by Midhun HP News | Dec 3, 2025 | Latest News, കേരളം
കൊച്ചി: ക്ഷേത്രത്തില്‍ ഭക്തരെ നിയന്ത്രിക്കുന്നതിന് ബൗണ്‍സര്‍മാര്‍ വേണ്ടെന്ന് ഹൈക്കോടതി. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് ഭക്തരെ നിയന്ത്രിക്കാന്‍ ബൗണ്‍സര്‍മാരെ നിയോഗിച്ച സംഭവത്തിലാണ് കോടതിയുടെ ഉത്തരവ്. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കി. തെറ്റുപറ്റിയെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു.
ഇക്കഴിഞ്ഞ വൃശ്ചികോത്സവത്തിലാണ് പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് ബൗണ്‍സര്‍മാരെ നിയോഗിച്ചത്. ബൗണ്‍സര്‍മാര്‍ എന്നെഴുതിയ ടി-ഷര്‍ട്ട് ഇട്ടുകൊണ്ട് കുറച്ച് ആളുകള്‍ ഭക്തരെ നിയന്ത്രിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.



by Midhun HP News | Dec 3, 2025 | Latest News
തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് ഡിസംബറിലെ ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ വിതരണം ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക.
പെൻഷൻ വിതരണത്തിനായി 1045 കോടി രൂപ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സർക്കാർ മുൻകൂർ അനുവദിച്ചിട്ടുണ്ട്.



by Midhun HP News | Dec 3, 2025 | Latest News, ജില്ലാ വാർത്ത
കേരളാ പി എസ് സി, കോളജ് വിദ്യാഭ്യാസ വകുപ്പ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, എന്നിവിടങ്ങളിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വകുപ്പ് മേധാവി, അസിസ്റ്റന്റ് പ്രൊഫസര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
സാങ്കേതികവിദ്യാഭ്യാസത്തിൽ വകുപ്പ് മേധാവികൾ, കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഈ തസ്തികകളിൽ അപേക്ഷിക്കാൻ പി എസ് സി നിശ്ചയിച്ചിട്ടുള്ള നിർദ്ദിഷ്ട യോഗ്യതയുള്ളവർ ഈ മാസം 31 (31.12.2025 ബുധനാഴ്ച) രാത്രി 12 മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം.
വകുപ്പ് : കോളജ് വിദ്യാഭ്യാസം (ഗവ.ട്രെയിനിംഗ് കോളേജുകള്‍)
⦁ തസ്തിക : അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ നാച്വറല്‍ സയന്‍സ്.
⦁ശമ്പളം : യു ജിസി നിരക്കില്‍
⦁ഒഴിവുകളുടെ എണ്ണം : 1 (ഒന്ന്)
⦁ നിയമന രീതി :
I) തസ്തിക മാറ്റം വഴിയുള്ള നിയമനം
കേരള ജനറൽ എഡ്യൂക്കേഷൻ സബോർഡിനേറ്റ് സർവ്വീസിലെ നിശ്ചിത യോഗ്യതയും പരിചയവുമുള്ള ഹെഡ് മാസ്റ്റർമാരിൽ നിന്നും, ഹൈസ്കൂൾ ടീച്ചർമാരിൽ നിന്നും, സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകരിൽ നിന്നും തസ്തിക മാറ്റം വഴിയുള്ള നിയമനം.
തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് യോഗ്യതയുള്ളവരുടെ അഭാവത്തിൽ നേരിട്ടുള്ള നിയമനം.
II) നേരിട്ടുള്ള നിയമനം
തസ്തിക മാറ്റം വഴിയുള്ള നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ലഭ്യമല്ലെങ്കിൽ മാത്രമേ നേരിട്ടുള്ള നിയമനം പരിഗണിക്കുകയുള്ളൂ.
പ്രായപരിധി:
⦁ തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് ഉയർന്ന പ്രായപരിധിയില്ല.
⦁ നേരിട്ടുള്ള നിയമനം:- 22-50 വരെ ( 02.01.1975 നും 01.01.2003 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം -രണ്ട് തീയതികളും-ഉൾപ്പെടെ).
യോഗ്യത :
തസ്തികമാറ്റം വഴിയുള്ള നിയമനത്തിനും നേരിട്ടുള്ള നിയമനത്തിനും
1. ബന്ധപ്പെട്ട വിഷയത്തില്‍ 50%(അൻപത് ശതമാനം) മാർക്കിൽകുറയാതെയുള്ള ബിരുദാനന്തര ബിരുദം. കൂടാതെ മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരം പുലര്‍ത്തിയിരിക്കണം.
2. 55% (അൻപത്തിയഞ്ച് ശതമാനം) മാർക്കിൽ കുറയാതെ നേടിയ എംഎഡ് ബിരുദം.
3. പ്രൊഫഷണൽ യോഗ്യതകൾ നേടിയതിനുശേഷം സ്കൂളിൽ നിന്നോ കോളേജിൽ നിന്നോ നേടിയിട്ടുള്ള മൂന്നു വർഷത്തെ അദ്ധ്യാപന പരിചയം .
4. യുജിസി അല്ലെങ്കിൽ സംസ്ഥാന സർക്കാർ പ്രത്യേകം രൂപീകരിച്ച ഏജൻസിയോ ഇതിനായി നടത്തിയ സമഗ്ര പരീക്ഷ (കോംപ്രിഹെൻസീവ് ടെസ്റ്റ്) ജയിച്ചിരിക്കണം.
തുല്യ യോഗ്യതയുള്ളവരിൽ മലയാള ഭാഷയിൽ മതിയായപരിജ്ഞാനമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകുന്നതാണ്.
I) നാച്വറല്‍ സയന്‍സില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്ക് ബോട്ടണിയിലോ, സുവോളജിയിലോ എം എസ് സി ബിരുദവും മെതേഡ്സ് ഓഫ് ടീച്ചിങ് നാച്വറല്‍ സയന്‍സില്‍ സ്പെഷ്യലൈസേഷനോടെയുള്ള എം എഡ് ഉം ആവശ്യമാണ്
2) തസ്തികയിലേക്ക് നിഷ്കർഷിച്ചിട്ടുള്ള അടിസ്ഥാന യോഗ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അപേക്ഷകർ നേടിയിട്ടുള്ള പിഎച്ച് ഡി/എം ഫിൽ/പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് എന്നീ നോൺ ക്വാളിഫയിങ് ഡിഗ്രികൾക്ക് അധിക മാർക്ക് നൽകുന്നതാണ്. റാങ്കിങ്ങിനായി നോൺ ക്വാളിഫയിങ് യോഗ്യതകൾക്ക് അധിക മാർക്ക് നൽകുന്നത്.
തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ (ഹെഡ് മാസ്റ്റർ/ഹൈസ്കൂൾ ടീച്ചർ/ഹയർസെക്കന്ററി സ്കൂൾ ടീച്ചറായി ജോലി ചെയ്യുന്നവർ) മേലധികാരിയിൽ നിന്നും റെഗുലർ സർവ്വീസിലാണെന്ന് തെളിയിക്കുന്ന സർവ്വീസ് സർട്ടിഫിക്കറ്റ് നിർദ്ദിഷ്ടഫോമിൽ വാങ്ങി കമ്മീഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കേണ്ടതുമാണ്.
എയ്ഡഡ്/സ്വകാര്യ സ്കൂളുകളില്‍ നിന്നോ കോളേജുകളില്‍ നിന്നോ നൽകുന്ന പരിചയ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഗവണ്‍മെന്റ് അധികാരി കൗണ്ടർ സൈൻ ചെയ്യേണ്ടതാണ്
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: 31.12.2025 ബുധനാഴ്ച അര്‍ദ്ധരാത്രി 12.00 മണി വരെ
അപേക്ഷ സമര്‍പ്പിക്കേണ്ട വെബ്സൈറ്റ് വിലാസം: www.keralapsc.gov.in
വിജ്ഞാപനം താഴെ വായിക്കാം
വകുപ്പ് : സാങ്കേതിക വിദ്യാഭ്യാസം (ഗവ. പോളിടെക്നിക്കുകള്‍)
⦁തസ്തിക : ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്മെന്റ് ഇന്‍ ടെക്സ്റ്റൈല്‍ ടെക്നോളജി
⦁ ശമ്പളം :എഐസിടിഇ സ്കെയിൽ
⦁ഒഴിവുകളുടെ എണ്ണം : 03 (മൂന്ന്)
⦁ നിയമന രീതി : നേരിട്ടുള്ള നിയമനം
പ്രായപരിധി : 20-41, ഉദ്യോഗാര്‍ത്ഥികള്‍ 02/01/1984 നും 01/01/2005 നും ഇടയില്‍ ജനിച്ചവരായിരിക്കണം.-രണ്ടു തീയതികളും ഉള്‍പ്പെടെ-). പട്ടികജാതി/ പട്ടികവര്‍ഗ്ഗ, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് അനുവദനീയമായ വയസ്സിളവ് ലഭിക്കും .
യോഗ്യത :
1. ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും റഗുലര്‍ പഠനത്തിലൂടെ ബന്ധപ്പെട്ട എൻജിനീയറിങ് / ടെക്നോളജി ശാഖയില്‍ നേടിയ ഒന്നാം ക്ലാസ്ബിരുദം.
2. ഗവണ്‍മെന്റ്/ ഗവണ്‍മെന്റ് എയിഡഡ് അല്ലെങ്കില്‍ എഐസി ടി ഇ (AICTE) അംഗീകൃത പോളിടെക്നിക് കോളേജുകളില്‍ ലക്ചറര്‍ ആയുള്ള അഞ്ച് വര്‍ഷത്തെ അദ്ധ്യാപനപരിചയം
തസ്തികയ്ക്ക് നിഷ്കര്‍ഷിച്ചിട്ടുള്ള അടിസ്ഥാന യോഗ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അപേക്ഷകര്‍ നേടിയിട്ടുള്ള പി എച്ച് ഡി/ എംഫില്‍/പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് എന്നീ നോണ്‍ ക്വാളിഫയിങ് ഡിഗ്രികള്‍ക്ക് അധിക മാര്‍ക്ക് നല്‍കുന്നതാണ്.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി : 31.12.2025 ബുധനാഴ്ച അര്‍ദ്ധരാത്രി 12.00 മണി വരെ.
അപേക്ഷ സമര്‍പ്പിക്കേണ്ട മേല്‍വിലാസം: www.keralapsc.gov.in
by Midhun HP News | Dec 3, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: രാജ്യത്ത് വില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ സഞ്ചാര്‍ സാഥി സൈബര്‍ സുരക്ഷാ ആപ്പ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ആപ്പിൾ ഉൾപ്പെടെയുള്ള നിർമ്മാതാക്കൾ നിയമനടപടിക്ക് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ആപ്പിന് ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തിലാണ് പ്രീ ഇന്‍സ്റ്റാള്‍ വേണ്ടെന്ന തീരുമാനമെടുത്തതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
സഞ്ചാര്‍ സാഥി നിര്‍ബന്ധമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തിയിരുന്നു. ആപ്പ് വേണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാനാകുമെന്നും സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് പുതിയ നിര്‍ദേശമെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. .
‘മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ ആപ്പ് ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അത് ഇല്ലാതാക്കാനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കും. നിങ്ങളുടെ ഫോണില്‍ ഇത് സൂക്ഷിക്കണമെങ്കില്‍ അത് സൂക്ഷിക്കുക. നിങ്ങള്‍ക്ക് ഇത് ഇല്ലാതാക്കണമെങ്കില്‍ അതും ചെയ്യാം. ഉദാഹരണത്തിന്, നിങ്ങള്‍ ഒരു ഫോണ്‍ വാങ്ങുമ്പോള്‍, ഫോണില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത തരത്തില്‍ നിരവധി ആപ്പുകള്‍ ഉണ്ടാകും. ഇതില്‍ ഗൂഗിള്‍ മാപ്പ്‌സും വരുന്നു. നിങ്ങള്‍ക്ക് ഗൂഗിള്‍ മാപ്പ്‌സ് ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍, അത് ഡിലീറ്റ് ചെയ്യുക. ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്ന് ഗൂഗിള്‍ മാപ്പ്‌സ് നീക്കം ചെയ്യാന്‍ കഴിയില്ല. എന്നിരുന്നാലും, ഇത് പ്രവര്‍ത്തനരഹിതമാക്കാം. എന്നാല്‍ ഐഫോണുകളില്‍ നിന്ന് ഗൂഗിള്‍ മാപ്പ്‌സ് നീക്കം ചെയ്യാം.’- മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.



by Midhun HP News | Dec 3, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുൽ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ പ്രസ്താവിച്ചേക്കും. നാളെ രാവിലെ കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ഇരുകൂട്ടരും സമര്‍പ്പിച്ച രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം, അതിന്മേല്‍ വാദം കൂടി കേട്ടശേഷമാകും വിധി പ്രസ്താവിക്കുകയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കേസില്‍ വിധി പുറപ്പെടുവിക്കുന്നതു വരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല.
രാഹുല്‍ മാങ്കൂട്ടത്തില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയിലെ അടച്ചിട്ട മുറിയില്‍ ഒന്നര മണിക്കൂറോളം വാദം നീണ്ടു. മുന്‍കൂര്‍ ഹര്‍ജിയില്‍ വിധി പുറപ്പെടുവിക്കരുതെന്നുവരെ അറസ്റ്റ് തടയണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ജനപ്രതിനിധി കൂടിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലാണെന്നും, ഇതുവരെ കേസ് അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പു നല്‍കാനാവില്ലെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
പൊലീസ് റിപ്പോര്‍ട്ടിനൊപ്പം, മെഡിക്കല്‍ രേഖകള്‍, ശബ്ദരേഖകള്‍, വീഡിയോകള്‍ തുടങ്ങിയവ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകനും ഡിജിറ്റല്‍ തെളിവുകളും, വാട്‌സ് ആപ്പ് ചാറ്റുകളും വീഡിയോകളും അടക്കം തെളിവായി സമര്‍പ്പിച്ചിരുന്നു. ഇവയെല്ലാം വിശദമായി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. പ്രോസിക്യൂഷന്‍ വാദത്തിനിടെ ഉന്നയിച്ച ഒരു രേഖ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ബലാത്സംഗവും നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രവും നടന്നുവെന്നും, ഇതിനു തെളിവുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പരാതി വ്യാജമാണെന്നും, കേസിനു പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളുണ്ടെന്നും രാഹുലിന്റെ അഭിഭാഷന്‍ വാദിച്ചു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു. പരാതിക്ക് പിന്നില്‍ സിപിഎം-ബിജെപി ഗൂഢാലോചനയാണ്. വോയ്‌സ് റെക്കോര്‍ഡ് ഗൂഢാലോചനയുടെ ഭാഗമാണ്. ഗര്‍ഭച്ഛിദ്രം നടത്തിയത് യുവതി തന്നെയാണ്. പരാതി നല്‍കാന്‍ യുവതിക്ക് മേല്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടായെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്‍ ആരോപിച്ചു.



Recent Comments