വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ ട്യൂഷന്‍ മാസ്റ്റര്‍ 25 വര്‍ഷത്തിനു ശേഷം പിടിയില്‍

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ ട്യൂഷന്‍ മാസ്റ്റര്‍ 25 വര്‍ഷത്തിനു ശേഷം പിടിയില്‍

തിരുവനന്തപുരം: വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ ട്യൂഷന്‍ മാസ്റ്റര്‍ 25 വര്‍ഷത്തിനു ശേഷം പിടിയില്‍. മതം മാറി പാസ്റ്ററായി ചെന്നൈയില്‍ കഴിയുകയായിരന്ന നിറമണ്‍കര സ്വദേശി മുത്തു കുമാര്‍ ആണു പിടിയിലായത്.

2001 ല്‍ പോക്‌സോ കേസില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ ഒളിവില്‍ പോയതും മതം മാറി സാം എന്ന പേരില്‍ ചെന്നൈയില്‍ പാസ്റ്ററായി പ്രവര്‍ത്തിച്ചതും. ഇതിനിടയില്‍ ഇയാള്‍ തമിഴ് നാട്ടില്‍ രണ്ടു വിവാഹം കഴിച്ചു.

ട്യൂഷന്‍ മാസ്റ്റര്‍ ആയിരുന്ന മുത്തുകുമാര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ക്ലാസ്സില്‍ നിന്ന് വിളിച്ചിറക്കി വീട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഒളിവിലായിരുന്ന കാലത്ത് മുത്തു കുമാര്‍ സ്വന്തമായി മൊബൈല്‍ ഫോണോ ബാങ്ക് അകൗണ്ടോ ഉപയോഗിച്ചിരുന്നില്ല. പബ്ലിക് ബൂത്തുകള്‍ മാറി മാറി ഉപയോഗിക്കുകയായിരുന്നു പതിവ്. വഞ്ചിയൂര്‍ പോലീസാണ് മുത്തു കുമാറിനെ അറസ്റ്റ് ചെയ്തത്. ഇന്ന് തന്നെ ഇയാളെ പോലീസ് കോടതിയില്‍ ഹാജരാക്കും.

മതം മാറി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി 25 വര്‍ഷത്തിന് ശേഷം പിടിയില്‍. സാം എന്ന പേരില്‍ മതം മാറി ചെന്നൈയില്‍ കഴിയുകയായിരുന്നു. ഇതിനിടയിലാണ് പിടിക്കപ്പെട്ടത്. ചെന്നൈയില്‍ പാസ്റ്റര്‍ ആയി ജോലി ചെയ്യുകയായിരുന്നു ഇയാള്‍.

ക്രിസ്ത്യൻ പുരോഹിതനിൽ നിന്നും പണം തട്ടിയെടുത്ത പ്രതി പോലീസിന്റെ പിടിയിൽ

ക്രിസ്ത്യൻ പുരോഹിതനിൽ നിന്നും പണം തട്ടിയെടുത്ത പ്രതി പോലീസിന്റെ പിടിയിൽ

കൊല്ലം കുളത്തുപ്പുഴയിൽ കാഴ്ച വൈകല്യം ഉള്ള ക്രിസ്ത്യൻ പുരോഹിതനിൽ നിന്നും പണം തട്ടിയെടുത്ത പ്രതി കുളത്തുപ്പുഴ പോലീസിന്റെ പിടിയിൽ. ഈ കഴിഞ്ഞ ഒക്ടോബർ മാസം 25 നു ആയിരുന്നു സംഭവം. തിരുവല്ല സ്വദേശിയായ ജോൺ പാസ്റ്റർ കുളത്തുപ്പുഴ സാംനഗർ സ്വദേശിയായ ഒരാളുടെ വീട്ടിൽ ഒക്ടോബർ 25 രാവിലെ പ്രാർത്ഥനക്ക് വരികയും വൈകിട്ടു തിരിച്ചു പോകുവാൻ കുളത്തുപ്പുഴയിൽ നിൽക്കവേ കേസിൽ പ്രതിയായ പ്രശാന്തിനോട് തിരുവല്ല പോകുവാൻ ഇപ്പൊ ബസ് വല്ലതും ഉണ്ടോ എന്ന് ചോദിക്കുകയും ചെയ്തു.

വഴി ചോദിച്ച പാസ്റ്റാർ കാഴ്ച വൈകല്യം ഉള്ള ആളാണ് എന്ന് മനസ്സിൽ ആക്കി പ്രതി തന്ത്രപ്പൂർവം പാസ്റ്ററേ തെറ്റിധരിപ്പിച്ചു തിരുവല്ല പോകുവാൻ എളുപ്പവഴി ഉണ്ടെന്നു പറഞ്ഞു ജനവാസം കുറവുള്ള ഇടറോഡിലേക്ക് കൊണ്ട് പോകുകയും ഇദ്ദേഹത്തെ തള്ളിയിട്ടു മർദിച്ചു കൈയിൽ ഉണ്ടായിരുന്ന 7000/- രൂപയും തിരിച്ചറിയൽ രേഖകൾ അടങ്ങിയ ബാഗും തട്ടിപറിച്ചു കടന്നു കളഞ്ഞു.

തുടർന്ന് ഇദ്ദേഹത്തിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇദ്ദേഹത്തിനെയും കൊണ്ട് കുളത്തുപ്പുഴ പോലീസിൽ എത്തി കേസ് കൊടുക്കുകയായിരുന്നു. കുളത്തുപ്പുഴ SHO ബി അനീഷിന്റെ നിർദേശം അനുസരിച്ചു സബ്ഇൻസ്‌പെക്ടർ മാരായ ഷാജഹാൻ, ഷിജു എന്നിവർ ചേർന്നു നിരവധി CCTV ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ തെന്മല റോസ് മലയിൽ താമസിക്കുന്ന പ്രശാന്ത് ആണെന്ന് തിരിച്ചറിയുകയും തുടർന്ന് കുളത്തുപ്പുഴ പോലീസ് റോസ് മല വനത്തിൽ നിന്നും ഏറെ സാഹസികമായി പ്രതിയെ പിടികൂടിയത്.

‘അ‍ടുത്ത ഐപിഎല്ലും ധോനി കളിക്കും, സിഎസ്കെ ടീമിലുണ്ടാകും’

‘അ‍ടുത്ത ഐപിഎല്ലും ധോനി കളിക്കും, സിഎസ്കെ ടീമിലുണ്ടാകും’

ചെന്നൈ: ഇതിഹാസ നായകന്‍ എംഎസ് ധോനി അടുത്ത സീസണിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുണ്ടാകുമെന്നു ടീം സിഇഒ കാശി വിശ്വനാഥന്‍. കഴിഞ്ഞ ദിവസം മലയാളി താരം സഞ്ജു സാംസണെ സിഎസ്എസ്‌കെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ വീണ്ടും ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് ധോനി അടുത്ത സീസണിലും ടീമിലുണ്ടാകുമെന്നു സിഇഒ വെളിപ്പെടുത്തിയത്.

ധോനിയുടെ ഐപിഎല്‍ ഭാവി സംബന്ധിച്ച ഒരു സ്വകാര്യ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത സീസണിലും ടീമിലുണ്ടാകുമെന്നു ധോനി അറിയിച്ചിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സ് വിടാനാഗ്രഹിക്കുന്ന സഞ്ജു സാംസണു വേണ്ടി ചെന്നൈ നേരത്തെ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇതുപക്ഷേിച്ചു. പിന്നീട് വീണ്ടും അവര്‍ മലയാളി താരത്തിനായി രംഗത്തെത്തി. ധോനിക്കു പകരമായി വിക്കറ്റ് കീപ്പര്‍ നായകനായി സഞ്ജു സാംസണെയാണ് ചെന്നൈ നോട്ടമിട്ടിരിക്കുന്നത്.

അതിനിടെയാണ് ധോനിയുടെ ഭാവി സംബന്ധിച്ച സിഇഒയുടെ വെളിപ്പെടുത്തല്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 5 തവണ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് ധോനി.

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ ഡോ. ഹാരിസ് ചിറക്കല്‍

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ ഡോ. ഹാരിസ് ചിറക്കല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ വീണ്ടും ഡോ. ഹാരിസ് ചിറക്കല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊല്ലം പത്മന സ്വദേശി വേണു ചികിത്സ കിട്ടാതെ മരിച്ചെന്ന ആരോപണം നിലനില്‍ക്കെയാണ് ഡോ. ഹാരിസിന്റെ പ്രതികരണം. സുപ്പര്‍സ്‌പെഷ്യാലിറ്റി ചികിത്സ നല്‍കുന്ന സ്ഥാപനങ്ങളില്‍ തന്നെ ചില ഭാഗങ്ങളില്‍ പ്രാകൃതമായ നിലവാരമാണെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവികൂടിയായ ഡോ. ഹാരിസ് ചിറക്കല്‍ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്ത് ഒരു പൊതു ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് ഡോ. ഹാരിസ് ആസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്.

ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന അവകാശ വാദങ്ങളെയും ഡോ. ഹാരിസ് ചിറക്കല്‍ രൂക്ഷമായി വിമര്‍ശിച്ചു. നാടാകെ മെഡിക്കല്‍ കോളജുകള്‍ തുടങ്ങിയിട്ട് കാര്യമില്ല. ഉള്ള ഇടങ്ങളില്‍ മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് വേണ്ടത്. വേണുവിനെ തറയില്‍ കിടത്തി ചികിത്സ നല്‍കേണ്ടിവന്നത് പ്രാകൃതമായ അവസ്ഥയുടെ ഉദാഹണമാണ്. ഒരു രോഗിയെ എങ്ങനെയാണ് തറയില്‍ കിടത്തി ചികിത്സിക്കുക എന്ന് ഡോ. ഹാരിസ് ചോദിച്ചു.

കോന്നിയില്‍ മെഡിക്കല്‍ കോളജ് തുടങ്ങിയതിന് 500 കോടിയിലധികമാണ് ചെലവ്. എന്നിട്ടും അവിടെയുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണ്. പലയിടത്തും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയുടെ അഭാവമുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചില വാര്‍ഡുകളുടെ അവസ്ഥ പരിതാപകരമാണ് എന്നും ഡോ. ഹാരിസ് പറയുന്നു.

വേണുവിന് മതിയായ പരിചരണം കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല. ആശുപത്രിയില്‍ നിലത്ത് കിടക്കേണ്ടി വന്നു എന്ന് പറയുന്നത് വളരെ വിഷമകരമായ കാര്യമാണ്. 1986 ല്‍ ആണ് താന്‍ മെഡിക്കല്‍ കോളജില്‍ ചേരുന്നത്. അന്നത്തെ അവസ്ഥയ്ക്ക് സമാനമായി ഇപ്പോഴും രോഗികള്‍ നിലത്ത് കിടക്കുക എന്നത് സാംസ്‌കാരിക കേരളത്തിന് മോശമായ കാര്യമാണ്. ഇത്തരം വിഷയങ്ങൾക്ക് അടിയന്തര പരിഹാരം കാണണം. സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം. അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും ഡോ. ഹാരിസ് പിന്നീട് മാധ്യമങ്ങളോടും വിശദീകരിച്ചു.

സ്കൂളിൽ വെച്ച് സഹപാഠികളെ ആക്രമിച്ചു; വിദ്യാർഥികളുടെ മാതാപിതാക്കൾക്ക് 65,000 ദിർഹം പിഴ

സ്കൂളിൽ വെച്ച് സഹപാഠികളെ ആക്രമിച്ചു; വിദ്യാർഥികളുടെ മാതാപിതാക്കൾക്ക് 65,000 ദിർഹം പിഴ

അബുദാബി: സഹപാഠികളെ ആക്രമിച്ച സംഭവത്തിൽ വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ശിക്ഷിച്ച് അൽ ഐൻ സിവിൽ, കൊമേഴ്സ്യൽ കോടതി. രണ്ട് കേസുകളിലായി 65,000 ദിർഹം പിഴ ശിക്ഷയാണ് മാതാപിതാക്കൾക്ക് കോടതി വിധിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ വരുത്തുന്ന നാശനഷ്ടങ്ങൾക്ക് രക്ഷിതാക്കൾ നിയമപരമായി ഉത്തരവാദികളാണെന്ന സിവിൽ ട്രാൻസാക്ഷൻസ് നിയമത്തിലെ ആർട്ടിക്കിൾ 313 അടിസ്ഥാനമാക്കിയാണ് കോടതി വിധി.

ആദ്യത്തെ കേസിൽ, രണ്ട് കുട്ടികൾ അവരുടെ സഹപാഠിയെ നിരന്തരം ആക്രമിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി മാനസികമായും കുട്ടിയെ തളർത്തി. ഇതോടെ ഇരയായ കുട്ടിക്ക് അകാരണമായ ഭയം, മാനസിക സമ്മർദ്ദം, പെരുമാറ്റ വ്യതിയാനങ്ങൾ എന്നിവ ഉണ്ടായതായും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ക്രിമിനൽ വിചാരണയിൽ ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി കുട്ടികളുടെ പിതാവിനോട് 30,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് വിധിക്കുക ആയിരുന്നു.

നിരവധി കുട്ടികൾ ചേർന്ന് സഹപാഠിയായ വിദ്യാർത്ഥിയെ മൂർച്ചയുള്ള വസ്തുക്കൾ കൊണ്ട് ആക്രമിച്ചു പരിക്കേൽപ്പിച്ചതാണ് രണ്ടാമത്തെ കേസ്. സംഭവത്തെത്തുടർന്ന് ഇരയായ കുട്ടിക്ക് കടുത്ത മാനസിക ആഘാതവുമുണ്ടാക്കി.

ആക്രമണത്തിന് പിന്നാലെ ഇരയ്ക്ക് ദിവസങ്ങളോളം സാധാരണ പ്രവർത്തനങ്ങൾ പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു. കുട്ടികൾ ചെയ്തത് ക്രിമിനൽ കുറ്റമാണെന്നുംരക്ഷിതാക്കളുടെ അനാസ്ഥയാണ് ഇതിനു കാരണമെന്നും കോടതി വിലയിരുത്തി.

ശിക്ഷയായി കുട്ടികളുടെ മാതാപിതാക്കൾ 35,000 ദിർഹം പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. കുട്ടികളുടെ പെരുമാറ്റം സ്കൂളിലും സമൂഹത്തിലും നിരീക്ഷിക്കുക എന്നത് രക്ഷിതാക്കളുടെ നിയമപരമായ ബാധ്യത ആണെന്നും കോടതി ഓർമ്മപെടുത്തി.