അമേരിക്കയിൽ ബിരുദ പഠനം പൂർത്തിയാക്കിയാൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡ് യോഗ്യത: ഡൊണാൾഡ് ട്രംപിൻ്റെ വാഗ്ദാനം

അമേരിക്കയിൽ ബിരുദ പഠനം പൂർത്തിയാക്കിയാൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡ് യോഗ്യത: ഡൊണാൾഡ് ട്രംപിൻ്റെ വാഗ്ദാനം

കുടിയേറ്റവുമായി ബന്ധപ്പെട്ട് തൻ്റെ നിലപാട് മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മയപ്പെടുത്തി. അമേരിക്കയിലെ കോളേജുകളിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കുന്നവർ തിരികെ തങ്ങളുടെ രാജ്യത്തേക്ക് പോകുന്നത് തടയാൻ ഇവർക്ക് ഓട്ടോമാറ്റിക് ഗ്രീൻ കാർഡ് നൽകുമെന്നാണ് ട്രംപിൻ്റെ വാഗ്ദാനം. ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളിലേക്ക് ഇവർ മടങ്ങുന്നത് തടയാനാണ് നീക്കം. നവംബറിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കുടിയേറ്റ വിഷയത്തിൽ കടുത്ത നിലപാട് സ്വീകരിച്ചിരുന്ന ഡൊണാൾഡ് ട്രംപ് ഇത് മയപ്പെടുത്തിയത്.

അമേരിക്കയിൽ സ്ഥിരമായി താമസിക്കുന്നതിനുള്ള രേഖയാണ് ഗ്രീൻ കാർഡ്. ഇത് ബിരുദ പഠനം പൂർത്തായിക്കുന്നവർക്ക് പ്രത്യേകം അപേക്ഷ നൽകാതെ തന്നെ ലഭിക്കാൻ ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നാണ് ട്രംപ് വാഗ്ദാനം ചെയ്യുന്നത്. അമേരിക്കയിൽ നിന്ന് തങ്ങളുടെ നാടുകളിലേക്ക് പോകുന്നവർ സ്വന്തം രാജ്യത്ത് കമ്പനികൾ തുടങ്ങി അതിസമ്പന്നരായി മാറുകയും നിരവധി പേർക്ക് തൊഴിൽ നൽകുകയും ചെയ്യുകയാണെന്ന് പറഞ്ഞ ട്രംപ്, അത്തരക്കാരെ അമേരിക്കയിലെ പഠനത്തിന് ശേഷം അമേരിക്കയിൽ തന്നെ തുടരാനും ഇവിടെ സംരംഭങ്ങൾ തുടങ്ങാനും പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി.

നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ വിറ്റത് ആറ് ലക്ഷത്തിന്; 48 മണിക്കൂര്‍ മുന്‍പേ ചോര്‍ന്നു; ടെലഗ്രാമിലും ഡാര്‍ക് വെബിലും

നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ വിറ്റത് ആറ് ലക്ഷത്തിന്; 48 മണിക്കൂര്‍ മുന്‍പേ ചോര്‍ന്നു; ടെലഗ്രാമിലും ഡാര്‍ക് വെബിലും

ഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ചൊവ്വാഴ്ച നടത്തിയ യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ 48 മണിക്കൂര്‍ മുന്‍പ് ചോര്‍ന്നെന്ന് സിബിഐ കണ്ടെത്തല്‍. പരീക്ഷയുടെ ചോദ്യപേപ്പര്‍ ടെലഗ്രാമിലും ഡാര്‍ക് വെബിലും വന്നതായും ആറ് ലക്ഷം രൂപയ്ക്കാണ് വിറ്റതെന്നും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. ചോദ്യപേപ്പര്‍ ലീക്കായെന്ന പരാതിയെ തുടര്‍ന്ന് നെറ്റ് പരീക്ഷ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

എന്നാല്‍ എവിടെ വച്ചാണ് ചോര്‍ന്നതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് സിബിഎ പറയുന്നു. വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില പരീശീലന കേന്ദ്രങ്ങള്‍ക്ക് പങ്കുണ്ടെന്നും അതിന്റെ ഉടമസ്ഥര്‍ നീരിക്ഷണത്തിലാണെന്നും സിബിഐ പറയുന്നു. പരീക്ഷയുടെ ചോദ്യപ്പേര്‍ 48 മണിക്കൂര്‍ മുന്‍പേ ടെലഗ്രാമിലും ഡാര്‍ക് വെബിലും വന്നതായി കണ്ടെത്തിയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.നെറ്റ് പരീക്ഷയിലെ ക്രമക്കേട് കണ്ടെത്താനുള്ള അന്വേഷണം കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രാലയം സിബിഐക്ക് വിട്ടിരുന്നു. രാജ്യത്തെ 1205 കേന്ദ്രങ്ങളില്‍ നടന്ന പരീക്ഷ 11.21 ലക്ഷം പേരാണ് എഴുതിയത്. ‘നെറ്റ്’ യോഗ്യത ഇത്തവണ മുതല്‍ പിഎച്ച്ഡി പ്രവേശനത്തിനും പരിഗണിക്കുമെന്നതിനാല്‍ പരീക്ഷയ്ക്കു പ്രാധാന്യമേറിയിരുന്നു. 2018 മുതല്‍ ഓണ്‍ലൈനായിരുന്ന പരീക്ഷ ഇക്കുറി വീണ്ടും ഓഫ്ലൈന്‍ രീതിയിലേക്കു മാറ്റിയിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്ററിനു കീഴിലെ നാഷനല്‍ സൈബര്‍ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റാണ് പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന സൂചനകള്‍ കൈമാറിയത്. ഇവ വിലയിരുത്തി പരീക്ഷ റദ്ദാക്കാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.

അവയവദാനത്തിൽ പണമിടപാട് കണ്ടെത്തിയാൽ ആശുപത്രി ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി

അവയവദാനത്തിൽ പണമിടപാട് കണ്ടെത്തിയാൽ ആശുപത്രി ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി

അവയവദാനത്തിൽ പണമിടപാട് കണ്ടെത്തിയാൽ സ്വകാര്യ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വ്യക്തികൾ തുറന്നു പറയാത്തിടത്തോളം കാലം ഇടനിലക്കാർക്കെതിരെ നടപടിയെടുക്കാനാകില്ല. നിലവിൽ ഇത്തരം പരാതികൾ ലഭിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

എന്നാൽ അവയവ മാഫിയ സംബന്ധിച്ച വാർത്തകൾ വന്നതോടെ അവയവ ദാതാവിനെ ലഭിക്കാത്ത സാഹചര്യമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. അവയവക്കടത്തിൽ പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. വിശദമായ അന്വേഷണം നടന്നുവരികയാണ്

നെടുമ്പാശ്ശേരി കേസിൽ 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ അനുമതിയില്ലാതെ അവയവ കൈമാറ്റം നടന്നതായി കണ്ടെത്തിയിട്ടില്ല. അവയവദാതാക്കളായി നിരവധി പേർ വിദേശത്ത് പോയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗാ ദിനം ആഘോഷിച്ച് കുന്നുവാരം യു.പി. സ്കൂൾ

യോഗാ ദിനം ആഘോഷിച്ച് കുന്നുവാരം യു.പി. സ്കൂൾ

ശരീരത്തിനും, മനസ്സിനും ഉൻമേഷം നൽകുന്ന യോഗാ ദിനം കുന്നുവാരം യു.പി. സ്കൂളിൽ നടന്നു. യോഗാ ക്ലാസ്സിൻ്റെ ഉദ്ഘാടനം സ്കൂൾ മാനേജർ എ.ശശിധരൻ നായർ ഉദ്ഘാടനം ചെയ്തു. യോഗാദ്ധ്യാപിക ബിനിശ്രീ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ഹെഡ് മാസ്റ്റർ മധു ജി. ആർ യോഗയുടെ മഹത്വത്തെക്കുറിച്ച് സംസാരിച്ചു.

ഇഡി പക്ഷപാതപരമായി പെരുമാറുന്നു, കെജരിവാളിനെതിരെ തെളിവ് എവിടെ?; ജാമ്യ ഉത്തരവില്‍ കോടതി

ഇഡി പക്ഷപാതപരമായി പെരുമാറുന്നു, കെജരിവാളിനെതിരെ തെളിവ് എവിടെ?; ജാമ്യ ഉത്തരവില്‍ കോടതി

ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജരിവാളിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിചാരണക്കോടതി ഉത്തരവില്‍ ഇഡിക്ക് കടുത്ത വിമര്‍ശനം. ഇഡി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി അഭിപ്രായപ്പെട്ടു. കുറ്റകൃത്യവുമായി കെജരിവാളിനെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ ഇഡിക്ക് ഹാജരാക്കാനായിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി.

വിജയ് നായര്‍ കെജരിവാളിന് വേണ്ടി പ്രവര്‍ത്തിച്ചു എന്ന് ഇഡിക്ക് തെളിയിക്കാനായില്ല. കെജരിവാളുമായി ബന്ധമുള്ളവര്‍ കുറ്റം ചെയ്തിട്ടുണ്ടാകാം. ഒരു അന്വേഷണ ഏജന്‍സി നിയമവാഴ്ചയ്ക്ക് വിധേയമാണ്. മൊഴി രേഖപ്പെടുത്താന്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ (പിഎംഎല്‍എ) സെക്ഷന്‍ 50 പ്രയോഗിച്ചതിനെ റോസ് അവന്യൂ കോടതി ജഡ്ജി വിശാല്‍ ഗോഗ്‌നെ ഇഡിയെ വിമര്‍ശിച്ചു.

അതേസമയം, വിചാരണക്കോടതി ജാമ്യം അനുവദിച്ചത് ഡല്‍ഹി ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരിക്കുകയാണ്. ഇഡിയുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി. ഇഡിയുടെ ഹര്‍ജി പരിഗണിക്കുന്നതു വരെ ഇന്നലെ വിചാരണ കോടതി അനുവദിച്ച ജാമ്യം നടപ്പാക്കേണ്ടതില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഡല്‍ഹി മദ്യനയ അഴിമതിയിലെ കള്ളപ്പണ ഇടപാടുകേസില്‍ മാര്‍ച്ച് 21 നാണ് ഇഡി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്യുന്നത്.