ജില്ലാ കലോത്സവത്തിൽ തിരി തെളിയും മുമ്പ് ഒന്നാം സ്ഥാനം നേടി പി.എൻ.അഥീന

ജില്ലാ കലോത്സവത്തിൽ തിരി തെളിയും മുമ്പ് ഒന്നാം സ്ഥാനം നേടി പി.എൻ.അഥീന

ആറ്റിങ്ങൽ: ഉപജില്ലയിൽ പരാജയപ്പെട്ടെങ്കിലും ജില്ലാ കലോത്സവത്തിൽ തിരി തെളിയും മുമ്പ് ഒന്നാം സ്ഥാനം നേടി പി.എൻ.അഥീന. ചിറയിൻകീഴ് ശാർക്കര ശ്രീ ശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി പി.എൻ.അഥീന ചിത്രരചന താൽപര്യമുള്ള കലാകാരിയയാണ്.

സ്കൂൾ കലോത്സവത്തിൽ ഓയിൽ പെയിൻറിംഗ് മത്സരിക്കുകയും ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. ഉപജില്ലയിൽ രണ്ടാം സ്ഥാനമേ ലഭിച്ചുള്ളൂ. അതിനാൽ ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടമായി. എങ്കിലും പി.എൻ.അഥീനയ്ക്ക് ആറ്റിങ്ങൽ നടക്കുന്ന ജില്ലാ കലോത്സവത്തിൽ കലോത്സവം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഒരു ഒന്നാം സ്ഥാനം ലഭിച്ചു.

അത് സ്കൂൾ കലോത്സവ ലോഗോ തയ്യാറാക്കുന്നതിലാണ്. അധീന തയ്യാറാക്കിയ ലോഗോയാണ് ജില്ലാ കലോത്സവത്തിന് വേണ്ടി സംഘാടകർ തെരഞ്ഞെടുത്തത്. നിരവധി കുട്ടികൾ പങ്കെടുത്ത ലോഗോ തയ്യാറാക്കലിൽ തൻ്റെ സൃഷ്ടി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ഈ കൊച്ചു കലാകാരി. ചിറയിൻകീഴ് പണ്ടകശാല മംഗലത്ത് വീട്ടിൽ ലോക്കോ പൈലറ്റ് ആയ പ്രമോദിന്റെയും പനയറ എസ്.എൻ.വി.എച്ച്സിലെ അധ്യാപിക ബി.ആർ.നാൻസിയുടെയും മകളാണ് പി.എൻ.അഥീന. ആറ്റിങ്ങൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിലും അഥീനയുടെ ലോഗോയാണ് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.

ശബരിമലയില്‍ 15 ദിവസത്തെ വരുമാനം 92 കോടി; 33% വര്‍ധന

ശബരിമലയില്‍ 15 ദിവസത്തെ വരുമാനം 92 കോടി; 33% വര്‍ധന

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ ആദ്യത്തെ 15 ദിവസം ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് (69 കോടി) 33.33 % കൂടുതലാണിത്. നവംബര്‍ 30 വരെയുള്ള കണക്കാണിത്. അരവണ വില്‍പ്പനയില്‍ നിന്നാണ് വരുമാനത്തിന്റെ ഭൂരിഭാഗവും.

അരവണയില്‍ നിന്നുള്ള വരുമാനം 47 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ആദ്യത്തെ 15 ദിവസം ഇത് 32 കോടിയായിരുന്നു. 46.86 ശതമാനമാണ് വര്‍ധന. അപ്പം വില്‍പ്പനയില്‍ നിന്ന് ഇതുവരെ 3.5 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷവും ഏകദേശം ഇതേ തുക തന്നെയായിരുന്നു ലഭിച്ചിരുന്നത്. കാണിക്കയില്‍ നിന്നുള്ള വരുമാനം 2024 ല്‍ ഈ സമയത്ത് 22 കോടി ആയിരുന്നപ്പോള്‍ ഈ സീസണില്‍ അത് 26 കോടിയായി. 18.18 ശതമാനം വര്‍ധന. ഈ സീസണില്‍ 13 ലക്ഷത്തോളം തീര്‍ത്ഥാടകരാണ് നവംബര്‍ 30 വരെ ശബരിമലയില്‍ എത്തിയത്.

എഴുത്തുകാരി ബി സരസ്വതി അന്തരിച്ചു

എഴുത്തുകാരി ബി സരസ്വതി അന്തരിച്ചു

കോട്ടയം: എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി സരസ്വതി (94) അന്തരിച്ചു. ഏറ്റുമാനൂരിലെ വസതിയില്‍ ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു അന്ത്യം.പ്രശസ്ത സാഹിത്യകാരന്‍ കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ മകളാണ്. ഭര്‍ത്താവ് പരേതനായ എം ഇ നാരായണക്കുറുപ്പ് (റിട്ട. ജോയിന്റ് ഡയറക്ടര്‍, പഞ്ചായത്ത്, കേരളസര്‍ക്കാര്‍). കിടങ്ങൂര്‍ എന്‍എസ്എസ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസായി വിരമിച്ചു.

മക്കള്‍: പ്രശസ്ത ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമായ വേണു, എന്‍ രാമചന്ദ്രന്‍ ഐപിഎസ് (മുന്‍ എസ്പി കോട്ടയം). മരുമക്കള്‍: ബീന പോള്‍, അപര്‍ണ രാമചന്ദ്രന്‍. സംസ്‌കാരം ഡിസംബര്‍ രണ്ടിന് ഏറ്റുമാനൂരിലെ വസതിയില്‍ ഉച്ചക്ക് രണ്ടുമണിയ്ക്ക്.

ഡിജിറ്റല്‍ അറസ്റ്റ്: സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്; ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കണം

ഡിജിറ്റല്‍ അറസ്റ്റ്: സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്; ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കണം

ഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് കേസുകളില്‍ അന്വേഷണം നടത്താന്‍ സിബിഐയ്ക്ക് നിര്‍ദേശം നല്‍കി സുപ്രീംകോടതി. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ കേന്ദ്ര ഏജന്‍സിയുടെ അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും സുപ്രീം കോടതി പറഞ്ഞു. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ നിക്ഷേപം നടത്തിയാല്‍ കൂടുതല്‍ നേട്ടം, പാര്‍ട്ട് ടൈം ജോലി എന്നിങ്ങനെയുള്ള പേരുകളില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ചും സിബിഐ അന്വേഷിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഡിജിറ്റല്‍ അറസ്റ്റ് കേസുകളുമായി ബന്ധപ്പെട്ട് നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ട്. ഇത്തരം കേസുകളില്‍ അന്വേഷണം നടത്താന്‍ സംസ്ഥാനങ്ങള്‍ സിബിഐയ്ക്ക് അനുമതി നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്കായി ബാങ്ക് അക്കൗണ്ടുകള്‍ തുറന്ന കേസുകളില്‍ അഴിമതി നിരോധന നിയമപ്രകാരം ബാങ്കര്‍മാരുടെ പങ്കിനെ കുറിച്ച് അന്വേഷിക്കാന്‍ സിബിഐക്ക് സ്വതന്ത്രമായ അധികാരം ഉണ്ടായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

ആവശ്യമെങ്കില്‍ ഇന്റര്‍പോളിന്റെ സഹായം തേടാമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, അന്വേഷണത്തിന്റെ ഭാഗമായി രാജ്യത്തിന് വെളിയിലേക്ക് പോകാനും സിബിഐയ്ക്ക് അനുമതി നല്‍കി. അന്വേഷണ സമയത്ത് സിബിഐയോട് പൂര്‍ണ്ണമായി സഹകരിക്കണമെന്ന് സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളോട് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. കൃത്രിമബുദ്ധിയും മെഷീന്‍ ലേണിങ് ടൂളുകളും ഉപയോഗിച്ച് അത്തരം അക്കൗണ്ടുകള്‍ തിരിച്ചറിയാനും കുറ്റകൃത്യങ്ങളിലൂടെ നേടിയ വരുമാനം മരവിപ്പിക്കാനും എപ്പോള്‍ കഴിയുമെന്ന് പരിശോധിക്കാന്‍ സുപ്രീം കോടതി റിസര്‍വ് ബാങ്കിന്റെ സഹായം തേടി.

‘ഡിജിറ്റല്‍ അറസ്റ്റ്’ എന്നത് ഒരു സൈബര്‍ തട്ടിപ്പാണ്. അതില്‍ നിയമപാലകരായി വേഷമിട്ട് എത്തുന്ന തട്ടിപ്പുകാര്‍ ഓഡിയോ അല്ലെങ്കില്‍ വിഡിയോ കോളുകള്‍ വഴി ഇരകളെ ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. ഭയം സൃഷ്ടിച്ച് ഇര അറസ്റ്റിലാണെന്നും നിയമനടപടികളോ തടങ്കലോ ഒഴിവാക്കാന്‍ പണം കൈമാറണമെന്നും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തുന്നത്.

തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ച് കൗണ്‍സില്‍ യോഗം; മേയറുടെ കസേര മേശപ്പുറത്തു കയറ്റിവച്ച് പ്രതിപക്ഷ പ്രതിഷേധം

തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ച് കൗണ്‍സില്‍ യോഗം; മേയറുടെ കസേര മേശപ്പുറത്തു കയറ്റിവച്ച് പ്രതിപക്ഷ പ്രതിഷേധം

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ച് കൗണ്‍സില്‍ യോഗം വിളിച്ചതില്‍ പ്രതിപക്ഷ പ്രതിഷേധം. ഭരണസമിതിയുടെ അവസാന കൗണ്‍സില്‍ യോഗത്തില്‍ മേയറുടെ കസേര മേശപ്പുറത്തുകയറ്റിവച്ചാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്.

പ്രതിപക്ഷനേതാവ് രാജന്‍ പല്ലന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്. തെരഞ്ഞെടുപ്പ് ചട്ടംലംഘിച്ച മേയറുടെ നീക്കത്തിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും പ്രതിപക്ഷം പറഞ്ഞു. മുന്‍കൂര്‍ അനുമതി നല്‍കിയ അജണ്ടകള്‍ കൂടി ഉള്‍പ്പെടുത്തി യോഗംവിളിച്ചതില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് പ്രതിപക്ഷ ആരോപണം.

അതേസമയം കൗസില്‍ യോഗം വിളിച്ചെങ്കിലും മേയറോ ഭരണകക്ഷിനേതാക്കളോ യോഗത്തിനെത്തിയില്ല. യോഗം പതിനൊന്നുമണിക്കാണ് ആരംഭിക്കേണ്ടതെങ്കിലും പതിനൊന്നേമുക്കാല്‍ വരെ സഭാധ്യക്ഷനായ മേയര്‍ എത്തിയില്ല. തുടര്‍ന്ന് പ്രതിപക്ഷം യോഗം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് മേയറുടെ ചേംബറിനു മുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.