by Midhun HP News | Nov 2, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാന്‍ മുന്‍ എംഎല്‍എ കെ എസ് ശബരീനാഥനെ കളത്തില്‍ ഇറക്കി പ്രചാരണം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പില്‍ കവടിയാര്‍ വാര്‍ഡില്‍ ശബരീനാഥനെ മത്സരിപ്പിക്കാനാണ് ഇന്നലെ ഡിസിസി ഓഫീസില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായത്. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കരുത്തുകാട്ടാന്‍ മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കണമെന്ന എഐസിസിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ശബരീനാഥനെ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസില്‍ ധാരണയായത്.
ശബരീനാഥിന്റെ വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാര്‍ഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാര്‍ഡായ കവടിയാറില്‍ മത്സരിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്റെ ചുമതല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനാണ്. കെപിസിസി ഭാരവാഹികളെയും കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെയും മത്സരിപ്പിച്ച് കോര്‍പ്പറേഷന്‍ പിടിക്കാന്‍ എല്ലാവിധ ശ്രമവും നടത്താനാണ് കോണ്‍ഗ്രസില്‍ ധാരണയായിരിക്കുന്നത്.
മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പരമാവധി സീറ്റുകള്‍ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശബരിയെ പോലൊരു മുന്‍ എംഎല്‍എയെ കോണ്‍ഗ്രസ് കളത്തിലിറക്കുന്നത്. ശബരിയെ മുന്‍നിര്‍ത്തിയുള്ള പ്രചാരണത്തിന് നഗരത്തിലെ യുവാക്കളെ അടക്കം ആകര്‍ഷിക്കാനാകും എന്നാണ് വിലയിരുത്തല്‍. കണ്ടുപഴകിയ മുഖങ്ങള്‍ക്കു പകരം പൊതു സ്വീകാര്യതയാണ് പാര്‍ട്ടി പ്രധാനമായും പരിഗണിച്ചത്. ശബരിയിലൂടെ വിദ്യാസമ്പന്നരുടെ അടക്കം വോട്ട് ആകര്‍ഷിക്കാം എന്നാണ് കണക്കുക്കൂട്ടല്‍.


by Midhun HP News | Nov 2, 2025 | Latest News, കായികം, ജില്ലാ വാർത്ത
ഹൊബാര്‍ട്ട്: ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് ഓസ്‌ട്രേലിയയിലെ ഹൊബാര്‍ട്ടില്‍ നടക്കും. രണ്ടാം മത്സരത്തില്‍ തോല്‍വി വഴങ്ങിയ ഇന്ത്യ മൂന്നാം മത്സരത്തില്‍ ജയത്തോടെ തിരിച്ചുവരാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ മത്സരത്തിലെ മോശം ബാറ്റിങ് പ്രകടനമാണ് ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നത്.
അഭിഷേക് ശര്‍മയെ മാറ്റിനിര്‍ത്തിയാല്‍ ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, തിലക് വര്‍മ, ശിവം ദുബെ എല്ലാവരും നിരാശപ്പെടുത്തിയിരുന്നു. രണ്ടാം മത്സരത്തില്‍ ജോഷ് ഹേസല്‍വുഡിന്റെ ബൗണ്‍സിനും സ്വിങ്ങുമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്.
സഞ്ജു രണ്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായപ്പോള്‍ ഓപ്പണറായി ഇറങ്ങിയ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും തിളങ്ങാനായില്ല. ക്യാപ്റ്റന്‍ സൂര്യകമാര്‍ യാവിന്റെ ബാറ്റിങ് ഫോമും ഇന്ത്യക്ക് വെല്ലുവിളിയാണ്.
ടീമില്‍ ഇന്ത്യ ഇന്ന് അഴിച്ചുപണി നടത്തിയേക്കുമെന്നാണ് കരുതുന്നത്. ബൗളിങ് നിരയില്‍ കുല്‍ദീപ് യാദവിന് പരം അര്‍ഷ്ദീപ് സിങ്ങിന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചേക്കും. മധ്യനിരയില്‍ ശിവം ദുബെക്ക് പകരം നിതീഷ് കുമാര്‍ റെഡ്ഡിയോ വാഷിങ്ടണ്‍ സുന്ദറോ പ്ലേയിങ് ഇലവനിലെത്താനുള്ള സാധ്യതയുമുണ്ട്. അര്‍ഷ്ദീപ് കളിച്ചാല്‍ വാഷിങ്ടണ്‍ സുന്ദറാകും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തുക എന്നാണ് സൂചന.


ഓസീസ് ടീമിലും ഇന്ന് മാറ്റങ്ങളുണ്ടാകും. രണ്ടാം മത്സരത്തില്‍ ഇന്ത്യയെ വിറപ്പിച്ച ജോഷ് ഹേസല്‍വുഡ് ആഷസ് തയാറെടുപ്പുകള്‍ക്കായി പോകുന്നതിനാല്‍ പരമ്പരയിലെ ഇനിയുള്ള മത്സരങ്ങളില്‍ കളിക്കില്ലെന്നത് ഇന്ത്യക്ക് ആശ്വാസകരമാണ്. ഷോണ്‍ ആബട്ടായിരിക്കും പകരം ഓസീസ് പ്ലേയിംഗ് ഇലവനിലെത്തുക. പരിക്കില്‍നിന്ന് മുക്തനായ ഗ്ലെന്‍ മാക്‌സ്‌വെല്ലും ഇന്ന് ഓസീസ് പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തിയേക്കും.
by Midhun HP News | Nov 2, 2025 | Latest News, കേരളം
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടൻമാരാണ് മധുവും മമ്മൂട്ടിയും. ഇപ്പോഴിതാ മമ്മൂട്ടി ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണ് പ്രേക്ഷകരുടെ മനം കവരുന്നത്. മധുവിനെ വീട്ടിലെത്തി സന്ദർശിച്ചിരിക്കുകയാണ് മമ്മൂട്ടി. കഴിഞ്ഞ മാസമായിരുന്നു മധുവിന്റെ 92-ാം പിറന്നാൾ. അന്നും മമ്മൂട്ടി അദ്ദേഹത്തിന് ആശംസകൾ നേർന്നിരുന്നു. മധുവിനെ കാണാൻ നേരിട്ട് വീട്ടിലെത്തുമെന്നും മമ്മൂട്ടി അറിയിച്ചിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് 2.45 നാണ് മമ്മൂട്ടി മധുവിന്റെ വീട്ടിലെത്തിയത്. നാളുകൾക്ക് ശേഷം പരസ്പരം കണ്ടപ്പോൾ ഇരുവർക്കും വലിയ സന്തോഷമായി. ആദ്യം കണ്ടത് ഓർമയുണ്ടോയെന്ന് മമ്മൂട്ടി തിരക്കി. വൈക്കത്ത് ഷൂട്ടിങ്ങിന് എത്തിയപ്പോഴായിരുന്നു. ആ കഥ മമ്മൂട്ടി പറഞ്ഞു. “ഞാൻ അന്ന് കോളജിൽ പഠിക്കുകയാണ്.
വാപ്പ അറിയാതെ ഒരു കൂട്ടുകാരനെയും വിളിച്ച് വള്ളം തുഴഞ്ഞാണ് സാറിന്റെ അടുത്ത് വന്നത്. ഒരു നിമിത്തം പോലെ സാറ് ഞങ്ങളുടെ കൂടെ വള്ളത്തിലേക്കു കയറി. എന്റെ വലിയ ഹീറോ ആയിരുന്നു മധു സാർ. സാറ് ഞാൻ തുഴയുന്ന വള്ളത്തിലേക്കു കയറിയപ്പോൾ പറഞ്ഞറയിക്കാൻ കഴിയാത്ത സന്തോഷമായിരുന്നു. പിന്നെ ആഞ്ഞു തുഴഞ്ഞു.
കായലിൽ കുറെനേരം കറങ്ങിയടിച്ചാണു വന്നത്. എനിക്കത് വലിയ ഭാഗ്യമായി. ഓർക്കുന്നുണ്ടോ?’ മമ്മൂട്ടി തിരക്കി. “വള്ളത്തിലും ബോട്ടിലുമൊക്കെ കയറുന്നത് വലിയ ഇഷ്ടവും ഉത്സാഹവും ആയിരുന്നു. അതല്ലേ രണ്ടു പയ്യന്മാരു വന്നു വിളിച്ചപ്പോൾ മുന്നും പിന്നും നോക്കാതെ കയറിയത്..’ മധുവിന്റെ മറുപടി ചുറ്റുമുള്ളവരിൽ എല്ലാം ചിരി പടർത്തി.
‘അന്ന് ഞങ്ങളുടെ പഠനകാര്യങ്ങളൊക്കെ സാറ് തിരക്കിയിരുന്നു. നന്നായി പഠിക്കണമെന്നും പറഞ്ഞു. ’‘അമരം’ അടുത്തയിടെ വീണ്ടും കണ്ടതായി മധു പറഞ്ഞു. ‘നടുക്കടലിലേക്കു തുഴഞ്ഞു പോകുന്ന സീനൊക്കെ ആവർത്തിച്ചു കണ്ടു. തുഴച്ചിൽ അന്നേ പഠിച്ചതു നന്നായി. ’ഒത്തിരി കഥകളും ഓർമകളും ഇരുവരും പങ്കുവച്ചു. മൂന്നരയോടെ ഇറങ്ങാൻ നേരത്ത് ഇരുവരും വീണ്ടും ആശ്ലേഷിച്ചു. ‘ഇനിയും വരണം..!’‘എന്താ സംശയം? എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും.’ അതേസമയം കളങ്കാവൽ മമ്മൂട്ടിയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം. വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നതും. നവംബർ 27 ന് ചിത്രം തിയറ്ററുകളിലെത്തും.


by Midhun HP News | Nov 2, 2025 | Latest News, കേരളം
കോഴിക്കോട്: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന കൊടുവള്ളി നഗരസഭ സെക്രട്ടറിയെ സ്ഥലംമാറ്റി. തുടര്‍നടപടി സ്വീകരിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
കൂട്ടത്തോടെ വോട്ട് തള്ളിയതോടെ കൊടുവള്ളി നഗരസഭാ സെക്രട്ടറിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതു മുതല്‍ നഗരസഭാ സെക്രട്ടറി അവധിയിലാണ്. കഴിഞ്ഞ ദിവസം വോട്ടര്‍പട്ടികയില്‍ നിന്നു പുറത്തായവര്‍ കൂട്ടത്തോടെ കോഴിക്കോട് കലക്ടറേറ്റിന് മുന്നില്‍ പ്രതിഷേധിക്കുകയും കലക്ടര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. മൂന്നു ദിവസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ ഉത്തരവിട്ടിരുന്നു.
21 ഡിവിഷനുകളിലെ വോട്ടര്‍മാരെയാണ് അന്തിമ പട്ടികയില്‍ നിന്നും വെട്ടിമാറ്റിയത്. ഈ ഡിവിഷനുകളില്‍ നിന്നെല്ലാം യുഡിഎഫിന് അനുകൂലമാകുന്ന വോട്ടുകള്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തള്ളുകയാണു ചെയ്തതെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.


by Midhun HP News | Nov 1, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യയ്ക്ക് എതിരെ യുഎസ് താരിഫ് നിരക്ക് ഉള്‍പ്പെടെ ഉയര്‍ത്തി സമ്മര്‍ദത്തിലാക്കുമ്പോള്‍ ഭക്ഷ്യ എണ്ണ ഇറക്കുമതിയില്‍ അപൂര്‍വ നേട്ടം. റഷ്യന്‍ സണ്‍ഫ്‌ളവര്‍ ഓയില്‍ ഇറക്കുമതിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുക്രൈയ്ന്‍ റഷ്യ യുദ്ധം ആരംഭിച്ചതിന് ശേഷം സൂര്യകാന്തി എണ്ണയുടെ ഇറക്കുമതി 12 ഇരട്ടി വര്‍ധിച്ചെന്നാണ് കണക്കുകള്‍.
ഇന്ത്യയിലേക്കുള്ള സൂര്യകാന്തി എണ്ണ കയറ്റുമതിയില്‍ നേരത്തെ യുക്രൈയ്ന്‍ ആയിരുന്നു മുന്നില്‍. ഇതാണ് റഷ്യ മറികടന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിലും മാറ്റമില്ലാതെ തുടരുന്ന ഇന്ത്യ – റഷ്യ നാവിക വ്യാപാര സൗകര്യവുമാണ് റഷ്യന്‍ സൂര്യകാന്തി എണ്ണയുടെ കയറ്റുമതിയെ സഹായിച്ചത്.
നിലവില്‍ ഇന്ത്യന്‍ വിപണിയിലെത്തുന്ന സൂര്യകാന്തി എണ്ണയുടെ 56 ശതമാനവും റഷ്യയില്‍ നിന്നാണ്. 2021ല്‍ ഇത് പത്ത് ശതമാനം മാത്രം ആയിരുന്നു. 175,000 ടണ്‍ സുര്യകാന്തി എണ്ണയായിരുന്നു 2021 ല്‍ റഷ്യയില്‍ നിന്ന് ഇന്ത്യയിലെത്തിയത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം 2.09 ദശലക്ഷം ടണ്‍ സണ്‍ഫ്‌ളവര്‍ ഓയില്‍ എന്ന നിലയിലേക്ക് ഉയര്‍ന്നു. 12 ഇരട്ടിയോളം അധികമാണ് ഈ വ്യത്യാസം.
റഷ്യയുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സമുദ്രവ്യാപാരത്തില്‍ വന്ന പ്രതിസന്ധിയാണ് ഇന്ത്യ – യുക്രൈയ്ന്‍ വ്യാപാരത്തെ ബാധിച്ചത്. നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് റോഡ് മാര്‍ഗമുള്ള കയറ്റുമതിയാണ് യുക്രൈയ്ന്‍ ആശ്രയിക്കുന്നത്. റഷ്യന്‍ സൂര്യകാന്തി എണ്ണ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നു എന്നതും വ്യാപാരം വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗത്തിലുള്ള ഭക്ഷ്യ എണ്ണകളില്‍ മൂന്നാം സ്ഥാനമാണ് സൂര്യകാന്തി എണ്ണയ്ക്കുള്ളത്. ഉപഭോഗ ആവശ്യത്തിന്റെ 60 ശതമാനവും ഭക്ഷ്യ എണ്ണയും ഇറക്കുമതി ചെയ്യുകയാണ്. അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് ഇതിന്റെ ആഭ്യന്തര ഉത്പാദനം. ഇറക്കുമതിയില്‍ പകുതിയും പാം ഓയിലാണ്. ബാക്കി സൊയാബീന്‍ ഓയിലും സൂര്യകാന്തി എണ്ണയുമാണ്.


Recent Comments