by liji HP News | Aug 23, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് പവന് 80 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,340 രൂപയാണ്. കഴിഞ്ഞ ഒമ്പത് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം ഇന്നലെയാണ് സ്വർണവിലയിൽ വർദ്ധനവുണ്ടാകുന്നത്. ഇന്നും ഇന്നലെയുമായി വിപണിയിൽ 160 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ പത്ത് രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 5,430 രൂപയാണ് നൽകേണ്ടത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 4,503 രൂപയാണ് വിപണി വില.
by liji HP News | Aug 23, 2023 | Latest News, കേരളം
കൊച്ചി: അംഗീകൃത ഡ്രൈവിങ് സ്‌കൂളിലെ വാഹനങ്ങൾക്ക് ഇന്ന് മുതൽ ബോണറ്റ് നമ്പർ നൽകും. ബോണറ്റ് നമ്പറില്ലാത്ത വാഹനങ്ങളിൽ പരിശീലനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ നടപടിയെടുക്കും. പിഴ ചുമത്തുകയും ചെയ്യും. ഇന്ന് രാവിലെ കാക്കനാട് മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ എറണാകുളം ആർടിഒ ജി അനന്തകൃഷ്ണൻ പദ്ധതി ഉദ്ഘാടനം ചെയ്യും.

ബോണറ്റ് നമ്പറുള്ള വാഹനങ്ങളിൽ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നു മാത്രമേ ഡ്രൈവിങ് പരിശീലനം നേടാവൂ എന്നും വ്യാജ ഡ്രൈവിങ് സ്‌കൂളുകളിൽ പഠിക്കുന്നതിനിടെ പിടികൂടിയാൽ ഫീസിനത്തിൽ അടച്ച തുക പോലും തിരിച്ചു കിട്ടില്ലെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. അനധികൃത ഡ്രൈവിങ് പരിശീലനം നൽകുന്നത് തടയാനാണ് നടപടി.
വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നത് കടുത്ത നിയമ ലംഘനമായാണ് പരിഗണിക്കുന്നതെങ്കിലും മോട്ടോർ വാഹന വകുപ്പിന്റെ അനുമതിയോടെ ഡ്രൈവിങ് സ്‌കൂളുകളുടെ വാഹനങ്ങൾക്ക് രൂപമാറ്റം വരുത്താം. ഈ വാഹനങ്ങളിൽ ഒന്നിലധികം ബ്രേക്ക്, ക്ലച്ച് തുടങ്ങിയവ ഉണ്ടാകും. എന്നാൽ ഈ സൗകര്യം പ്രയോജനപ്പെടുത്താൻ പലരും അനുമതിയില്ലാതെ വാഹനങ്ങൾ രൂപമാറ്റം വരുത്തുകയും അനധികൃതമായി ഡ്രൈവിങ് പരിശീലനം നടത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതിനാലാണ് ബോണറ്റ് നമ്പർ നൽകുന്നത്.
by liji HP News | Jul 29, 2023 | Latest News, സിനിമ
തിരുവനന്തപുരം: ജെസി ഡാനിയേൽ പുരസ്കാരം പ്രശസ്ത സംവിധായകൻ ടിവി ചന്ദ്രന്. സിനിമാ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയാണ് പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. സാമൂഹിക പ്രതിബദ്ധതയിലൂന്നിയ വിഷയങ്ങളായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങൾ മുഴുവൻ.
റിസർവ് ബാങ്കിലെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം സിനിമാ മേഖലയിൽ വന്നത്. വിഖ്യാത സംവിധായകൻ പിഎ ബക്കറിന്റെ അസിസ്റ്റന്റായാണ് അദ്ദേഹത്തിന്റെ തുടക്കം. പവിത്രൻ നിർമിച്ചു ബക്കർ സംവിധാനം ചെയ്ത കബനീനദി ചുവന്നപ്പോൾ എന്ന ചിത്രത്തിലെ നായകൻ ചന്ദ്രനായിരുന്നു. 1981ല്‍ കൃഷ്ണന്‍ കുട്ടി എന്ന സിനിമയിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായത്. ആറ് ദേശീയ പുരസ്കാരങ്ങൾ, പത്ത് സംസ്ഥാന പുരസ്കാരങ്ങൾ അടക്കം നിരവധി അവാർഡുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
സമാന്തര സിനിമയുടെ ശക്തമായ സാന്നിധ്യമാണ് ടിവി ചന്ദ്രൻ. പൊന്തൻമാട എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. ആലീസിന്റെ അന്വേഷണം, ഹേമാവിൻ കാതലർകൾ, പൊന്തന്‍മാട, ഓര്‍മകള്‍ ഉണ്ടായിരിക്കണം, മങ്കമ്മ, സൂസന്ന, ഡാനി, പാഠം ഒന്ന് ഒരു വിലാപം, ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടു എടുത്ത കഥാവശേഷന്‍, ആടും കൂത്ത്, വിലാപങ്ങള്‍ക്കപ്പുറം, ഭൂമി മലയാളം, ശങ്കരനും മോഹനനും, ഭൂമിയുടെ അവകാശികള്‍, മോഹവലയം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.
2019ല്‍ പെങ്ങളില എന്ന സിനിമയാണ് അവസാനമായി അദ്ദേഹം സംവിധാനം ചെയ്തത്. എല്ലാ സിനിമകളുടേയും തിരക്കഥയും അദ്ദേഹം തന്നെയായിരുന്നു.
by liji HP News | Jul 29, 2023 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂരിൽ വഴിയോരക്കച്ചവടക്കാരന് ചന്തയിലെ കരാറുകാരന്റെ നേതൃത്വത്തിൽ ക്രൂര മർദ്ദനം. സംഭവത്തിൽ വധശ്രമത്തിന് തുമ്പ പൊലീസ് കേസെടുത്തു. വിഴിഞ്ഞം മുക്കോല കരടിവിള പുത്തൻവീട്ടിൽ ഷാനു (28) ആണ് മർദ്ദനത്തിന് ഇരയായത്. കുളത്തൂർ ചന്തയിലെ കരാറുകാരനായ ശിവപ്രസാദും സംഘവുമാണ് ഷാനുവിനെ അക്രമിച്ചത്.
പിക്കപ്പ് വാഹനത്തിൽ വഴിയോരത്ത് ഫ്രൂട്ട്സ് വ്യാപാരം നടത്തുന്നയാളാണ് ഷാനു. ചന്തയ്ക്ക് പുറത്ത് റോഡരികിൽ കച്ചവടം ചെയ്യുന്നതിലുള്ള വിരോധം കാരണമാണ് മർദ്ദനം എന്നാണ് ഷാനു പരാതിപ്പെടുന്നത്. ഒരാഴ്ച മുൻപ് മറ്റൊരു കച്ചവടക്കാരനെ 40 രൂപ വരി നൽകാത്തതിന് ശിവപ്രസാദ് മർദിച്ചിരുന്നുവെന്നും അന്ന് താൻ അത് തടഞ്ഞ് അയാളുടെ പണം കൂടി നൽകാം എന്ന് പറഞ്ഞിരുന്നതായും ഷാനു പറയുന്നു. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ കുളത്തൂർ ജംഗ്ഷനിൽ കച്ചവടം നടത്തുകയായിരുന്ന ഷാനുവിന്റെ പിക്കപ്പ് വാനിന്റെ താക്കോൽ ശിവപ്രസാദ് ഊരിയെടുത്ത് കൊണ്ടുപോവുകയായിരുന്നു.
താക്കോൽ ചോദിച്ച ഷാനുവിനെ അസഭ്യം വിളിക്കുകയായിരുന്നു. തുടർന്ന് കച്ചവടം ചെയ്തു കൊണ്ടിരുന്ന ഷാനുവിനെ ശിവപ്രസാദിന്റെ നേതൃത്വത്തിൽ മടങ്ങി എത്തിയ ആറംഗ സംഘം ക്രൂരമായി മർദ്ദിച്ചു. ചുടുകല്ലും താബുക്ക് കല്ലും കൊണ്ട് ശരീരമാസകലം മർദ്ദിച്ചു. തളർന്ന് തറയിൽ വീണ ഷാനുവിനെ ഇവർ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ യുവാവിന്‍റെ തലയ്ക്ക് ചുടുകല്ലുവച്ച് ഇടിച്ചു. നാട്ടുകാർ കൂടിയതോടെയാണ് അക്രമി സംഘം സ്ഥലം വിട്ടത്. ശരീരമാസകലം പരിക്കേറ്റ ഷാനുവിനെ ജനറൽ ആശുപത്രിയിലേക്കു മാറ്റി. നിരവധി കേസുകളിൽ പ്രതിയാണ് ശിവപ്രസാദ് എന്ന് തുമ്പ പൊലീസ് വിശദമാക്കുന്നത്. പ്രതികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. വിദേശത്ത് ജോലി ചെയ്തിരുന്ന ഷാനു നാട്ടിൽ തിരിച്ചെത്തി അഞ്ചുമാസം മുൻപാണ് ഷാനു വഴിയോര ഫ്രൂട്ട്സ് കച്ചവടം ആരംഭിച്ചത്.
by liji HP News | Jul 29, 2023 | Latest News, ജില്ലാ വാർത്ത
കൊല്ലം: കല്ലുവാതുക്കൽ മേവനകോണം സ്വദേശിയും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമായ യുവതി ഷാര്‍ജയിൽ തൂങ്ങിമരിച്ചതിൽ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതിയുടെ കുടുംബം. 29 വയസുള്ള റാണി ഗൗരിയുടെ മരണത്തിന് പിന്നിൽ സ്ത്രീധന മാനസിക പീഡനമെന്നാണ് പരാതി. ഭര്‍ത്താവ് ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി വൈശാഖിനും കുടുംബത്തിനുമെതിരെയാണ് ആരോപണം
കഴിഞ്ഞദിവസമാണ് റാണി ഗൗരിയെ ഷാര്‍ജയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്‍ത്താവിനും നാലുവയസുള്ള മകൾക്കുമൊപ്പമായിരുന്നു താമസം. മരണത്തിന് പിന്നിൽ നിരന്തര മാനസിക പീഡനമെന്നാണ് ബന്ധുക്കളുടെ പരാതി.
ഷാര്‍ജാ പൊലീസിലും പാരിപ്പള്ളി, ആറ്റിങ്ങൽ സ്റ്റേഷനുകളിലും ഭര്‍ത്താവ് വൈശാഖിനും കുടുംബത്തിനുമെതിരെ പരാതി നൽകി. റാണിയുടെ വിവാഹത്തിന് മുമ്പുള്ള ബന്ധത്തിന്‍റെ പേരിലും പ്രശ്നങ്ങളുണ്ടായിരുന്നു
2018 ഫെബ്രുവരി 18നായിരുന്നു റാണിയുടേയും വൈശാഖിന്‍റേയും വിവാഹം. 130 പവൻ സ്വര്‍ണം നൽകിയായിരുന്നെന്നാണ് റാണിയുടെ ബന്ധുക്കൾ പറയുന്നത്. സ്വകാര്യ കമ്പനിയിലെ എഞ്ചിനിയറാണ് വൈശാഖ്. ആറുമാസം മുമ്പാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായ റാണി ജോലികിട്ടി ഭര്‍ത്താവിനൊപ്പം താമസിക്കാൻ ഷാര്‍ജയിലെത്തിയത്.
ഷാർജയിൽ ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്ന വൈശാഖിന്‍റെ അമ്മ മിനി വിജയൻ ഒരാഴ്ച മുന്പാണ് പേരക്കുട്ടി ദേവ്‍നയുമായി നാട്ടിലെത്തിയത്. പ്രവാസി സംഘടനകളുടെ സഹായത്തോടെ ഭൗതികദേഹം നാട്ടിലെത്തിക്കാനാണ് തീരുമാനം.
Recent Comments