മാലിന്യപ്രശ്‌നം ഉടന്‍ അറിയിക്കാം, സംസ്ഥാനത്ത് ഒറ്റ വാട്‌സ്ആപ്പ് നമ്പര്‍

മാലിന്യപ്രശ്‌നം ഉടന്‍ അറിയിക്കാം, സംസ്ഥാനത്ത് ഒറ്റ വാട്‌സ്ആപ്പ് നമ്പര്‍

തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ ഒറ്റ വാട്‌സ്ആപ്പ് നമ്പര്‍. 9446700800 എന്ന നമ്പറിലേക്ക് ഫോട്ടോ, വിഡിയോ എന്നിവയുടെ ലൊക്കേഷന്‍ സഹിതം പരാതി നല്‍കാം.

ഒറ്റ വാട്‌സ്ആപ്പ് നമ്പറിന് വ്യാപക പ്രചാരണം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. എല്ലാം തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. തെളിവുസഹിതം റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് പിഴത്തുകയുടെ നാലിലൊന്ന് പാരിതോഷികമായി നല്‍കും.

ശ്രീലങ്കയില്‍ നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്; സഹായവുമായി ഇന്ത്യ

ശ്രീലങ്കയില്‍ നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്; സഹായവുമായി ഇന്ത്യ

കൊളംബോ: ശ്രീലങ്കയില്‍ നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 56 ആയി. കനത്ത മഴയെ തുടര്‍ന്ന് രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളും അടച്ചു. രണ്ടുദിവസമായി രാജ്യത്ത് വീശിയടിച്ച കാറ്റില്‍ 23 പേരെ ഇനിയും കണ്ടെത്താനുണ്ട്.

തലസ്ഥാന നഗരമായ കൊളംബോയില്‍ നിന്ന് 300 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന ബദുള്ള, നുവാര ഏലിയ എന്നിവിടങ്ങളിലെ തേയിലത്തോട്ടം മേഖലയില്‍ 25 ല്‍ അധികം പേര്‍ മരിച്ചു. 23 പേരെ കാണാതായെന്നും14 പേര്‍ക്ക് പരിക്കേറ്റതായും ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു.

നദികളിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാര്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അടുത്ത 48 മണിക്കൂറിനുള്ളില്‍ കെലാനി നദീതടത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ക്ക് റെഡ് ലെവല്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ജലസേചന വകുപ്പിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് അവശ്യ സര്‍വിസുകള്‍ ഒഴികെയുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കി. രാജ്യത്തുടനീളം ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഏകദേശം 20,500 സൈനികരെ വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്. കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യന്‍ കപ്പലുകള്‍ ശ്രീലങ്കയിലെത്തിയതായി പ്രധാന മന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ദുരിതാശ്വാസ സാമഗ്രികളാണ് കപ്പലിലുള്ളത്. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനംനേര്‍ന്ന മോദി ഓപ്പറേഷന്‍ സാഗര്‍ ബന്ധുവിന്റെ ഭാഗമായി ഇന്ത്യ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതായും അറിയിച്ചു.

ഡിറ്റ് വാ ചുഴലിക്കാറ്റില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. എല്ലാ ദുരിതബാധിത കുടുംബങ്ങളുടെയും സുരക്ഷയ്ക്കായി ഞാന്‍ പ്രാര്‍ഥിക്കുന്നു’, മോദി എക്‌സില്‍ കുറിച്ചു. പ്രാഥമിക ദുരന്ത നിവാരണ സാമഗ്രികളും സഹായവും ശ്രീലങ്കയിലെത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ പരിശോധിച്ച് കൂടുതല്‍ സഹായം നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ അയല്‍പക്കക്കാരോടുള്ള പ്രഥമ നയവും ‘മഹാസാഗര്‍’ എന്ന കാഴ്ചപ്പാടും പ്രതിഫലിപ്പിക്കുന്നതാണ് അടിയന്തിര സഹായം എന്ന് പ്രധാനമന്ത്രി പറഞ്ഞു.

പുടിന്റെ ഇന്ത്യ സന്ദര്‍ശനം ഡിസംബര്‍ 4 മുതല്‍

പുടിന്റെ ഇന്ത്യ സന്ദര്‍ശനം ഡിസംബര്‍ 4 മുതല്‍

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അടുത്ത ആഴ്ച ഇന്ത്യയില്‍ എത്തും. ഡിസംബര്‍ നാല് മുതല്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പുടിന്‍ ഇന്ത്യയിലെത്തുക. വിദേശകാര്യ മന്ത്രാലയമാണ് തീയ്യതി അറിയിച്ചത്.

23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പുടിന്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പുടിന്‍ കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം, നയതന്ത്ര പങ്കാളിത്തം, ഇരുരാജ്യങ്ങളെയും ബാധിക്കുന്ന പൊതുവായ പ്രാദേശിക, ആഗോള സംഭവവികാസങ്ങള്‍ എന്നിവയില്‍ ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

വ്യാപാരം, പ്രതിരോധം, ഊര്‍ജ്ജം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിനുള്ള കരാറുകളും പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ സാധ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് ട്രംപ് അധിക തീരുവ ചുമത്തിയ നടപടികള്‍ പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യുഎസുമായി ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് പുടിന്റെ ഇന്ത്യ സന്ദര്‍ശനം.

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൽ 134 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൽ 134 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ഇന്ത്യൻ കാലാവസ്ഥ വകുപ്പിൽ (ഇന്ത്യ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് -IMD) 22 തസ്തികകളിലായി 134 ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് സയ​ന്റിസ്റ്റ് തസ്തികയിൽ വിവിധ ഗ്രേഡുകളിലും സയന്റിഫിക് അസിസ്റ്റന്റ്, അഡ്മിൻ അസിസ്റ്റന്റ് തസ്തികകളിലുമാണ് ഒഴിവുള്ളത്.

ഡൽഹി, പൂനൈ ഉൾപ്പടെ ഇന്ത്യയിൽ എവിടെ വേണമെങ്കിലും നിയമനം ലഭിക്കാം. ഡിസംബർ 14 (14-12-2025) വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

വിവിധ തസ്തികകളിലായി പ്രതിമാസം 29,200 രൂപ മുതൽ 123100 രൂപ വരെ ശമ്പളവും വീട്ടുവാടക അലവൻസും വേതനമായി ലഭിക്കും.

പ്രോജക്ട് സയന്റിസ്റ്റ് E
ഒഴിവുകളുടെ എണ്ണം : ഒന്ന്

ശമ്പളം : 123100 രൂപയും വീട്ടുവാടക അലവൻസും (HRA)

പ്രായപരിധി : (14-12-2025 ന്) 50 വയസ്സ്

യോഗ്യത: എംഎസ്‌സി /ബി ടെക്,

ഡോക്ടറേറ്റ്, എംടെക് എന്നിവ അഭികാമ്യം,

പ്രവൃത്തിപരിചയം: 11 വർഷം

പ്രോജക്റ്റ് സയന്റിസ്റ്റ് III
ഒഴിവുകളുടെ എണ്ണം: 13

ശമ്പളം: 78000 രൂപയും വീട്ടുവാടക അലവൻസും (HRA)

പ്രായപരിധി: (14-12-2025 ന്) 45 വയസ്സ്

യോഗ്യത: എംഎസ്‌സി /ബി ടെക്,

ഡോക്ടറേറ്റ്, എംടെക് എന്നിവ അഭികാമ്യം,

പ്രവൃത്തിപരിചയം: ഏഴ് വർഷം

പ്രോജക്റ്റ് സയന്റിസ്റ്റ് II
ഒഴിവുകളുടെ എണ്ണം: 29

ശമ്പളം: 67000 രൂപയും വീട്ടുവാടക അലവൻസും (HRA)

യോഗ്യത:എംഎസ്‌സി /ബി ടെക്, ഡോക്ടറേറ്റ്, എംടെക് എന്നിവ അഭികാമ്യം,

പ്രവൃത്തിപരിചയം മൂന്ന് വർഷം

പ്രായപരിധി (14-12-2025 ന്) 40 വയസ്സ്

പ്രോജക്റ്റ് സയന്റിസ്റ്റ് I
ഒഴിവുകളുടെ എണ്ണം : 64

ശമ്പളം: 56000 രൂപയും വീട്ടുവാടക അലവൻസും(HRA)

യോഗ്യത:എംഎസ്‌സി /ബി ടെക്,

ഡോക്ടറേറ്റ്, എംടെക് എന്നിവ അഭികാമ്യം.

പ്രായപരിധി: (14-12-2025 ന്) 35വയസ്സ്

സയന്റിഫിക് അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം: 25

ശമ്പളം: 29200 രൂപയും വീട്ടുവാടക അലവൻസും (HRA)

യോഗ്യത: സയൻസ്/കമ്പ്യൂട്ടർ/ഐടി/ഇലക്ട്രോണിക്സ്/ടെലികോം എന്നിവയിൽ ബിരുദം.

പ്രായപരിധി: (14-12-2025 ന്) 30 വയസ്സ്

അഡ്മിൻ അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം : രണ്ട്

ശമ്പളം :29200രൂപയും വീട്ടുവാടക അലവൻസും (HRA)

യോഗ്യത: ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനം

പ്രായപരിധി:(14-12-2025 ന്) 30 വയസ്സ്

എല്ലാ തസ്തികകളിലേക്കും പ്രായപരിധി സംബന്ധിച്ച് അർഹരായവർക്ക് സർക്കാർ ഉത്തരവ് അനുസരിച്ചുള്ള ഇളവുകൾ ലഭിക്കും.

മിഷൻ മൗസം സ്കീമിന് കീഴിൽ, കാലാവസ്ഥാ ശാസ്ത്ര മേഖലയിലെയും അനുബന്ധ മേഖലകളിലെയും വിവിധ ഗവേഷണ വികസന പരിപാടികളുമായി ബന്ധപ്പെട്ടാണ് ഈ നിയമനങ്ങൾ നടത്തുന്നത്. ഈ നിയമനങ്ങൾ കരാർ അടിസ്ഥാനത്തിലായിരിക്കും നടപ്പിലാക്കുക.

പ്രാരംഭ നിയമനം ഒരു വർഷത്തേക്ക് ആയിരിക്കും, പ്രകടനത്തെ അടിസ്ഥാനമാക്കി, 2026 മാർച്ച് 31 വരെയോ അല്ലെങ്കിൽ പ്രോജക്ട് അവസാനിപ്പിക്കുന്നതുവരെയോ ആയിരിക്കും. കരാർ. വർഷം തോറും നീട്ടാവുന്നതായിരിക്കും കരാർ.

പതിമൂന്നുകാരിക്ക് പീഡനം; രണ്ടാനച്ഛന് 78 വര്‍ഷം കഠിന തടവും പിഴയും

പതിമൂന്നുകാരിക്ക് പീഡനം; രണ്ടാനച്ഛന് 78 വര്‍ഷം കഠിന തടവും പിഴയും

തിരുവനന്തപുരം: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 78 വര്‍ഷം കഠിന തടവും പിഴയും. 41 കാരനായ വൈശാഖിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിര്‍ള ശിക്ഷിച്ചത്. വൈശാഖ് നാലേമുക്കാല്‍ ലക്ഷം രൂപ പിഴയടയ്ക്കണം എന്നും പിഴ അടച്ചില്ലെങ്കില്‍ നാലര വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു.

2023ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി ഏഴാം ക്ളാസില്‍ പഠിക്കുന്ന സമയത്താണ് കുട്ടി പീഡനത്തിന് ഇരയായത്. നേരത്തെ വിവാഹിതയായിരുന്ന കുട്ടിയുടെ അമ്മ പ്രതിയുമായി പ്രണയത്തിലായത്തിലായ ശേഷമാണ് രണ്ടാമത് വിവാഹം കഴിച്ചത് . വിവാഹശേഷം കുറച്ച് നാള്‍ കഴിഞ്ഞാണ് പ്രതി പലതവണകളായി കുട്ടിയെ പീഡിപ്പിച്ചത്. സംഭവം പുറത്തുപറയാതിരിക്കാന്‍ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ടാനച്ഛനായ പ്രതിയുടെ ഈ പ്രവര്‍ത്തി ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതിനാല്‍ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

വൈശാഖ് മോശമായി പെരുമാറുന്നത് പെണ്‍കുട്ടിയുടെ അനുജന്‍ കണ്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. അനിയന്‍ അമ്മയോട് വിവരം പറയുകയും ഇക്കാര്യം വൈശാഖിനോട് ചോദിച്ചപ്പോള്‍ അമ്മയെ ഉള്‍പ്പെടെ പ്രതി ആക്രമിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് അമ്മ പോലീസില്‍ പരാതി നല്‍കിയത്.