിൽ ചാന്ദ്രദിനം ആഘോഷിച്ചു. വാർഡ് മെമ്പർ ശ്രീമതി. ആശയുടെ സാന്നിദ്ധ്യത്തിൽ നടന്ന പ്രസ്തുത പരിപാടിയിൽ LP – UP ക്ലാസിലെ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ HM ശ്രീമതി ബിന്ദു K B ചാന്ദ്രദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു. UP ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച ചാന്ദ്രദിന ഗാനം, റോക്കറ്റിൻ്റെ മോഡൽ നിർമ്മാണം എന്നിവ ഏറെ ശ്രദ്ധേയമായി. സൗരയൂഥത്തിലൂടെ എന്ന പരിപാടിയിലൂടെ ഏഴാം ക്ലാസിലെ കുട്ടികൾ സൂര്യനേയും ഗ്രഹങ്ങളേയും അവതരിപ്പിച്ചത് വളരെ മികവുറ്റതായിരുന്നു. ചാന്ദ്രദിന പോസ്റ്ററുകളുടെ നിർമ്മാണം, ചാന്ദ്രദിനത്തിൻ്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന കുറിപ്പുകളുടെ അവതരണം, അപ്പോളോ വീഡിയോ പ്രദർശനം, എന്നിവയും മികച്ച നിലവാരം പുലർത്തി. ചാന്ദ്രദിന ക്വസ്സിൽ പങ്കെടുത്ത് ഒന്നും രണ്ടും സ്ഥാനം നേടിയ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂളിലെ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ആണ് ചാന്ദ്രദിന പരിപാടികൾ നടന്നത്.

വിജിലൻസിന്റെ മിന്നൽ പരിശോധന ആറ്റിങ്ങൽ നഗര സഭയിലും

വിജിലൻസിന്റെ മിന്നൽ പരിശോധന ആറ്റിങ്ങൽ നഗര സഭയിലും

തിരുവനന്തപുരം: കെട്ടിട നമ്പർ തട്ടിപ്പിൽ സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകളിലും വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. ആറ്റിങ്ങൽ നഗര സഭയിലും മിന്നൽ പരിശോധന നടന്നു.ഓപ്പറേഷൻ ട്രൂ ഹൗസ് എന്ന പേരിലാണ് പരിശോധന. 

നഗരസഭകളിലും നഗരസഭാ സോണല്‍ ഓഫീസുകളിലുമാണ് പരിശോധന നടക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐക്യം തയ്യാറാക്കിയ ഒരു സോഫ്റ്റ് വയറിന്റെ സഹായത്തോടെയാണ് കെട്ടിടനമ്പര്‍ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ നടക്കുന്നത്. കെട്ടിടനമ്പര്‍ സംബന്ധമായ അനുമതിയെല്ലാം നല്‍കുന്നത് ഇത് ഉപയോഗിച്ചാണ്.

വ്യാജ കെട്ടിടനമ്പര്‍ നല്‍കി തിരുവനന്തപുരം, കോഴിക്കോട് നഗരസഭകളില്‍ വന്‍ തട്ടിപ്പ് നടന്നതായുള്ള വിവരം പുറത്തു വന്നിരുന്നു. എന്നാല്‍, ചില താല്ക്കാലിക ജീവനക്കാരെ അറസ്റ്റ് ചെയ്തതൊഴിച്ചാല്‍ വിശദമായ അന്വേഷണത്തിലേക്ക് പൊലീസ് ഇതുവരെയും കടന്നിട്ടില്ല. തിരുവനന്തപുരത്ത് സൈബര്‍ പൊലീസാണ് ആദ്യം അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് സോഫ്റ്റ് വയർ തകരാര്‍ മുതലാക്കി തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. ഇത് സംസ്ഥാന വ്യാപകമായി ഉപയോഗിക്കുന്ന സോഫ്റ്റ്വെയറാണ്. അതുകൊണ്ടു തന്നെ എല്ലാ നഗരസഭകളിലും തട്ടിപ്പ് നടന്നിരിക്കാനുള്ള സാധ്യത മുന്നില്‍ക്കാണുന്നുണ്ട്. അതിന്‍റെ കൂടെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. 

കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേടില്‍ സിപിഎം ജില്ലാ നേതൃത്വത്തിന് പങ്കുണ്ടെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് ആരോപിച്ചിരുന്നു. പരല്‍മീനുകള്‍ മാത്രമാണ് പിടിക്കപ്പെട്ടത്. വമ്പന്‍ സ്രാവുകള്‍ വേറെയുണ്ട്. തെളിവ് നശിപ്പിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന്‍റെ ഭാഗമായാണ് ചെറുവണ്ണൂരിലെ കോര്‍പ്പറേഷന്‍ ഓഫീസിലുണ്ടായ തീപിടിത്തമെന്നും അദ്ദേഹം പറഞ്ഞു. കെട്ടിട നമ്പര്‍ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണമാവശ്യപ്പെട്ട് ബിജെപി  സപ്തദിന സത്യാഗ്രഹ സമരവും നടത്തുകയാണ്. 

അതേസമയം, മൂന്ന് ദിവസം മുമ്പ് തിരുവനന്തപുരം കോർപ്പറേഷനിൽ സാമ്പത്തിക ക്രമക്കേടും കണ്ടെത്തിയിരുന്നു. പിന്നോക്ക വിഭാഗത്തിലെ സ്ത്രീകൾക്കായുള്ള ജനകീയാസൂത്രണ പദ്ധതി സ്കീമുകളിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. വ്യാജ കമ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ നൽകിയാണ് പട്ടിക വർഗവിഭാഗങ്ങൾക്കായുള്ള ഫണ്ട് തട്ടിയെടുത്തത്. 

തദ്ദേശ സ്ഥാപനങ്ങളിലെ പട്ടിക വർഗവിഭാഗങ്ങളിൽ പെട്ട സ്ത്രീകൾക്ക് ചെറുകിട ഇടത്തരം സംരംഭങ്ങൾ തുടങ്ങാൻ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വ്യവസായ വകുപ്പ് നൽകുന്ന പണമാണ് തിരിമറി നടത്തി ഒരു സംഘം തട്ടിയെടുത്തത്. നഗരസഭയുടെ ആഭ്യന്തര അന്വേഷണത്തിലാണ് കോടികളുടെ ക്രമക്കേട് കണ്ടെത്തിയതത്. 

5 പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് 3 ലക്ഷം രൂപ നൽകുന്ന പദ്ധതിയിലാണ് തിരിമറി നടന്നത്. ഇത്തരത്തിൽ രൂപീകരിച്ച 33 ഗ്രൂപ്പുകളുടേയും പണം എത്തിയത് ഒറ്റ അക്കൗണ്ടിലേക്കാണ്. പല ഗ്രൂപ്പുകളിലും ഉള്ളത് ഒരേ അംഗങ്ങൾ. ഒരാളുടെ പേരിൽ മാത്രം അഞ്ചിൽ അധികം ഗ്രൂപ്പുകൾ. ഇങ്ങനെ രണ്ട് വർഷംകൊണ്ട് 1 കോടി 26 ലക്ഷം രൂപ എത്തിയത് യുഡിഎഫ് നിയന്ത്രണത്തിലുള്ള പട്ടം സഹകരണ ബാങ്കിലെ അക്കൗണ്ടിലേക്കാണ്. ഇത്രയും പണം ഒരു അക്കൗണ്ടിലേക്ക് എത്തിയപ്പോൾ ബാങ്കും ജാഗ്രത കാട്ടിയില്ല. 

വാർത്താ സമ്മേളനത്തിൽ 2.26 കോടിയുടെ വെട്ടിപ്പ് എന്നായിരുന്നു മേയർ പറഞ്ഞത്. പിന്നീട് വാട്സാപ്പ് സന്ദേശത്തിലുടെ കണക്ക് ഒരു കോടി 26 ലക്ഷമെന്ന തിരുത്ത് അറിയിച്ചു. 2019-20 കാലത്തെ സ്പിൽ ഓവർ പദ്ധതിയിലെ 15 ലക്ഷം രൂപയും 2020-21 കാലത്ത് 99 ലക്ഷവും ക്യൂബില്ലായി 12 ലക്ഷവുമാണ് തിരിമറി നടത്തിയത് എന്നാണ് വിശദീകരണം. തിരിമറിയിൽ കൂടുതൽ നടപടികളിലേക്ക് കടക്കും മുമ്പ് പദ്ധതിയിൽ അംഗങ്ങളായ 165 പേരെ വിളിച്ചു വരുത്തി വിശദീകരണം തേടും. പദ്ധതിയുടെ ചുമതലയുണ്ടായിരുന്ന കോർപ്പറേഷനിൽ നിന്ന് സ്ഥലം മാറിപ്പോയ ഒരു ഉദ്യോഗസ്ഥനിൽ നിന്നും വിവരങ്ങൾ ശേഖരിക്കും.