by liji HP News | Jun 22, 2024 | Latest News, കേരളം
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ വിട്ടയക്കില്ലെന്ന് ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ. പ്രതികളെ വിട്ടയക്കാന്‍ വഴിവിട്ട നീക്കമെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ടിപി കേസിലെ പ്രതികള്‍ക്ക് ഇരുപത് വര്‍ഷംവരെ ശിക്ഷായിളവ് പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് പരിശോധിച്ചിട്ടുണ്ടാകില്ലെന്നും ചട്ടപ്രകാരമുള്ള പട്ടിക തയ്യാറാക്കിയപ്പോള്‍ ഉള്‍പ്പെട്ടതാകാമെന്നും തുടര്‍പരിശോധനകളില്‍ അവര്‍ ഒഴിവാക്കപ്പെടുമെന്നും ജയില്‍ മേധാവി പറഞ്ഞു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജയിലില്‍ ഒരുനിശ്ചിത കാലപരിധിക്ക് കഴിഞ്ഞവരെ വിട്ടയക്കാമെന്ന് രാജ്യവ്യാപകമായി ചില ആലോനകളും പദ്ധതികളും ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി ഇത്തവണയും വിട്ടയക്കാന്‍ പറ്റുന്നവരുടെ പട്ടിക തയ്യാറാക്കാന്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതിലൊരു മാനദണ്ഡം പത്ത് വര്‍ഷം ശിക്ഷ അനുഭവിച്ചവരുടെ പട്ടിക തയ്യാറാക്കാനായിരുന്നു. അതിനനുസരിച്ചുള്ള പട്ടികയാണ് കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് നല്‍കിയത്. അങ്ങനെയാവാം ടിപി കേസ് പ്രതികളായ ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് ഉള്‍പ്പെട്ടതെന്നും ഡിജിപി പറഞ്ഞു.
ശിക്ഷായിളവ് സംബന്ധിച്ചു പൊലീസിനോട് പ്രതികളുടെ റിപ്പോര്‍ട്ടാവശ്യപ്പെടുന്ന കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന്റെ കത്ത് പുറത്തുവന്നിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിനു പിന്നാലെയാണു ജയില്‍ സൂപ്രണ്ടിന്റെ നടപടി. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണറോടാണ് ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. 2022ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മൂന്ന് പ്രതികളെ വിട്ടയയ്ക്കാനുള്ള പ്രാഥമിക ആലോചനയുണ്ടെന്നും അതിനാല്‍ ഇവരെക്കുറിച്ച് അന്വേഷണം ആവശ്യമുണ്ടെന്നും ജൂണ്‍ 13ന് അയച്ചിരിക്കുന്ന കത്തില്‍ പറയുന്നു. ഈ പ്രതികളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഇവരുടെ കുറ്റകൃത്യത്തിന് ഇരയായവരുണ്ടെങ്കില്‍ അവരോടും അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
സര്‍ക്കാര്‍ പ്രതികള്‍ക്ക് എപ്പോഴും സഹായം നല്‍കിയിരുന്നെന്ന് ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമ എംഎല്‍എ പ്രതികരിച്ചു. ‘പ്രതികള്‍ക്കു വഴിവിട്ട് പരോള്‍ നല്‍കാനും ജയിലില്‍ ഫോണ്‍ ഉപയോഗിക്കാനും വേണ്ട എല്ലാ സൗകര്യങ്ങളും നല്‍കാനും സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നു. പ്രതികളുടെ കൂടെയാണ് സര്‍ക്കാരെന്നു വീണ്ടും വീണ്ടും സ്ഥാപിക്കുകയാണ്. കോടതിയലക്ഷ്യമാണിത്, ഇതിനെതിരെ നിയമനടപടി സ്വീകരിക്കും’ രമ പറഞ്ഞു.
by liji HP News | Jun 22, 2024 | Latest News, ജില്ലാ വാർത്ത
ഗവ. എച്ച്.എസ് അവനവഞ്ചേരിയിൽ വായന മാസാചരണ പ്രവർത്തനങ്ങൾ നടന്നു. വായന മാസാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രശസ്ത കവിയും ഗാന രചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഗവ. എച്ച് എസ്. അവനവഞ്ചേരിയിലെ കുട്ടികളുമായി സംവദിച്ചു. ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ലക്ഷ്മി, സ്റ്റാഫ് സെക്രട്ടറി ലിജിൻ, അധ്യാപകരായ അനിൽകുമാർ, സുജാറാണി, ഷിനു എന്നിവർ പങ്കെടുത്തു.
നല്ല വായനക്കാരായി മാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വായന ഓരോ വ്യക്തിയിലും ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും മാറ്റത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രശസ്തരായ പലരുടെയും ഉദാഹരണങ്ങളും പുസ്തകങ്ങൾ അവരെ സ്വാധീനിച്ച കാര്യവും വിശദമാക്കിയത് കുട്ടികളിൽ വായനയോടുള്ള താല്പര്യം ജനിപ്പിക്കാൻ സഹായകമായി. പുസ്തക ചങ്ങാതിമാരെ ആജീവനാന്തം കൂടെ കൂട്ടേണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തിക്കൊണ്ട് കഥകളും പാട്ടുകളുമായി അദ്ദേഹം കുട്ടികൾക്കൊപ്പം കൂടി. വിജ്ഞാനപ്രദവും രസകരവും ആസ്വാദ്യകരവുമായിരുന്നു ഈ സാഹിത്യ സല്ലാപം. പരിസ്ഥിതി ദിന പ്രവർത്തനങ്ങളുടെ സമ്മാനദാനം കൂടികഴിഞ്ഞ ശേഷം ഉച്ചയ്ക്ക് 12: 30ന് പരിപാടി അവസാനിച്ചു.
by liji HP News | Jun 22, 2024 | Latest News, കേരളം
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി ശമ്പളം നല്‍കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
ഒറ്റത്തവണയായി ശമ്പളം നല്‍കാന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കും. പ്രതിമാസ ശമ്പളം ഒറ്റത്തവണയായി കൊടുക്കാനുള്ള ക്രമീകരണം കെ. എസ് ആര്‍ ടി.സി ഒരുക്കും. ഇതിനാവശ്യമായ പിന്തുണ സര്‍ക്കാര്‍ നല്‍കുമെന്നും യോഗത്തില്‍ തീരുമാനമായി.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പ്രതിമാസം മുഴുവന്‍ ശമ്പളവും ഒറ്റത്തവണയായി നല്‍കണമെന്നത് ഏറെക്കാലമായുള്ള ജീവനക്കാരുടെ ആവശ്യമാണ്. അതിനായുള്ള സംവിധാനം ഉടന്‍തന്നെ സ്വീകരിക്കണമെന്നും ഗതാഗത മന്ത്രിയോട് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി ശമ്പളം നല്‍കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്ന് ഗതാഗത മന്ത്രി കെ പി ഗണേഷ് കുമാര്‍ അറിയിച്ചത്.
by liji HP News | Jun 22, 2024 | Latest News, കേരളം
ദളപതി എന്ന് തമിഴ് പ്രേക്ഷകര്‍ വിളിക്കുന്ന വിജയുടെ അമ്പതാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഇന്ന്. തൻ്റെ ജന്മദിനത്തിന്റെ തലേദിവസം ആരാധകരോട് വിജയ് പറഞ്ഞത് ആഘോഷങ്ങൾ വേണ്ട എന്നാണ്. പകരം കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ പെട്ടവരെ സഹായിക്കണം എന്നാണ്.
ഒരു താരത്തിനപ്പുറം മനുഷ്യത്വമുള്ളയാളിലേക്ക് അയാൾ നടക്കുന്നത് ഇതാദ്യമല്ല. ‘എൻ നെഞ്ചിൽ കുടിയിറ്ക്കും’ എന്ന വാക്കിന് പിറകിലെ ജനകീയ വികാരം തന്നെയാണ് ഇളയ ദളപതി എന്ന പേരിന് പിറകിലെ ചരിത്രവും അടയാളപ്പെടുത്തുന്നത്.
വിജയ്‌യെ അടയാളപ്പെടുത്താൻ സിനിമയേക്കാളും അഭിനയത്തെക്കാളും മികച്ച മാർഗം ആരാധകരുടെ നെഞ്ചിൽ നിന്നുയിർക്കുന്ന ശബ്ദങ്ങൾ തന്നെയാണ്.ഒരു നടൻ എന്ന നിലയിൽ മാത്രമല്ല വിജയ്‌യെ ആഘോഷിച്ചിട്ടുള്ളത്. ഒരു ഗായകൻ എന്ന നിലയിലും വിജയ് പോപ്പുലർ ആണ്. അമ്പത് വയസ് തികയുന്ന വിജയിക്ക് ഈ പിറന്നാള്‍ നിര്‍ണ്ണായകമാണെന്ന് തന്നെ പറയാം.
by liji HP News | Jun 21, 2024 | Latest News, Uncategorized, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ തീവ്രമാകുന്നു. അടുത്ത അഞ്ച് ദിവസം ശക്തമായ മഴതുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിതീവ്ര മഴ കണക്കിലെടുത്ത് ഞായറാഴ്ച വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ശനിയാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പാലക്കാട് തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴസ പത്തനംതിട്ട ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടുമാണ്.
Recent Comments