ബി.എഫ്.എ പരീക്ഷ ഒക്‌ടോബർ 26ന്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഫൈൻ ആർട്‌സ് കോളജുകളിലേക്കുള്ള പ്രവേശനത്തിന് ഒക്‌ടോബർ 21 ന് നടത്താനിരുന്ന ബി.എഫ്.എ പ്രവേശന പരീക്ഷ മഴക്കെടുതിമൂലം 26 ലേക്ക് മാറ്റിവച്ചു.

മുട്ടപ്പലം മുസ്ലീം ജമാഅത്തില്‍ നബിദിനാചരണം സമാപിച്ചു

മുട്ടപ്പലം പ്ലാമൂട് പുത്തൻപള്ളി മുസ്ലിം ജമാഅത്തില്‍ കഴിഞ്ഞ ഒന്ന് മുതല്‍ നടന്നു വന്ന നബിദിന പരിപാടികള്‍ മൗലിദു പാരായണം, നബിദിന സമ്മേളനം, അന്നദാനം എന്നിവയോടെ സമാപിച്ചു. പള്ളി അങ്കണത്തില്‍ നടന്ന പരിപാടികള്‍ ചീഫ് ഇമാം നസറുദ്ദീന്‍ അല്‍ ഖാസിമി ഉത്ഘാടനം ചെയ്തു. ജമാഅത്ത് വൈസ് പ്രസിഡന്റ് എ. മജ്നു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.ആര്‍.നിസാര്‍, ഭാരവാഹികളായ സക്കീര്‍ഹുസൈന്‍, എസ്.ബിസാം, എ.മുജീബ്, എസ്.എം. ബഷീര്‍, അബ്ദുള്‍ റഹീം, അബ്ദുള്‍ ലത്തീഫ്, എ.എ.മജീദ്, ഉമ്മര്‍പിള്ള,എ.നസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രാർത്ഥനാ സംഗമത്തോടെ കടുവാപ്പള്ളിയിൽ നബിദിനാഘോഷത്തിന് സമാപനം

കല്ലമ്പലം:- പന്ത്രണ്ട് ദിവസം നീണ്ടുനിന്ന കെടിസിടിയുടെ നബിദിനാഘോഷ പരിപാടികൾക്ക് പ്രാർത്ഥനാ സമ്മേളനത്തോടെ സമാപനം കുറിച്ചു. ഈ മാസം പത്താം തീയതി കെടിസിടി പ്രസിഡന്റ് ഇ.ഫസിലുദ്ദീൻ കടുവയിൽ അങ്കണത്തിൽ പതാക ഉയർത്തിയതോടെയാണ് ഈ വർഷത്തെ നബിദിനാഘോഷത്തിന് തുടക്കമായത്.

ദുആ സമ്മേളനം, ദീപാലങ്കാരം, മദ്രസാ അറബിക് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കായുള്ള കലാസാഹിത്യമത്സരങ്ങൾ, നബിദിന സന്ദേശ സദസ്സ്, മൗലൂദ് പാരായണം തുടങ്ങിയവയും നബിദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. സമാപന ചടങ്ങുകളോടനുബന്ധിച്ച് നടന്ന പ്രാർത്ഥനാസമ്മേളനം കടുവാപ്പള്ളി ചീഫ് ഇമാം അബൂറബീഹ് സദഖത്തുള്ള ഉദ്ഘാടനംചെയ്തു കെടിസിടി പ്രസിഡന്റ് ഇ.ഫസിലുദ്ദീൻ അധ്യക്ഷനായിരുന്നു.

പ്രാർത്ഥനാ സദസ്സിന് കെടിസിടി ഭാരവാഹികളായ ഡോ.പി ജെ നഹാസ്, എ എം എ റഹീം, എ നഹാസ്, എം എസ് ഷഫീർ, എസ് നൗഷാദ്, മുഹമ്മദ് ഷെഫീഖ്, എ താഹ, ജെ ബി നവാസ്, മുനീർ മൗലവി, ഐ മൻസൂറുദ്ദീൻ, എ ഷാഹുദിൻ, യു. അബ്ദുൽഖലാം, എസ് നഹാസ്, അബ്ദുൽ റഷീദ്, നവാസ് മൈലാടുംപാറ തുടങ്ങിയവർ നേതൃത്വം നൽകി. കടുവയിൽ അബൂബക്കർ മൗലവി, അൻസാരീ ബാഖവി, താജുദ്ദീൻ മന്നാനി, നസറുള്ളാ മൗലവി, അബ്ദുൽ റഹിം മൗലവി, അബ്ദുൽ ബാസിത് മന്നാനി, ഡോ.അസുറുദ്ദീൻ എന്നിവർ നബിദിന സന്ദേശം നൽകി.

സക്സസ് കേരള കൾച്ചറൽ എക്സലൻസ് അവാർഡ് പ്രമോദ് പയ്യന്നൂരിന്

സൗത്ത് ഇന്ത്യൻ ബിസിനസ് കോൺക്ലേവിന്റെയും സാംസ്കാരിക ശില്പശാലകളുടെയും ഭാഗമായി, സക്സസ്സ് കേരള ഒരുക്കിയ കൾച്ചറൽ എക്സലൻസ് അവാർഡിന് പ്രമോദ് പയ്യന്നൂർ അർഹനായി. കോവിഡ്കാല പ്രതിസന്ധികളിൽ വിജയകരമായി നടപ്പിലാക്കിയ നവജനകീയ സാംസ്കാരിക ദൗത്യങ്ങളെ മുൻനിർത്തിയാണ് പുരസ്കാരം. ഡോ. ജോർജ്ജ് ഓണക്കൂർ, വി. സുരേന്ദ്രൻപിള്ള (മുൻ മന്ത്രി), ഡോ. എം.ആർ. തമ്പാൻ എന്നിവരടങ്ങുന്ന ജൂറി പാനലാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

നാടക, ചലച്ചിത്ര, നവമാധ്യമ രംഗങ്ങളിലും ഭാരത് ഭവൻ മെമ്പർ സെക്രട്ടറി എന്ന നിലയിലും പ്രമോദ് നിർവ്വഹിച്ചു വരുന്ന സാംസ്കാരിക സംഭാവനകൾ പൊതുസമൂഹത്തിന്റെ ജീവിത പുരോഗതിയ്ക്ക് ഊർജ്ജം പകരുന്നവയാണെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഒക്ടോബർ 21-ന് തിരുവനന്തപുരം ഹോട്ടൽ ഹൈലാന്റ് പാർക്കിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ- പൊതു വിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിലും ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജുവും ചേർന്ന് പുരസ്ക്കാരം സമ്മാനിക്കും. പ്രശസ്തി പത്രവും ഫലകവും 20000 രൂപയും അടങ്ങുന്നതാണ് പുരസ്കാരമെന്ന് അവാർഡ് കമ്മിറ്റി ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.

വി.എസ് അച്യുതാനന്ദന് ഇന്ന് 98-ാം പിറന്നാൾ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും ജനനായകനുമായ വി.എസ്. അച്യുതാനന്ദന് ഇന്ന് 98-ാം പിറന്നാൾ. കോവിഡ് വ്യാപനവും പ്രായാധിക്യവും കാരണം രണ്ടുവർഷമായി രാഷ്ട്രീയത്തിൽ സജീവമല്ലാത്ത അദ്ദേഹം ഒന്നിലും അഭിപ്രായം പറയുന്നില്ലെങ്കിലും എല്ലാം അറിയുന്നുണ്ട്.

തിരുവനന്തപുരത്ത് ബാർട്ടൺഹില്ലിൽ മകൻ വി.എ. അരുൺകുമാറിന്റെ വസതിയിൽ വിശ്രമത്തിലാണ്. പക്ഷാഘാതമുണ്ടായതിനാൽ എഴുന്നേറ്റുനടക്കാൻ മറ്റൊരാളുടെ സഹായം വേണം. ദിവസവും പത്രങ്ങൾ വായിച്ചുകേൾക്കും. പറ്റാവുന്ന ഘട്ടങ്ങളിലിരുന്ന് ടി.വി. കാണും. ഉരുൾപൊട്ടലും ദുരന്തങ്ങളും വീണ്ടുമെത്തിയപ്പോൾ വേദനയോടെ അതിന്റെ വാർത്തകൾ വി.എസ്. ഏറെനേരം കണ്ടിരുന്നുവെന്ന് അരുൺകുമാർ പറഞ്ഞു.

ജന്മദിനത്തിന് ചടങ്ങുകളൊന്നുമില്ല. കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. കോവിഡ് മഹാമാരിക്കുശേഷം സന്ദർശകരെ അനുവദിച്ചിട്ടില്ല. മന്ത്രിമാരുൾപ്പെടെ കാണാൻ ആഗ്രഹമറിയിച്ചെങ്കിലും ഡോക്ടർമാരുടെ നിർദേശം കണക്കിലെടുത്ത് ആരും വരേണ്ടെന്നാണ് അറിയിച്ചത്.