സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചത് 39 പേർ

പ്രകൃതിക്ഷോഭത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് നിയമസഭ. അതിതീവ്ര മഴയ്ക്ക് കാരണമായത് ഇരട്ട ന്യൂന മർദം.സംസ്ഥാനത്ത് ഒരാഴ്ചക്കിടെ മഴക്കെടുതിയിൽ മരിച്ചത് 39 പേരെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. ഡാമുകളിലെ ജലം നിയന്ത്രിത അളവിൽ തുറന്ന് വിടുന്നുണ്ട്. മഴക്കെടുതിയിൽ ദുരന്തമനുഭവിച്ച കുടുംബങ്ങളെ സർക്കാർ കൈവിടില്ല. ജീവന് പകരമായി മറ്റൊന്നുമില്ല. നഷ്ടപരിഹാരം ഒന്നുമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാലം തെറ്റിയെത്തുന്ന പ്രകൃതി ദുരന്തങ്ങൾ കഴിഞ്ഞ അഞ്ച് വർഷമായി വലിയ നാശ നഷ്ടങ്ങളുണ്ടാക്കി. സംസ്ഥാനത്ത് നിലവിൽ 11 എൻ.ഡി.ആർ.എഫ് സംഘങ്ങൾ ക്യാമ്പ് ചെയ്യുന്നുണ്ട്. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് എയർഫോഴ്സ് , നേവി ഹെലികോപ്ടറുകൾ സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്താകെ 304 ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മഴക്കെടുതിയിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. 25ന് വീണ്ടും ചേരും. ദുരന്തസാധ്യത പ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകുന്നതിൽ പോരായ്മകളുണ്ടോ എന്ന് പരിശോധിക്കണമെന്ന് കെ.ബാബു ആവശ്യപ്പെട്ടു. മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ച വരുന്നത് ഖേദകരമാണെന്നും കേന്ദ്ര സഹായം വേണമെന്നും ബാബു പറഞ്ഞു.

സ്‌കൂള്‍ മതില്‍ അപകടാവസ്ഥയില്‍: യാത്രക്കാര്‍ ഭീതിയില്‍

ആറ്റിങ്ങല്‍: ഗവ.ബി.എച്ച്.എസ്.എസിലെ മതില്‍ അപകടാവസ്ഥയിലായതിനെത്തുടര്‍ന്ന് യാത്രക്കാര്‍ ഭീതിയില്‍. സ്‌കൂളിന്റെ കിഴക്ക് വശത്തെ മതിലിന്റെ വടക്കേയറ്റമാണ് വിള്ളല്‍വീണ് അപകടഭീഷണി ഉയര്‍ത്തി റോഡിലേയ്ക്ക് തള്ളിനില്ക്കുന്നത്. പത്തടിയോളം ഉയരമുള്ള മതിലിന്റെ 15 മീറ്റര്‍ വരുന്ന ഭാഗമാണ് പൊട്ടിമാറി അപകടാവസ്ഥയിലായിട്ടുള്ളത്.

സ്‌കൂളിന്റെ ഭാഗത്തുനിന്ന് മൈതാനം ചുറ്റി കരിച്ചയിലേയ്ക്ക് പോകുന്ന റോഡിനോട് ചേര്‍ന്നുള്ളതാണ് ഈ മതില്‍. ധാരാളം കാല്‍നടയാത്രക്കാരും വാഹനങ്ങളും ഉപയോഗിക്കുന്ന വഴിയാണിത്. ഒരുവര്‍ഷം മുമ്പാണ് മതില്‍ പൊട്ടിമാറിയതെന്ന് നാട്ടുകാര്‍ പറയുന്നു. വിവരം സ്‌കൂളധികൃതരെയും നഗരസഭാധികൃതരെയും അറിയിച്ചിരുന്നെങ്കിലും മതില്‍ പൊളിച്ചുപണിയാന്‍ നടപടിയെടുത്തിട്ടില്ല. ഈ ഭാഗത്ത് ധാരാളം പാഴ് വൃക്ഷങ്ങള്‍ വളര്‍ന്ന് കാട് കയറിയനിലയിലാണ്. മതില്‍ പുറത്തേയ്ക്ക് മറിഞ്ഞാല്‍ ഈ മരങ്ങളും പിഴുത് വീഴാന്‍ സാധ്യതയുണ്ട്. ഇത് വലിയ അപകടഭീഷണിയാണ് ഉയര്‍ത്തുന്നത്. അപകടഭീതി ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നഴ്‌സറി സ്‌കൂള്‍ വളപ്പില്‍ മരം പിഴുത് വീണിട്ട് മാസങ്ങൾ; മുറിച്ചുമാറ്റാന്‍ നടപടിയില്ലെന്ന് പരാതി

ആറ്റിങ്ങല്‍: സര്‍ക്കാര്‍ നഴ്‌സറി സ്‌കൂള്‍ വളപ്പില്‍ പിഴുത് വീണ മരം മുറിച്ച് നീക്കുന്നില്ല. രണ്ട് മാസം മുമ്പാണ് സ്‌കൂള്‍ വളപ്പില്‍ നിന്ന വാകമരം കടപുഴകി വീണത്. മരം അപകടാവസ്ഥയില്‍ നില്ക്കുന്നത് സംബന്ധിച്ച് സ്‌കൂളധികൃതരും രക്ഷിതാക്കളും നഗരസഭാധികൃതരെ അറയിച്ചിരുന്നെങ്കിലും മുറിച്ചുമാറ്റാന്‍ നടപടിയുണ്ടായില്ല.

രണ്ട് മാസംമുമ്പുണ്ടായ കാറ്റില്‍ മരം പിഴുത് സ്‌കൂള്‍ മുറ്റത്തേയ്ക്ക് വീണു. സ്‌കൂളിലെ കൊടിമരം ഒടിഞ്ഞ്‌പോയിട്ടുണ്ട്. കെട്ടിടത്തിനുമുകളിലേയ്‌ക്കോ റോഡിലേയ്‌ക്കോവീണിരുന്നെങ്കില്‍ വലിയ നഷ്ടമുണ്ടാകുമായിരുന്നു. അടുത്തിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ മരച്ചില്ലകള്‍ വെട്ടിമാറ്റി. അടിയന്തരമായി മരം മുറിച്ച് നീക്കി സ്‌കൂള്‍വളപ്പ് ശുചീകരിക്കണമെന്നാണ് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കെൽട്രോൺ നോളഡ്ജ് സെന്റർ (സ്‌പെൻസർ ജംഗ്ഷൻ)-ൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഡി.സി.എ, സോഫ്റ്റ് വെയർ ടെസ്റ്റിംഗ് അക്കൗണ്ടിംഗ്, ടീച്ചേഴ്‌സ് ട്രെയിനിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നീ കോഴ്‌സുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതൽ വിവരങ്ങൾക്ക് 0471 2337450, 9544499114

വെട്ടുകാട് പള്ളി തിരുന്നാൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും

തിരുവനന്തപുരം: വെട്ടുകാട് പള്ളി തിരുന്നാൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താൻ തീരുമാനം. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആണ് തീരുമാനം. ഗതാഗതമന്ത്രി ആന്റണി രാജുവും യോഗത്തിൽ പങ്കെടുത്തു . ജില്ലാ കളക്ടർ നവജ്യോത് ഖോസയും വിവിധ വകുപ്പ് പ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരും യോഗത്തിനെത്തി.

നവംബർ 12 മുതൽ 21 വരെയാണ് തിരുന്നാൾ. കുർബാനയ്ക്ക് ഒരു സമയം പങ്കെടുക്കുന്നവരുടെ എണ്ണം 400 ആയിരിക്കും. കഴിഞ്ഞ വർഷത്തെ പോലെ വഴിയോരക്കച്ചവടത്തിനും കടൽതീരത്തെ കച്ചവടത്തിനും വിലക്കുണ്ട്. 12 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ പ്രാദേശിക അവധി ആയിരിക്കും.

ട്രാഫിക് ക്രമീകരണത്തിന് പോലീസ് പ്രത്യേക പദ്ധതി തയ്യാറാക്കും. മെഡിക്കൽ ടീമിന്റെ സാന്നിധ്യവും ഉണ്ടാകും. ആവശ്യമുള്ള ഇടങ്ങളിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. ഘോഷയാത്രയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 100 ആയിരിക്കും. വളണ്ടിയർമാർ നിർബന്ധമായും രണ്ട് ഡോസ് വാക്‌സിൻ എടുത്തിരിക്കണം. വിശ്വാസികളും കോവിഡ് വാക്‌സിൻ എടുക്കണം. കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ച് കൊണ്ടാകും ക്രമീകരണങ്ങളെന്നും യോഗം തീരുമാനിച്ചു.