കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കൻ ഒഡിഷയ്ക്കും വടക്കൻ ആന്ധ്രാപ്രദേശിനും മുകളിലായി ശക്തികൂടിയ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നു. മൺസൂൺ പാത്തി നിലവിൽ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു. അടുത്ത 2 – 3 ദിവസത്തിനുള്ളിൽ പതിയെ വടക്കോട്ട് മാറാനാണ് സാധ്യത. കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ തോതിൽ വ്യാപകമായ മഴയ്ക്കാണ് സാധ്യതയുള്ളതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് ഉള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിൽ മിതമായ തോതിലുള്ള മഴയ്ക്കുള്ള സാധ്യത മാത്രമേയുള്ളൂ. അതി ശക്തമായ മഴക്കുള്ള സാധ്യത കുറഞ്ഞു.

കാലവർഷം പതിയെ ദുർബലമാകാനാണ് സാധ്യത. കാലവർഷ പാത്തി അടുത്ത 2-3 ദിവസത്തിനുള്ളിൽ പതിയെ ഹിമാലയൻ താഴ്വരയിലേക്ക് നീങ്ങുന്നതോടെ രാജ്യത്ത് പൊതുവേ കാലവർഷം ദുർബലമാകാനാണ് സാധ്യത. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ സജീവമാകും. വിവിധ കാലാവസ്ഥ ഏജൻസികളുടെ സൂചന പ്രകാരം ഓഗസ്റ്റ് മാസത്തിൽ കേരളത്തിൽ പൊതുവെ കാലവർഷം ദുർബലമാകാനുള്ള സൂചനയും നൽകുന്നു. പാസഫിക്ക് സമുദ്രത്തിൽ എൽനിനോ ശക്തി പ്രാപിച്ചു വരുന്നതും ഇന്ത്യൻ മഹാ സമുദ്രത്തിൽ പ്രതീക്ഷിച്ച പ്ലസ് ഐ ഓ ഡി പ്രതിഭാസം ന്യൂട്രൽ സ്ഥിയിൽ തുടരുന്നതും കാലവർഷത്തെ ദുർബലമാക്കുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ മാനനഷ്‌ട കേസുമായി കെപിസിസി പ്രസിഡന്റ്

സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ മാനനഷ്‌ട കേസുമായി കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ മാനനഷ്ടക്കേസുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പോക്സോ കേസിൽ തനിക്കെതിരായ പരാമർശത്തിലാണ് നിയമ നടപടി. എറണാകുളം സിജെഎം കോടതിയിൽ നേരിട്ടെത്തിയാണ് മാനനഷ്ടകേസ് നൽകിയത്. എം.വി ഗോവിന്ദൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി ദിവ്യ, ദേശാഭിമാനി ദിനപ്പത്രം എന്നിവരെ കക്ഷിയാക്കിയാണ് മാനനഷ്ട കേസ് സമർപ്പിച്ചിരിക്കുന്നത്. കേസ് എറണാകുളം സിജെഎം കോടതി നാളെ പരിഗണിക്കാനായി മാറ്റി. മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസിലെ കൂട്ടുപ്രതിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെന്നായിരുന്നു എം.വി ഗോവിന്ദന്റെ ആരോപണം.

നൂറിൻ ഷെരീഫും ഫഹീം സഫറും വിവാഹിതരായി; പ്രിയാ വാര്യരും രജിഷയുമടക്കം താരനിര, നൃത്തവുമായി അഹാനയും സംഘവും

നൂറിൻ ഷെരീഫും ഫഹീം സഫറും വിവാഹിതരായി; പ്രിയാ വാര്യരും രജിഷയുമടക്കം താരനിര, നൃത്തവുമായി അഹാനയും സംഘവും

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ നടി നൂറിൻ ഷെരീഫും നടൻ ഫഹീം സഫറും വിവാഹിതരായി. തിരുവനന്തപുത്ത് അൽ സാജ് കൺവൻഷൻ സെന്ററിൽ ഇന്നലെയാണ് താരവിവാഹം നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളുമുൾപ്പടെ നിരവധിപ്പേരാണ് ആഘോഷങ്ങളിൽ പങ്കെടുത്തത്. ചടങ്ങിന്റെ വിഡിയോകളും ചിത്രങ്ങളും വൈറലായിക്കഴിഞ്ഞു.

സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

തിരുവനന്തപുരം: വ്യാപക കൈക്കൂലിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.
ഓപ്പറേഷൻ സ്റ്റെപ്പിനി എന്ന പേരിൽ രാവിലെ 9.30 മുതലാണ് പരിശോധന ആരംഭിച്ചത്.
മോട്ടോർ വാഹന വകുപ്പിന്റെ 60 ഗ്രൗണ്ടുകളിലും,170 ഡ്രൈവിങ് സ്‌കൂളുകളിലുമാണ് പരിശോധന നടക്കുന്നത്.

ചില ഡ്രൈവിങ് സ്‌കൂളുകളിൽ മോട്ടോർ വാഹന നിയമങ്ങൾ പാലിക്കുന്നില്ല,
നിയമം പാലിക്കാതെ ലൈസൻസ് തരപ്പെടുത്താൻ ഡ്രൈവിങ് സ്‌കൂളുകൾ ഉദ്യോഗസ്ഥർക്കു കൈക്കൂലി നൽകുന്നു എന്നിവയാണ് വിജിലൻസിനു ലഭിച്ച രഹസ്യ വിവരങ്ങൾ. ഗ്രൗണ്ട് ടെസ്റ്റുകൾ വീഡിയോയിൽ പകർത്തണമെന്ന നിയമം പാലിക്കുന്നില്ലെന്നും വിജിലൻസ് കണ്ടെത്തലുണ്ട്.

പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് 700 കോടിയുടെ തട്ടിപ്പ്, ഇരയായത് 15,000 ഇന്ത്യക്കാര്‍

പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് 700 കോടിയുടെ തട്ടിപ്പ്, ഇരയായത് 15,000 ഇന്ത്യക്കാര്‍

ഹൈദരാബാദ്: പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ്. ചൈന കേന്ദ്രീകരിച്ചുള്ള തട്ടിപ്പില്‍ 15,000 ഇന്ത്യക്കാരുടെ കോടികളാണ് നഷ്ടമായത്. ഒരു വര്‍ഷത്തിനുള്ളില്‍ 700 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി ഹൈദരാബാദ് പൊലീസ് ആണ് കണ്ടെത്തിയത്. തട്ടിയെടുത്ത പണം ദുബൈ വഴി ചൈനയിലേക്കാണ് പോയത്. ലെബനന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയുടെ അക്കൗണ്ടിലേക്കും പണം കൈമാറ്റം ചെയ്യപ്പെട്ടതായും ഹൈദരാബാദ് പൊലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഒന്‍പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആറുപേരെ കൂടി പിടികൂടാനുണ്ടെന്നും ഹൈദരാബാദ് പൊലീസ് അറിയിച്ചു.

ഏപ്രിലിലാണ് ഹൈദരാബാദ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. 28 ലക്ഷം രൂപ തട്ടിയെടുത്തതായി കാണിച്ച് ഒരാള്‍ നല്‍കിയ പരാതിയാണ് അന്വേഷണത്തിന്റെ തുടക്കം. വിശദമായി അന്വേഷിച്ചപ്പോള്‍ നിരവധിപ്പേര്‍ തട്ടിപ്പിന് ഇരയായതായി കണ്ടെത്തി.

നിക്ഷേപത്തിനൊപ്പം പാര്‍ട്ട് ടൈം ജോലി എന്ന പേരില്‍ മോഹന വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. തുടക്കത്തില്‍ യൂട്യൂബ് വീഡിയോകള്‍ ലൈക്ക് ചെയ്യുക, ഗൂഗിള്‍ റിവ്യൂകള്‍ എഴുതുക തുടങ്ങിയ ചെറിയ ജോലികള്‍ നല്‍കിയാണ് കെണിയില്‍ വീഴ്ത്തുന്നത്. വര്‍ക്ക് പൂര്‍ത്തിയായാല്‍ പണം പൂര്‍ണമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ആളുകളെ തട്ടിപ്പിന് ഇരയാക്കുന്നത്. ടെലിഗ്രാം, വാട്‌സ്ആപ്പ് വഴിയാണ് തട്ടിപ്പുകാര്‍ ആളുകളെ സമീപിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.

5000 രൂപ വരെ നിക്ഷേപിച്ചവര്‍ക്ക് ഇരട്ടി വരെ നല്‍കിയാണ് തുടക്കത്തില്‍ തട്ടിപ്പുകാര്‍ വിശ്വാസത്തിലെടുക്കുന്നത്. ആദ്യ ടാസ്‌ക് പൂര്‍ത്തിയാക്കുമ്പോഴാണ് പണം നല്‍കുന്നത്. തുടര്‍ന്ന് കൂടുതല്‍ പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. തുടക്കത്തില്‍ തന്നെ വലിയ റിട്ടേണ്‍ കിട്ടിയതിന്റെ സന്തോഷത്തില്‍ ഏഴും എട്ടു ഇടപാടുകളിലായി ലക്ഷങ്ങള്‍ നിക്ഷേപിച്ചവര്‍ക്കാണ് പണം നഷ്ടമായത്.

നിക്ഷേപിച്ചത് വഴി നേടിയ സമ്പാദ്യം എന്ന് കാണിക്കാന്‍ വ്യാജ വിന്‍ഡോയും തട്ടിപ്പുകാര്‍ സൃഷ്ടിച്ചു. ഇത് കാണിച്ച് വിശ്വാസത്തിലെടുത്താണ് തട്ടിപ്പ്. എന്നാല്‍ ടാസ്‌ക് പൂര്‍ത്തിയാക്കാതെ പണം പിന്‍വലിക്കാന്‍ കഴിയുകയില്ലെന്ന വ്യവസ്ഥയും തട്ടിപ്പുകാര്‍ മുന്നോട്ടുവെയ്ക്കും. ഇത്തരത്തില്‍ 113 ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്ത് 700 കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് ഹൈദരാബാദ് പൊലീസിന്റെ കണ്ടെത്തല്‍.
ഇത്തരത്തില്‍ തട്ടിയെടുക്കുന്ന പണം ക്രിപ്‌റ്റോ കറന്‍സിയാക്കി മാറ്റി ദുബൈ വഴി ചൈനയിലേക്കാണ് അയക്കുന്നത്. തട്ടിപ്പിനായി ഇന്ത്യന്‍ സിംകാര്‍ഡുകള്‍ ഉപയോഗിച്ചാണ് സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ തുറന്നത്. ചൈന കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നും ഹൈദരാബാദ് പൊലീസ് പറയുന്നു.