by Midhun HP News | Oct 15, 2025 | Latest News, കേരളം
കൊല്ലം: കൊല്ലം കണ്ണനല്ലൂരിൽ ബാങ്ക് ജീവനക്കാരിക്ക് നേരെ യുവാവിന്റെ കയ്യേറ്റം. വായ്പാ കുടിശിക തിരികെ അടയ്ക്കാൻ ആവശ്യപ്പെട്ട് മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ ബാങ്ക് ജീവനക്കാരിയുടെ കൈയ്ക്ക് പരിക്കേറ്റു. സംഭവത്തിൽ പ്രതി സന്ദീപ് ലാലിനെ കൊട്ടിയം പൊലീസ് പിടികൂടി.
വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് ബാങ്ക് ജീവനക്കാർ സന്ദീപ് ലാലിന്റെ വീട്ടിലെത്തിയത്. ഇത് അയൽവാസികളെല്ലാം അറിഞ്ഞതോടെ സന്ദീപ് ലാലിന് വലിയ നാണക്കേടായി. സ്ഥലത്ത് വച്ച് ജീവനക്കാരും ഇയാളും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ബാങ്ക് ജീവനക്കാർ ഓട്ടോറിക്ഷയിൽ മടങ്ങുന്നതിനിടെ പ്രതി അക്രമിക്കുകയായിരുന്നു. പരിക്കേറ്റ സ്ത്രീ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


by Midhun HP News | Oct 15, 2025 | Latest News, കേരളം
മൂന്നാർ: ബോംബ് സ്ഫോടനത്തിൽ മൂന്ന് പോലീസുകാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റ് പിടിയിൽ. ഝാർഖണ്ഡ് സ്വദേശി സഹൻ ആണ് പിടിയിലായത്. എൻഐഎ സംഘം ഇന്നലെ രാത്രിയാണ് മൂന്നാർ പൊലീസിൻ്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. ഝാർഖണ്ഡിൽ നിന്ന് രക്ഷപ്പെട്ട് മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റിൽ ഭാര്യയോടൊപ്പം അതിഥി തൊഴിലാളി എന്ന വ്യാജേന ജോലി ചെയ്തു വരികയായിരുന്ന ഇയാൾ എൻഐഎയുടെ നിരീക്ഷണത്തിൽ ആയിരുന്നു.
2021ആണ് ഝാർഖണ്ഡിൽ സ്ഫോടനത്തിലൂടെ 3 പൊലീസുകാരെ ഇയാൾ കൊലപ്പെടുത്തിയത്. ഒന്നര വർഷം മുൻപാണ് കേരളത്തിൽ എത്തിയത്. ഇയാൾക്കൊപ്പം കൂടുതൽ ആളുകൾ കേരളത്തിൽ എത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം.


by Midhun HP News | Oct 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം ആക്കുളം പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയ പെൺകുട്ടിയെ ഓട്ടോറിക്ഷാ ഡ്രൈവറുടെ സമയോചിത ഇടപെടലിൽ രക്ഷപ്പെടുത്തി. രാത്രി വൈകിട്ടായിരുന്നു സംഭവം. 15 വയസുള്ള പെണ്‍കുട്ടിയാണ് ചാടിയത്. പെൺകുട്ടി ചാടുന്നത് കണ്ട് ഇതുവഴി വന്ന ഓട്ടോ ഡ്രൈവറും കൂടെ ചാടി.
തുടർന്ന്, പെൺകുട്ടി മുങ്ങി പോകാതിരിക്കാന്‍ പിടിച്ചു നിര്‍ത്തി. പിന്നാലെ ഫയര്‍ ഫോഴ്‌സ് എത്തി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. തുമ്പ പൊലീസും സ്ഥലത്ത് എത്തിയിരുന്നു. പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളായണി സ്വദേശി വിനോദ് ആണ് യുവതിയെ രക്ഷപ്പെടുത്തിയത്.അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് കായലിൽ ചാടിയത്. വീട്ടുകാര്‍ കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കാന്‍ നില്‍ക്കുമ്പോഴായിരുന്നു പെണ്‍കുട്ടി കായലില്‍ ചാടിയത് അറിഞ്ഞത്.


by Midhun HP News | Oct 15, 2025 | Latest News, കേരളം
കൊച്ചി: എറണാകുളം പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ വാദം തള്ളി സ്‌കൂള്‍ പിടിഎ പ്രസിഡന്റ്. സ്‌കൂള്‍ യൂണിഫോം ധരിച്ച് കുട്ടിക്ക് സ്‌കൂളില്‍ പഠനം തുടരാമെന്ന് പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ പറഞ്ഞു. മുന്‍ നിലപാടില്‍ നിന്നും ഒരു മാറ്റവുമില്ല. കുട്ടിയുടെ അവകാശത്തിന് മുകളിലാണ് സ്‌കൂളിന്റെ അവകാശം. സ്‌കൂള്‍ യൂണിഫോം ധരിച്ച് സ്‌കൂളിലെത്താമെന്ന് കുട്ടിയും രക്ഷിതാവും സമ്മതിച്ചതാണ്. പിന്നീട് മന്ത്രി പ്രതികരണവുമായി എത്തിയത് ശരിയായില്ലെന്നും പിടിഎ പ്രസിഡന്റ് വ്യക്തമാക്കുന്നു.
സ്‌കൂള്‍ നിയമം തടുക്കാന്‍ മന്ത്രിക്ക് അവകാശമില്ല. സ്‌കൂളിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് കുട്ടി ഇവിടെ തന്നെ തുടര്‍ന്ന് പഠിക്കണമെന്നാണ് തങ്ങളുടെയെല്ലാം ആഗ്രഹം. കുട്ടിയുടെ മാതാപിതാക്കള്‍ ആഹ്രഹിക്കുന്നുണ്ടെങ്കില്‍ കുട്ടി ഈ സ്‌കൂളില്‍ തന്നെ പഠിക്കും. കുട്ടിയുടെ അവകാശ ലംഘനത്തേക്കാള്‍ സ്ഥാപനത്തിന്റെ അവകാശത്തെക്കുറിച്ച് 2018 ലെ വിധിയില്‍ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പരിശോധിക്കപ്പെടേണ്ടത്.
കഴിഞ്ഞ കാലങ്ങളിൽ സ്‌കൂള്‍ എങ്ങനെയാണോ പ്രവര്‍ത്തിച്ചിരുന്നത് അതുപോലെ തുടര്‍ന്നും പ്രവര്‍ത്തിക്കണമെന്നാണ് പിടിഎ ആഗ്രഹിക്കുന്നത്. ഒരാള്‍ക്ക് മാത്രമായി ഇളവു ചെയ്യേണ്ട കാര്യമില്ല. മന്ത്രി ഇതൊക്കെ പറയുന്നതിനു മുമ്പേ കാര്യങ്ങള്‍ ആലോചിക്കേണ്ടേ. മന്ത്രിയെ വിജയിപ്പിക്കുന്നത് ജനങ്ങളാണ്. സ്‌കൂള്‍ നിര്‍ദേശങ്ങള്‍ പാലിച്ചുകൊള്ളാമെന്ന് കുട്ടിയുടെ പിതാവ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിട്ടുള്ളതാണ്. പിന്നെ മന്ത്രിക്ക് ഇതിലെന്താണ് കാര്യമെന്നും ജോഷി കൈതവളപ്പില്‍ ചോദിച്ചു.
ശിരോവസ്ത്ര വിവാദത്തില്‍ സ്‌കൂളിന് വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്. കുട്ടിയോ രക്ഷിതാവോ ശിരോവസ്ത്രം വേണ്ടെന്ന് പറയുന്നതുവരെ ശിരോവസ്ത്രം ധരിച്ച് ക്ലാസിലിരുന്ന് പഠിക്കാന്‍ കുട്ടിക്ക് അവകാശമുണ്ടെന്ന് മന്ത്രി പറഞ്ഞു. ആ അവകാശമൊന്നും ചെറുതാണെങ്കിലും വലുതാണെങ്കിലും നിഷേധിക്കാന്‍ പാടില്ല. ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രം ഞങ്ങള്‍ ചെയ്യുന്നതെല്ലാം ശരിയെന്നു പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.


കുട്ടി ഇന്നു ക്ലാസില്‍ എത്തിയില്ല
മേലാല്‍ സ്‌കൂളില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്കൂൾ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശിരോവസ്ത്രം പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രശ്‌നത്തില്‍ ഇടപെട്ടതെന്നും മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. അതേസമയം രണ്ടു ദിവസത്തെ അവധിക്കു ശേഷം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ ഇന്ന് വീണ്ടും തുറന്നു. പരാതിക്കാരിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഇന്നു ക്ലാസില്‍ എത്തിയില്ല. സ്‌കൂളിലേക്ക് പ്രകടനം ഉണ്ടായേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്.
by Midhun HP News | Oct 15, 2025 | Latest News, കേരളം
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍വര്‍ധന. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 56 പൈസയുടെ മുന്നേറ്റത്തോടെ വന്‍തിരിച്ചുവരവ് ആണ് രൂപ നടത്തിയത്. 88.25 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.
ഇന്നലെ റെക്കോര്‍ഡ് താഴ്ചയിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്. എണ്ണ വില കുറഞ്ഞതും ഡോളര്‍ ദുര്‍ബലമായതുമാണ് രൂപയ്ക്ക് തുണയായത്. കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരായി മാറിയതാണ് രൂപയ്ക്ക് വിനയായത്. വിദേശ നിക്ഷേപകര്‍ 1,508 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് കഴിഞ്ഞ ദിവസം വിറ്റഴിച്ചത്.
അതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ നഷ്ടപ്പെട്ട രേഖപ്പെടുത്തിയ ഓഹരി വിപണി ഇന്ന് തിരിച്ചുകയറി. സെന്‍സെക്‌സ് 350ലധികം പോയിന്റ് ആണ് മുന്നേറിയത്. കഴിഞ്ഞ ദിവസങ്ങളില്‍ വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരായി മാറിയതാണ് വിപണിയെ ബാധിച്ചത്. ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.


Recent Comments