ട്രംപ് ഇപ്പോള്‍ ഭയക്കുന്നു, അമേരിക്കയുമായി ഒരു ചര്‍ച്ചയുമില്ല: ഇറാന്‍

ട്രംപ് ഇപ്പോള്‍ ഭയക്കുന്നു, അമേരിക്കയുമായി ഒരു ചര്‍ച്ചയുമില്ല: ഇറാന്‍

ടെഹ്‌റാന്‍: സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കയുമായി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവി അലി ലാരിജാനി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭ്രാന്തമായ പ്രതീക്ഷകള്‍ മേഖലയെ കുഴപ്പത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. ‘ഞങ്ങള്‍ അമേരിക്കയുമായി ഒരു ചര്‍ച്ചയ്ക്കുമില്ല’. ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറായെന്ന യുഎസ് മാധ്യമവാര്‍ത്തകളെ തള്ളി ലാരിജാനി വ്യക്തമാക്കി.

‘അമേരിക്കന്‍ സൈനികരുടെ കൂടുതല്‍ ജീവഹാനിയെക്കുറിച്ച് ‘ട്രംപ് ഇപ്പോള്‍ ആശങ്കപ്പെടുകയാണ്’ ലാരിജാനി കൂട്ടിച്ചേര്‍ത്തു. ഇറാന്‍ ആദ്യം ആക്രമണം നടത്തിയിട്ടില്ല. ഇസ്രയേല്‍ ആദ്യം എന്ന അജണ്ട അമേരിക്കയാണ് നടപ്പാക്കിയത്. ഭ്രാന്തമായ പ്രവൃത്തികള്‍ നടത്തുന്ന ട്രംപ് തന്റെ അമേരിക്ക ആദ്യം എന്ന മുദ്രാവാക്യം ഇസ്രയേല്‍ ആദ്യം എന്നാക്കി മാറ്റുകയായിരുന്നുവെന്ന് ലാരിജാനി കുറ്റപ്പെടുത്തി.

ഇസ്രയേലിന്റെ അധികാരമോഹത്തിനായി അമേരിക്ക തങ്ങളുടെ സൈനികരെ ബലികഴിക്കുകയാണ്. പരമാധികാര രാഷ്ട്രം എന്ന നിലയില്‍ ഇറാന്‍ സ്വയം പ്രതിരോധിക്കുക മാത്രമാണ് ചെയ്യുന്നത്. ഇറാന്‍ സായുധസേന ആക്രമണം ആരംഭിച്ചിട്ടില്ലെന്നും അലി ലാരിജാനി പറഞ്ഞു. ഒമാന്റെ മധ്യസ്ഥതയില്‍ ഇറാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന അന്താരാഷ്ട്ര മാധ്യമവാര്‍ത്തകള്‍ക്കിടെയാണ് ലാരിജാനി ഇറാന്റെ നിലപാട് വ്യക്തമാക്കിയത്.

അതിനിടെ, കുവൈത്ത് വ്യോമാതിർത്തിയിൽ വച്ച് ഒരു അമേരിക്കൻ എഫ്-15 യുദ്ധവിമാനം തകർന്നു വീണു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ മിന അൽ അഹമ്മദി റിഫൈനറിക്ക് ഉള്ളിലാണ് വീണതെന്ന് കുവൈത്ത് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനി അറിയിച്ചു. അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇറാൻ ആക്രണത്തിൽ തകർന്നതാണോ എന്നതിൽ വ്യക്തതയില്ല. എംഐഎം -104 പാട്രിയറ്റ് എയർ ഡിഫൻസ് സിസ്റ്റത്തിൽ നിന്നുള്ള മിസൈൽ ഏറ്റാണ് വിമാനം തകർന്നതെന്നും റിപ്പോർട്ടുകളുണ്ട്.

അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം തകർന്നു, വെടിവെച്ച് വീഴ്ത്തിയെന്ന് ഇറാൻ

അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം തകർന്നു, വെടിവെച്ച് വീഴ്ത്തിയെന്ന് ഇറാൻ

ദോഹ: കുവൈത്തിൽ അമേരിക്കൻ നിർമിത അത്യാധുനിക യുദ്ധവിമാനം എഫ്-15 തകർന്ന് വീണു. ഇറാന് നേരെ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് യുദ്ധവിമാനം തകർന്നത്. എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. ഓൺലൈനിൽ പങ്കിട്ട ദൃശ്യങ്ങളിൽ എഫ്-15 വിമാനം തകർന്ന് താഴേക്ക് പതിക്കുന്നത് വ്യക്തമായി കാണാം. വിമാനം യുഎസിന്റേതാണോ അതോ ഇസ്രായേലിന്റേതാണോ എന്ന് വ്യക്തമല്ല. പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെട്ടതായി ഒന്നിലധികം മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

എന്നാല്‍ അബദ്ധത്തില്‍ കുവൈത്ത് തന്നെ വിമാനം വെടിവച്ച് വീഴ്ത്തിയതാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നാല്‍, വിമാനം തകര്‍ന്ന വിവരം യുഎസ് സൈന്യം സ്ഥിരീകരിച്ചിട്ടില്ല. യുഎസ് സെന്‍ട്രല്‍ കമാന്‍ഡും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നാണ് സൂചന.

അതേസമയം, അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കും തയാറല്ലെന്ന് ഇറാനിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളായ അലി ലാറിജാനി. മധ്യസ്ഥർ മുഖേന ഇറാൻ ചർച്ചയ്ക്ക് താൽപ്പര്യം പ്രകടിപ്പിച്ചു എന്ന തരത്തിൽ പുറത്തുവന്ന മാധ്യമ റിപ്പോർട്ടുകളെ അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞു. ഇറാന്‍റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയായ ലാറിജാനി എക്സിലൂടെയാണ് രാജ്യത്തിന്‍റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വികലമായ നയങ്ങൾ പശ്ചിമേഷ്യയെ കനത്ത യുദ്ധഭീതിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നതെന്ന് ലാറിജാനി കുറ്റപ്പെടുത്തി.

ശബരിമല സ്വർണക്കൊള്ള കേസ്: കെ പി ശങ്കരദാസിന് ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള കേസ്: കെ പി ശങ്കരദാസിന് ജാമ്യമില്ല

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസിന് ജാമ്യമില്ല. കെ പി ശങ്കരദാസിന്റെ രണ്ട് ജാമ്യഹർജികളും വിജിലൻസ് കോടതി തള്ളി. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യഹർജി സമർപ്പിച്ചിരുന്നത്. ശങ്കരദാസിന്റെ മെഡിക്കൽ റിപ്പോർട്ടുകൾ അടക്കം കോടതി പരിശോധിച്ചിരുന്നു. തുടർന്നാണ് ജാമ്യം നിഷേധിച്ചത്. കട്ടിളപ്പാളി ദ്വാരപാലക കേസുകളിൽ പ്രതിയാണ് ശങ്കരദാസ്. ജനുവരി 14 നാണ് ശങ്കരദാസ് രണ്ട് കേസുകളിലും അറസ്റ്റിലായത്. എ.പത്മകുമാർ പ്രസിഡൻ്റായിരുന്ന ബോർഡിൽ അംഗമായിരുന്നു ശങ്കരദാസ്. മറ്റൊരു ബോർഡ് അംഗമായ എൻ.വിജയകുമാറും റിമാൻഡിൽ തുടരുകയാണ്.

ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി; പുതുക്കിയ തീയതി പിന്നീട്

ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി; പുതുക്കിയ തീയതി പിന്നീട്

തിരുവനന്തപുരം: മധ്യേഷ്യന്‍ സംഘര്‍ഷം കണക്കിലെടുത്ത് ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. വ്യാഴാഴ്ചത്തെ എസ്എസ്എല്‍സി പരീക്ഷയാണ് മാറ്റിയത്. ഈ മാസം 5, 6, 7 തീയതികളിലെ പ്ലസ് ടു പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

ഗള്‍ഫിലും കേരളത്തിലും പരീക്ഷ സെന്ററുകളില്‍ എത്തിച്ചേരാനാകാതെ, പരീക്ഷ എഴുതാന്‍ കഴിയില്ല എന്ന ആശങ്കയില്‍ ചില വിദ്യാര്‍ത്ഥികള്‍ കഴിയുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മനസ്സിലാക്കുന്നു. പൊതു വിദ്യാഭ്യാസവകുപ്പ് അവര്‍ക്കൊപ്പമുണ്ട്. പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ എത്രയും വേഗം പ്രഥമാധ്യാപകര്‍ വഴി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

അപേക്ഷയുടെ മെറിറ്റ് പരിശോധിച്ച് കുട്ടികള്‍ക്ക് അനുകൂലമായ തീരുമാനം വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളും. ഇറാനിലെ സ്‌കൂളുകളില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി കുട്ടികള്‍ കൊല്ലപ്പെട്ടത് ഏറെ സങ്കടത്തോടെയാണ് കേട്ടത്. ഇതില്‍ കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പ് ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അപേക്ഷയുടെ മെറിറ്റ് പരിശോധിച്ച് കുട്ടികള്‍ക്ക് അനുകൂലമായ തീരുമാനം വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളും. ഇറാനിലെ സ്‌കൂളുകളില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി കുട്ടികള്‍ കൊല്ലപ്പെട്ടത് ഏറെ സങ്കടത്തോടെയാണ് കേട്ടത്. ഇതില്‍ കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പ് ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

ചോറ്റാനിക്കര മകം തൊഴൽ‌ ഇന്ന്, ദർശനം ഉച്ചയ്ക്ക് രണ്ടുമുതൽ; കനത്ത സുരക്ഷ

ചോറ്റാനിക്കര മകം തൊഴൽ‌ ഇന്ന്, ദർശനം ഉച്ചയ്ക്ക് രണ്ടുമുതൽ; കനത്ത സുരക്ഷ

കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ‌ ഇന്ന് നടക്കും. പകൽ രണ്ടു മണി മുതലാണ് മകംതൊഴൽ ആരംഭിക്കുക. രാത്രി 9.30 വരെ മകം തൊഴല്‍ നടക്കും. തിങ്കളാഴ്ച രാവിലെ 5.30ന് ഓണക്കുറ്റിചിറയിൽ ആറാട്ടോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുക. തുടർന്ന് വടക്കേപൂരപ്പറമ്പിൽ പാണ്ടിമേളത്തോടു കൂടി മകം എഴുന്നള്ളിപ്പ്. പിന്നീട് ക്ഷേത്രാങ്കണത്തിൽ തിരിച്ചെഴുന്നള്ളി നിത്യച്ചടങ്ങുകൾക്കും ശ്രീഭൂതബലിക്കും ശേഷം അലങ്കാരത്തിനായി നട അടയ്ക്കും.

പകൽ ഒന്നുമുതൽ ചോറ്റാനിക്കര മുരളീധര മാരാരുടെയും സംഘത്തിന്റെയും പാണ്ടിമേളം അരങ്ങേറും. രണ്ടിന് മകം തൊഴലിനായി നട തുറക്കുന്നതു മുതൽ ഇടതടവില്ലാതെ രാത്രി 9.30 വരെ മകം ദർശനം നടത്താം. ഭക്തജനങ്ങളുടെ സൗകര്യാർഥം ക്ഷേത്രാങ്കണത്തിലും പുറത്തുമൊക്കെയായി പ്രത്യേകം ബാരിക്കേഡുകളും താത്കാലിക പന്തലുകളും സ്ഥാപിച്ചിട്ടുണ്ട്.

ഭക്തനായ വില്വമംഗലം സ്വാമിയാർക്ക് ക്ഷേത്രത്തിൽ വെച്ച് മകം നാളിൽ സർവാഭരണവിഭൂഷിതയായി ദേവി ദർശനം നൽകിയതുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ചോറ്റാനിക്കര മകം തൊഴലിനുള്ളത്. വരദാഭയ മുദ്രകളോടുകൂടിയ പ്രത്യേകം തങ്കഗോളകയാണ് മകം നാളിൽ ദേവിക്ക് ചാർത്തുക. സ്വർണക്കിരീടവും വിശേഷാൽ സ്വർണാഭരണങ്ങളും പട്ടുടയാടകളും അണിയിക്കും. വിശേഷാൽ പുഷ്പാലങ്കാരങ്ങളും ഉണ്ടാകും.

ശ്രീകോവിലിൽ നെയ്‌ത്തിരി ദീപങ്ങളായിരിക്കും. മകം നാളിൽ ചോറ്റാനിക്കര ദേവിയെ ദർശിക്കാനായി ലക്ഷക്കണക്കിന് ആളുകളാണ് ക്ഷേത്രത്തിൽ എത്തിച്ചേരാറുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ക്യൂവുണ്ട്. കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശനന്റെ നേതൃത്വത്തിൽ അഞ്ച് ഡിവൈഎസ്പിമാർ ഉൾപ്പെടെ 800 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. മകം ദർശനത്തിനു ശേഷം മേളത്തോടു കൂടി മകം വിളക്കിനെഴുന്നള്ളിപ്പും നടക്കും.