ഭാഗ്യാന്വേഷികള്‍ ഇനിയും കാത്തിരിക്കണം; തിരുവോണം ബംപര്‍ നറുക്കെടുപ്പ് മാറ്റി

ഭാഗ്യാന്വേഷികള്‍ ഇനിയും കാത്തിരിക്കണം; തിരുവോണം ബംപര്‍ നറുക്കെടുപ്പ് മാറ്റി

തിരുവനന്തപുരം: തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ നാളെ നടക്കാനിരുന്ന നറുക്കെടുപ്പ് മാറ്റി. ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബര്‍ നാല് ശനിയാഴ്ച നടക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകള്‍ പൂര്‍ണമായി വില്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിൽ നറുക്കെടുപ്പ് തീയതി മാറ്റിവയ്ക്കണമെന്ന ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ചാണ് നറുക്കെടുപ്പ് മാറ്റിവച്ചത്.

ഈ വര്‍ഷത്തെ തിരുവോണം ബംപറിനായി അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞതായി കഴിഞ്ഞ ദിവസം ലോട്ടറി വകുപ്പ് അറിയിച്ചിരുന്നു. പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 14,07,100 എണ്ണം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂര്‍ ജില്ല 9,37,400 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരം 8,75,900 ടിക്കറ്റുകളും ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞതായി വ്യാഴാഴ്ച ലോട്ടറി വകുപ്പ് അറിയിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം 71.40 ലക്ഷം എണ്ണം തിരുവോണം ബംപര്‍ ടിക്കറ്റുകള്‍ ആണ് വില്പന നടന്നത്. ഇത്തവണയും ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്‍കുന്നു എന്നതാണ് തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ലഭിക്കുന്നു.

വയലാർ ഗാനങ്ങൾ കോർത്തിണക്കി “ഇന്ദ്രധനുസ്സ്” ഗാന സന്ധ്യ ഒരുക്കുന്നു വെഞ്ഞാറമൂട് ജീവകല

വയലാർ ഗാനങ്ങൾ കോർത്തിണക്കി “ഇന്ദ്രധനുസ്സ്” ഗാന സന്ധ്യ ഒരുക്കുന്നു വെഞ്ഞാറമൂട് ജീവകല

വയലാർ രാമവർമ്മയുടെ വേർപാടിന് 50 ആണ്ട് തികയുകയാണ്. മലയാള കവിത – ചലച്ചിത്ര ഗാന ശാഖയിൽ തന്റെ തൂലിക കൊണ്ട് കളഭം ചാർത്തിയ വയലാറിന് ആദരവർപ്പിച്ച് വെഞ്ഞാറമൂട് ജീവകല “ഇന്ദ്രധനുസ്സ്” എന്ന പേരിൽ വയലാർ ഗാനങ്ങൾ കോർത്തിണക്കി ഗാന സന്ധ്യ ഒരുക്കുന്നു.

നാളെ (സെപ്തം: 27 ശനിയാഴ്ച) മകം സ്കൂൾ ആഡിറ്റോറിയത്തിൽ വൈകിട്ട് 5 മണിക്ക് അഡ്വ.ഡി.കെ.മുരളി എം എൽ എ ഉദ്ഘാടനം ചെയ്യും. രമണി പി.നായർ (മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്), ജോൺ വി സാമുവൽ, മുഹാദ് വെമ്പായം (നാടകരചയിതാവ്) എന്നിവർ ആശംസകൾ നേരും.

തുടർന്ന് പിന്നണി ഗായകരായ മണക്കാട് ഗോപൻ, പ്രമീള ലീല, ഖാലിദ് തുടങ്ങി ഷാജു വെഞ്ഞാറമൂട്, അവനി എസ് എസ്, വിഭു വെഞ്ഞാറമൂട്, കിളിമാനൂർ ശിവപ്രസാദ്, ആശാ ഷാജി, പുഷ്കല ഹരീന്ദ്രൻ, സുഭാഷ് എന്നിവർ വയലാറിന്റെ 28 ഗാനങ്ങൾ ആലപിക്കുന്നു.

ഓപ്പറേഷന്‍ നുംഖോര്‍: പിടിച്ചെടുത്ത വാഹനം വിട്ടു നല്‍കണം; ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍

ഓപ്പറേഷന്‍ നുംഖോര്‍: പിടിച്ചെടുത്ത വാഹനം വിട്ടു നല്‍കണം; ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍

കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ പേരില്‍ വാഹനം പിടിച്ചെടുത്ത കസ്റ്റംസ് നടപടി ചോദ്യം ചെയ്ത് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍. വാഹനങ്ങള്‍ വാങ്ങിയത് നിയമവിധേയമായിട്ടാണ്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാതെ വാഹനം പിടിച്ചെടുത്തത് നിയമവിരുദ്ധമാണ്. ഉദ്യോഗസ്ഥരുടെ നടപടി റദ്ദാക്കി, പിടിച്ചെടുത്ത വാഹനം തിരികെ വിട്ടു നല്‍കാന്‍ നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനമാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഓപ്പറേഷന്‍ നുംഖോറുമായി ബന്ധപ്പെട്ട് ദുല്‍ഖറിന്റെ രണ്ടു ലാന്‍ഡ് റോവറുകള്‍ ഉള്‍പ്പെടെ നാലു വാഹനങ്ങളാണ് കസ്റ്റംസിന്റെ സംശയ നിഴലിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനിരിക്കെയാണ് നടന്‍ വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.

വാഹനത്തിന്റെ കൈവശാവകാശം, ഉടമസ്ഥാവകാശം, വാഹനം നേരത്തെ ആരെല്ലാം ഉപയോഗിച്ചിരുന്നു, ആരില്‍ നിന്നാണ് കൈമാറിയത് തുടങ്ങിയ രേഖകള്‍ അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കാം. കസ്റ്റംസ് ഡ്യൂട്ടി അടച്ചിട്ടില്ലെന്ന ആരോപണം വസ്തുതാവിരുദ്ധമാണ്. തന്റെ പ്രതിനിധികള്‍ ചില രേഖകള്‍ ഹാജരാക്കിയെങ്കിലും അതൊന്നും പരിശോധിക്കാതെയാണ് വാഹനം പിടിച്ചെടുത്തതെന്നും ദുല്‍ഖര്‍ സല്‍മാന്‍ ഹര്‍ജിയില്‍ പറയുന്നു.

ഭൂട്ടാൻ വഴി ആഢംബര കാറുകൾ നികുതി വെട്ടിച്ച് രാജ്യത്തേക്ക് കടത്തുന്നു എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഇതേത്തുടർന്ന് രാജ്യവ്യാപകമായി നടത്തിയ പരിശോധനയുടെ ഭാ​ഗമായിട്ടാണ് കേരളത്തിൽ ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ പരിശോധന നടത്തിയത്. ദുല്‍ഖര്‍ സല്‍മാന്റെ വാഹനം പിടിച്ചെടുത്തതിന് പുറമെ, ഇത്തരത്തിലുള്ള കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്ന് അറിയിച്ച് സമന്‍സും നല്‍കി. ഓപ്പറേഷൻ നുംഖോറിന്റെ ഭാ​ഗമായി കേരളത്തിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴിടങ്ങളില്‍ നിന്നായി 11 വാഹനങ്ങളാണ് പിടിച്ചെടുത്തത്. കേരളത്തിലെ അഞ്ച് ജില്ലകളിലായി 30 ഇടങ്ങളിൽ പരിശോധന നടന്നത്.

ട്രംപ് പ്രഖ്യാപനത്തില്‍ വീണ് ഓഹരി വിപണി, 400 പോയിന്റ് നഷ്ടം, കൂപ്പുകുത്തി ഫാര്‍മ ഓഹരികള്‍; 2.3 ശതമാനം ഇടിഞ്ഞു

ട്രംപ് പ്രഖ്യാപനത്തില്‍ വീണ് ഓഹരി വിപണി, 400 പോയിന്റ് നഷ്ടം, കൂപ്പുകുത്തി ഫാര്‍മ ഓഹരികള്‍; 2.3 ശതമാനം ഇടിഞ്ഞു

മുംബൈ: ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റി 24,800 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് വ്യാപാരം തുടരുന്നത്. ഫാര്‍മ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.

ബ്രാന്‍ഡഡ്, പേറ്റന്റ് മരുന്നുകളുടെ ഇറക്കുമതിക്ക് അമേരിക്ക നൂറ് ശതമാനം താരിഫ് ചുമത്തുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് ഓഹരി വിപണിയെ ബാധിച്ച ഒരു പ്രധാന ഘടകം. ഫാര്‍മ സൂചിക 2.3 ശതമാനമാണ് ഇടിഞ്ഞത്. തുടര്‍ച്ചയായ അഞ്ചാംദിവസമാണ് ഫാര്‍മ സെക്ടര്‍ ഇടിയുന്നത്. സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. 3.4 ശതമാനമാണ് ഇടിഞ്ഞത്. ഡോ. റെഡ്ഡീസ് ലാബ്, സിപ്ല, എന്നിവയാണ് നഷ്ടം നേരിട്ട മറ്റു കമ്പനികള്‍.

ട്രംപിന്റെ പ്രഖ്യാപനം ഒക്ടോബര്‍ ഒന്നിനാണ് പ്രാബല്യത്തില്‍ വരുന്നത്. ഐടി കമ്പനികളാണ് നഷ്ടം നേരിട്ട മറ്റൊരു സെക്ടര്‍. നിഫ്റ്റി ഐടി സൂചിക 1.3 ശതമാനമാണ് ഇടിഞ്ഞത്. ആഗോള വിപണികള്‍ നഷ്ടത്തിലാണ് എന്നതും ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചു. അതിനിടെ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചുകയറി. ഡോളറിനെതിരെ ആറു പൈസയുടെ നേട്ടത്തോടെ 88.70ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഇന്നലെ ഒരു പൈസയുടെ നഷ്ടത്തോടെ 88.76 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപയുടെ മൂല്യം.

സി​ഗരറ്റ് പുക പോലെ അപകടം, വീട്ടിൽ ദിവസവും അ​ഗർബത്തി കത്തിക്കാറുണ്ടോ?

സി​ഗരറ്റ് പുക പോലെ അപകടം, വീട്ടിൽ ദിവസവും അ​ഗർബത്തി കത്തിക്കാറുണ്ടോ?

മനസിനും ചുറ്റുപാടിനും ഒരു പോസിറ്റീവ് വൈബ് കിട്ടാൻ അ​ഗർബത്തി മിക്ക വീടുകളിലും ഉപയോ​ഗിക്കാറുണ്ട്. എന്നാൽ ഇവയുടെ പതിവ് ഉപയോ​ഗം ശ്വാസകോശത്തിന് അത്ര പോസിറ്റീവ് ആയിരിക്കില്ലെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം. അഗർബത്തികൾ കത്തുമ്പോൾ പുറത്തുവരുന്ന കാർബൺ മോണോക്സൈഡും മറ്റ് ഘടകങ്ങളും മുറികളിലെ വായുവിനെ മലിനമാകുന്നു.

സി​ഗരറ്റിന്റെ പുക പോലെ തന്നെ അപകടകാരിയാണ് അഗർബത്തികളിൽ നിന്ന് ഉയരുന്ന പുകയും. ഒരു സി​ഗരറ്റ് വലിക്കുമ്പോൾ ഉണ്ടാകുന്ന അതേ ദോഷഫലമാണ് ഒരു അ​ഗർബത്തിയുടെ പുകയെന്ന് ശ്വാസകോശ രോഗ വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അഗർബത്തികളിലെ പുക ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളെയും പ്രായമായവരെയുമാണ്. പ്രത്യേകിച്ച് ആസ്തമയോ ദുർബല ശ്വാസ കോശമോ ഉള്ളവർക്ക്.

അടഞ്ഞ മുറികളിലും മറ്റും നിരന്തരമായി അഗർബത്തിയുടെ പുക ശ്വസിക്കുന്നത് ദീർഘകാല ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടാക്കും. ഇത് ബ്രോങ്കൈറ്റിസ്, ആസ്ത്മ, സിഒപിഡി തുടങ്ങി ചിലപ്പോൾ ശ്വാസ കോശ കാൻസറിന് തന്നെ കാരണമാകുമെന്നും വിദ​ഗ്ധർ പറയുന്നു. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായാണ് കൂടുതലും അഗർബത്തികൾ ഉപയോഗിച്ച് വരുന്നത്.

ഇത്തരം സാഹചര്യങ്ങളിൽ ഇലക്ട്രിക് ദിയകളും, വിളക്കെണ്ണകളും ഉപയോ​ഗിക്കുന്നതാണ് ഉത്തമം. ആരോ​ഗ്യ പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിന് അ​ഗർബത്തി ഉപയോ​ഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നല്ലതു പോലെ വായു സഞ്ചാരം ഉള്ള മുറികളിൽ ഫാൻ ഓണാക്കി ജനാലകൾ തുറന്നിട്ട ശേഷം അഗർബത്തി കത്തിക്കുക.