by Midhun HP News | Sep 2, 2025 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: തെലങ്കാനയിലെ ബിആര്‍എസില്‍ (ഭാരത് രാഷ്ട്ര സമിതി) പൊട്ടിത്തെറി. പാര്‍ട്ടി നേതാവും മകളുമായ കെ കവിതയെ തെലങ്കാന മുന്‍ മുഖ്യമന്ത്രിയും ബിആര്‍എസ് പ്രസിഡന്റുമായ കെ ചന്ദ്രശേഖര്‍ റാവു സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രസ്താവന നടത്തിയെന്നതിന്റെ പേരിലാണ് നടപടി.
കെ കവിതയുടെ ഭാഗത്തു നിന്നും അടുത്തിടെയുണ്ടായ പ്രസ്താവനകളും പ്രവൃത്തിയും പാര്‍ട്ടി നയത്തിനും തത്വങ്ങള്‍ക്കും വിരുദ്ധമായതിനാലാണ് അച്ചടക്ക നടപടി സ്വീകരിക്കുന്നതെന്നാണ് വിശദീകരണം. നടപടി ഉടന്‍ പ്രാബല്യത്തില്‍ വന്നതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ടി രവീന്ദര്‍ റാവു അറിയിച്ചു. തെലങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമാണ് കെ കവിത.


കവിതയുടെ സമീപകാലത്തെ പെരുമാറ്റവും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളും ബിആര്‍എസിനെ വേദനിപ്പിച്ചിരുന്നു. നേതൃത്വം ഇത് ഗൗരവമായിട്ടാണ് കണ്ടിരുന്നതെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും അച്ചടക്ക സമിതി അധ്യക്ഷനുമായ സോമ ഭാരത് കുമാര്‍ പറഞ്ഞു. പാര്‍ട്ടിയിലെ അദികാര വടംവലിയാണ് പൊട്ടിത്തെറിയില്‍ കലാശിച്ചതെന്നാണ് സൂചന. അടുത്തിടെ മുന്‍മന്ത്രിയും അടുത്ത ബന്ധുവുമായ ടി ഹരീഷ് റാവുവിനെതിരെ കവിത പരസ്യ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു.

by Midhun HP News | Sep 2, 2025 | Latest News, കേരളം
കോഴിക്കോട്: ഓണം അവധി പ്രമാണിച്ച് കേരളത്തിലേക്ക് അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ടിസി. സ്ഥിരം സര്‍വീസുകള്‍ക്ക് പുറമെ 90 അധിക സര്‍വീസുകളാണ് കേരളത്തിലേക്ക് നടത്തുക. ഇന്നു മുതല്‍ ഉത്രാടദിനമായ സെപ്റ്റംബര്‍ 4 വരെയാണ് സര്‍വീസുകള്‍. തിരുവോണദിവസം മുതല്‍ മടക്കയാത്രയ്ക്കും സ്പെഷല്‍ സര്‍വീസുകള്‍ ഉണ്ടാകും.

മൈസൂരു റോഡ് ബസ് സ്റ്റേഷന്, ശാന്തിനഗര്‍ ബിഎംടിസി ബസ് സ്റ്റേഷന് എന്നിവിടങ്ങളില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂര്‍, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സ്പെഷല്‍ സര്‍വീസുകള്‍. ഇതില്‍ പ്രീമിയം കാറ്റഗറി ബസുകള്‍ ശാന്തി നഗര്‍ ബസ് സ്റ്റേഷനില്‍ നിന്നാകും പുറപ്പെടുക.
ബസ് സ്റ്റേഷന് കൗണ്ടറുകളിലൂടെയും ഓണ്‍ലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാനുളള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാലോ അതിലധികമോ ടിക്കറ്റുകള്‍ ഒന്നിച്ചു ബുക്ക് ചെയ്യുന്നവര്‍ക്ക് അഞ്ചു ശതമാനവും മടക്കയാത്ര ഉള്‍പ്പെടെ ഇരുവശത്തേക്കുമുളള ടിക്കറ്റുകള്‍ ഒന്നിച്ചെടുക്കുന്നവര്‍ക്ക് 10 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം ഏഴിന് മടക്കയാത്രയ്ക്ക് പ്രത്യേക സര്‍വീസുകളിലും ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം.


by Midhun HP News | Sep 2, 2025 | Latest News, കേരളം
പത്തനംതിട്ട: പത്തനംതിട്ട എഴുമാറ്റൂരില്‍ റോഡരികില്‍ ബസ് കാത്തു നിന്ന വയോധിക കാറിടിച്ച് മരിച്ചു. ആനിക്കാട് സ്വദേശി പൊടിയമ്മയാണ് മരിച്ചത്. 75 വയസ്സായിരുന്നു. എഴുമാറ്റൂര്‍ ചുഴനയിലാണ് സംഭവം. രാവിലെ 9 മണിക്ക് ശേഷമാണ് അപകടമുണ്ടായത്. പൊടിയമ്മയുടെ മകള്‍ ചുഴനയിലാണ് താമസിക്കുന്നത്. മകളുടെ വീട്ടിലെത്തിയ വയോധിക തിരികെ സ്വന്തം വീട്ടിലേക്ക് പോകാനായി ബസ് കാത്തു നില്‍ക്കുകയായിരുന്നു.

ഇതിനിടെയാണ് നിയന്ത്രണം വിട്ടു വന്ന കാര്‍ പൊടിയമ്മയെ ഇടിച്ചു തെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ വയോധികയെ ഉടന്‍ തന്നെ കോഴഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാതമിക നിഗമനം.


by Midhun HP News | Sep 2, 2025 | Latest News, ജില്ലാ വാർത്ത
തൃപ്പൂണിത്തുറയില്‍ ആകാശ ഊഞ്ഞാലില്‍ നിന്ന് വീണ് യുവാവിന് പരുക്ക്. ഓണത്തോടനുബന്ധിച്ച് അത്തച്ചമയ ഗ്രൗണ്ടില്‍ ഒരുക്കിയ അമ്യൂസ്മെന്റ് പാര്‍ക്കിലാണ് സംഭവം. യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. തൃപ്പൂണിത്തുറ സ്വദേശി വിഷ്ണു (34) ആണ് പരുക്കേറ്റത്. രാത്രി 10 മണിയോടെയാണ് സംഭവം. വൈകുന്നേരത്തോടെയാണ് യുവാവും സൃഹൃത്തുക്കളും സംഭവ സ്ഥലത്ത് എത്തിയത്. റൗണ്ട് പൂര്‍ത്തിയാക്കി ഇറങ്ങുന്ന സമയത്താണ് അപകടമുണ്ടായതെന്ന് പൊലീസും നഗരസഭയും വ്യക്തമാക്കുന്നു.
by Midhun HP News | Sep 2, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സ് 400ഓളം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. കുറഞ്ഞ വിലയ്ക്ക് ഓഹരി ലഭിക്കുമെന്ന കണക്കുകൂട്ടലില്‍ നിക്ഷേപകര്‍ സ്റ്റോക്കുകള്‍ വാങ്ങിക്കൂട്ടുന്നതാണ് ഇന്നത്തെ മുന്നേറ്റത്തിന് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

സെക്ടര്‍ അടിസ്ഥാനമാക്കി നോക്കിയാല്‍ സമ്മിശ്ര പ്രതികരണമാണ്. ഐടി, ബാങ്ക് ഓഹരികള്‍ നഷ്ടം നേരിടുമ്പോള്‍ ഓട്ടോ ഓഹരികള്‍ നേരിയ നേട്ടത്തിന്റെ പാതയിലാണ്. റിലയന്‍സ്, ഹീറോ മോട്ടോകോര്‍പ്പ്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്സ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ഇന്‍ഫോസിസ്, അള്‍ട്രാടെക് സിമന്റ്, മാരുതി സുസുക്കി, ഡോ. റെഡ്ഡീസ് ലാബ്, എംആന്റ്എം ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.

അതേസമയം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുകയാണ്. ആറു പൈസയുടെ നഷ്ടത്തോടെ 88.16 എന്ന നിലയിലാണ് രൂപയുടെ വിനിമയം. വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ഡോളര്‍ ആവശ്യകത വര്‍ധിച്ചതുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. ഇന്നലെ 88.10 എന്ന റെക്കോര്‍ഡ് താഴ്ചയിലാണ് രൂപ ക്ലോസ് ചെയ്തത്. എണ്ണവിലയും ഉയരത്തിലാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ 0.44 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബാരലിന് 68.45 ഡോളര്‍ എന്ന നിലയിലാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില്‍പ്പന.

Recent Comments