വൈഷ്ണയുടെ അപ്പീലില്‍ രണ്ടു ദിവസത്തിനകം തീരുമാനമെടുക്കണം: ഹൈക്കോടതി

വൈഷ്ണയുടെ അപ്പീലില്‍ രണ്ടു ദിവസത്തിനകം തീരുമാനമെടുക്കണം: ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വെറും രാഷ്ട്രീയം കളിക്കരുത്. സാങ്കേതികതയുടെ കാര്യം പറഞ്ഞ് വോട്ടവകാശം നിഷേധിക്കപ്പെടുന്നു. എന്നു മാത്രമല്ല സ്ഥാനാര്‍ത്ഥിത്വവും അനിശ്ചിതത്വത്തിലായിരിക്കുന്നു. ഇതു ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. വൈഷ്ണയുടെ അപ്പീലില്‍ രണ്ടു ദിവസത്തിനുള്ളില്‍ ജില്ലാ കലക്ടര്‍ തീരുമാനം കൈക്കൊള്ളണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ വൈഷ്ണ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

സാങ്കേതിക കാരണങ്ങളായി പറയുന്നത് തന്റെ ഭാഗത്തു നിന്നുള്ള പിഴവല്ലെന്നും, തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിഴവാണെന്നും വൈഷ്ണ കോടതിയില്‍ വാദിച്ചു. ഇതിന് താന്‍ ഉത്തരവാദിയല്ല. ഹിയറിങ്ങിന് വിളിച്ചപ്പോള്‍ തന്റെ കൈവശമുള്ള ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകളെല്ലാം ഹാജരാക്കിയിരുന്നു. ഈ രേഖകളൊന്നും പരിശോധിച്ചില്ല. എന്നു മാത്രമല്ല, പരാതി നല്‍കിയ ആള്‍ ഹിയറിങ്ങില്‍ ഹാജരായിരുന്നുമില്ല. ഈ സാഹചര്യം നിലനില്‍ക്കെയാണ് തന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതെന്നും വൈഷ്ണ സുരേഷ് കോടതിയില്‍ ചൂണ്ടിക്കാട്ടി.

തുടര്‍ന്നാണ് വൈഷ്ണയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയത് അനീതിയാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടത്. 24 വയസ്സുള്ള പെണ്‍കുട്ടി മത്സരിക്കാനായി ഇറങ്ങിയപ്പോള്‍, രാഷ്ട്രീയ കാരണങ്ങളാല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അവകാശം നിഷേധിക്കരുത്. കേസില്‍ വീണ്ടും ഹിയറിങ്ങ് നടത്താന്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി. ഹിയറിങ്ങില്‍ പരാതിക്കാരനായ സിപിഎം പ്രവര്‍ത്തകന്‍ ഹാജരാകണം. ഹിയറിങ്ങിനു ശേഷം തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അല്ലെങ്കില്‍ കോടതിക്ക് ഇടപെടേണ്ടി വരും. അസാധാരണ അധികാരം കോടതിക്ക് ഉപയോഗിക്കേണ്ടി വരുമെന്നുംഹൈക്കോടതി വ്യക്തമാക്കി.

വൈഷ്ണയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷമാണ് വോട്ടര്‍പട്ടികയില്‍നിന്ന് പേര് വെട്ടിപോകുന്നതെന്ന് കോടതി നിരീക്ഷിച്ചു. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ നല്‍കിയ വിലാസത്തിലെ തെറ്റ് ചൂണ്ടിക്കാട്ടിയാണ് വൈഷ്ണക്കെതിരേ സിപിഎം പ്രവര്‍ത്തകന്‍ ധനേഷ് കുമാർ‌ കഴിഞ്ഞദിവസം കമ്മിഷന് പരാതി നല്‍കിയത്. വോട്ടര്‍പട്ടികയില്‍ അച്ചടിച്ചുവന്ന മേല്‍വിലാസത്തിലെ വീട്ടുനമ്പര്‍ തെറ്റായിരുന്നുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പേര് നീക്കിയത്. അന്തിമ വോട്ടര്‍പട്ടികയിലും, സപ്ലിമെന്ററി ലിസ്റ്റിലും വൈഷ്ണയുടെ പേരുണ്ടായിരുന്നില്ല. ഇതേത്തുടർന്നാണ് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്. ഇലക്ടറല്‍ രജിസ്ട്രാര്‍ ഓഫീസറുടെ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് വൈഷ്ണ അപ്പീലും സമര്‍പ്പിച്ചിട്ടുണ്ട്.

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ; മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ നടത്തിയെന്ന് ട്രിബ്യൂണല്‍

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ; മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ നടത്തിയെന്ന് ട്രിബ്യൂണല്‍

ധാക്ക: ബംഗ്ലാദേശിലെ സര്‍ക്കാര്‍ വിരുദ്ധ കാലാപം അടിച്ചമര്‍ത്തിയ കേസില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. ധാക്കയിലെ പ്രത്യേക അന്താരാഷ്ട്ര ട്രിബ്യൂണല്‍ കോടതിയുടേതാണ് വിധി. കൊലപാതകം, ഉന്മൂലനം, പീഡനം, മറ്റ് മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ തുടങ്ങി 5 കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് വിചാരണ നടന്നത്. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിന്റെ മൂന്നംഗ ബെഞ്ചാണ് കേസുകൾ പരിഗണിച്ചത്.

“ഡ്രോണുകള്‍, ഹെലികോപ്റ്ററുകള്‍, മാരകായുധങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ ഉത്തരവിട്ടതിലൂടെ കുറ്റാരോപിതയായ പ്രധാനമന്ത്രി മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ ചെയ്തു” എന്നും ജസ്റ്റിസ് ഗോലം മോര്‍ട്ടുസ മൊസുംദര്‍ വിധിയില്‍ പറഞ്ഞു.

സര്‍ക്കാര്‍ ജോലികളിലെ വിവാദപരമായ ക്വാട്ട സമ്പ്രദായം ആയിരുന്നു സര്‍ക്കാരിനെതിരെ ബംഗ്ലാദേശില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ആരംഭിക്കാന്‍ ഇടയാക്കിയത്. പ്രതിഷേധം കലാപത്തിലേക്ക് നീങ്ങിയതോടെ സൈന്യം നടത്തിയ ഇടപെടലില്‍ 1,400 ഓളം പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകല്‍. ബഹുജന പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സൈന്യം നടത്തിയ ഇടപെടലിന്റെ പിന്നിലെ ‘സൂത്രധാരനും പ്രധാന ശില്പിയും’ ഷെയ്ഖ് ഹസീനയാണെന്നാണ് ആരോപണം. മുന്‍ ആഭ്യന്തരമന്ത്രി അസദുസ്മാന്‍ ഖാന്‍ കമല്‍, പൊലീസ് ഐജി ചൗധരി അബ്ദുല്ല അല്‍ മാമുന്‍ എന്നിവരും കേസുകളില്‍ പ്രതികളാണ്.

ബംഗ്ലാദേശിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് 2024 ഓഗസ്റ്റില്‍ അധികാരം ഉപേക്ഷിച്ച് പലായനം ചെയ്ത ഷെയ്ഖ് ഹസീന നിലവില്‍ ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്. ഷെയ്ഖ് ഹസീനയുടെ അഭാവത്തിലായിരുന്നു കേസുകളില്‍ വിചാരണ നടന്നത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി വിചാരണ ടിവിയിലൂടെ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു.

ശിക്ഷ വിധിയുടെ പശ്ചാത്തലത്തില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടായാല്‍ കര്‍ശനമായി നേരിടുമെന്നാണ് ബംഗ്ലാദേശ് അധികൃതരുടെ മുന്നറയിപ്പ്. അക്രമത്തിന് മുതിര്‍ന്നാല്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടതായി ധാക്ക മെട്രോപൊളിറ്റന്‍ പോലീസ് മേധാവി ഷെയ്ഖ് മുഹമ്മദ് സസത് അലി അറിയിച്ചിട്ടുണ്ട്. വിധി പറയുന്നതിന് മുന്നോടിയായി ധാക്കയില്‍ അവാമി ലീഗ് ‘ബന്ദിന് ‘ ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. ബന്ദ് ആഹ്വാനത്തിന്റെ പശ്ചാത്തലത്തില്‍ ധാക്കയിലെ തെരുവുകള്‍ വിജനമാണെന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അഴിമതിക്കാരെ എന്തിന് സംരക്ഷിക്കുന്നു?; കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

അഴിമതിക്കാരെ എന്തിന് സംരക്ഷിക്കുന്നു?; കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസിൽ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഇടതു സര്‍ക്കാരുകള്‍ വരുമ്പോള്‍ അഴിമതിക്കാരെ സംരക്ഷിക്കില്ലെന്നായിരുന്നു പൊതുജനങ്ങളുടെ വിശ്വാസം. എന്നാല്‍ സര്‍ക്കാരും അഴിമതിക്കാരെ സംരക്ഷിക്കുന്ന നയമാണ് പിന്തുടരുന്നതെന്നും കോടതി വിമര്‍ശിച്ചു.

ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മുന്‍ എംഡി കെ എ രതീഷ് എന്നിവരാണ് പ്രതികള്‍. ഇരുവര്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി തേടി സിബിഐ സര്‍ക്കാരിനെ സമീപിച്ചിരുന്നു. അഴിമതി നിരോധന നിയമം ചുമത്തണമെങ്കില്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടതുണ്ട്. മൂന്നു തവണ സിബിഐ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല.

അഴിമതി നടന്നുവെന്ന് സിബിഐക്ക് ബോധ്യപ്പെട്ടെങ്കിലും, സര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടില്ല എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. സംസ്ഥാന സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി ആവശ്യം തള്ളുകയും ചെയ്തിരുന്നു. ഇതിനെതിരെ പരാതിക്കാരനായ കടകംപള്ളി മനോജ് ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് തീരുമാനം പുനഃപരിശോധിക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ സുപ്രീംകോടതിയില്‍ തിരിച്ചടി നേരിട്ടു. കേസ് ഹൈക്കോടതി വീണ്ടും പരിഗണിച്ചപ്പോള്‍ പുനഃപരിശോധിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കി. കോടതി നിര്‍ദേശപ്രകാരം പുറത്തിറക്കിയ പുതിയ ഉത്തരവിലും പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിരുന്നില്ല. ഇതിലാണ് ജസ്റ്റിസ് ബദറുദ്ദീന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത്. അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്തിനാണ്?. പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്തത് എന്തുകൊണ്ടാണ്?. നിയമത്തെ അംഗീകരിക്കുന്ന നിലപാടാണ് സര്‍ക്കാരില്‍ നിന്നും ഉണ്ടാകേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു.

അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ഉത്തരവില്‍ എഴുതേണ്ടി വരുമെന്ന് കോടതി സൂചിപ്പിച്ചു. ഹര്‍ജി അടുത്തയാഴ്ചത്തേക്ക് മാറ്റി. അതിനകം പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതില്‍ സര്‍ക്കാര്‍ നടപടി കോടതി നിരീക്ഷിക്കും. ഇല്ലായെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തെരുവില്‍ കിടന്നുറങ്ങിയ ആളെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമം; പ്രതി കസ്റ്റഡിയില്‍

തെരുവില്‍ കിടന്നുറങ്ങിയ ആളെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമം; പ്രതി കസ്റ്റഡിയില്‍

കൊച്ചി: തെരുവില്‍ കിടന്നുറങ്ങിയ ആളെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. കൊച്ചി കടവന്ത്രയില്‍ കഴിഞ്ഞ രാത്രിയിലാണ് സംഭവം. പിറവം സ്വദേശി ജോസഫിനെയാണ് കൊല്ലാന്‍ ശ്രമിച്ചത്.

പ്രതി ആന്റപ്പനെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫും ആന്റപ്പനും പരിചയക്കാരാണ്. ജോസഫിന്റെ പണം നേരത്തെ ആന്റപ്പന്‍ കവര്‍ന്നിരുന്നു. ഈ പണം തിരിച്ചു ചോദിച്ചതാണ് തര്‍ക്കത്തിനും അതിക്രമത്തിനും കാരണമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ജോസഫ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് സൂചിപ്പിച്ചു.

ബംഗ്ലാദേശ് പ്രക്ഷോഭം: ഷെയ്ഖ് ഹസീന കുറ്റക്കാരിയെന്ന് ട്രിബൂണല്‍

ബംഗ്ലാദേശ് പ്രക്ഷോഭം: ഷെയ്ഖ് ഹസീന കുറ്റക്കാരിയെന്ന് ട്രിബൂണല്‍

ധാക്ക: ബംഗ്ലാദേശിലെ സര്‍ക്കാര്‍ വിരുദ്ധ കാലാപം അടിച്ചമര്‍ത്തിയ കേസില്‍ മൂന്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരി. ധാക്കയിലെ പ്രത്യേക അന്താരാഷ്ട്ര ട്രിബ്യൂണല്‍ കോടതിയാണ് വിധി പറഞ്ഞത്. ഷെയ്ഖ് ഹസീന അധികാരം ഉപയോഗിച്ച് മാനവികതയ്ക്ക് മേല്‍ ആക്രമണം നടത്തിയതായി കോടതി വിലയിരുത്തി. പ്രക്ഷോഭ കാരികള്‍ക്ക് മേല്‍ മാരകായുധങ്ങള്‍ പ്രയോഗിക്കാന്‍ ഉത്തരവിട്ടു. വിദ്യാര്‍ഥികള്‍ക്ക് നേരെ ഉണ്ടായ വെടിവയ്പ്പിനെ കുറിച്ച് ഹസീനയ്ക്ക് അറിവുണ്ടായിരുന്നു എന്നും കോടതി വിലയിരുത്തി.

ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പ്രതിഷേക്കാര്‍ക്ക് നേരെ ആക്രമണം നടത്താന്‍ ഷെയ്ഖ് ഹസീന നിര്‍ദേശിച്ചു. പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട അബു സയ്യിദ് എന്ന വിദ്യാര്‍ഥിയുടെ മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട് ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി തിരുത്തല്‍ നടത്തിയതിന് തെളിവുണ്ടെന്നും കോടതി പറഞ്ഞു. കൂട്ടക്കൊല, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചുമത്തിയായിരുന്നു മുന്‍ പ്രധാനമന്ത്രിക്കെതിരെ വിചാരണ നടന്നത്. മുന്‍ ആഭ്യന്തരമന്ത്രി അസദുസ്മാന്‍ ഖാന്‍ കമല്‍, പൊലീസ് ഐജി ചൗധരി അബ്ദുല്ല അല്‍ മാമുന്‍ എന്നിവരും കേസുകളില്‍ പ്രതികളാണ്.

സര്‍ക്കാര്‍ ജോലികളിലെ വിവാദപരമായ ക്വാട്ട സമ്പ്രദായം ആയിരുന്നു സര്‍ക്കാരിനെതിരെ ബംഗ്ലാദേശില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ആരംഭിക്കാന്‍ ഇടയാക്കിയത്. പ്രതിഷേധം കലാപത്തിലേക്ക് നീങ്ങിയതോടെ സൈന്യം നടത്തിയ ഇടപെടലില്‍ 1,400 ഓളം പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകല്‍. ബഹുജന പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സൈന്യം നടത്തിയ ഇടപെടലിന്റെ പിന്നിലെ ‘സൂത്രധാരനും പ്രധാന ശില്പിയും’ ഷെയ്ഖ് ഹസീനയാണെന്നാണ് ആരോപണം.

ബംഗ്ലാദേശിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് 2024 ഓഗസ്റ്റില്‍ അധികാരം ഉപേക്ഷിച്ച് പലായനം ചെയ്ത ഷെയ്ഖ് ഹസീന നിലവില്‍ ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്. ഷെയ്ഖ് ഹസീനയുടെ അഭാവത്തിലായിരുന്നു കേസുകളില്‍ വിചാരണ നടന്നത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി വിചാരണ ടിവിയിലൂടെ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു.

ശിക്ഷ വിധിയുടെ പശ്ചാത്തലത്തില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടായാല്‍ കര്‍ശനമായി നേരിടുമെന്നാണ് ബംഗ്ലാദേശ് അധികൃതരുടെ മുന്നറയിപ്പ്. അക്രമത്തിന് മുതിര്‍ന്നാല്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടതായി ധാക്ക മെട്രോപൊളിറ്റന്‍ പോലീസ് മേധാവി ഷെയ്ഖ് മുഹമ്മദ് സസത് അലി അറിയിച്ചിട്ടുണ്ട്. വിധി പറയുന്നതിന് മുന്നോടിയായി ധാക്കയില്‍ അവാമി ലീഗ് ‘ബന്ദിന് ‘ ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. ബന്ദ് ആഹ്വാനത്തിന്റെ പശ്ചാത്തലത്തില്‍ ധാക്കയിലെ തെരുവുകള്‍ വിജനമാണെന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.