ജി ലക്ഷ്മിക്കുട്ടി അമ്മ (101) അന്തരിച്ചു

ജി ലക്ഷ്മിക്കുട്ടി അമ്മ (101) അന്തരിച്ചു

ആറ്റിങ്ങൽ: മൂഴിയിൽ ലക്ഷ്മി ഭവനിൽ പരേതനായ പി ബാലകൃഷ്ണ പിള്ളയുടെ സഹധർമ്മിണി ജി ലക്ഷ്മിക്കുട്ടി അമ്മ (101) അന്തരിച്ചു.

മക്കൾ: എൽ സരസ്വതി അമ്മ, എൽ ശാന്തമ്മ, ബി കൃഷ്ണൻ നായർ,
ബി വാസുദേവൻ നായർ, എൽ കൃഷ്ണമ്മ, ബി തങ്കപ്പൻ നായർ (സന്ധ്യാ ഡ്രൈവിംഗ് സ്കൂൾ, ആറ്റിങ്ങൽ).

മരുമക്കൾ: റ്റി രത്നമ്മ, ഒ വസന്ത കുമാരി, കെ.എം അനിത, പരേതരായ വി ഗോപാലകൃഷ്ണ പിള്ള, ജെ ശ്രീധരൻ പിള്ള, കെ ഗോപിനാഥ പിള്ള.

സഞ്ചയനം” ഞായറാഴ്ച രാവിലെ 8.30 ന്

ശശി (68) മരണപ്പെട്ടു

ശശി (68) മരണപ്പെട്ടു

ആറ്റിങ്ങൽ: കുറക്കട തെറ്റിച്ചിറ എസ് എസ് നിവാസിൽ ശശി (68) മരണപ്പെട്ടു.

ഭാര്യ: സുധ.
മക്കൾ: സനൽ, സരിത.
മരുമകൻ:ബിജു.
മരണാനന്തര ചടങ്ങുകൾ 08.03 ഞായർ രാവിലെ 8.30 ന്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം: സൗദിക്കു പോകുന്ന കപ്പല്‍ കൊല്ലത്ത് നങ്കൂരമിട്ടു

പശ്ചിമേഷ്യന്‍ സംഘര്‍ഷം: സൗദിക്കു പോകുന്ന കപ്പല്‍ കൊല്ലത്ത് നങ്കൂരമിട്ടു

കൊല്ലം: പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷം കപ്പല്‍ ഗതാഗത്തെ ബാധിക്കുന്നു. ഹോങ്കോങില്‍ നിന്ന് സൗദി അറേബ്യയിലേക്ക് പോവുകയായിരുന്ന ഓഫ് ഷോര്‍ സപ്ലൈ വെസല്‍ കൊല്ലത്ത് നങ്കുരമിട്ടു.

സൗദി തീരം ഉള്‍പ്പെടെ ഗള്‍ഫ് സമുദ്രമേഖലയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ആണ് കപ്പല്‍ കൊല്ലത്ത് അടുപ്പിച്ചത്. കപ്പല്‍ അധികൃതര്‍ സഹായം അഭ്യര്‍ത്ഥിച്ചതോടെയാണ് കൊല്ലം തുറമുഖത്ത് നങ്കൂരമിടാന്‍ അനുമതി നല്‍കിയത്. 12 ജീവനക്കാരാണ് ഓഫ് ഷോര്‍ സപ്ലെ വെസലില്‍ ഉള്ളത്.

കടലിലെ എണ്ണവാതക പര്യവേക്ഷണ കേന്ദ്രങ്ങള്‍, കപ്പലുകള്‍ എന്നിവയിലേക്ക് ആവശ്യമായ സാധനങ്ങള്‍ ഇന്ധനം കുടിവെള്ളം തൊഴിലാളികള്‍ എന്നിവ എത്തിക്കുന്ന പ്രത്യേക തരം കപ്പലുകളാണ് ഓഫ്ഷോര്‍ സപ്ലൈ കപ്പലുകള്‍. ഇവ ചരക്ക് കപ്പലുകളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നവയല്ല.

ഹിസ്ബുള്ളയ്ക്ക് മറുപടി, ലബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ 31 മരണം

ഹിസ്ബുള്ളയ്ക്ക് മറുപടി, ലബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ 31 മരണം

ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 31 പേര്‍ കൊല്ലപ്പെട്ടു. ലെബനന്‍ ആരോഗ്യ മന്ത്രാലയമാണ് ആക്രമണത്തിന്റെ വ്യാപ്തി പുറത്തുവിട്ടത്. ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ ആയിരുന്നു ലബനനില്‍ നിന്നും ഹിസ്ബുള്ള ഇസ്രയേലിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ആക്രമണങ്ങളില്‍ 149 പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം ശക്തമാകുന്നതിനിടെ ഹിസ്ബുള്ളയുടെ ഇസ്രയേല്‍ ആക്രമണങ്ങളും തിരിച്ചടികളും യുദ്ധത്തെ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപിക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. തെക്കന്‍ ലെബനന്‍ പ്രദേശങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ ആക്രമങ്ങള്‍ എന്നാണ് വിവരം.

അതിനിടെ, കുവൈത്തിന് എതിരായ ഇറാന്‍ ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്ന് പൗരന്‍മാര്‍ക്ക് മുന്നറിപ്പ് നല്‍കി അമേരിക്ക. എംബസി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. അമേരിക്കന്‍ പൗരന്‍മാര്‍ താമസ സ്ഥലങ്ങളില്‍ തന്നെ തുടരണമെന്നാണ് അറിയിപ്പ്.

ഇറാന്‍ അനുകൂലികളെ നിരീക്ഷിക്കണം, സുരക്ഷ ശക്തമാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ഇറാന്‍ അനുകൂലികളെ നിരീക്ഷിക്കണം, സുരക്ഷ ശക്തമാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ഡല്‍ഹി: ഇറാനെതിരായ ഇസ്രായേല്‍-യുഎസ് ആക്രമണം പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് വഴിവച്ചതിന് പിന്നാലെ ഇന്ത്യയില്‍ കര്‍ശന നിരീക്ഷണം. വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അക്രമത്തിന് കാരണമായേക്കാവുന്ന പ്രകോപനപരമായ പ്രസ്താവനകള്‍, ഇറാന്‍ അനുകൂല തീവ്ര നിലപാടുകള്‍ എന്നിവ നടത്തുന്നവരെ നിരീക്ഷിക്കണം എന്നാണ് കേന്ദ്ര നിര്‍ദേശം.

ഫെബ്രുവരി 28 നാണ് ഇതുസംബന്ധിച്ച നിര്‍ദേശങ്ങളുമായി കേന്ദ്രം എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്ത് നല്‍കിയത്. തീവ്രവാദികളുടെയും ആഗോള ഭീകര സംഘടനകളുടെയും സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ നിരീക്ഷിക്കാനും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും, ആഗോള സാഹചര്യങ്ങളില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നതിനാല്‍ ജാഗ്രത വര്‍ദ്ധിപ്പിക്കണമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനും സമാധാനവും ശാന്തിയും നിലനിര്‍ത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. അമേരിക്ക, ഇസ്രയേല്‍ കോണ്‍സുലേറ്റുകള്‍, എംബസികള്‍, മറ്റ് നയതന്ത്ര ഓഫീസുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കണം എന്നും സംസ്ഥാനങ്ങള്‍ക്കുള്ള സര്‍ക്കുലറില്‍ കേന്ദ്രം നിര്‍ദേശിച്ചു. യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തില്‍ രാജ്യത്തും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഷിയാ മുസ്ലീം വിഭാഗങ്ങളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ജമ്മു കശ്മീരില്‍ പ്രതിഷേധം സംഘര്‍ഷഭരിതമായിരുന്നു. ബന്ദിന് ഉള്‍പ്പെടെ ആഹ്വനം ചെയ്ത സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കുകയും ചെയ്തു.