ക്യാമ്പസിനുള്ളില്‍ കണ്ടെത്തിയ മനുഷ്യ അസ്ഥികൂടം അതിസാഹസികമായി പുറത്തെടുത്തു

ക്യാമ്പസിനുള്ളില്‍ കണ്ടെത്തിയ മനുഷ്യ അസ്ഥികൂടം അതിസാഹസികമായി പുറത്തെടുത്തു

തിരുവനന്തപുരം: കേരള യൂനിവേഴ്സിറ്റിയുടെ തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിനുള്ളിൽ കണ്ടെത്തിയ മനുഷ്യന്‍റെ അസ്ഥികൂടം പുറത്തെടുത്തു. ഏറെ നേരം നീണ്ട മുന്നൊരുക്കത്തിനൊടുവില്‍ സാഹസികമായാണ് 20 അടി താഴ്ചയുള്ള പഴയ വാട്ടര്‍ ടാങ്കിനുള്ളില്‍ പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ഇറങ്ങി അസ്ഥികൂടം പുറത്തെടുത്തത്. ഫോറന്‍സിക് വിദഗ്ധരും പരിശോധനയ്ക്കായി ടാങ്കിനുളില്‍ ഇറങ്ങി. ഇന്നലെയാണ് ക്യാമ്പസിന്‍റെ ബോട്ടണി ഡിപ്പാർട്ട്മെന്‍റിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ക്യാമ്പസിലെ ജീവനക്കാർ പ്രദേശം ശുചീകരിക്കാനെത്തിയപ്പോഴാണ് വാട്ടർ ടാങ്കിന്‍റെ മാൻഹോൾ വഴി അസ്ഥികൂടം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് കഴക്കൂട്ടം പൊലീസും അ​ഗ്നിരക്ഷാസേനയും സ്ഥലത്തെത്തി പരിശോധിച്ചിരുന്നു.

20 അടി താഴ്ചയിലാണ് അസ്ഥികൂടമുള്ളത്. അതുകൊണ്ട് തന്നെ മതിയായ സുരക്ഷയില്ലാതെ ടാങ്കിനുള്ളിൽ ഇറങ്ങാൻ കഴിയാതെ അ​ഗ്നിരക്ഷാസേന തിരികെ മടങ്ങുകയായിരുന്നു. ഇന്ന് രാവിലെ ഫോറൻസിക്ക് സംഘവും അ​ഗ്നിരക്ഷാസേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി അസ്ഥികൂടം പുറത്തെടുക്കാനുള്ള നടപടി ആരംഭിക്കുകയായിരുന്നു.

20 അടിതാഴ്ചയുള്ള ടാങ്കില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയശേഷമാണ് സംഘം ഇറങ്ങിയത്. കുറെ നാളായി ടാങ്ക് തുറക്കാത്തതിനാല്‍ തന്നെ ഇതിനുള്ള മുന്‍കരുതലുകളും സ്വീകരിച്ചിരുന്നു. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ആളുകളെ കാണാതായതുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിലുള്ള പരാതികള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിക്കും. ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ നടത്താനാണ് തീരുമാനം. അസ്ഥികൂടം ആരുടേതാണെന്ന കാര്യം ഉള്‍പ്പെടെ പരിശോധിക്കാനും ദുരൂഹത നീക്കാനും വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

മത്സരിക്കാനില്ലെന്ന് കെ സുധാകരന്‍; നിലപാട് സ്ക്രീനിങ് കമ്മിറ്റിയെ അറിയിച്ചു

മത്സരിക്കാനില്ലെന്ന് കെ സുധാകരന്‍; നിലപാട് സ്ക്രീനിങ് കമ്മിറ്റിയെ അറിയിച്ചു

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയെയാണ് സുധാകരന്‍ അഭിപ്രായം അറിയിച്ചത്. പകരം കണ്ണൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്തിന്റെ പേര് സുധാകരന്‍ നിര്‍ദേശിച്ചു.

കെപിസിസി പ്രസിഡന്റ് പദവി വഹിക്കുന്നതിനാല്‍ സംസ്ഥാനത്തെ മുഴുവന്‍ പ്രചാരണ ചുമതലയും വഹിക്കേണ്ടതുണ്ട്. മത്സരിച്ചാല്‍ ഒരു മണ്ഡലത്തില്‍ മാത്രം കേന്ദ്രീകരിക്കേണ്ടിവരുമെന്നും സുധാകരന്‍ സൂചിപ്പിച്ചു. രാവിലെ നടക്കുന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ കെ സുധാകരന്റെ അഭിപ്രായം ചര്‍ച്ചയാകും.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി തുടങ്ങിയവര്‍ സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ സംബന്ധിക്കും. നേരത്തെ കെ സുധാകരന്‍ മത്സരിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

‘എസ്‌ഐ, കോണ്‍സ്റ്റബിള്‍ ഒഴിവുകളിലേക്ക് ആര്‍പിഎഫ് റിക്രൂട്ട്‌മെന്റ്’, പ്രചാരണം വ്യാജം; മുന്നറിയിപ്പുമായി കേരള പൊലീസ്

‘എസ്‌ഐ, കോണ്‍സ്റ്റബിള്‍ ഒഴിവുകളിലേക്ക് ആര്‍പിഎഫ് റിക്രൂട്ട്‌മെന്റ്’, പ്രചാരണം വ്യാജം; മുന്നറിയിപ്പുമായി കേരള പൊലീസ്

കൊച്ചി: ആര്‍പിഎഫ് റിക്രൂട്ട്‌മെന്റ് സന്ദേശം വ്യാജമെന്ന് റെയില്‍വേ. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സില്‍ (RPF) എസ്‌ഐ, കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നെന്ന സന്ദേശം വ്യാജമെന്നാണ് റെയില്‍വേ അറിയിച്ചത്.

ആര്‍പിഎഫില്‍ 4,208 കോണ്‍സ്റ്റബിള്‍, 452 സബ് ഇന്‍സ്‌പെക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നെന്ന വ്യാജസന്ദേശം ‘RTUEXAM.NET’ എന്ന വെബ്‌സൈറ്റ് വഴിയാണ് പ്രചരിക്കുന്നത്. ആര്‍പിഎഫോ റെയില്‍വേ മന്ത്രാലയമോ ഇത്തരമൊരു അറിയിപ്പ് നല്‍കിയിട്ടില്ലെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കി.

കുറിപ്പ്:

റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സില്‍ (RPF) എസ്‌ഐ, കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നെന്ന സന്ദേശം വ്യാജമെന്ന് റെയില്‍വേ.

ആര്‍പിഎഫില്‍ 4,208 കോണ്‍സ്റ്റബിള്‍, 452 സബ് ഇന്‍സ്‌പെക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്ക്

റിക്രൂട്ട്‌മെന്റ് നടക്കുന്നെന്ന വ്യാജസന്ദേശം ‘RTUEXAM.NET’ എന്ന വെബ്‌സൈറ്റ് വഴിയാണ് പ്രചരിക്കുന്നത്.

ആര്‍പിഎഫോ റെയില്‍വേ മന്ത്രാലയമോ ഇത്തരമൊരു അറിയിപ്പ് നല്‍കിയിട്ടില്ല.

അവനവഞ്ചേരി ഗവ. ഹൈസ്കൂളിന് വിമുക്തി മിഷൻ്റെ ജില്ലാതല പുരസ്കാരം

അവനവഞ്ചേരി ഗവ. ഹൈസ്കൂളിന് വിമുക്തി മിഷൻ്റെ ജില്ലാതല പുരസ്കാരം

എക്സൈസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ജില്ലാ വിമുക്തി മിഷൻ “ലഹരിക്കെതിരേ ചിത്ര മതിൽ” എന്ന പേരിൽ സംഘടിപ്പിച്ച ജില്ലാ തല ചുമർച്ചിത്രരചനാ മത്സരത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിന് പുരസ്കാരം. സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റാണ് വിമുക്തിയുടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

കുട്ടികളെ ലക്ഷ്യം വെച്ചുള്ള ലഹരിമാഫിയയുടെ പ്രവർത്തനങ്ങൾക്കെതിരേ വിദ്യാർഥികളിൽ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് വിമുക്തി മിഷൻ്റെ നേതൃത്വത്തിൽ വിദ്യാലയങ്ങൾക്കായി മത്സരം സംഘടിപ്പിച്ചത്. വിവിധതരത്തിൽ ലഹരിക്കെതിരെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന വിദ്യാലയമാണ് അവനവഞ്ചേരി ഗവ. ഹൈസ്കൂൾ. തമസ്സോമ എന്ന പേരിൽ സ്കൂൾ നിർമിച്ച ലഹരിവിരുദ്ധ ബോധവൽകരണ ഹ്രസ്വചലച്ചിത്രം ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.

സ്കൂളിൽ നടന്ന ചടങ്ങിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ഇ. ഷൈബു സ്കൂൾ ഹെഡ്മാസ്റ്റർ ജി.എൽ. നിമിക്ക് പുരസ്കാരം കൈമാറി. അസി. എക്സൈസ് ഓഫിസർ പി. ജയകുമാർ, എസ്.പി.സി. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ എൻ. സാബു, ആർ.എസ്. ലിജിൻ, കേഡറ്റുകൾ എന്നിവർ സംബന്ധിച്ചു.

ക്ഷേത്രക്കുളത്തിൽ നീന്തൽ പരിശീലനത്തിനിടെ കുഴഞ്ഞുവീണ് വിദ്യാർഥിനി മരിച്ചു

ക്ഷേത്രക്കുളത്തിൽ നീന്തൽ പരിശീലനത്തിനിടെ കുഴഞ്ഞുവീണ് വിദ്യാർഥിനി മരിച്ചു

തിരുവനന്തപുരം: നീന്തൽ പരിശീലനത്തിനിടെ 14കാരി കുഴഞ്ഞു വീണു മരിച്ചു. കോലിയക്കോട് കുന്നിട സ്വദേശികളായ താരാദാസ് ബിനു ദമ്പതികളുടെ മകൾ ദ്രുപിത ആണ് മരിച്ചത്.

പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രകുളത്തിൽ നീന്തൽ പരിശീലിക്കുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട വിദ്യാർഥിനി കരയ്ക്ക് കയറിയ ഉടൻ കുഴഞ്ഞു വീഴുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയ്ക്കാണ് സംഭവം. ദ്രുപിതയെ ഉടനെ തന്നെ തൈക്കാട് സെന്‍റ് ജോൺസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോത്തൻകോട് എൽവിഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ദ്രുപിത.