ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി; പിഞ്ചുകുഞ്ഞ് മരിച്ചു

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി; പിഞ്ചുകുഞ്ഞ് മരിച്ചു

മലപ്പുറം: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കുറ്റിപ്പുറം പാഴൂര്‍ സ്വദേശി റാഫി – റഫീല ദമ്പതികളടെ മകള്‍ റിഷ ഫാത്തിമയാണ് മരിച്ചത്.

ഇന്നലെ വൈകീട്ട് കഞ്ഞികൊടുക്കുന്നതിനിടെയാണ് എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയത്. ഉടന്‍ തന്നെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സിയ്ക്കായി വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പത്തനംതിട്ട ലോ കോളജിലെ വിദ്യാര്‍ഥിയെ ഇടിവള കൊണ്ട് ഇടിച്ച കേസ്; ഡിവൈഎഫ്‌ഐ നേതാവ് കീഴടങ്ങി

പത്തനംതിട്ട ലോ കോളജിലെ വിദ്യാര്‍ഥിയെ ഇടിവള കൊണ്ട് ഇടിച്ച കേസ്; ഡിവൈഎഫ്‌ഐ നേതാവ് കീഴടങ്ങി

പത്തനംതിട്ട: മൗണ്ട് സിയോണ്‍ ലോ കോളജ് വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങി. സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ ജെയ്‌സണ്‍ ജോസഫാണ് കീഴടങ്ങിയത്.

കോളജിലെ വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ കെഎസ്‌യു പ്രവര്‍ത്തകയായ വിദ്യാര്‍ഥിനിയെ ജെയ്‌സണ്‍ ജോസഫ് ഇടിവള കൊണ്ട് മുഖത്ത് മര്‍ദിച്ചെന്നാണ് ആരോപണം. ജെയ്‌സണ്‍ സത്രീത്വത്തെ അപമാനിച്ചെന്നും ആരോപണമുണ്ടായിരുന്നു. വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ജെയ്‌സണിനെതിരെ പൊലീസ് കേസെടുക്കാന്‍ തയ്യാറായത്. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ചിരുന്നെങ്കിലും കോടതികള്‍ അപേക്ഷ തള്ളിയിരുന്നു.

എസ്ബിഐക്ക് അന്ത്യശാസനം; ഇലക്ടറല്‍ ബോണ്ടില്‍ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി

എസ്ബിഐക്ക് അന്ത്യശാസനം; ഇലക്ടറല്‍ ബോണ്ടില്‍ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി

ഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസില്‍ എസ്ബിഐയുടെ അപേക്ഷ സുപ്രീംകോടതി തള്ളി. വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കൂടുതല്‍ സമയം നല്‍കാനാകില്ലെന്ന് ഭരണഘടനാ ബെഞ്ച് വിധിച്ചു. ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാളെത്തന്നെ തെരഞ്ഞെടുപ്പു കമ്മിഷനു കൈമാറണമെന്ന് കോടതി വിധിച്ചു.

വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ജൂണ്‍ 30 വരെ സമയം വേണമെന്നായിരുന്നു എസ്ബിഐ ആവശ്യപ്പെട്ടത്. എന്നാല്‍ ജൂണ്‍ 30 വരെ സമയം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നാളെ വൈകീട്ട് വിവരങ്ങള്‍ കൈമാറണം. 2019 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കടപ്പത്രത്തിലൂടെ ലഭിച്ച സംഭാവനകളുടെ കണക്കാണ് നല്‍കേണ്ടത്.

എസ്ബിഐയില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ വെള്ളിയാഴ്ച പ്രസിദ്ധപ്പെടുത്തണം. നടപ്പാക്കിയില്ലെങ്കില്‍ കോടതി അലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നും സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

ഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതി എസ്ബിഐയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിധി വന്ന് 26 ദിവസമായിട്ടും എന്തെടുക്കുകയായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ചോദിച്ചു. പതിനായിരം ബോണ്ട് എങ്കിലും ക്രോഡീകരിക്കാമായിരുന്നില്ലേ. വിവരങ്ങള്‍ സീല്‍ഡ് കവറില്‍ ഇല്ലേ. അത് തുറന്നാല്‍ പോരേയെന്നും കോടതി ചോദിച്ചു.

തെരഞ്ഞെടുപ്പ് കടപ്പത്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ കൂടുതല്‍ സമയം വേണമെന്ന് എസ്ബിഐ ആവശ്യപ്പെട്ടപ്പോഴാണ് കോടതി ചോദ്യമുന്നയിച്ചത്. വിവരങ്ങള്‍ എസ്ബിഐയുടെ മുംബൈ മെയിന്‍ ബ്രാഞ്ചിലല്ലേ ഉള്ളതെന്ന് കോടതി ചോദിച്ചു. എന്നാല്‍ വാങ്ങിയവരുടെ വിവരങ്ങളും ബോണ്ട് നമ്പറും കോര്‍ ബാങ്കിങ് സിസ്റ്റത്തില്‍ ഇല്ലെന്ന് എസ്ബിഐ മറുപടി നല്‍കി.

മുതിർന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് എസ്ബിഐക്ക് വേണ്ടി ഹാജരായത്. ഇലക്ടറല്‍ ബോണ്ട് വാങ്ങിയവരുടെ പേരുവിവരങ്ങളും ബോണ്ട് നമ്പറും സീല്‍ഡ് കവറിലാണ് വെച്ചിരുന്നത്. അതത് ബ്രാഞ്ചുകളില്‍ നിന്നും ഇത് മുംബൈ മെയിന്‍ ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. ഇത് എടുത്ത് ക്രോഡീകരിക്കുന്നതിന് കാലതാമസം വരുമെന്നുമായിരുന്നു എസ്ബിഐ കോടതിയെ അറിയിച്ചത്.

വിവരങ്ങള്‍ സീല്‍ഡ് കവറില്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ് എന്നത് അംഗീകരിക്കുന്നു. ആ സീല്‍ഡ് കവറുകള്‍ മുംബൈ ബ്രാഞ്ചിലല്ലേ ഉള്ളത്. ആ സീല്‍ഡ് കവര്‍ പൊട്ടിച്ച് വിവരങ്ങള്‍ വെളിപ്പെടുത്താനാണ് നിര്‍ദേശിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു. സാങ്കേതികത്വം പറഞ്ഞു നീട്ടിക്കൊണ്ടു പോകുകയല്ല, ഉത്തരവ് അനുസരിക്കുകയാണ് വേണ്ടത്. രാജ്യത്തെ ഒന്നാം നമ്പര്‍ ബാങ്കായ എസ്ബിഐക്ക് ഇത്രയധികം സമയം വേണോയെന്നും കോടതി ചോദിച്ചിരുന്നു.

വർക്കല ഫ്ളോട്ടിംഗ് ബ്രിഡ്ജിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കണം; നിർദ്ദേശം നൽകി ഡെപ്യൂട്ടി കളക്ടർ

വർക്കല ഫ്ളോട്ടിംഗ് ബ്രിഡ്ജിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കണം; നിർദ്ദേശം നൽകി ഡെപ്യൂട്ടി കളക്ടർ

വർക്കല ഫ്ളോട്ടിംഗ് ബ്രിഡ്ജിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കണമെന്ന നിർദ്ദേശം നൽകി ഡെപ്യൂട്ടി കളക്ടർ. ഇനിയൊരു മുന്നറിയിപ്പ് നൽകുന്നതു വരെ ഫ്ളോട്ടിംഗ് ബ്രിഡ്ജ് പ്രവർത്തിക്കില്ല. അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കാനാണ് നിർദേശം. ഡെപ്യൂട്ടി കളക്ടറിന്റെ നേത്യത്വത്തിലുള്ള സംഘം വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കും.

അപകടത്തിൻ്റെ ഉത്തരവാദിത്തം നടത്തിപ്പുകാരുടെ തലയിൽ ചാരിയാണ് പൊലീസ് എഫ്ഐആർ ഇട്ടത്. ഫ്ലോട്ടിങ് ബ്രിഡ്ജ് നടത്തിപ്പ് ചുമതലയുള്ള ‘ജോയ് വാട്ടർ സ്പോർട്സ്’ എന്ന സ്ഥാപനത്തിന് എതിരെയാണ് കേസ് എടുത്തത്. ഐപിസി സെക്ഷൻ 336, 337, 338 എന്നീ വകുപ്പുകൾ ചുമത്തി.

മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും ആളുകളെ ഫ്ലോട്ടിങ് ബ്രിഡ്ജിൽ കടത്തിവിട്ടതിനാണ് കേസ്. സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ അപകടം ഉണ്ടാകുമെന്ന് അറിവുള്ളവരാണ് പ്രതികൾ എന്ന് എഫ്ഐആറിൽ പൊലീസ് പറയുന്നു. അപകടത്തിൽപെട്ടയാളുടെ മൊഴി പ്രകാരമാണ് കേസ് എടുത്തത്. വർക്കല ഫ്ലോട്ടിംഗ് ബ്രിഡ്‌ജ് അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് അടൂർ പ്രകാശ് എംപി മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. ശാസ്ത്രീയ പഠനം നടത്തിയിരുന്നോ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ, പദ്ധതിയിൽ അഴിമതി നടന്നോ എന്നീ വിഷയങ്ങൾ അന്വേഷണപരിധിയിൽ വരണമെന്നാണ് ആവശ്യം. അത്യന്തം ഗൗരവതരമായ സംഭവമാണ് നടന്നതെന്നും അടൂർ പ്രകാശ് കത്തിൽ പറയുന്നു.

വർക്കലയിൽ ചട്ടങ്ങൾ പാലിക്കാതെയാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് നിർമിച്ചതെന്ന് വിവരാവകാശ കമ്മീഷന്റെ മറുപടി രേഖയിൽ വ്യക്തമാക്കിയിരുന്നു. തീരദേശപരിപാലന ചട്ടങ്ങൾ പാലിച്ചില്ലെന്നും കോസ്റ്റൽ സോൺ മാനേജ്മെന്റിന്റെ അനുമതിയും വാങ്ങിയിട്ടില്ലന്നും രേഖയിൽ പറയുന്നു.അപകടത്തിൽ ടൂറിസം ഡയറക്ടർ പിബി നൂഹിന്റെ റിപ്പോർട്ട് ലഭിച്ചതിനു ശേഷം നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.

ഫ്ലോട്ടിംഗ് ബ്രിഡ്ജ് നിർമ്മാണത്തിൽ ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വിവരകാശ രേഖയിൽ. തീരദേശ പരിപാലന ചട്ടങ്ങൾ പാലിക്കാതെയാണ് നിർമ്മാണം നടത്തിയതെന്നും കോസ്റ്റൽ സോൺ മാനേജ്മെന്റിന്റെ അനുമതി വാങ്ങിയിട്ടില്ലെന്നും ആരോപണമുണ്ട്. . പരിസ്ഥിതി പ്രവർത്തകനും കോളേജധ്യാപകനുമായ സഞ്ജീവ് നൽകിയ വിവരാവകാശ രേഖയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്. ബീച്ചിലെ അനധികൃത നിർമ്മാണങ്ങളെ പറ്റി അന്വേഷിക്കുന്ന ആവശ്യപ്പെട്ട് ഇയാൾ വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്.

കുറ്റി തെറിച്ചിട്ടും ഡിആര്‍എസ് ആവശ്യപ്പെട്ട് ഷോയ്ബ് ബഷീര്‍, തലയില്‍ കൈവെച്ച് ചിരിച്ച് ജോ റൂട്ട്

കുറ്റി തെറിച്ചിട്ടും ഡിആര്‍എസ് ആവശ്യപ്പെട്ട് ഷോയ്ബ് ബഷീര്‍, തലയില്‍ കൈവെച്ച് ചിരിച്ച് ജോ റൂട്ട്

ധരംശാല: ഇന്ത്യ ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന്റെ മൂന്നാം ദിനം ക്ലീന്‍ ബോള്‍ഡായിട്ടും റിവ്യൂ ആവശ്യപ്പെട്ട് ഇംഗ്ലണ്ടിന്റെ യുവതാരം ഷോയ്ബ് ബഷീര്‍. ഇംഗ്ലണ്ട് ബാറ്റിങ്ങിനിടെ 46 ാം ഓവറിലാണു സംഭവം. രവീന്ദ്ര ജഡേജയുടെ പന്തിലാണു ഷോയ്ബ് ബഷീര്‍ ബോള്‍ഡാകുന്നത്. തൊട്ടുപിന്നാലെ അംപെയറോട് ഡിആര്‍എസ് ആവശ്യപ്പെടുകയായിരുന്നു.

നോണ്‍ സ്‌ട്രൈക്കറായിരുന്ന ജോ റൂട്ട് ചിരിയടക്കാന്‍ കഴിയാതെ തലയില്‍ കൈവെച്ചാണ് പ്രതികരിച്ചത്. ഇത് എല്ലാവരിലും ചിരിപടര്‍ത്തി. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെല്‍ ക്യാച്ചിലാണ് പുറത്തായതെന്ന് കരുതിയാണ് ഷോയ്ബ് ബഷീര്‍ ഡിആര്‍എസ് എടുക്കാന്‍ ആവശ്യപ്പെട്ടത്. ജോ റൂട്ട് ബോള്‍ഡായ വിവരം പറയുമ്പോഴാണ് മനസിലാകുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 84 റണ്‍സെടുത്ത ജോ റൂട്ട് ഒറ്റയാള്‍ പോരാട്ടമാണ് നടത്തിയത്. ഷോയ്ബ് ബഷീര്‍ 13 റണ്‍സാണു നേടിയത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 195 റണ്‍സിന് ഓള്‍ ഔട്ടായി. ഒരു ഇന്നിംഗ്‌സിനും 64 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം. ജയത്തോടെ പരമ്പര 4-1 എന്ന നിലയില്‍ അവസാനിച്ചു. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സ് ജയമാണ് സ്വന്തമാക്കിയത്.