‘ഇത് കോഹ് ലിയെയും രോഹിത്തിനെയും കാണാനുള്ള അവസാന അവസരം; അവര്‍ ചാംപ്യന്മാര്‍’

‘ഇത് കോഹ് ലിയെയും രോഹിത്തിനെയും കാണാനുള്ള അവസാന അവസരം; അവര്‍ ചാംപ്യന്മാര്‍’

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര ഞായറാഴ്ച പെര്‍ത്തില്‍ ആരംഭിക്കുകയാണ്. മാസങ്ങള്‍ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ് ലിയും കടുത്ത പരിശീലനത്തിലാണ്. ഇരുവരും അടുത്ത ഏകദിന ലോകകപ്പ് വരെ ഉണ്ടാവുമോ എന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ, ഇരുതാരങ്ങളും ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിക്കുന്നത് കാണാനുള്ള ആകാംക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. അതിനിടെ രോഹിത്തിനെയും കോഹ് ലിയെയും കാണാനുള്ള ഓസ്ട്രേലിയന്‍ ആരാധകരുടെ അവസാന അവസരമായിരിക്കാം ഇതെന്ന് പറഞ്ഞ് ആരാധകരുടെ ആവേശം കൂട്ടിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്.

‘ഞായറാഴ്ച പെര്‍ത്തില്‍ ആരംഭിക്കുന്ന ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. കാരണം ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ കോഹ് ലിയും രോഹിത്തും കളിക്കുന്നത് സ്വന്തം നാട്ടില്‍ കാണാന്‍ ഓസ്‌ട്രേലിയന്‍ ആരാധകര്‍ക്കുള്ള അവസാന അവസരമായിരിക്കാം ഇത്’- പാറ്റ് കമ്മിന്‍സ് പറഞ്ഞു. പുറംവേദന കാരണം 32 കാരനായ കമ്മിന്‍സ് പരമ്പരയില്‍ കളിക്കുന്നില്ല.

‘കഴിഞ്ഞ 15 വര്‍ഷമായി കോഹ്ലിയും രോഹിത്തും മിക്കവാറും എല്ലാ ഇന്ത്യന്‍ ടീമുകളുടെയും ഭാഗമാണ്. അതിനാല്‍ ഓസ്ട്രേലിയന്‍ ആരാധകര്‍ക്ക് അവര്‍ ഇവിടെ കളിക്കുന്നത് കാണാനുള്ള അവസാന അവസരമായിരിക്കാം ഇത്,’- കമ്മിന്‍സ് ജിയോഹോട്ട്സ്റ്റാറിനോട് പറഞ്ഞു.

‘അവര്‍ ഇന്ത്യയുടെ ചാംപ്യന്മാരാണ്, എല്ലായ്‌പ്പോഴും അവര്‍ക്ക് മികച്ച പിന്തുണ ലഭിക്കുന്നു. ഞങ്ങള്‍ അവര്‍ക്കെതിരെ കളിക്കുമ്പോഴെല്ലാം ആവേശം കൊണ്ട് കാണികളുടെ ശബ്ദം ഉയരാറുണ്ട്. പെര്‍ത്തിന് പുറമേ അഡലെയ്ഡിലും സിഡ്നിയിലുമായി നടക്കുന്ന പരമ്പര നഷ്ടമായതില്‍ നിരാശയുണ്ട്. ഇന്ത്യയ്ക്കെതിരായ വൈറ്റ്-ബോള്‍ പരമ്പര നഷ്ടമാകുന്നത് വിഷമകരമാണ്. ഓസ്‌ട്രേലിയയില്‍ ഇതിനകം തന്നെ വളരെയധികം ആവേശം നിറഞ്ഞിട്ടുണ്ട്. ഇതുപോലുള്ള ഒരു വലിയ പരമ്പര നഷ്ടപ്പെടുന്നത് എല്ലായ്‌പ്പോഴും ഉള്‍ക്കൊള്ളാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്.’- പാറ്റ് കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു.

‘ഏകദിന ലോകകപ്പിനോട് അടുക്കുമ്പോള്‍, ഞങ്ങളുടെ 15 അംഗ ടീം എന്തായിരിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാം. ഞങ്ങള്‍ മികച്ച സ്ഥാനത്താണെന്ന് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. കഴിഞ്ഞ ലോകകപ്പില്‍ കളിക്കാത്ത യുവതാരങ്ങളെ കളിപ്പിക്കാന്‍ ശ്രമിക്കുക. അവര്‍ക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് കാണുക’- ഓസ്‌ട്രേലിയയുടെ പകരം ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിന് പാറ്റ് കമ്മിന്‍സ് ഉപദേശം നല്‍കി. ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയുടെ അഞ്ച് മത്സരങ്ങളുള്ള ടി20 അന്താരാഷ്ട്ര പരമ്പര ഒക്ടോബര്‍ 29 മുതലാണ്.

യു കെ വിസ ലഭിക്കാൻ പുതിയ പരീക്ഷണം; ഇംഗ്ലീഷിൽ കടുത്ത പരീക്ഷ പാസാകണം; വിദ്യാർത്ഥികൾക്കും തിരിച്ചടി

യു കെ വിസ ലഭിക്കാൻ പുതിയ പരീക്ഷണം; ഇംഗ്ലീഷിൽ കടുത്ത പരീക്ഷ പാസാകണം; വിദ്യാർത്ഥികൾക്കും തിരിച്ചടി

ലണ്ടൻ: ഇനി മുതൽ യു കെ സ്‌കിൽഡ് വിസ ലഭിക്കണമെങ്കിൽ ‘കട്ടിയേറിയ’ ഒരു ഇംഗ്ലീഷ് ടെസ്റ്റും കൂടി പാസ്സാകണം. ‘സെക്യൂർ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് ‘ എന്നാണ് പുതിയ പരീക്ഷയുടെ പേര്. യു കെ ഹോം ഓഫീസ് അംഗീകരിച്ച ഏജൻസിയാകും പരീക്ഷ നടത്തുക. അടുത്ത വർഷം ജനുവരി 8 മുതൽ ഈ പരീക്ഷ കൂടി പാസായാൽ മാത്രമേ വിസ അനുവദിക്കുകയുള്ളു എന്ന് അധികൃതർ വ്യക്തമാക്കി.

വർധിച്ച് വരുന്ന കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി ഭാഗമായി നിരവധി മാറ്റങ്ങളാണ് യു കെ സർക്കാർ നടത്തുന്നത്. അതിന്റെ ഭാഗമായി ആണ് പുതിയ പരീക്ഷയുടെ പ്രഖ്യാപനവും.

അപേക്ഷകരുടെ ഇംഗ്ലീഷ് ഭാഷയിലെ വായന,എഴുത്ത്,സംസാരം എന്നിവയുടെ നിലവാരം എ ലെവൽ അല്ലെങ്കിൽ പ്ലസ് ടുവിന് തുല്യമായ ബി 2 തലത്തിൽ ഉള്ളതാകണം എന്നാണ് പുതിയ നിയമം. ഈ പരീക്ഷയുടെ മാർക്കും കൂടി പരിഗണിച്ച് മാത്രമേ വിസ അനുവദിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കൂ.

നിങ്ങൾ ഈ രാജ്യത്തേക്ക് വരണമെന്ന് ആഗ്രഹിക്കുണ്ടെങ്കിൽ ഞങ്ങളുടെ ഭാഷ പഠിക്കണം. എന്നാൽ മാത്രമേ നിങ്ങൾ പ്രതീക്ഷിക്കുന്ന തരത്തിൽ ജോലി നേടാൻ സാധിക്കുകയുള്ളു എന്ന് യു കെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് പറഞ്ഞു.

രാജ്യത്തെക്ക് കടന്ന് വരാനും രാജ്യ പുരോഗതിക്ക് സംഭാവന നൽകുന്നവരെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യും. എന്നാൽ ഭാഷ പഠിക്കാതെ, നാടിന് ഒരു സംഭാവനയും നൽകാൻ കഴിയാത്ത കുടിയേറ്റക്കാർ ഇവിടെ വരുന്നത് അംഗീകരിക്കാനാവില്ല എന്നും അവർ വ്യക്തമാക്കി.

പുതിയ നീക്കത്തിലൂടെ യുകെയിലേക്ക് വരുന്ന ആളുകളുടെ എണ്ണം പ്രതിവർഷം 100,000 വരെ കുറയ്ക്കുമെന്ന് ആണ് അധികൃതരുടെ കണക്കുകൂട്ടൽ. ആശ്രിത വിസയിൽ രാജ്യത്ത് എത്തുന്നവരുടെ കാര്യത്തിലും സമാനമായ നീക്കം വരും വർഷങ്ങളിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ഡിഗ്രി തലത്തിലുള്ള കോഴ്സുകൾ പഠിക്കാൻ എത്തിയ വിദ്യാർത്ഥികൾക്ക് തൊഴിൽ കണ്ടെത്താനായി മുൻപ് രണ്ട് വർഷം സമയം അനുവദിച്ചിരുന്നു. അത് വെട്ടിച്ചുരുക്കി 18 മാസമാക്കും. ഈ തീരുമാനം 2027 ജനുവരി മുതൽ നടപ്പിലാകുമെന്നും അധികൃതർ അറിയിച്ചു.

സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറി എന്ന റെക്കോര്‍ഡ് പരവൂര്‍ സ്വദേശിനിക്ക്

സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറി എന്ന റെക്കോര്‍ഡ് പരവൂര്‍ സ്വദേശിനിക്ക്

കൊല്ലം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറി എന്ന റെക്കോര്‍ഡ് പരവൂര്‍ സ്വദേശിനി ഗൗരി ആര്‍ ലാല്‍ജിക്ക് (23). മലപ്പുറം അരീക്കോട് പഞ്ചായത്ത് സെക്രട്ടറിയായി കഴിഞ്ഞ ദിവസമാണ് ഗൗരി ജോലിയില്‍ പ്രവേശിച്ചത്. പരവൂര്‍ റോഷ്‌ന ബുക്‌സ് ഉടമ കുറുമണ്ടല്‍ ചെമ്പന്റഴികം വീട്ടില്‍ സി എല്‍ ലാല്‍ജിയുടെയും ഒ ആര്‍ റോഷ്‌നയുടെയും മകളാണ്.

എറണാകുളത്ത് ഹൈക്കോടതി അസിസ്റ്റന്റായി ജോലി ചെയ്തു വരുന്നതിനിടെയാണ് പഞ്ചായത്ത് സെക്രട്ടറിയായി നിയമനം ലഭിച്ചത്. പഞ്ചായത്ത് സെക്രട്ടറി പരീക്ഷയില്‍ ആദ്യ ശ്രമത്തില്‍ 63-ാം റാങ്ക് നേടിയാണ് ഗൗരി ജോലിയില്‍ പ്രവേശിച്ചത്. സിവില്‍ സര്‍വീസ് പരീക്ഷയിലൂടെ ഐഎഎസ് കരസ്ഥമാക്കണമെന്നാണ് ഗൗരിയുടെ ആഗ്രഹം. അതിനായുള്ള തീവ്ര പരിശീലനത്തിലാണ്.

കൊല്ലം എസ്എന്‍ വനിതാ കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്ര ബിരുദം മൂന്നാം റാങ്കോടെ പാസായ ഗൗരി, ഹൈക്കോര്‍ട്ട് അസിസ്റ്റന്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയിരുന്നു. സിബിഎസ്ഇ പ്ലസ് ടു പരീക്ഷയില്‍ കൊല്ലം ജില്ലാ ടോപ്പര്‍ ആയിരുന്നു. സ്‌കൂള്‍ കാലഘട്ടം മുതല്‍ എഴുത്തും മത്സര പരീക്ഷകളില്‍ പങ്കെടുത്തതും മുടങ്ങാതെയുള്ള പത്രം വായനയും മത്സര പരീക്ഷകളില്‍ നേട്ടം നേടാന്‍ സഹായിച്ചുവെന്ന് ഗൗരി പറഞ്ഞു.

ഓടുന്ന ട്രെയിനില്‍ യുവതിയെ ബലാത്സംഗം ചെയ്തു; പണവും ഫോണും കവര്‍ന്നു

ഓടുന്ന ട്രെയിനില്‍ യുവതിയെ ബലാത്സംഗം ചെയ്തു; പണവും ഫോണും കവര്‍ന്നു

ഹൈദരാബാദ്: ട്രെയിന്‍ യാത്രയ്ക്കാരിയായ യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി പരാതി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ – പെദകുറപദു റെയില്‍വേ സ്റ്റേഷനുകള്‍ക്കുമിടയില്‍ വച്ചാണ് യുവതി അതിക്രമത്തിന് ഇരയായത്. ട്രെയിനിലെ ലേഡിസ് കംപാര്‍ട്ട്‌മെന്റില്‍ വച്ച് കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്‌തെന്നുമാണ് 35 വയസുകാരിയുടെ വെളിപ്പെടുത്തല്‍.

യുവതിയുടെ പരാതിയില്‍ സെക്കന്തരാബാദ് റെയില്‍വെ പൊലീസ് കേസെടുത്തു. ഒക്ടോബര്‍ 13 നാണ് സംഭവം. രാജമഹേന്ദ്രവാരം സ്വദേശിനിയായ സ്ത്രീ ചാര്‍ലപ്പള്ളിയിലേക്ക് സാന്ദ്രഗാച്ചി സ്‌പെഷ്യല്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ ആയിരുന്നു സംഭവം. ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ ആയിരുന്നു യുവതിയുടെ യാത്ര. ട്രെയിന്‍ ഗുണ്ടൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍, ഏകദേശം 40 വയസുള്ള വ്യക്തി കംപാര്‍ട്ട്‌മെന്റില്‍ കയറാന്‍ ശ്രമിച്ചു. ലേഡിസ് കംപാര്‍ട്ട്‌മെന്റ് ആണെന്ന് പറഞ്ഞ് വാതില്‍ പൂട്ടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കംപാര്‍ട്ട്‌മെന്റില്‍ കയറുകയായിരുന്നു.

ഗുണ്ടൂരില്‍ നിന്നും ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ ഇയാള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകയയുമായിരുന്നു എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. പിന്നാലെ കൈവശമുണ്ടായിരുന്ന 5600 രൂപയും മൊബൈല്‍ ഫോണും ഇയാള്‍ കൈക്കലാക്കി. ട്രെയിന്‍ പെദകുറപദു റെയില്‍വേ സ്റ്റേഷനിലേക്ക് അടുത്തപ്പോള്‍ ഇയാള്‍ ട്രെയിന്‍ അതില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു എന്നും യുവതി അറിയിച്ചു.

സംഭവത്തിന് ശേഷം യാത്ര തുടര്‍ന്ന യുവതി ചാര്‍ലപ്പള്ളിയിലെത്തിയ ശേഷം സെക്കന്തരാബാദ് റെയില്‍വേ പൊലീസിനോട് വിവരങ്ങള്‍ അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സീറോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പരാതി കൃത്യം നടന്നെന്ന് പറയുന്ന പ്രദേശം ഉള്‍പ്പെടുന്ന നദിക്കുടി സ്റ്റേഷന് കൈമാറിയെന്നും റെയില്‍വെ പൊലീസ് അറിയിച്ചു.

പ്ലസ് ടു കഴിഞ്ഞവർക്ക് ഇന്ത്യൻ സൈന്യത്തിൽ ഓഫീസറാകാൻ അവസരം

പ്ലസ് ടു കഴിഞ്ഞവർക്ക് ഇന്ത്യൻ സൈന്യത്തിൽ ഓഫീസറാകാൻ അവസരം

ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകാൻ അവിവാഹിതരായ പുരുഷന്മാർക്ക് അവസരം. പത്താം ക്ലാസും പ്ലസ് ടുവും പൂർത്തിയാക്കിവർക്ക് ടെക്നിക്കൽ എൻട്രി സ്കീം (TES) വഴി സൈന്യത്തിൽ ജോലി നേടാം. ഒരു ഓഫീസറായി ജോലിയിൽ പ്രവേശിക്കാനും എഞ്ചിനീറിങ് ബിരുദം നേടാനുമുള്ള മികച്ച അവസരമാണിത്.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് തുടക്കത്തിൽ 56,100 രൂപ സ്റ്റൈപ്പൻഡായി ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 13.

10+2 ടെക്നിക്കൽ എൻട്രി – 55 എന്ന സ്കീമിലൂടെയാണ് നിയമനം നടത്തുന്നത്. അകെ 90 ഒഴിവുകളാണ് ഉള്ളത്.

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്ന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ കുറഞ്ഞത് 60% മാർക്കോടെ 10+2 പരീക്ഷയോ തത്തുല്യമോ വിജയിച്ചിരിക്കണം.

2025 ലെ ജെഇഇ (മെയിൻസ്) പരീക്ഷ എഴുതിയിരിക്കണം.

പ്രായപരിധി

2026 ജൂലൈ 1 വെച്ച് കണക്കാക്കുമ്പോൾ 16 വയസ്സ് 6 മാസത്തിനും 19 വയസ്സ് 6 മാസത്തിനും ഇടയിൽ ആയിരിക്കണം പ്രായം.

2007 ജനുവരി 2 ന് മുമ്പും 2010 ജനുവരി 1 ന് ശേഷവും (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരാകരുത്.