അടുത്ത അഞ്ച് ദിവസം തീവ്രമഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

അടുത്ത അഞ്ച് ദിവസം തീവ്രമഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീവ്രമഴ കണക്കിലെടുത്ത് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

ഞായറാഴ്ച പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ തീവ്രമഴ തുടരുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച കണ്ണുര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം മുതല്‍ വയനാട് വരെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കേരള തീരത്ത് ഇന്നു രാത്രി 08.30 മുതല്‍ നാളെ രാത്രി 11.30 വരെയും, തമിഴ്നാട് തീരത്ത് ഇന്നു രാത്രി 11.30 വരെയും കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കള്ളക്കുറിച്ചി വ്യാജമദ്യദുരന്തം: മരണം 29 ആയി; ഒമ്പതുപേരുടെ നില ഗുരുതരം

കള്ളക്കുറിച്ചി വ്യാജമദ്യദുരന്തം: മരണം 29 ആയി; ഒമ്പതുപേരുടെ നില ഗുരുതരം

ചെന്നൈ: തമിഴ്‌നാട് കള്ളക്കുറിച്ചിയില്‍ വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. 60 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒമ്പതുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം ഇന്ന് ആരംഭിക്കും.

വ്യാജമദ്യം വിറ്റയാ‍ൾ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിലായിട്ടുണ്ട്. വ്യാജമദ്യം വിറ്റെന്നു കരുതുന്ന ഗോവിന്ദരാജിൽ നിന്നും 200 ലിറ്റർ മദ്യം കണ്ടെടുത്തു. പിടിച്ചെടുത്ത മദ്യത്തിൽ മെഥനോളിന്റെ അംശം സ്ഥിരീകരിച്ചതായി തമിഴ്നാട് സർക്കാർ അറിയിച്ചു. ചെന്നൈയില്‍നിന്ന് 250 കിലോമീറ്റർ അകലെ, കള്ളക്കുറിച്ചി പട്ടണത്തിനടുത്തുള്ള കരുണാപുരത്താണ് മദ്യദുരന്തമുണ്ടായത്. ബുധനാഴ്ച കൂടുതല്‍പേര്‍ ആശുപത്രികളിൽ ചികിത്സ തേടിയെത്തി. വിദഗ്ധ ചികിത്സ വേണ്ടവരെ പുതുച്ചേരി ജിപ്മര്‍ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കള്ളക്കുറിച്ചി ജില്ലാ കലക്ടര്‍ ശ്രാവണ്‍ കുമാറിനെ സ്ഥലം മാറ്റി. ജില്ലാ പൊലീസ് സൂപ്രണ്ട് സമയ് സിങ് മീണയെയും മുതിര്‍ന്ന എക്‌സൈസ് ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തു. കുറ്റക്കാർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു.

ആറ്റിങ്ങൽ ഗവ പോളിടെക്‌നിക് കോളേജിൽ വനിതകൾക്കായി  സൗജന്യ പരിശീലനം

ആറ്റിങ്ങൽ ഗവ പോളിടെക്‌നിക് കോളേജിൽ വനിതകൾക്കായി സൗജന്യ പരിശീലനം

ആറ്റിങ്ങൽ ഗവ പോളിടെക്‌നിക് കോളേജിൽ കേന്ദ്ര സർക്കാരിന്റെ സങ്കൽപ് പദ്ധതിയുടെ ഭാഗമായി വനിതകൾക്കായി ഓട്ടോമോട്ടീവ് സെയിൽസ് അസിസ്റ്റന്റിൽ സൗജന്യ പരിശീലനം.

  • 100% ജോലി ഉറപ്പ്
  • ഗവ. അംഗീകൃത സർട്ടിഫിക്കറ്റ്
  • വ്യക്തിത്വ വികസന ക്ലാസുകൾ
  • സൗജന്യ കമ്പ്യൂട്ടർ പരിശീലനം
  • സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ

30 സീറ്റുകൾ മാത്രം,  പ്രായപരിധി : 18 – 45,  യോഗ്യത : SSLC

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: 9567271987

 

25 ശനിയാഴ്ചകള്‍ പ്രവൃത്തിദിനം ആക്കിയതിനെതിരെ അധ്യാപക സംഘടനകള്‍; സര്‍ക്കാരിന്റെ തീരുമാനം നയപരമാണെന്ന് ഹൈക്കോടതി

25 ശനിയാഴ്ചകള്‍ പ്രവൃത്തിദിനം ആക്കിയതിനെതിരെ അധ്യാപക സംഘടനകള്‍; സര്‍ക്കാരിന്റെ തീരുമാനം നയപരമാണെന്ന് ഹൈക്കോടതി

കൊച്ചി: സ്‌കൂള്‍ പ്രവൃത്തി ദിവസം 220 ആക്കിയതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. അധ്യാപക സംഘടനാ പ്രതിനിധികള്‍ അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്. പ്രവര്‍ത്തി ദിവസങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചത് സര്‍ക്കാരിന്റെ നയപരമായ തീരുമാനം അല്ലേയെന്ന് കോടതി ഹര്‍ജിക്കാരോട് ആരാഞ്ഞു. സ്‌കൗട്ടും എന്‍എസ്എസും അടക്കമുള്ളവ ശനിയാഴ്ചകളിലാണ് പ്രവര്‍ത്തിക്കുന്നതെന്നും വര്‍ഷങ്ങളായുള്ള രീതിയാണ് മാറ്റിയതെന്നും ഹര്‍ജിക്കാര്‍ അറിയിച്ചു. പ്രായോഗികമായി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയില്ലേയെന്ന് ചോദിച്ച കോടതി സര്‍ക്കാരിന്റെ മറുപടിയ്ക്കായി ഹര്‍ജി ഒരാഴ്ചക്കുശേഷം പരിഗണിക്കാനായി മാറ്റി.

പുതിയ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടറിനെതിരെ അധ്യാപക സംഘടനകളുടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കെ എസ് ടി എ ഉള്‍പ്പടെയുള്ള ഭരണാനുകൂല സംഘടനകള്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തി. വിദ്യാഭ്യാസനിയമം പരിഗണിക്കാതെയാണ് പുതിയ കലണ്ടറെന്നാണ് അധ്യാപക സംഘടനകളുടെ പരാതി. 25 ശനിയാഴ്ചകള്‍ ഉള്‍പ്പെടെ 220 അധ്യയന ദിനം തികക്കുന്ന രീതിയിലാണ് പുതിയ കലണ്ടര്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശനിയാഴ്ചകളാണ് പുതിയ കലണ്ടറില്‍ പ്രവര്‍ത്തി ദിനം. ഇത് ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്ന് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ വായനാദിനപരിപാടി സംഘടിപ്പിച്ചു

അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ വായനാദിനപരിപാടി സംഘടിപ്പിച്ചു

അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ വായനദിനപരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത കവിയും അധ്യാപകനുമായ മനോജ് പുളിമാത്ത് നിർവഹിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് എൻ. സാബു അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ കൗൺസിലർ കെ.ജെ. രവികുമാർ, എസ്.എം.സി. അംഗം ആർ.എസ്. രഞ്ജിത്ത്, സ്റ്റാഫ് സെക്രട്ടറി ആർ.എസ്. ലിജിൻ, അധ്യാപരായ എ.സി.ലതി, ആർ.എസ്. ശ്രീലേഖ, എൻ. ജൂഹൈറബീവി, എസ്. ശാരിക, ശില്പ സുരേഷ് എന്നിവർ സംബന്ധിച്ചു.

സ്കൂൾ വിദ്യാരംഗം സാഹിത്യവേദിയുടെ ഉദ്ഘാടനം മനോജ് പുളിമാത്ത് നിർവഹിച്ചു. സ്കൂളിൽ നടന്ന വേനൽവായന പദ്ധതിയിൽ വിജയികളായ കുട്ടികൾക്ക് ഉപഹാരം വിതരണം ചെയ്തു. ജന്മനാളിന് കുട്ടികൾ സ്കൂൾ ലൈബ്രറിയിൽ ഒരു പുസ്തകം നൽകുന്ന പദ്ധതി തുടങ്ങി. ആദ്യ പുസ്തകം ബി. ശ്രദ്ധ ലൈബ്രറി ചുമതലയുള്ള അധ്യാപികയ്ക്ക് കൈമാറി.