ചിറയിൻകീഴ് പഞ്ചായത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ചിറയിൻകീഴ് പഞ്ചായത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 19 സീറ്റിൽ 18 വാർഡുകളിൽ സിപിഐ എമ്മും ഒരു വാർഡിൽ സിപിഐയും മത്സരിക്കും. നിലവിലെ വൈസ് പ്രസിഡൻ്റ് ആർ സരിതയും, മറ്റൊരംഗമായിരുന്ന ആർ അനീഷും ഇക്കുറിയും മത്സര രംഗത്തുണ്ട്.
സ്ഥാനാർത്ഥികളും വാർഡും:
ഗുരുവിഹാർ : ഒ ശോഭ ( സിപിഐ എം),
പഴഞ്ചിറ :ഡി ഷീല ( സിപിഐ എം),
മേൽക്കടയ്ക്കാവൂർ :ആർ സുരേഷ് (പഞ്ചമം)( സിപിഐ എം),
ആൽത്തറമൂട് :വി വിജയകുമാർ( സിപിഐ എം),
ശാർക്കര:വി ജ്യോതിലക്ഷ്മി( സിപിഐ എം),
ചിറയിൻകീഴ്:ഡി രജനി( സിപിഐ എം),
വലിയകട :പി സുനിൽകുമാർ( സിപിഐ എം),
കോട്ടപ്പുറം :ബി സുധീർ( സിപിഐ എം)
കടകം:ആർ അനീഷ്( സിപിഐഎം),
പുളുന്തുരുത്തി:ബിനുപീറ്റർ( സിപിഐ എം),
ഒറ്റപ്പന :സഫീദനജീബ്( സിപിഐ എം),
പെരുമാതുറ :ഷഫീറ( സിപിഐ എം),പൊഴിക്കര :കെ എസ് ദീപ്തി ( സിപിഐ എം),
മുതലപ്പൊഴി:പ്രിൻസ് റിച്ചാർഡ് (സിപിഐ ),
അരയ തുരുത്തി:ആർ സിന്ധു ( സിപിഐ എം),
പുതുക്കരി :എം നിർമ്മല (മിനി)( സിപിഐ എം),
പണ്ടകശാല :എസ് സിന്ധു( സിപിഐ എം),
ആനത്തലവട്ടം :എം ജി വത്സലകുമാർ( സിപിഐ എം),
കലാപോഷിണി :ആർ സരിത( സിപിഐ എം).

പടക്ക നിര്‍മ്മാണശാലയിലെ അപകടം; ഗുരുതരമായി പൊള്ളലേറ്റ തൊഴിലാളി മരിച്ചു

പടക്ക നിര്‍മ്മാണശാലയിലെ അപകടം; ഗുരുതരമായി പൊള്ളലേറ്റ തൊഴിലാളി മരിച്ചു

തിരുവനന്തപുരം: പാലോട് പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. താളിക്കുന്ന സ്വദേശി ഷീബ (45) ആണ് മരിച്ചത്. പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാലോട് പേരയം താളിക്കുന്നിലുള്ള പടക്ക നിര്‍മ്മാണ യൂണിറ്റിന് തീപിടിച്ചത്. ഷീബയടക്കം 4 തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഓലപടക്കത്തിന് തിരി കെട്ടികൊണ്ടിരുന്നപ്പോഴാണ് അപകടം നടന്നത്.

ആറാം ലോകകപ്പ് കളിക്കുന്ന താരമെന്ന ചരിത്ര നേട്ടത്തിലേക്ക് റൊണാള്‍ഡോ; ഒപ്പമെത്താന്‍ മെസിയും?

ആറാം ലോകകപ്പ് കളിക്കുന്ന താരമെന്ന ചരിത്ര നേട്ടത്തിലേക്ക് റൊണാള്‍ഡോ; ഒപ്പമെത്താന്‍ മെസിയും?

ലിസ്ബണ്‍: ആറാം ലോകകപ്പ് കളിക്കാന്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. പോര്‍ച്ചുഗല്‍ ലോകകപ്പ് യോഗ്യത നേടിയതോടെയാണ് റൊണാള്‍ഡോയ്ക്ക് ആറാം ലോകകപ്പ് മത്സരത്തിന് ഇറങ്ങാനാകുന്നത്. അര്‍ജന്റീന ടീമില്‍ ഉള്‍പ്പെട്ടാല്‍ ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം മെസിയും ആറാം ലോകകപ്പ് കളിക്കും. അഞ്ച് തവണ ലോകകപ്പ് കളിച്ച ജര്‍മ്മന്‍ ഇതിഹാസതാരം ലോതര്‍ മത്തേയസ് ആണ് നിലവില്‍ കൂടുതല്‍ ലോകകപ്പ് കളിച്ച താരം.

2006, 2010, 2014, 2018, 2022 ലോകകപ്പുകളിലാണ് ക്രിസ്റ്റിയാനോ പോര്‍ച്ചുഗലിനായി ലോകകപ്പ് കളിച്ചത്. രാജ്യത്തിനായി ലോകകപ്പ് ഉയര്‍ത്താനുള്ള 39കാരനായ റൊണാള്‍ഡോയുടെ അവസാന അവസരമാകും ഇത്. പെലെ, മറഡോണ, മിറേസ്ലാവ് ക്ലോസ്, മള്‍ഡീനി, തോമസ് മുള്ളര്‍ ഉള്‍പ്പടെ പ്രമുഖതാരങ്ങള്‍ നാല് ലോകകപ്പുകള്‍ മാത്രമാണ് കളിച്ചത്.

ലോകകപ്പ് മത്സരങ്ങളില്‍ ഏറ്റവും അധികം കളിച്ച റെക്കോര്‍ഡ് നിലവില്‍ അര്‍ജന്റീനയുടെ താരം മെസിയുടെ പേരിലാണ്, ഇതിനകം 26 മത്സരങ്ങളാണ് മെസി കളിച്ചത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ 22 മത്സരങ്ങളാണ് ലോകകപ്പില്‍ കളിച്ചിട്ടുള്ളത്. മത്തേയസ് 25 മത്സരങ്ങളും മിറേസ്ലാവ് ക്ലോസ് 24 മത്സരങ്ങളും മള്‍ഡീനി 23 മത്സരങ്ങളും ഡിഗോ മറഡോണ 21 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

അര്‍മേനിയയെ ഒന്നിനെതിരെ 9 ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ് പോര്‍ച്ചുഗല്‍ അടുത്ത വര്‍ഷം അരങ്ങേറുന്ന ഫിഫ ലോകകപ്പ് പോരാട്ടത്തിനു യോഗ്യത നേടിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കഴിഞ്ഞ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് വാങ്ങിയതിനാല്‍ താരത്തിനു ഇറങ്ങാനായില്ല. എന്നാല്‍ പോര്‍ച്ചുഗല്‍ അര്‍മാദ വിജയം സ്വന്തമാക്കുന്നതില്‍ സൂപ്പര്‍ താരത്തിന്റെ അഭാവം തടസമായില്ല. ജാവോ നെവസ്, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവര്‍ ഹാട്രിക്ക് ഗോളുകള്‍ നേടി. റെനാറ്റോ വെയ്ഗ, ഗോണ്‍സാലോ റാമോസ്, ഫ്രാന്‍സിസ്‌ക്കോ കോന്‍സിക്കാവോ എന്നിവര്‍ ഓരോ ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കി.

നിതീഷ് കുമാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും; മോദിയെത്തും

നിതീഷ് കുമാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും; മോദിയെത്തും

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പട്‌ന ഗാന്ധി മൈതാനത്താണ് സത്യപ്രതിജ്ഞ. നിതീഷിന് പുറമെ ജെഡിയുവില്‍ നിന്ന് പതിനാല് പേരും 16 ബിജെപി മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

ചിരാഗ് പാസ്വാന്റെ പാര്‍ട്ടിക്ക് മൂന്ന് മന്ത്രിസ്ഥാനവും. മറ്റ് സഖ്യകക്ഷികള്‍ക്ക് ഓരോ മന്ത്രി സ്ഥാനവും ലഭിക്കും. ഇത് പത്താംതവണയാണ് നിതീഷ് കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെ പ്രമുഖ നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ചരിത്രവിജയമാണ് നേടിയത്. 243 അംഗ നിയമസഭയില്‍ 202 സീറ്റും തൂത്തുവാരി സഖ്യം ഭരണം നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യാസഖ്യം 35 സീറ്റില്‍ ഒതുങ്ങി. എന്‍ഡിഎയില്‍ 89 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ 85 സീറ്റുമായി ജെഡിയു ഒപ്പത്തിനൊപ്പം നിന്നു. ചിരാഗ് പാസ്വാന്റെ എല്‍ജെപി (റാംവിലാസ്) ഉള്‍പ്പെടെ എന്‍ഡിഎയിലെ എല്ലാ കക്ഷികളും മിന്നുന്ന പ്രകടനം കാഴ്ചവച്ചു.

കോണ്‍ഗ്രസ്, സിപിഐ (എംഎല്‍) എന്നിങ്ങനെ ഇന്ത്യാസഖ്യത്തിലെ മറ്റു പാര്‍ട്ടികളൊന്നും സീറ്റെണ്ണത്തില്‍ രണ്ടക്കം തികച്ചില്ല. കഴിഞ്ഞതവണ 19 സീറ്റ് നേടിയ കോണ്‍ഗ്രസിന് ലഭിച്ചത് ആറ് സീറ്റ് മാത്രം. സിപിഎം ഒരു സീറ്റ് നേടി. സിപിഐ പൂജ്യം. കഴിഞ്ഞതവണ ഇരുകക്ഷികള്‍ക്കും 2 സീറ്റ് വീതമുണ്ടായിരുന്നു. മാറ്റം വാഗ്ദാനം ചെയ്‌തെത്തിയ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിക്ക് അക്കൗണ്ട് തുറക്കാന്‍ പോലുമായില്ല.

യുപിഎസ്: ഓപ്ഷന്‍ നല്‍കല്‍ 30 വരെ മാത്രം; എന്‍പിഎസുമായുള്ള വ്യത്യാസമെന്ത്?

യുപിഎസ്: ഓപ്ഷന്‍ നല്‍കല്‍ 30 വരെ മാത്രം; എന്‍പിഎസുമായുള്ള വ്യത്യാസമെന്ത്?

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീമിലേക്ക് ( യുപിഎസ്) മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓപ്ഷന്‍ നല്‍കാന്‍ ഈ മാസം 30 വരെ മാത്രം സമയം. തീയതി വീണ്ടും നീട്ടുമോയെന്ന് വ്യക്തമല്ല. ഓണ്‍ലൈനായോ നേരിട്ടോ അപേക്ഷ നല്‍കണം. സമയപരിധിക്കുള്ളില്‍ അപേക്ഷ നല്‍കിയില്ലെങ്കില്‍ നിലവിലെ എന്‍പിഎസില്‍ ( നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം) തന്നെ തുടരും. എന്നാല്‍ യുപിഎസ് എടുത്തവര്‍ക്ക് വിരമിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് വരെ വേണമെങ്കില്‍ എന്‍പിഎസിലേക്ക് മടങ്ങാം.

അപേക്ഷ നല്‍കാനുള്ള പോര്‍ട്ടല്‍ enps.nsdl.com. എന്‍പിഎസ് നിലവില്‍ വന്ന 2004 ജനുവരി ഒന്നുമുതല്‍ കേന്ദ്ര സര്‍വീസില്‍ പ്രവേശിച്ചവര്‍ക്കാണ് മാറാന്‍ അവസരം. ഖജനാവിന് ഉണ്ടാവുന്ന പെന്‍ഷന്‍ ബാധ്യത കുറയ്ക്കാനായി 2024 ഓഗസ്റ്റിലാണ് കേന്ദ്രസര്‍ക്കാര്‍ യുപിഎസ് പ്രഖ്യാപിച്ചത്.

എന്‍പിഎസും യുപിഎസും തമ്മിലുള്ള വ്യത്യാസം?

പ്രധാന വ്യത്യാസം പെന്‍ഷന്‍ ഗ്യാരണ്ടിയിലും നിക്ഷേപ സമീപനത്തിലുമാണ്. എന്‍പിഎസ് ഉയര്‍ന്ന വരുമാനമുള്ളതും എന്നാല്‍ ഗ്യാരണ്ടീഡ് പെന്‍ഷന്‍ ഇല്ലാത്തതുമായ മാര്‍ക്കറ്റ്-ലിങ്ക്ഡ് ആണെങ്കില്‍ യുപിഎസ് ഒരു ഗ്യാരണ്ടീഡ് മിനിമം പെന്‍ഷന്‍ വാഗ്ദാനം ചെയ്യുന്നു. അതുവഴി സ്ഥിര വരുമാനം ഉറപ്പാക്കുന്നു.

എന്‍പിഎസ് അതിന്റെ കോര്‍പ്പസിന്റെ ഒരു ഭാഗം ഇക്വിറ്റികള്‍, കോര്‍പ്പറേറ്റ് ബോണ്ടുകള്‍, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ തുടങ്ങിയ മാര്‍ക്കറ്റ്-ലിങ്ക്ഡ് ഉപകരണങ്ങളില്‍ നിക്ഷേപിക്കുന്നു. എന്നാല്‍ പെന്‍ഷന്‍ തുക ഗ്യാരണ്ടിയുള്ളതല്ല. ഇത് കോര്‍പ്പസിനെയും നിക്ഷേപ വരുമാനത്തെയും ആശ്രയിച്ചിരിക്കുന്നു. എന്‍പിഎസില്‍ വിഹിതത്തിനും ലഭിച്ച പെന്‍ഷനും നികുതി ആനുകൂല്യം വാഗ്ദാനം ചെയ്യുന്നു. കൂടാതെ നിക്ഷേപ ഓപ്ഷനുകളും അടയ്ക്കുന്ന തുകയുടെ തോതും തെരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ഫ്ളെക്സിബിലിറ്റി നല്‍കുന്നു. കോര്‍പ്പസിലേക്കുള്ള വിഹിതത്തിന്റെ കാര്യത്തില്‍ ജീവനക്കാരനും തൊഴിലുടമയും എന്‍പിഎസിലേക്ക് നിശ്ചിത വിഹിതം അടയ്ക്കുന്നു.

പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്‍ഡ് ഡവലപ്മെന്റ് അതോറിറ്റിക്കാണ് (പിഎഫ്ആര്‍ഡിഎ) യുപിഎസിന്റെ ചുമതല. നാഷനല്‍ പെന്‍ഷന്‍ സിസ്റ്റത്തിന്റെ (എന്‍പിഎസ്) ഭാഗമായ ജീവനക്കാര്‍ യുപിഎസിലേക്കു മാറുമ്പോള്‍ നിലവില്‍ അവരുടെ പെന്‍ഷന്‍ അക്കൗണ്ടിലെ തുക യുപിഎസിന്റെ വ്യക്തിഗത സഞ്ചിതനിധിയിലേക്കു (കോര്‍പസ്) നീക്കും.