സംസ്ഥാനത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. ഡീസല്‍ ലിറ്ററിന് 37 പൈസയും പെട്രോളിന് ലിറ്ററിന് 35 പൈസയും വര്‍ധിപ്പിച്ചു.

കൊച്ചിയില്‍ ഇതോടെ ഡീസല്‍ വില നൂറ് കടന്നു. തിരുവനന്തപുരത്ത് ഇന്നലെ തന്നെ സെഞ്ചുറി കടന്നിരുന്നു. കൊച്ചിയില്‍ ഡീസലിന് 100.22 രൂപയും പെട്രോളിന് 106.5 രൂപയുമാണ് ഇന്നത്തെ വില.

25 ദിവസത്തിനിടെ ഡീസലിന് 6.64 രൂപയും പെട്രോളിന് അഞ്ചു രൂപയുമാണ് വര്‍ധനവ് വരുത്തിയത്.

ആറ്റിങ്ങൽ നഗരത്തിൽ 89 പേർ കൊവിഡ് ബാധിതർ

ആറ്റിങ്ങൽ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 89 പേരാണ് കൊവിഡ് ബാധിതർ. ഇതിൽ 80 പേർ ഹോം ഐസൊലേഷേനിലും, 5 പേർ ആശുപത്രിയിലും, 4
പേർ സി.എഫ്.എൽ.റ്റി.സി യിലും കഴിയുന്നു. ഇന്ന് നഗരത്തിൽ 28 പേർ രോഗമുക്തരായി. കൂടാതെ ഇന്ന് പട്ടണത്തിൽ പുതിയതായി 22 പേർക്ക് രോഗം സ്ഥിരീകരിച്ചു. നഗരത്തിൽ ഇതുവരെ 67 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കൂടാതെ വലിയകുന്ന് താലൂക്കാശുപത്രിയിൽ നിന്നും ആകെ 155 പേർ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു. അതിൽ 85 പേർ നഗരസഭാ പരിധിയിൽ നിന്നുള്ളവരും 70 പേർ മറ്റ് പഞ്ചായത്തുകളിൽ നിന്നുള്ളവരാണെന്നും ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ അറിയിച്ചു.

*വാർഡിലെ കൊവിഡ് രോഗികളുടെ എണ്ണം*

വാർഡ് 1 ൽ 1 ആൾ
വാർഡ് 2 ൽ 0 പേർ
വാർഡ് 3 ൽ 3 പേർ
വാർഡ് 4 ൽ 0 പേർ
വാർഡ് 5 ൽ 2 പേർ
വാർഡ് 6 ൽ 4 പേർ
വാർഡ്‌ 7 ൽ 1 ആൾ
വാർഡ് 8 ൽ 10 പേർ
വാർഡ് 9 ൽ 0 പേർ
വാർഡ് 10 ൽ 2 പേർ
വാർഡ് 11 ൽ 4 പേർ
വാർഡ് 12 ൽ 1 ആൾ
വാർഡ് 13 ൽ 4 പേർ
വാർഡ് 14 ൽ 4 പേർ
വാർഡ് 15 ൽ 0 പേർ
വാർഡ് 16 ൽ 5 പേർ
വാർഡ് 17 ൽ 9 പേർ
വാർഡ് 18 ൽ 1 ആൾ
വാർഡ് 19 ൽ 3 പേർ
വാർഡ് 20 ൽ 0 പേർ
വാർഡ് 21 ൽ 2 പേർ
വാർഡ് 22 ൽ 1 ആൾ
വാർഡ് 23 ൽ 10 പേർ
വാർഡ് 24 ൽ 3 പേർ
വാർഡ് 25 ൽ 2 പേർ
വാർഡ് 26 ൽ 0 പേർ
വാർഡ് 27 ൽ 3 പേർ
വാർഡ് 28 ൽ 5 പേർ
വാർഡ് 29 ൽ 5 പേർ
വാർഡ് 30 ൽ 2 പേർ
വാർഡ് 31 ൽ 2 പേർ

ഫേസ്ബുക്ക് കുറിപ്പെഴുതിയ ശേഷം ഹോട്ടലുടമ ജീവനൊടുക്കി

കോട്ടയം: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാരണം കടക്കെണിയിലായ ഹോട്ടലുടമ ജീവനൊടുക്കി. കോട്ടയം കുറിച്ചി ഔട്ട്പോസ്റ്റിലെ വിനായക ഹോട്ടൽ ഉടമ സരിൻ മോഹനാണ് (38) ജീവനൊടുക്കിയത്. ട്രെയിനു മുന്നിൽ ചാടിയായിരുന്നു ആത്മഹത്യ.

ഫേസ്ബുക്കിൽ കുറിപ്പെഴുതിയതിനു ശേഷമാണ് സരിൻ ജീവനൊടുക്കിയത്.

സരിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
6 മാസം മുൻപ് വരെ കുഴപ്പമില്ലതിരുന്ന ഹോട്ടൽ ആയിരുന്നു എന്റെ അശാസ്ത്രീയമായ ലോക്ക്‌ഡൗൺ തീരുമാനങ്ങൾ എല്ലാം തകർത്തു. ബിവറേജിൽ ജനങ്ങൾക്ക് തിങ്ങി കൂടാം, കൊറോണ വരില്ല. ഹോട്ടലിൽ ക്യൂ നിന്നാൽ കൊറോണ പിടിക്കും. ബസ്സിൽ അടുത്ത് ഇരുന്നു യാത്ര ചെയ്യാം. ഹോട്ടലിൽ ഇരുന്നാൽ കൊറോണ പിടിക്കും. ഷോപ്പിങ് മാളിൽ ഒരുമിച്ചു കൂടി നിക്കാം. കല്യാണങ്ങൾ 100 പേർക്ക് ഒരൂമിച്ചു നിക്കാം. ഒരുമിച്ചിരുന്നു ആഹാരം കഴിക്കാം. ഹോട്ടലിൽ ഇരിക്കാൻ പറ്റില്ല.

രാഷ്ട്രീയ പാർട്ടികൾക്ക് പൊതു യോഗങ്ങൾ നടത്താം, കൊറോണ പിടിക്കില്ല. ഇങ്ങനെ പോകുന്നു തീരുമാനങ്ങൾ. എല്ലാം തകർന്നപ്പോൾ ലോക്ക്‌ഡൗൺ മാറ്റി. ഇപ്പോൾ പ്രൈവറ്റ് ബാങ്കുകളുടെ ഭീഷണി, ബ്ലേഡുകാരുടെ ഭീഷണി. ഇനി 6 വർഷം ജോലി ചെയ്താൽ തീരില്ല എന്റെ ബാധ്യതകൾ. ഇനി നോക്കിയിട്ടും കാര്യം ഇല്ല.

എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയിൽ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദാഹരണം ആണ് ഞാൻ. എന്റെ കയ്യിൽ ഉള്ളപ്പോൾ സ്‌നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോൾ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാൻ കണ്ടു. സഹായിക്കാൻ നല്ല മനസ്സ് ഉള്ളവർ എന്റെ കുടുംബത്തെ സഹായിക്കുക. സ്‌നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു ഭാര്യയും രണ്ടു കുട്ടികളും. അവർക്ക് ഇനി ജീവിക്കണം. ഇളയ മകന് ഓട്ടിസം ആണ്. അവനും ഈ ഭൂമിയിൽ ജീവിക്കാൻ ഉള്ള അവകാശം ഉണ്ട്. NB എന്റെ ഫോൺ എടുക്കുന്ന പൊലീസുകാർ അത് വീട്ടിൽ കൊടുക്കണം, മകൾക്ക് ഓൺലൈൻ ക്ലാസ് ഉള്ളതാണ്. അറിഞ്ഞിരുന്നേൽ സഹായിച്ചേനെ എന്നുള്ള കമന്റ് നിരോധിച്ചു.

സിപിഎം ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ സമ്മേളനം നവംബർ 1, 2, 3, 4 തീയതികളിൽ

ആറ്റിങ്ങൽ: ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സിപിഎം ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ സമ്മേളനം നവംബർ 1, 2, 3, 4 തീയതികളിലായി നടക്കുന്നു. നവംബർ 1 ന് വൈകുന്നേരം 5 മണിക്ക് അവനവഞ്ചേരി തെരുവ് ജംഗ്ഷനിൽ വച്ച് സ്ത്രീധന വിരുദ്ധ സെമിനാറും പ്രതിജ്‌ഞയും സംഘടിപ്പിക്കുന്നു. സെമിനാറിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ എംഎൽഎ ഒ.എസ്. അംബിക നിർവ്വഹിക്കും.

ജീവിതത്തിൽ സ്ത്രീധനത്തിന്റെ പേരിൽ പീഡിതരാവുന്ന സ്ത്രീകളെ സംരക്ഷിക്കാനും അതു മൂലമുണ്ടാവുന്ന പ്രത്യാഘാതത്തെക്കുറിച്ച് പൊതു സമൂഹത്തിന് മുന്നിൽ അവബോധം സൃഷ്ടിക്കാനുമാണ് പാർട്ടി ശ്രമിക്കുന്നത്. നവംബർ 2 ന് വൈകിട്ട് 5 മണിക്ക് കിഴക്കേ നാലുമുക്കിൽ വച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം കവിയും സാഹിത്യകാരനുമായ രാധാകൃഷ്ണൻ കുന്നുംപുറം നിർവ്വഹിക്കും. യോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട് മറ്റ് പ്രമുഖ നേതാക്കൻമാരും സംസാരിക്കുന്നു.

നവംബർ 3 ന് രാവിലെ 9 മണിക്ക് ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈകൾ നട്ടു കൊണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് ആർ.രാമു പരിസ്ഥിതി സംരക്ഷ സന്ദേശം സമൂഹത്തിന് കൈമാറും. ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റ സൂചനാർത്ഥം 23 വൃക്ഷ തൈകളാണ് സ്കൂൾ അങ്കണത്തിൽ പ്രവർത്തകർ നടുന്നത്. അന്നേ ദിവസം വൈകുന്നേരം 5 മണിക്ക് പാർട്ടി ഏരിയ സെക്രട്ടറി സഖാവ് അഡ്വ.എസ്. ലെനിന്റെ നേതൃത്വത്തിൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ആരോഗ്യ പ്രവർത്തകരെ ആദരിക്കലും പ്രതിഭകൾക്കുള്ള അനുമോദനവും സംഘടിപ്പിക്കുന്നു. കൂടാതെ സമ്മേളന നഗരിയിലേക്കുള്ള കൊടിമരവും പതാകയും ആലംകോട് ജംഗ്ഷനിൽ നിന്നും നൂറ് കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ ദീപശിഖാ റാലിയായി നഗരിയിലേക്ക് എത്തുന്നു. നവംബർ 4 ന് രാവിലെ 10 മണിക്ക് സി.പ്രദീപ് നഗറിലെ മഹാരാജാസ് കോളേജ് ഹാളിൽ വച്ച് നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജയൻ ബാബു ഉദ്ഘാടനം ചെയ്യും. തുടർന്ന് സംഘടനാ നടപടികൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ സമ്മേളനത്തിന് പരിസാമാപ്തി കുറിക്കുമെന്നും സെക്രട്ടറി സി.ചന്ദ്രബോസ് അറിയിച്ചു.

കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂര്‍ 426, പത്തനംതിട്ട 424, ഇടുക്കി 400, മലപ്പുറം 353, ആലപ്പുഴ 302, വയനാട് 185, കാസര്‍ഗോഡ് 141 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 82,408 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,92,178 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,83,368 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9810 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 854 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 80,262 കോവിഡ് കേസുകളില്‍, 10.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 77 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 27,002 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7166 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 353 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,488 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1056, കൊല്ലം 541, പത്തനംതിട്ട 520, ആലപ്പുഴ 443, കോട്ടയം 605, ഇടുക്കി 540, എറണാകുളം 2005, തൃശൂര്‍ 1247, പാലക്കാട് 595, മലപ്പുറം 754, കോഴിക്കോട് 1141, വയനാട് 397, കണ്ണൂര്‍ 566, കാസര്‍ഗോഡ് 78 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 80,262 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 47,60,781 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,51,14,027), 46.2 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,23,54,628) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,49,558)

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 7643 പുതിയ രോഗികളില്‍ 6463 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 1881 പേര്‍ ഒരു ഡോസ് വാക്‌സിനും 2635 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 1947 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· ഒക്‌ടോബര്‍ 11 മുതല്‍ 17 വരെയുള്ള കാലയളവില്‍, ശരാശരി 98,321 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 15,073 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 20 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 20%, 15%, 36%, 13%, 16%, 22% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.