ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചട്ടം 300 പ്രകാരമാണ് നിയമസഭയില്‍ മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്.

ഐക്യ കേരളം 69 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഈ വര്‍ഷത്തെ കേരളപ്പിറവി ദിനം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പുതുയുഗ പിറവിയുടെ ദിനമാണ്. അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ കഴിഞ്ഞു. ചരിത്രത്തില്‍ ഇടം നേടിയ ഒട്ടനവധി നയപ്രഖ്യാപനങ്ങള്‍ സഭയില്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഒന്നാണ് ഇത്. സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ചരിത്രപ്രാധാന്യമുള്ള കാര്യമായത് കൊണ്ടാണ് നിയമസഭ ചേര്‍ന്ന് ഇത് പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം നാടിനെയും ലോകത്തെയും അറിയിക്കാന്‍ ഉചിതമായ മാര്‍ഗം നിയമസഭ ചേര്‍ന്ന് പ്രഖ്യാപിക്കുന്നതാണ് എന്ന് കണ്ടാണ് നിയമസഭ ചേരാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഹത്തായ നേട്ടം കൈവരിച്ചതിന്റെ പ്രഖ്യാപനം കേരളപ്പിറവി ദിനമായ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും ഈ ചടങ്ങില്‍ പങ്കാളികളാവും. പ്രതിപക്ഷനേതാവിനെ പരിപാടിയിലേക്ക് ക്ഷണിക്കും. ചലച്ചിത്രതാരങ്ങളായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. പരിപാടിയ്ക്ക് ശേഷവും മുന്‍പും കലാവിരുന്നും അരങ്ങേറും.

പരിപാടിയുടെ വിജയത്തിനായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ചെയര്‍മാനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് പരിപാടി നടക്കുന്ന അതേസമയത്ത് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്.

ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

തിരുവനന്തപുരം: വലിയ ഭാരം വഹിച്ച് കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന അത്യാധുനിക ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന. ദ്വീപുകള്‍ കേന്ദ്രീകരിച്ചുള്ള സമുദ്രവ്യാപാരരംഗത്ത് നിര്‍ണായകമായ മാറ്റം കൊണ്ടുവരുകയാണ് ലക്ഷ്യം. വ്യോമസേനയുടെ മെഹര്‍ ബാബ കോംപറ്റീഷന്‍(എംബിസി) പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്ന നാലാം തലമുറയെന്നു വിശേഷിപ്പിക്കാവുന്ന ഡ്രോണുകളാണിത്.

ഈ ഇനത്തിലുള്ള മറ്റ് ഡ്രോണുകളെ അപേക്ഷിച്ച് ഏറ്റവും ആധുനികമായതും വ്യത്യസ്ത സവിശേഷതകളും ഉള്‍ക്കൊണ്ടാണ് എംബിസി-4 അഥവാ ഓവര്‍ ദ സീ കാര്‍ഗോ ഡ്രോണ്‍സ് വിഭാഗത്തില്‍പ്പെട്ട ഈ ഡ്രോണ്‍ വികസിപ്പിക്കുന്നത്. 300 കിലോ ഭാരം വഹിക്കാനുള്ള കഴിവും 500 കിലോമീറ്റര്‍ ദൂരപരിധിവരെ പറക്കാന്‍ പറ്റുന്നവയാണിവ.

ഒറ്റയാത്രയില്‍ അഞ്ചു മണിക്കൂര്‍വരെ പറക്കാം. ആഭ്യന്തര വ്യാപാരം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇവ സഹായകമാകും. ലക്ഷദ്വീപ്, മിനിക്കോയ് ദ്വീപുകളിലെ വ്യാപാരങ്ങള്‍ക്ക് ഏറെ ഗുണംചെയ്യും. ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നതോടെ ലാബ് പരീക്ഷണവും രൂപരേഖ തയ്യാറാക്കലും കഴിഞ്ഞാണ്‍ ഉത്പാദനത്തിലേക്ക് കടക്കും.

മൂന്നുവര്‍ഷംകൊണ്ട് ഡ്രോണുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് വ്യോമസേനാ അധികൃതര്‍ പറയുന്നത്. ഡ്രോണുകള്‍ നിര്‍മിക്കാനായി നൂറിലേറെ സ്റ്റാര്‍ട്ടപ് കമ്പനികളാണ് ഇതിനോടകം താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ഇന്ത്യയില്‍ സമുദ്രവ്യാപാരമേഖലയുമായി ബന്ധപ്പെട്ട പശ്ചാത്തലസൗകര്യങ്ങള്‍ക്കു വഴിയൊരുക്കാനും ഈ രംഗത്ത് രാജ്യത്തിന്റെ മത്സരക്ഷമത വര്‍ധിപ്പിക്കാനും സാധിക്കുകയെന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യമെന്ന് വ്യോമസേനാ സഹമേധാവി എയര്‍ മാര്‍ഷല്‍ നര്‍മ്ദേശ്വര്‍ തിവാരി പറഞ്ഞു.

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഭക്തര്‍ക്കായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്ന് വൈകീട്ട് അഞ്ചുമണി മുതല്‍ ആരംഭിക്കും. sabarimalaonline.org എന്ന വെബ്‌സൈറ്റ് വഴിയാണ് ദര്‍ശനത്തിനായുള്ള സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്.

ഒരു ദിവസം 70,000 ഭക്തര്‍ക്കാണ് വെര്‍ച്വല്‍ ക്യൂ വെബ്‌സൈറ്റ് വഴി സ്ലോട്ട് ബുക്ക് ചെയ്യാന്‍ സാധിക്കുക. വണ്ടിപ്പെരിയാര്‍ സത്രം, എരുമേലി, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ റിയല്‍ ടൈം ബുക്കിങ് കേന്ദ്രങ്ങളും ഉണ്ടാകും. ഒരു ദിവസം പരമാവധി 20,000 ഭക്തരെയാണ് റിയല്‍ ടൈം ബുക്കിങ് വഴി ദര്‍ശനത്തിന് അനുവദിക്കുക.

തീര്‍ഥാടകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ കഴിഞ്ഞ വര്‍ഷം 4 ജില്ലകളില്‍ നടക്കുന്ന അപകട മരണങ്ങള്‍ക്ക് മാത്രമായിരുന്നു. ഈ തീര്‍ഥാടനകാലം മുതല്‍ ശബരിമല യാത്ര മധ്യേ കേരളത്തില്‍ എവിടെ വച്ച് അപകടമുണ്ടായാലും 5 ലക്ഷം രൂപ പരിരക്ഷ ലഭിക്കുന്ന തരത്തില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് കേരളത്തിനകത്ത് 30,000 രൂപ വരെയും കേരളത്തിന് പുറത്തേക്ക് 1 ലക്ഷം വരെയും ആംബുലന്‍സ് ചെലവ് നല്‍കുന്നുമുണ്ട്. ഇന്‍ഷുറന്‍സ് പരിരക്ഷ ശബരിമല ഡ്യൂട്ടി നോക്കുന്ന ദേവസ്വം ബോര്‍ഡ് സ്ഥിരം, ദിവസവേതന ജീവനക്കാര്‍ക്കും മറ്റു സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്കും കൂടി ലഭിക്കും.

നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ തീര്‍ഥാടന പാതയില്‍ വച്ച് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങള്‍ മൂലമുള്ള സ്വാഭാവിക മരണത്തിന് നഷ്ടപരിഹാരം ഇതുവരെ ഉണ്ടായിരുന്നില്ല. ഈ വര്‍ഷം മുതല്‍ സ്വഭാവിക മരണം സംഭവിക്കുന്നവര്‍ക്ക് കൂടി 3 ലക്ഷം രൂപ ധനസഹായം ലഭ്യമാകുന്ന പില്‍ഗ്രിം വെല്‍ഫെയര്‍ നിധി കൂടി ആരംഭിക്കുകയാണ്. ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് അടിസ്ഥാന രേഖയായി പരിഗണിക്കുന്നത് ഓണ്‍ലൈന്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഐഡി ആയതിനാല്‍ പരമാവധി ഭക്തര്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

കേരളപ്പിറവി ദിനത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

കേരളപ്പിറവി ദിനത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

കൊച്ചി: ഇന്നലെ രണ്ടു തവണകളിലായി 1320 രൂപ വര്‍ധിച്ച് വീണ്ടും 90,000 കടന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. 90,200 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 11,275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒരിടവേളയ്ക്ക് ശേഷം ഒക്ടോബര്‍ 28നാണ് സ്വര്‍ണവില ആദ്യമായി 90,000ല്‍ താഴെയെത്തിയത്. എന്നാല്‍ ഇന്നലെ ആയിരത്തിലധികം രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 90,000 കടക്കുകയായിരുന്നു. കഴിഞ്ഞ പത്തുദിവസത്തിനിടെ പവന്‍ വിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 9000 രൂപ കുറഞ്ഞ ശേഷം ഒക്ടോബര്‍ 30 മുതലാണ് വില കൂടാന്‍ തുടങ്ങിയത്.ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില. 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണം.

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

ഡല്‍ഹി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. നവംബര്‍ ഒന്നുമുതല്‍ 19 കിലോ സിലിണ്ടറിന്റെ വിലയില്‍ 4.5 രൂപ മുതല്‍ 6.5 രൂപ വരെ കുറവാണ് എണ്ണ വിതരണ കമ്പനികള്‍ വരുത്തിയത്. എന്നാല്‍ 14 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

നാലുതവണ കുറച്ച ശേഷം ഒക്ടോബറില്‍ വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ വര്‍ധന വരുത്തിയിരുന്നു. 15 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. സെപ്റ്റംബറില്‍ വാണിജ്യ സിലിണ്ടറിന്റെ വില 51.50 രൂപയാണ് കുറച്ചത്. ഏപ്രില്‍ മുതല്‍ ജൂലൈ വരെ 19 കിലോഗ്രാം ഏപ്രില്‍ മുതല്‍ ജൂലൈ വരെ, 19 കിലോഗ്രാം എല്‍പിജി വിലയില്‍ ഡല്‍ഹിയില്‍ 138 രൂപയും കൊല്‍ക്കത്തയില്‍ 144 രൂപയും മുംബൈയില്‍ 139 രൂപയും ചെന്നൈയില്‍ 141.5 രൂപയുമാണ് മൊത്തത്തില്‍ കുറച്ചത്.നവംബര്‍ ഒന്നുമുതല്‍ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1590.5 രൂപയാണ്. കൊല്‍ക്കത്ത 1694, മുംബൈ 1542, ചെന്നൈ 1750 എന്നിങ്ങനെയാണ് മറ്റു പ്രധാന നഗരങ്ങളിലെ വില. ഏപ്രിലില്‍ 50 രൂപ വര്‍ധിപ്പിച്ച ശേഷം 14.2 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്.