സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് ഉറപ്പുവരുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളാൻ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനയോഗത്തിൽ നിർദ്ദേശിച്ചു.

കോവിഡ് കാലത്ത് കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ മാത്രമല്ല കൂട്ടുകാരും നഷ്ടപ്പെട്ടിരിക്കുകയാണ്. ചിലര്‍ പ്രത്യേക മാനസികാവസ്ഥയിലായിട്ടുണ്ടാവാം. അത്തരക്കാര്‍ക്ക് കൃത്യമായ കൗണ്‍സിലിംഗ് ആവശ്യമാണ്. അതിനാൽ സ്കൂളുകളിലും കോളേജുകളിലും കൗണ്‍സിലര്‍മാര്‍ ഉണ്ടാവണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

18 വയസ്സ് തികയാത്തതിനാല്‍ കോവിഡ് വാക്സിന്‍ എടുക്കാന്‍ പറ്റാത്ത ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളെ വാക്സിനേഷന്‍ നിബന്ധനയില്‍ നിന്നും ഒഴിവാക്കും. രണ്ട് ഡോസ് വാക്സിന്‍ എടുത്ത വിദ്യാര്‍ത്ഥികള്‍ക്കു മാത്രമാണ് നിലവില്‍ കോളേജുകളില്‍ ക്ലാസില്‍ വരാന്‍ അനുമതിയുള്ളത്. രണ്ടാം ഡോസ് വാക്സിന്‍ എടുക്കാന്‍ സമയമാകാത്ത വിദ്യാര്‍ത്ഥികളെയും പ്രവേശിപ്പിക്കും. വാക്സിന്‍ എടുക്കാന്‍ വിമുഖതകാട്ടുന്ന അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബോധവല്‍ക്കരണം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഒന്നുകൂടി ഉറപ്പാക്കണം. സ്കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഫിറ്റ്നസ്സും ഉറപ്പാക്കും.

സ്കൂള്‍ തുറക്കുന്നതിന്‍റെ ആദ്യഘട്ടത്തില്‍ യൂണിഫോം നിര്‍ബന്ധമാക്കേണ്ടതില്ല. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ ബസ്സ് സര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടി എടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പൊതുപരിപാടികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരും. ഇളവ് ലഭിക്കേണ്ട പരിപാടികള്‍ക്ക് പ്രത്യേക അനുമതി വാങ്ങണം.

സംസ്ഥാന സര്‍ക്കാരിന്‍റെ പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ കീഴിലുള്ള മ്യൂസിയങ്ങളും സ്മാരകങ്ങളും അനുബന്ധ സ്ഥാപനങ്ങളും ഒക്ടോബര്‍ 25 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. സംസ്ഥാനതലത്തില്‍ നെഹ്റു ഹോക്കി സെലക്ഷന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് അനുമതി നല്‍കും.

കര്‍ണ്ണാടകയില്‍ ചികിത്സതേടി മരണപ്പെട്ട കാസര്‍കോട്ടുകാര്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത പ്രശ്നത്തില്‍ കര്‍ണ്ണാടക ചീഫ് സെക്രട്ടറിയുമായി ചര്‍ച്ചചെയ്യാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

മഴ കനത്തതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് 48 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും നല്ല ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുസ്തഫ (72) നിര്യാതനായി

ആറ്റിങ്ങൽ: ആലംകോട് ‘ചാത്തൻപാറ ‘ചാപ്പത്ത് മുക്കിൽ.MRS. ഹൗസിൽ ‘C മുസ്തഫ (72) നിര്യാതനായി. ഭാര്യ: സൈനബാ ബീവി. മക്കൾ: സജാദ്, റഹീം, സീനത്ത്, റംലത്ത്. മരുമക്കൾ: നജിത, സബിത, ഹാഷിം, ഹനീസ്,

സംസ്ഥാനത്ത് രണ്ടുദിവസം കൂടി അതിശക്തമായ മഴ; 6 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുദിവസം കൂടി അതിശക്തമായ മഴ തുടരും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. മലയോര മേഖലകളിൽ ജാഗ്രതാനിർദേശം നല്‍കിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് രാവിലെ മുതല്‍ മഴ കുറഞ്ഞു. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം ഒഴിഞ്ഞ് പോയിട്ടുണ്ട്. മഴ കുറഞ്ഞതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് പലരും വീടുകളിലേക്ക് മടങ്ങി. 15 ക്യാമ്പുകളില്‍ രണ്ടെണ്ണം ഒഴികെ എല്ലാം പിരിച്ചുവിട്ടു. കോഴിക്കോട് താലൂക്കിലെ 12 ക്യാമ്പും കൊയിലാണ്ടി താലൂക്കിലെ ഒരു ക്യാമ്പുമാണ് പിരിച്ചുവിട്ടത്. നിലവില്‍ കുറ്റിക്കാട്ടൂര്‍ വില്ലേജില്‍ ഒരു ക്യാമ്പും കച്ചേരി വില്ലേജില്‍ ചെറുകോത്ത് വയല്‍ അങ്കണവാടിയിലെ ക്യാമ്പുമാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടിടങ്ങളിലുമായി 22 പേരുണ്ട്.

മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ഇടുക്കി അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ടെന്ന തീരുമാനത്തിലാണ് വൈദ്യുതി ബോര്‍ഡ് . പ്രളയസാധ്യത കണക്കിലെടുത്ത് ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയായ 2403 അടിയിലെത്തിക്കാന്‍ കേന്ദ്ര കമ്മീഷൻ അനുമതി കെഎസ്ഇബിക്ക് അനുമതി നല്‍കി. നിലവിലെ റൂൾ കർവ് അനുസരിച്ച് ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ ആദ്യ മുന്നറിയിപ്പായ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും. 2389. 78 അടിക്കു മുകളിലാണ് ഇപ്പോഴത്തെ ജലനിരപ്പ്.

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഡിവൈഎഫ്ഐ പ്രവർത്തകർ സംസ്കരിച്ചു

കോവിഡ് ബാധിച്ച് മരണപ്പെട്ട തോട്ടവാരം സ്വദേശി ഗിരീശന്റെ മൃതദേഹം ഡിവൈഎഫ്ഐ പ്രവർത്തകർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശാന്തി കവാടത്തിൽ സംസ്ക്കരിച്ചു. ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളായ അരവിന്ദ്, അർജുൻ , അമ്പാടി, ചന്തു , സിപിഐഎം തോട്ടവാരം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക് എക്സിക്യൂട്ടിവ് അംഗവുമായ സംഗീത്, ആർ കെ ശ്യാം എന്നിവർ നേതൃത്വം നൽകി.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അദാനി ട്രിവാന്‍ഡ്രം ഇന്‍റര്‍നാഷണല്‍ ലിമിറ്റഡ് ഏറ്റെടുത്തു

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അദാനി ട്രിവാന്‍ഡ്രം ഇന്‍റര്‍നാഷണല്‍ ലിമിറ്റഡ് ഏറ്റെടുത്തു. പുലര്‍ച്ച പന്ത്രണ്ട് മണിക്കായിരുന്നു സംസ്ഥാനത്തെ ആദ്യ വിമാനത്താവളം അദാനിക്ക് കൈമാറിയത്. വിമാനത്താവളത്തിന്റെ പേര് അദാനി ഗ്രൂപ്പ് മാറ്റിയില്ല.

രാജ്യത്തെ അഞ്ചാമത്തെ രാജ്യാത്തര വിമാനത്താവളം വികസനമെന്ന് വലിയ സ്വപ്നവുമായാണ് അദാനി ഗ്രൂപ്പിന് കൈമാറിയത്. ഏറ്റെടുക്കലിന്‍റെ ഭാഗമായി വിമാനത്താവളം ദീപങ്ങളാല്‍ അലങ്കരിച്ചിരുന്നു. 12 മണിക്ക് രാജ്യാന്തര ടെര്‍മിനലില്‍ എയര്‍പോര്‍ട്ട് ഡയറക്ടറില്‍ സി വി രവീന്ദ്രനില്‍ നിന്നും അദാനി ഗ്രൂപ്പ് ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ജി മധുസൂദന റാവു ചുമതലയേറ്റെടുത്തു. രേഖകളുടെ കൈമാറ്റം മാത്രമായിരുന്നു മുഖ്യ ചടങ്ങ് . തുടർന്ന് രാജ്യാന്തര ടെ൪മിനലിലെ വേദിയിൽ കലാപരിപാടികളും അരങ്ങേറി.

രാവിലെ മുതല്‍ വിമാനത്താവളത്തിന്‍റെ നിയന്ത്രണം അദാനി ഗ്രൂപ്പിനായി . ഏറ്റെടുക്കലിന് മുന്‍പായി ഇന്നലെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അദാനി ഗ്രൂപ്പ് പ്രത്യേക പൂജ നടത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും അദാനി ഗ്രൂപ്പ് പ്രതിനിധികള്‍ സന്ദര്‍ശിച്ചു. അന്‍പതു വര്‍ഷത്തേക്ക് അദാനി എറ്റെടുത്തെങ്കിലും കസ്റ്റംസും, എയര്‍ട്രാഫിക്കും, സുരക്ഷയും കേന്ദ്രസര്‍ക്കാരിന്‍റെ ചുമതലയാണ്. ഏറ്റെടുക്കല്‍ പൂര്‍ത്തായായെങ്കിലും മൂന്ന് വര്‍ഷത്തേക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍ അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.