എംവിഡി ഉദ്യോഗസ്ഥർക്ക് കർശന നിയന്ത്രണങ്ങൾ; ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ടുകളിൽ പുതിയ മാറ്റം

എംവിഡി ഉദ്യോഗസ്ഥർക്ക് കർശന നിയന്ത്രണങ്ങൾ; ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ടുകളിൽ പുതിയ മാറ്റം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ കർശന നിർദ്ദശങ്ങളുമായി ഗതാഗത കമ്മീഷണറുടെ പുതിയ ഉത്തരവ്. ഔദ്യോഗിക കൃത്യനിർവഹണ വേളയിൽ ഉദ്യോഗസ്ഥർ പ്രൊഫഷണലിസം പാലിക്കണമെന്നും, വാക്കിലും പെരുമാറ്റത്തിലും മാന്യത പുലർത്തണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കി.

ജോലിക്കെത്തുമ്പോൾ ഉദ്യോഗസ്ഥരുടെ കൈവശമുള്ള തുക എത്രയെന്ന് കൃത്യമായി രേഖപ്പെടുത്തണം. വകുപ്പിലെ അനാവശ്യ ഇടപെടലുകൾ ഒഴിവാക്കാൻ ഇടനിലക്കാരെ പൂർണമായി മാറ്റിനിർത്തണം. ലൈസൻസ് ടെസ്റ്റ് നടക്കുന്ന മൈതാനത്തിലേക്ക് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

ഡ്രൈവിംഗ് ടെസ്റ്റുകൾ വൈകുന്നുവെന്ന വ്യാപക പരാതിയെത്തുടർന്ന് മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ കാലത്തെ ചില തീരുമാനങ്ങൾ തിരുത്തിക്കൊണ്ടാണ് പുതിയ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.പ്രതിദിന ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം 40ൽ നിന്ന് 50 ആയി ഉയർത്തി. അടുത്ത മൂന്ന് മാസത്തേക്ക് ആഴ്ചയിൽ അഞ്ച് ദിവസവും ടെസ്റ്റുകൾ ഉണ്ടായിരിക്കും. പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി ഒരു ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

അനുമതിയില്ലാതെ വിദേശയാത്ര: എസ് ശ്രീജിത്തിന്റെ ക്ലീൻചിറ്റ് റദ്ദാക്കി,​ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ഹൈക്കോടതി തള്ളി

അനുമതിയില്ലാതെ വിദേശയാത്ര: എസ് ശ്രീജിത്തിന്റെ ക്ലീൻചിറ്റ് റദ്ദാക്കി,​ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ഹൈക്കോടതി തള്ളി

അനുമതിയില്ലാതെ വിദേശയാത്ര നടത്തി ഔദ്യോ​ഗിക പദവി ദുരുപയോ​ഗം ചെയ്തെന്ന പരാതിയിൽ എഡിജിപി എസ് ശ്രീജിത്തിന് നൽകിയ ക്ലീൻചിറ്റ് ഹൈക്കോടതി റദ്ദാക്കി. ശ്രീജിത്തിനെ സംരക്ഷിച്ചതിന് ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ വിമർശനവും ഉണ്ടായി. ശ്രീജിത്തിനെതിരായ ആരോപണം വ്യാജമെന്ന ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ റിപ്പോർട്ടാണ് ഹൈക്കോടതി റദ്ദാക്കിയത്.

എം ആർ അജിത് കുമാറിന്റെ സസ്പെൻഷന് പിന്നാലെ ശ്രീജിത്തിനെ ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന സൂചന നിലനിൽക്കെയാണ് ഹൈക്കോടതിയുടെ നടപടി. ശ്രീജിത്തിനെയും പരാതിക്കാരനെയും ഒരുമിച്ചിരുത്തി സംയുക്ത ഹിയറിംഗ് നടത്തിയത് തെറ്റായ നടപടിയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. സംയുക്ത ഹിയറിംഗ് നീതിയുക്ത രീതിയല്ലെന്നും കോടതി വ്യക്തമാക്കി.

പരാതിക്കാരന് പല കാര്യങ്ങളും അതോറിറ്റിയോട് പറയാനുണ്ടാകുമെന്നും അതിൽ എഡിജിപി എസ് ശ്രീജിത്തിനെതിരായ തെളിവുകൾ ഉണ്ടാവുമെന്നും കോടതി പറഞ്ഞു. ഈ തെളിവുകൾ ഇല്ലാതാക്കാൻ സംയുക്ത ഹിയറിംഗ് വഴി സാധിക്കുമെന്ന കണ്ടെത്തലിലാണ് കോടതിയുടെ വിമർശനം.അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയെന്ന പരാതിയാണ് എസ് ശ്രീജിത്തിനെതിരെ ലഭിച്ചിരുന്നത്. പരാതിക്കാരനായ ദിപിൻ ആഭ്യന്തര വകുപ്പിനുൾപ്പെടെയാണ് പരാതി നൽകിയിരുന്നത്. നടപടി വൈകിയതിനെ തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.

തുടർന്ന് പരാതിക്കാരനെ കേൾക്കാൻ ഹൈക്കോടതി ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയോട് ആവശ്യപ്പെടുകയായിരുന്നു.മൂന്ന് മാസത്തിനകം ഉചിതമായ തീരുമാനം കൈക്കൊള്ളാനും ആവശ്യപ്പെട്ടിരുന്നു.പരാതിക്കാരനായ ദിപിൻ ഇടവനയ്ക്ക് ശരിയായ അവസരം ബിശ്വനാഥ് സിൻഹ നൽകിയില്ലെന്നാണ് കോടതി വിമർശിച്ചത്. മുതിർന്ന ഉദ്യോ​ഗസ്ഥരിൽ നിന്ന് ഉയർന്ന അച്ചടക്കവും നീതിപൂർവമായ പെരുമാറ്റവും പ്രതീക്ഷിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. മാത്രമല്ല,​ കോടതി റിപ്പോർട്ടിൽ തീയതി പോലും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും കുറ്റപ്പെടുത്തി. ബിശ്വനാഥ് സിൻഹ ആഭ്യന്തര അഡീഷണൽ സെക്രട്ടറിയായിരിക്കെ നടത്തിയ ഹിയറിംഗലാണ് വിമർശനം.

5 ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; കോഴിക്കോട് 2 താലൂക്കിലും

5 ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; കോഴിക്കോട് 2 താലൂക്കിലും

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി (ജൂലൈ 31) പ്രഖ്യാപിച്ച് ജില്ല കലക്ടർമാർ. കാസർകോ‍ട്, വയനാട്, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്നാണ് അവധി.

കാസർകോട്

ജില്ലയിലെ കോളജുകൾ, പ്രൊഫഷണൽ കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മദ്രസ ഉൾപ്പെടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. ​മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/ പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും ജില്ലാ കലക്ടർ അറിയിച്ചു.

വയനാട്

കേന്ദ്ര കാലാവസ്ഥ വകുപ്പ് വയനാട് ജില്ലയിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. റസിഡന്‍ഷല്‍ സ്‌കൂള്‍, റസിഡന്‍ഷ്യല്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല.

2 താലൂക്കുകൾ

കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലെ എല്ലാ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു. ഓൺലൈൻ ക്ലാസുകൾക്ക് അവധി ബാധകമല്ല. പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കും.

എറണാകുളം

കനത്ത മഴയെ തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.

കോട്ടയം

ശക്തമായ മഴ മുന്നറിയിപ്പിന്റെയും ഓറഞ്ച് അലർട്ടിന്റെയും പശ്ചാത്തലത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടറാണ് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.

ആലപ്പുഴ

ശക്തമായ കാറ്റിനും മഴയ്ക്കും ജാഗ്രതാ നിർദേശമുള്ളതിനാലും ആലപ്പുഴ ജില്ലയിൽ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല.

ഇന്നും നാളെയും അതിശക്തമഴ; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഇന്നും നാളെയും അതിശക്തമഴ; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. ഇന്ന് 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് അതിതീവ്രമഴ മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഇന്ന് തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് ശക്തമായ മഴ മുന്നറിയിപ്പ്്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ മുതല്‍ വടക്കന്‍ കേരള തീരം വരെ തീരദേശ ന്യൂന മര്‍ദ്ദ പാത്തി. അതിതീവ്ര ന്യൂനമര്‍ദ്ദം. പടിഞ്ഞാറന്‍ ഛത്തീസ്ഗഢ്, വിദര്‍ഭ, തെക്കുകിഴക്കന്‍ മധ്യപ്രദേശ് മുകളിലായി സ്ഥിതി ചെയ്യുന്നു. ഇത് പടിഞ്ഞാറ് ദിശയില്‍ നീങ്ങി, ക്രമേണ തീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത. തുടര്‍ന്ന്, വിദര്‍ഭ തെക്കന്‍ മധ്യപ്രദേശിലൂടെയും പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങാന്‍ സാധ്യത. ഇതേ തുടര്‍ന്നാണ് സംസ്ഥാന ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

കോഴിക്കോട് (ചോമ്പാല എഒ മുതല്‍ രാമനാട്ടുകര വരെ), കണ്ണൂര്‍ – കാസര്‍കോട് (വളപ്പട്ടണം മുതല്‍ ന്യൂ മാഹി വരെയും കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളില്‍ ഇന്ന്് രാവിലെ 11.30 മുതല്‍ നാളെ ഉച്ചയ്ക്ക് 02.30 വരെ 2.8 മുതല്‍ 3.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കേരളം – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ കേരളം – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, ‘ഖലീഫ’ ഡബ്ബിങ് പൂർത്തിയാക്കി താരം

മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, ‘ഖലീഫ’ ഡബ്ബിങ് പൂർത്തിയാക്കി താരം

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ” ഖലീഫ”യിലെ, തന്റെ ഭാഗങ്ങളുടെ ഡബ്ബിങ് പൂർത്തിയാക്കി മോഹൻലാൽ. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ടാണ് അണിയറ പ്രവർത്തകർ ഈ വിവരം അറിയിച്ചത്. ചിത്രത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായാണ് മോഹൻലാൽ അതിഥി താരമായി എത്തുന്നത്. ഈ കഥാപാത്രത്തിന്റെ കഥ പറയുന്ന, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ മോഹൻലാൽ നായകനായി എത്തും. ഈ വർഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ഖലീഫ ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് – സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി.

മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി മോഹൻലാൽ നൽകുന്ന വിസ്മയ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതിനായി, രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്നും, ഇതൊരു യാത്രയുടെ തുടക്കം മാത്രമാണെന്നും സംവിധായകൻ വൈശാഖ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ കൊച്ചുമകൻ ആണ് ആമിർ അലി.

ബോളിവുഡ് താരം നീൽ നിതിൻ മുകേഷും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്. നീൽ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഖലീഫ. ചിത്രത്തിലെ “അസലായവളെ” എന്ന ഗാനം അടുത്തിടെ പുറത്തു വരികയും സമൂഹ മാധ്യമങ്ങളിലുൾപ്പെടെ സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു. തെലുങ്ക് താരം മാളവിക ശർമ്മ ആണ് ചിത്രത്തിലെ നായിക. മാളവികയുടെ ആദ്യ മലയാള ചിത്രമാണ് ഖലീഫ. പൃഥ്വിരാജ് – മാളവിക എന്നിവർ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ പ്രണയ നിമിഷങ്ങളാണ് “അസലായവളെ” എന്ന ഗാനത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

സ്വർണ്ണ കള്ളക്കടത്തിന്റെ പശ്‌ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ഒരു ബിഗ് ബഡ്ജറ്റ് എന്റെർറ്റൈനെർ ആണ് ഖലീഫ എന്ന സൂചനയാണ് ചിത്രത്തിൻ്റെ നേരത്തെ ഗ്ലിംബ്സ് വീഡിയോ നൽകിയത്. മാസ്സ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ, ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങൾ, ആക്ഷൻ രംഗങ്ങൾ എന്നിവയും ഉണ്ടെന്നും ഗ്ലിംബ്സ് വീഡിയോ കാണിച്ചു തരുന്നുണ്ട്. ‘പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിൽ ആയാണ് ചിത്രീകരിച്ചത്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം – പൃഥ്വിരാജ് ടീം ഒന്നിച്ച ചിത്രം കൂടിയാണിത്.

ഛായാഗ്രഹണം – ജോമോൻ ടി ജോൺ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റിംഗ് – ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ – മോഹൻദാസ്, ആക്ഷൻ – യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ – സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ് – മഷർ ഹംസ, കലാസംവിധാനം – വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് – അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് – ജാബിർ സുലൈം, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ – റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ് – ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ – കളർ പ്ലാനറ്റ്, വിഎഫ്എക്സ് – പ്രശാന്ത് നായർ (3ഡിഎസ്), സ്റ്റിൽസ് – സിനറ്റ് സേവ്യർ, പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ് – വിപിൻകുമാർ പൊഫാറ്റിയോ, പിആർഒ – ശബരി