സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം പന്ത്രണ്ട് ജില്ലകളിൽ ചൂട് കനക്കാൻ സാധ്യത

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം പന്ത്രണ്ട് ജില്ലകളിൽ ചൂട് കനക്കാൻ സാധ്യത

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം പന്ത്രണ്ട് ജില്ലകളിൽ ചൂട് കനക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കാസർഗോഡ്, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ താപനില സാധാരണയെക്കാൾ 2 മുതൽ 4 °C വരെ വർധിക്കാൻ സാധ്യതയുണ്ട്.

കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 °C വരെയും, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം,കണ്ണൂർ ,കാസർഗോഡ് ജില്ലകളിൽ 37 °c വരെയും, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 36 °c വരെയും താപനില ഉയരാൻ സാധ്യതയുണ്ട്.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ, ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നതിനാൽ
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.

‘വിഎസ് നിര്‍ത്തിയിടത്തു നിന്നും ഞാന്‍ തുടങ്ങുന്നു’; കെ എം ഷാജഹാന്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാകും

‘വിഎസ് നിര്‍ത്തിയിടത്തു നിന്നും ഞാന്‍ തുടങ്ങുന്നു’; കെ എം ഷാജഹാന്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാകും

ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ എം ഷാജഹാന്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാകും. അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെയാണ് മത്സരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്.

വി എസ് നിര്‍ത്തിയിടത്തു നിന്നും ഞാന്‍ തുടങ്ങുകയാണ് എന്ന തലക്കെട്ടില്‍, വിഎസ് അച്യുതാനന്ദന്റെ ഫോട്ടോയിലേക്ക് നോക്കി നില്‍ക്കുന്ന ചിത്രം സഹിതമാണ് പോസ്റ്റ്. ആലപ്പുഴയില്‍ സിറ്റിങ് എംപി എഎം ആരിഫിനെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയിട്ടുള്ളത്.

സംസ്ഥാനത്ത്  സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. 46,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 5760 രൂപ നല്‍കണം.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.

പട്ടാപ്പകല്‍ ബസ് സ്റ്റാന്‍ഡില്‍ വച്ച് ഭര്‍ത്താവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

പട്ടാപ്പകല്‍ ബസ് സ്റ്റാന്‍ഡില്‍ വച്ച് ഭര്‍ത്താവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

പാലക്കാട്: ബസ് സ്റ്റാന്‍ഡില്‍ വച്ച് ഭര്‍ത്താവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. നീലിപ്പാറ സ്വദേശി ഗീതുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്‍പതുകാരനായ ഭര്‍ത്താവ് ഷണ്‍മുഖത്തെ പൊലിസ് കസ്റ്റഡിയിലെടുത്തു. രാവിലെ ഏഴരയോടെയാണ് സംഭവം.

ജോലിയ്ക്ക് പോകുന്നതിനായി സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് ഭര്‍ത്താവ് ഷണ്‍മുഖം ഗീതുവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഉടന്‍ തന്നെ ബസ് സ്റ്റാന്‍ഡിലുള്ളവര്‍ ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചുമലിനും കഴുത്തിനുമാണ് കുത്തേറ്റത്. സമീപത്തെ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയാണ് ഗീതു. ഏറെ നാളായി ഇരുവരും അകന്നു താമസിക്കുകയാണ്. നേരത്തെയും ഷണ്‍മുഖം ഗീതുവിനെ സമാനമായ രീതിയില്‍ ആക്രമിച്ചിരുന്നു. തുടര്‍ചികിത്സയ്ക്കായി ഗീതുവിനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ട്രെയിൻ തട്ടി മരിച്ച അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു; ആത്മഹത്യയെന്ന് നി​ഗമനം

ട്രെയിൻ തട്ടി മരിച്ച അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു; ആത്മഹത്യയെന്ന് നി​ഗമനം

തിരുവനന്തപുരം: വർക്കലയിൽ ട്രെയിന്‍ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു. വർക്കല മേൽവട്ടൂർ മഹേഷിന്‍റെ ഭാര്യ ശരണ്യ (25), മകൻ മിഥുൻ (5) എന്നിവരാണ് മരിച്ചത്. ഭർത്താവിന്‍റെ മദ്യപാനമാണ് മരണകാരണമെന്ന് പൊലീസ് വ്യക്തമാക്കി.

കുഞ്ഞുമായി യുവതി ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതാകാമെന്നാണ് കരുതുന്നത്. സംഭവത്തില്‍ വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കൊല്ലം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു ട്രെയിൻ തട്ടിയാണ് ഇവർ മരിച്ചതെന്നാണ് പൊലീസ് നിഗമനം. സംഭവം നടന്നശേഷം ഇരുവരുടേയും മൃതദേഹങ്ങൾ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.