അല്പശി ഉത്സവം സമാപിച്ചു; ആറാട്ടിന് ശേഷം റൺവേ തുറന്നു

അല്പശി ഉത്സവം സമാപിച്ചു; ആറാട്ടിന് ശേഷം റൺവേ തുറന്നു

തിരുവനന്തപുരം: അൽപശി ഉത്സവത്തിന് ഭക്തിനിര്‍ഭരമായ ആറാട്ട് ചടങ്ങോടെ കൊടിയിറങ്ങി. പദ്മനാഭ സ്വാമിക്ഷേത്രത്തിലെ ആറാട്ട് റൺവേയിലൂടെ കടന്നുപോയതിന് പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങളും പുനരാരംഭിച്ചു. പതിറ്റാണ്ടുകളായി വിമാനത്താവളത്തിൻ്റെ റൺവേ മുറിച്ചു കടന്നുപോകാനുള്ള ആചാരപരമായ ഘോഷയാത്രയെ തടസപ്പെടുത്താതിരിക്കാന്‍ വിമാനത്താവളത്തിൻ്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയും ഫ്‌ലൈറ്റ് ഷെഡ്യൂളുകള്‍ ക്രമീകരിക്കുകയും ചെയ്യാറുണ്ട്. ഇത്തവണയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പടിഞ്ഞാറെകോട്ട കടന്ന് വള്ളക്കടവ് വഴി തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലൂടെയാണ് ആറാട്ടെഴുന്നള്ളത്ത് പോകുന്നതും മടങ്ങുന്നതും. ഇതിന്‍റെ ഭാഗമായാണ് വർഷത്തിൽ രണ്ടുദിവസം വിമാനത്താവളം അടച്ചിടുന്നത്.

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ അല്‍പശി ആറാട്ടിനും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലെ പൈങ്കുനി ആറാട്ടിലുമാണ് വിമാനത്താവളം നിശ്ചിത സമയത്തേക്ക് അടച്ചിടുന്നത്. അല്പശി ഉത്സവത്തിന്‍റെ ഭാഗമായി ശ്രീപദ്മനാഭസ്വാമിയെയും ഉപദേവന്‍മാരെയും ശംഖുമുഖം കടലില്‍ ആറാടിച്ച ശേഷം നടത്തിയ ഘോഷയാത്ര തിരികെ ക്ഷേത്രത്തില്‍ എത്തിയതോടെയാണ് പത്തു ദിവസം നീണ്ടു നിന്ന അല്‍പശി ഉത്സവത്തിന് സമാപനമായത്. വൈകിട്ട് നാലരയോടെ മതിലകത്ത് വിഗ്രഹങ്ങള്‍ എഴുന്നള്ളിച്ചു. ശ്രീ പദ്മനാഭ സ്വാമി, നരസിംഹമൂര്‍ത്തി, തിരുവാമ്പാടി ശ്രീകൃഷ്ണന്‍ എന്നീ വിഗ്രഹങ്ങളെ പടിഞ്ഞാറെ നടയിലൂടെ എഴുന്നള്ളിച്ചു. പൊലീസ് ആചാരപരമായ വരവേല്‍പ് നല്‍കി.

ക്ഷേത്ര സ്ഥാനി മൂലം തിരുനാള്‍ രാമവര്‍മ അകമ്പടി സേവിച്ചു. ആറാട്ടുഘോഷയാത്ര കടന്നുപോയ വീഥിക്കിരുവശവും ഭക്തര്‍ തടിച്ചുകൂടി ശ്രീപദ്മനാഭസ്വാമി വണങ്ങി. വള്ളക്കടവില്‍ നിന്നും വൈകിട്ട് നാലേ മുക്കാലോടെ വിമാനത്താവളത്തിന് അകത്തു കൂടിയാണ് ഘോഷയാത്ര കടന്നുപോയത്.

ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നതിനായി വിമാനത്താവളത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ശംഖുംമുഖത്തെ കല്‍മണ്ഡപത്തില്‍ ഇറക്കിവച്ച വാഹനങ്ങളില്‍ നിന്ന് വിഗ്രഹങ്ങള്‍ മണല്‍തിട്ടയിലെ പ്രത്യേകം തയ്യാറാക്കിയ വെള്ളിതാലത്തിലേക്ക് മാറ്റി. തുടര്‍ന്ന് ആറാട്ട് ചടങ്ങുകള്‍ക്ക് ക്ഷേത്രതന്ത്രി മുഖ്യകാര്‍മ്മികത്വം വഹിച്ചു. മൂന്നുതവണ വിഗ്രഹങ്ങള്‍ സമുദ്രത്തില്‍ ആറാടിച്ചു.

സമുദ്രതീര്‍ത്ഥാഭിഷേകവും മഞ്ഞള്‍പ്പൊടി കൊണ്ടുള്ള അഭിഷേകവും പൂജയും കഴിഞ്ഞ് പ്രസാദം വിതരണം ചെയ്തു. ആറാട്ടെഴുന്നള്ളത്ത് ക്ഷേത്രത്തില്‍ തിരിച്ചെത്തിയതോടെയാണ് അല്പശി ഉത്സവം സമാപിച്ചത്.
1932ൽ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ചിത്തിരതിരുനാളിന്‍റെ നേതൃത്വത്തിലാണ് തിരുവനന്തപുരം വിമാനത്താവളം ശംഖുമുഖത്തിന് സമീപത്തായി രൂപം കൊണ്ടത്.

അതിനുമുൻപ് തന്നെ ശ്രീപത്മനാഭന്‍റെ ആറാട്ട് എഴുന്നള്ളത്തിനായി നിശ്ചിത യാത്രാമാർഗമുണ്ടായിരുന്നു. ആ പാതയുണ്ടായിരുന്നയിടത്താണ് പിന്നീട് വിമാനത്താവളത്തിൻ്റെ റൺവേ തയാറാക്കിയത്. ശ്രീപത്മനാഭന്‍റെ ആറാട്ടിന് ഈ പാത തന്നെ ഉണ്ടായിരിക്കണമെന്ന് രാജാവ് ആവശ്യപ്പെട്ടിരുന്നു. അന്നത്തെ കേന്ദ്രസർക്കാരുമായി ഇക്കാര്യത്തിൽ കരാർ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതാണ് ഇന്നും പിന്തുടരുന്നത്.

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 880 രൂപ കൂടി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 880 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 880 രൂപയാണ് കൂടിയത്. 89,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 110 രൂപയാണ് കൂടിയത്. 11,245 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒരിടവേളയ്ക്ക് ശേഷം 28നാണ് സ്വര്‍ണവില ആദ്യമായി 90,000ല്‍ താഴെയെത്തിയത്. പിന്നീട് കൂടിയും കുറഞ്ഞും നിന്ന വില വീണ്ടും 90,000 ത്തിനരികെ എത്തിയിരിക്കുകയാണ്.കഴിഞ്ഞ പത്തുദിവസത്തിനിടെ പവന്‍ വിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില.17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.

അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണം.

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കോഫി ടേബിള്‍ ബുക്ക് പ്രകാശനം ചെയ്തു

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കോഫി ടേബിള്‍ ബുക്ക് പ്രകാശനം ചെയ്തു

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ അടങ്ങിയ ‘അനന്ത’ കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പ്രകാശനം ചെയ്തു. വ്യാഴാഴ്ച രാജ്ഭവനില്‍ നടന്ന ചടങ്ങിലായിരുന്നു ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തിറക്കിയ കോഫി ടേബിള്‍ ബുക്ക് ‘അനന്ത’യുടെ പ്രകാശനം. പത്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുസ്തകമെന്ന് ഗവര്‍ണര്‍ ചടങ്ങില്‍ അഭിപ്രായപ്പെട്ടു.

“ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എന്തിന് വേണ്ടി നിലകൊള്ളുന്നു എന്ന് മനസിലാക്കാന്‍ പുസ്തകം സഹായിച്ചു. പലതവണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിട്ടുണ്ട്. എന്നാല്‍ ക്ഷേത്രത്തിലെ പ്രധാന ഇടങ്ങളെ കുറിച്ചും മറ്റ് കാര്യങ്ങളെ കുറിച്ചും ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പുസ്തകത്തിലൂടെയാണ് തിരിച്ചറിഞ്ഞത്. ഇത്തരത്തിലുള്ള വിവരങ്ങള്‍ തിരിച്ചറിയാന്‍ അനന്ത ഒരുപാട് സഹായകരമാണ്”- ഗവര്‍ണര്‍ പറഞ്ഞു.

പുസ്തകത്തിന്റെ രൂപകല്‍പന ആകര്‍ഷകമാണ്. ഉള്ളടക്കത്തിലേക്ക് കടന്നുചെല്ലുന്ന വായനക്കാരന് ആത്മീയ യാത്രയുടെ അനുഭൂതിയും അനന്ത നല്‍കുന്നു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഇത്തരം ശ്രമങ്ങള്‍ കേരളത്തിന്റെ സാംസ്‌കാരിക ആത്മീയ സമ്പന്നതയെ അടയാളപ്പെടുത്തുന്നതാണ് എന്നും ഗവര്‍ണര്‍ പറഞ്ഞു. ചടങ്ങില്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സിഇഒ ലക്ഷ്മി മേനോന്‍, റസിഡന്റ് എഡിറ്റര്‍ കേരള കിരണ്‍ പ്രകാശ്, ജനറല്‍ മാനേജര്‍ കേരള – സ്‌പെഷ്യല്‍ പബ്ലിക്കേഷന്‍ മേധാവി വിഷ്ണുകുമാര്‍, സീനീയര്‍ മാനേജര്‍ എസ് കൃഷ്ണ ശര്‍മ, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (സെയില്‍സ്) നന്ദു കലേഷ്, ചീഫ് മാനേജന്‍ (മാര്‍ക്കറ്റിങ്) എസ് പത്മകുമാര്‍, അസിസ്റ്റന്റ് എഡിറ്റര്‍ എം എസ് വിദ്യാനന്ദന്‍, കണ്‍സള്‍ട്ടന്റ് ഹരി പ്രഭാകരന്‍ എന്നിവരും പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

സര്‍ക്കാര്‍ വാഹനങ്ങള്‍ ഇനി KL-90; കരട് വിജ്ഞാപനമായി

സര്‍ക്കാര്‍ വാഹനങ്ങള്‍ ഇനി KL-90; കരട് വിജ്ഞാപനമായി

തിരുവനന്തപുരം: കേന്ദ്ര,സംസ്ഥന സര്‍ക്കാരിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്ട്രേഷന്‍ സീരീസ് ഏര്‍പ്പെടുത്തുന്നതിനുള്ള കരട് വിജ്ഞാപനമായി. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് KL-90 സീരീസില്‍ രജിസ്റ്റര്‍ നമ്പര്‍ നല്‍കാനാണ് നീക്കം. KL 90, KL 90 Dസീരീസിലാണ് സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക.മന്ത്രിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രോട്ടോക്കോള്‍ വാഹനങ്ങള്‍ എന്നിവക്കായി ചില നമ്പറുകള്‍ പ്രത്യേകമായി മാറ്റിവക്കും.

സംസ്ഥാന സര്‍ക്കാരിന്റെയും വകുപ്പുകളുടെയും വാഹനങ്ങള്‍ക്ക് KL-90 അത് കഴിഞ്ഞാല്‍ KL-90D സീരിസിലാണ് രജിസ്‌ട്രേഷന്‍. കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും KL 90A, ശേഷം KL 90E രജിസ്‌ട്രേഷന്‍ നമ്പറുകള്‍ നല്‍കും. KL 90B, KL 90F രജിസ്‌ട്രേഷനിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക. അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, വിവിധ കോര്‍പ്പറേഷനുകള്‍, സര്‍വകലാശാലകള്‍ എന്നിവക്ക് KL 90Cയും ആ സീരീസിലെ രജിസ്‌ട്രേഷന്‍ കഴിഞ്ഞാല്‍ KL 90G സീരീസിലും രജിസ്‌ട്രേഷന്‍ നല്‍കും.

KSRTC ബസുകള്‍ക്കുള്ള KL 15 സീരീസ് തുടരും. മോട്ടോര്‍ വാഹന വകുപ്പ് ചട്ടം ഭേദഗതി ചെയ്താണ് പുതിയ മാറ്റം നടപ്പിലാക്കുക. മുകളില്‍ പറഞ്ഞ വാഹനങ്ങള്‍ ഏതെങ്കിലും കാരണത്താല്‍ സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വില്‍ക്കുന്‌പോള്‍ നിര്‍ബന്ധമായും വാഹന രജിസ്‌ട്രേഷന്‍ മാറ്റണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം: കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം: കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് ശമനം. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത അഞ്ച് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മ‍ഴ മുന്നറിയിപ്പുകള്‍ നൽകിയിട്ടില്ല. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി വിവിധ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

അടുത്ത മൂന്ന് മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി ഇന്ന് (31/10/2025) ഉച്ചയ്ക്ക് 02.30 വരെ കേരളത്തിലെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) തീരത്ത് 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കർണാടക, ഗുജറാത്ത്, കൊങ്കൺ, ഗോവ തീരങ്ങൾ, അതിനോട് ചേർന്ന സമുദ്ര ഭാഗങ്ങൾ, മധ്യ കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്ന സമുദ്ര ഭാഗങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവര്‍ക്ക് പ്രത്യേക ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന മുന്നറിയിപ്പുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.