by Midhun HP News | Dec 3, 2025 | Latest News, ദേശീയ വാർത്ത
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) വര്‍ഷങ്ങളായി ഇന്ത്യയിലെ നിക്ഷേപകര്‍ക്കിടയിലെ വിശ്വസനീയമായ ഒരു പേരാണ്. സുരക്ഷിത നിക്ഷേപങ്ങളും നല്ല വരുമാനവും ആഗ്രഹിക്കുന്ന ആളുകള്‍ പലപ്പോഴും എല്‍ഐസി പ്ലാനുകള്‍ തെരഞ്ഞെടുക്കുന്നു. കുട്ടികള്‍ക്കും യുവാക്കള്‍ക്കും പ്രായമായവര്‍ക്കും കമ്പനി വൈവിധ്യമാര്‍ന്ന പോളിസികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
നിരവധി സവിശേഷതകളുള്ള അനേകം പോളിസികളാണ് ഇന്ത്യയിലെ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി വാഗ്ദാനം ചെയ്യുന്നത്. ആവശ്യം അനുസരിച്ച് പലതരത്തിലുള്ള സ്‌കീമുകള്‍ എല്‍ഐസിയിലുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സ്, അപകട പരിരക്ഷ, ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങി ലിസ്റ്റ് നീളും. അത്തരത്തില്‍ എല്‍ഐസി പോളിസികളില്‍ ഏറ്റവും ജനപ്രീതിയുള്ള ഒരു സ്‌കീമാണ് എല്‍ഐസി ജീവന്‍ ആനന്ദ്. ഇന്‍ഷുറന്‍സ് പരിരക്ഷയും, മികച്ച വരുമാനവും നല്‍കുന്ന ഒരു സ്‌കീമാണ് ഇത്.
എല്‍ഐസി ജീവന്‍ ആനന്ദ്
ടേം ഇന്‍ഷുറന്‍സും മെച്യൂരിറ്റി ആനുകൂല്യങ്ങളും സംയോജിപ്പിക്കുന്ന ഒരു പോളിസിയാണ് എല്‍ഐസി ജീവന്‍ ആനന്ദ്. കുറഞ്ഞ പ്രീമിയത്തില്‍ സുരക്ഷിത നിക്ഷേപവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന വരുമാനവും ആഗ്രഹിക്കുന്നവര്‍ക്ക് ഈ പ്ലാന്‍ അനുയോജ്യമാണെന്ന് കണക്കാക്കപ്പെടുന്നു. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ എല്ലാവര്‍ക്കും ഒരുപോലെ ചേരാവുന്ന ഒരു പോളിസിയാണ് എല്‍ഐസി ജീവന്‍ ആനന്ദ്. ഇവിടെ പ്രായം ഒരു പ്രശ്‌നമല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ജീവന്‍ ആനന്ദ് പോളിസിയുടെ പരമാവധി കാലാവധി 35 വര്‍ഷമാണ്. ഈ കാലാവധിക്കുള്ളില്‍ ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ സാധിക്കും. എന്നാല്‍ കുറഞ്ഞ കാലാവധി 15 വര്‍ഷമാണ്. അതായത് 15 വര്‍ഷമെങ്കിലും പോളിസി തുടരണമെന്ന് അര്‍ത്ഥം. എങ്കില്‍ മാത്രമേ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ബോണസുകള്‍ക്കു യോഗ്യത നേടാന്‍ കഴിയുകയുള്ളൂ.
മറ്റു പോളിസികളില്‍ നിന്നും വ്യത്യസ്തമായി കുറഞ്ഞ പ്രീമിയം എന്ന സവിശേഷതയും ജീവന്‍ ആനന്ദിനുണ്ട്. ഇതു തന്നെയാണ് നിരവധി പേര്‍ ജീവന്‍ ആനന്ദ് പോളിസിയുടെ ഭാഗമാവുന്നതും. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. ഭാവിയിലേക്ക് ശക്തമായ ഒരു ഫണ്ട് നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഒരു നല്ല ഓപ്ഷനാണെന്ന് തെളിയിക്കാനാകും.
35 വര്‍ഷത്തേക്ക് ഈ പോളിസി തിരഞ്ഞെടുക്കുന്ന ഒരാള്‍ പ്രതിമാസം ഏകദേശം 1,358 നിക്ഷേപിക്കണം. അതായത് ഏകദേശം 45 രൂപ പ്രതിദിന നിക്ഷേപം. പതിവ് നിക്ഷേപങ്ങള്‍ക്ക് പോളിസി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം 25 ലക്ഷം കോര്‍പ്പസ് സൃഷ്ടിക്കാന്‍ കഴിയും. ഈ കാലയളവില്‍ മൊത്തം അടക്കുന്ന പ്രീമിയം തുക 5,70,360 രൂപയായിരിക്കും.
പോളിസി പ്രകാരം പ്രിന്‍സിപ്പല്‍ സം അഷ്വേര്‍ഡ് 5 ലക്ഷം രൂപയായി നിശ്ചയിച്ചാല്‍, നിക്ഷേപകന് 8.60 ലക്ഷം രൂപയുടെ ബോണസും, 11.50 ലക്ഷം രൂപയുടെ റിവിഷന്‍ ബോണസും ലഭിക്കും. നിക്ഷേപവും, ആനുകൂല്യങ്ങളുമെല്ലാം കണക്കാക്കുമ്പോള്‍ 25 ലക്ഷം രൂപയോളം അക്കൗണ്ടില്‍ എത്തും. ഏറ്റവും കുറഞ്ഞ പോളിസി കാലാവധി 15 വര്‍ഷമാണ്. എന്നാല്‍ ഈ കാലാവധിക്കു മുന്നേ തന്നെ പോളിസി നിക്ഷേപം നിര്‍ത്തിയാല്‍ നിക്ഷേപിച്ച പണത്തിന്മേലുള്ള അധിക ബോണസ് നഷ്ടപ്പെടും. 35 വര്‍ഷം വരെ നിക്ഷേപം തുടരാന്‍ സാധിക്കില്ലെങ്കില്‍ ഏറ്റവും കുറഞ്ഞ കാലാവധിയായ 15 വര്‍ഷത്തേക്കെങ്കിലും നിക്ഷേപം നിലനിര്‍ത്താന്‍ ശ്രമിക്കുക.
അധിക ആനുകൂല്യങ്ങള്‍
നിരവധി ഓപ്ഷണല്‍ റൈഡറുകള്‍ ഉള്‍പ്പെടുത്താനുള്ള ഓപ്ഷന്‍ ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. ആക്‌സിഡന്റല്‍ ഡെത്ത് ആന്‍ഡ് ഡിസെബിലിറ്റി റൈഡര്‍, ആക്‌സിഡന്റ് ബെനിഫിറ്റ് റൈഡര്‍, ന്യൂ ടേം ഇന്‍ഷുറന്‍സ് റൈഡര്‍, ന്യൂ ക്രിട്ടിക്കല്‍ ബെനിഫിറ്റ് റൈഡര്‍ എന്നിവ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. പോളിസി കാലയളവില്‍ പോളിസി ഉടമ മരിച്ചാല്‍, മരണ ആനുകൂല്യത്തിന്റെ 125 ശതമാനം നോമിനിക്ക് ലഭിക്കും.



by Midhun HP News | Dec 3, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുൽ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. അടച്ചിട്ട കോടതിയിലായിരുന്നു വാദം കേട്ടത്. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഒന്നര മണിക്കൂറോളം വാദം നീണ്ടു. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി ഇന്നു തന്നെ കോടതി ഉത്തരവ് പുറപ്പെടുവിച്ചേക്കും.
ഇരു ഭാഗങ്ങളും നല്‍കിയ രേഖകള്‍ വിശദമായി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. ഇതിനായി ഉച്ചയ്ക്ക് ശേഷം കോടതി വീണ്ടും കേസ് പരിഗണിക്കും. അതേസമയം മുന്‍കൂര്‍ ഹര്‍ജിയില്‍ വിധി പുറപ്പെടുവിക്കരുതെന്നുവരെ അറസ്റ്റ് തടയണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ജനപ്രതിനിധി കൂടിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലാണെന്നും, ഇതുവരെ കേസ് അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പു നല്‍കാനാവില്ലെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
പൊലീസ് റിപ്പോര്‍ട്ടിനൊപ്പം, മെഡിക്കല്‍ രേഖകള്‍, ശബ്ദരേഖകള്‍, വീഡിയോകള്‍ തുടങ്ങിയവ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകനും ഡിജിറ്റല്‍ തെളിവുകളും, വാട്‌സ് ആപ്പ് ചാറ്റുകളും വീഡിയോകളും അടക്കം തെളിവായി സമര്‍പ്പിച്ചിരുന്നു. ഇവയെല്ലാം വിശദമായി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. പ്രോസിക്യൂഷന്‍ വാദത്തിനിടെ ഉന്നയിച്ച ഒരു രേഖ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രവും നടന്നുവെന്നും, ഇതിനു തെളിവുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പരാതി വ്യാജമാണെന്നും, കേസിനു പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളുണ്ടെന്നും രാഹുലിന്റെ അഭിഭാഷന്‍ വാദിച്ചു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു. പരാതിക്ക് പിന്നില്‍ സിപിഎം-ബിജെപി ഗൂഢാലോചനയാണ്. വോയ്‌സ് റെക്കോര്‍ഡ് ഗൂഢാലോചനയുടെ ഭാഗമാണ്. ഗര്‍ഭച്ഛിദ്രം നടത്തിയത് യുവതി തന്നെയാണ്. പരാതി നല്‍കാന്‍ യുവതിക്ക് മേല്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടായെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്‍ ആരോപിച്ചു.



by Midhun HP News | Dec 3, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ. ഡിസംബർ അഞ്ചിനാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിലെ ഒരു സർപ്രൈസാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കളങ്കാവലിൽ ഒരു ഗാനം ആലപിച്ചിരിക്കുന്നത് മമ്മൂട്ടിയുടെ കൊച്ചുമകനായ അദ്യാൻ സയീദ് ആണ്.
മമ്മൂട്ടിയുടെ മകൾ സുറുമിയുടെ മകനാണ് അദ്യാൻ. ചിത്രത്തിലെ റെഡ് ബാക്ക് എന്ന ഗാനമാണ് അദ്യാൻ ആലപിച്ചിരിക്കുന്നത്. വരികൾ എഴുതിയതും സംഗീതം പകർന്നതും സംവിധായകനായ ജിതിൻ കെ ജോസ് ആണ്. എന്നാൽ ഇതാദ്യമായല്ല, അദ്യാൻ മമ്മൂട്ടി ചിത്രത്തിൽ പാടുന്നത്. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ‘റോഷാക്ക്’ എന്ന ചിത്രത്തിലെ ഡോൺട് ഗോ എന്ന ഇംഗ്ലീഷ് ഗാനം ആലപിച്ചതും അദ്യാൻ ആയിരുന്നു.
അതായിരുന്നു സിനിമയിൽ ഗായകനെന്ന രീതിയിൽ അദ്യാൻ്റെ തുടക്കം. മിഥുൻ മുകുന്ദനാണ് വരികൾ എഴുതിയത്. കളങ്കാവലിനെ സംബന്ധിക്കുന്ന മറ്റൊരു കൗതുകം, ചിത്രത്തിലെ നായികമാരുടെ ബാഹുല്യമാണ്. 22 നായികമാരാണ് ചിത്രത്തിലുള്ളത്. ഇതാദ്യമായിട്ടായിരിക്കും ഒരു മലയാള സിനിമയിൽ ഇത്രയധികം നായികമാർ അണിനിരക്കുന്നത്. രജിഷ വിജയൻ, ശ്രുതി രാമചന്ദ്രൻ, ഗായത്രി അരുൺ, മേഘ തോമസ്, മാളവിക മേനോൻ, അഭി സുഹാന, നിസ, ത്രിവേദ, സ്മിത, സിന്ധു വർമ്മ, അനുപമ, വൈഷ്ണവി സായ് കുമാർ, മോഹനപ്രിയ, സിധി ഫാത്തിമ, കബനി, സീമ, റിയ, അമൃത, മുല്ലയ് അരസി, കാതറിൻ മരിയ, ബിൻസി, ധന്യ അനന്യ എന്നിവരാണ് ചിത്രത്തിലെ നായികമാർ.
വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.



by Midhun HP News | Dec 3, 2025 | Latest News, ജില്ലാ വാർത്ത
റിട്ടയര്‍മെന്റ് കാലത്ത് സ്ഥിരമായി തരക്കേടില്ലാത്ത മാസ വരുമാനം ലഭിക്കുന്നതിന് ഒറ്റത്തവണ വലിയ തുക നിക്ഷേപിക്കുന്ന പദ്ധതികളെ താത്പര്യത്തോടെ നോക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. റിസ്‌കില്ലാതെ മികച്ച റിട്ടേണ്‍ ലഭിക്കുകയാണെങ്കില്‍ നിക്ഷേപിക്കാന്‍ ഒട്ടുമിക്ക ആളുകളും തയ്യാറാവുകയും ചെയ്യും. ഇത്തരത്തില്‍ റിസ്‌കില്ലാതെ നിക്ഷേപിക്കാന്‍ കഴിയുന്ന നിരവധി സ്‌കീമുകള്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളായും ബാങ്ക് നിക്ഷേപങ്ങളായും വിപണിയിലുണ്ട്.
പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്‌കീം
മാസത്തില്‍ പലിശ വരുമാനം ഉറപ്പു വരുത്തുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്‌കീം. ഇത് അഞ്ച് വര്‍ഷത്തേക്കുള്ള നിക്ഷേപ പദ്ധതിയാണ്. 7.4 ശതമാനം പലിശ നിരക്ക് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പിന്തുണയുള്ള പദ്ധതിയായതിനാല്‍ നഷ്ട സാധ്യതയില്ലാത്ത നിക്ഷേപമാണ്. പൊതുമേഖലാ ബാങ്കുകളെ അപേക്ഷിച്ച് ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കും.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സകീം
മുതിര്‍ന്ന പൗരന്മാര്‍ക്ക് മൂന്നുമാസം കൊണ്ട് വരുമാനം നേടാന്‍ സാധിക്കുന്ന മികച്ച നിക്ഷേപ മാര്‍ഗമാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്്സ് സ്‌കീം. 8.2 ശതമാനം പലിശയാണ് നിലവില്‍ നിക്ഷേപകര്‍ക്ക് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായതിനാല്‍ നഷ്ട സാധ്യതയില്ല. നിക്ഷേപങ്ങള്‍ക്ക് 1.5 ലക്ഷം നികുതി ഇളവ് ലഭിക്കും. 5 വര്‍ഷമാണ് കാലാവധി.
ബാങ്ക് മന്ത്ലി ഇന്‍കം സ്‌കീം
ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തില്‍ നിന്ന് മാസത്തില്‍ പലിശ വരുമാനം ലഭിക്കുന്നതാണ് പദ്ധതി. മാസത്തിലോ ത്രൈമാസത്തിലെ പലിശ സേവിങ്‌സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. 5 മുതല്‍ 8 ശതമാനം വരെ പലിശ നിരക്കാണ് നിക്ഷേപത്തിന് ലഭിക്കുക. സ്ഥിര വരുമാനത്തിനൊപ്പം നിക്ഷേപത്തിന്റെ മുകളില്‍ 95 ശതമാനം അത്യാവശ്യ വായ്പയും ലഭിക്കും.
ബോണ്ടുകള്‍
കമ്പനികളുടെ ബോണ്ടില്‍ നിക്ഷേപിക്കുന്നത് മാസ വരുമാനം ലഭിക്കും. ബോണ്ടുകളിലെ നിക്ഷേപത്തിന് കൂപ്പണ്‍ എന്ന പേരില്‍ പലിശ വരുമാനം ലഭിക്കും. ഡീ മാറ്റ് അക്കൗണ്ട് വഴി ബോണ്ടുകള്‍ വാങ്ങാം. ബോണ്ടില്‍ നിന്നുള്ള പലിശ വരുമാനം മാസത്തിലോ അര്‍ധ വര്‍ഷത്തിലോ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും. 6-11 ശതമാനം വരെയാണ് കൂപ്പണ്‍ റേറ്റ്.
കമ്പനി സ്ഥിര നിക്ഷേപം
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ മാസ, ത്രൈമാസങ്ങളില്‍ പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളുണ്ട്. 6 മുതല്‍ 9 ശതമാനം പലിശ നിരക്ക് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.5 ശതമാനം പലിശ അധികം ലഭിക്കും. ബാങ്കുകളെക്കാള്‍ ഉയര്‍ന്ന വരുമാനം സ്ഥിരം ലഭിക്കും. പലിശ വരുമാനം പരിധി കടന്നാല്‍ 10 ശതമാനം നികുതി ഈടാക്കും. 1 മുതല്‍ 5 വര്‍ഷം വരെ കാലാവധി ലഭിക്കും.
by Midhun HP News | Dec 3, 2025 | Latest News, കായികം, ജില്ലാ വാർത്ത
റായ്പൂര്‍: ദക്ഷിണാഫിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിങ്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഏകദിനങ്ങളില്‍ തുടര്‍ച്ചയായ ഇരുപതാം മത്സരത്തിലാണ് ഇന്ത്യക്ക് ടോസ് നഷ്ടമാകുന്നത്. ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങുന്നത്. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ദക്ഷിണാഫ്രിക്ക മൂന്ന് മാറ്റങ്ങള്‍ വരുത്തി. ക്യാപ്റ്റനായി ടെംബാ ബവുമ തിരിച്ചെത്തിയപ്പോള്‍ കേശവ് മഹാരാജും ലുങ്കി എന്‍ഗിഡിയും ദക്ഷിണാഫ്രിക്കയുടെ പ്ലേയിങ് ഇലവനിലെത്തി.
റായ്പൂര്‍ ഷഹീദ് വീര്‍ നാരായണ്‍ സിങ് രാജ്യാന്തര സ്‌റ്റേഡിയത്തില്‍ 1.30 മുതലാണ് മത്സരം. ആദ്യ മത്സരം വിജയിച്ച് 1-0 ന് പരമ്പരയില്‍ മുന്നിട്ടു നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് ഏകദിന പരമ്പര സ്വന്തമാക്കാം. വിശാഖപട്ടണത്തെ അവസാന മത്സരത്തിന് കാത്തു നില്‍ക്കാതെ റായ്പൂരില്‍ തന്നെ പരമ്പര സ്വന്തമാക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്.
ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവന്‍: ക്വിന്റണ്‍ ഡി കോക്ക്, എയ്ഡന്‍ മാര്‍ക്രം, ടെംബ ബാവുമ(ക്യാപ്റ്റന്‍), മാത്യു ബ്രീറ്റ്‌സ്‌കെ, ടോണി ഡി സോര്‍സി, ഡെവാള്‍ഡ് ബ്രെവിസ്, മാര്‍ക്കോ യാന്‍സെന്‍, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ്, നാന്ദ്രെ ബര്‍ഗര്‍, ലുങ്കി എന്‍ഗിഡി.
ഇന്ത്യ പ്ലേയിങ് ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ് ലി, ഋതുരാജ് ഗെയ്ക്‌വാദ്, വാഷിംഗ്ടണ്‍ സുന്ദര്‍, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്,, പ്രസിദ്ധ് കൃഷ്ണ.



Recent Comments