സ്വര്‍ണവില എങ്ങോട്ട്?, റെക്കോര്‍ഡ് ഭേദിച്ച് കുതിപ്പ് തുടരുന്നു; 78,000ലേക്ക്

സ്വര്‍ണവില എങ്ങോട്ട്?, റെക്കോര്‍ഡ് ഭേദിച്ച് കുതിപ്പ് തുടരുന്നു; 78,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 78,000ത്തോട് അടുത്തിരിക്കുകയാണ് സ്വര്‍ണവില. 77,800 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിനും ആനുപാതികമായി വില കൂടി. 20 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9725 രൂപയായി.

ഇന്നലെ ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 77000 കടന്നത്. കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 20-ാം തീയതി വരെയുള്ള കാലയളവില്‍ 2300 രൂപ താഴ്ന്ന ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്.

ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ട്രംപ് നയത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി ഇടിവിലാണ്. ഇതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.

പൊതുസ്‌ഥലത്ത്‌ ഉപയോഗിക്കുന്നില്ലെങ്കില്‍ മോട്ടോര്‍ വാഹനനികുതി നിര്‍ബന്ധമല്ല: സുപ്രീം കോടതി

പൊതുസ്‌ഥലത്ത്‌ ഉപയോഗിക്കുന്നില്ലെങ്കില്‍ മോട്ടോര്‍ വാഹനനികുതി നിര്‍ബന്ധമല്ല: സുപ്രീം കോടതി

പൊതുസ്‌ഥലത്ത്‌ ഉപയോഗിക്കാത്ത മോട്ടോര്‍ വാഹനങ്ങള്‍ക്കു വാഹന നികുതി നിര്‍ബന്ധമല്ലെന്നു സുപ്രീം കോടതി. ജസ്‌റ്റിസുമാരായ മനോജ്‌ മിശ്ര, ഉജ്‌ജ്വല ഭുയന്‍ എന്നിവരുടെ ബെഞ്ചിന്റേതാണു വിധി. ‘പൊതുസ്‌ഥലത്ത്‌’ ഒരു മോട്ടോര്‍ വാഹനം ഉപയോഗിക്കുന്നില്ലെങ്കില്‍ അല്ലെങ്കില്‍ പൊതുസ്‌ഥലത്ത്‌ ഉപയോഗിക്കാന്‍ സൂക്ഷിക്കുന്നില്ലെങ്കില്‍, ആ വ്യക്‌തിക്ക്‌ പൊതു ഭൗതിക സൗകര്യങ്ങളില്‍നിന്ന്‌ നേട്ടം ലഭിക്കുന്നില്ല;അതിനാല്‍, ആ കാലയളവില്‍ അയാള്‍ മോട്ടോര്‍ വാഹന നികുതി അടയ്‌ക്കേണ്ടതില്ല’- കോടതി വ്യക്‌തമാക്കി.

റോഡുകള്‍, ഹൈവേകള്‍ മുതലായ പൊതു ഭൗതിക സൗകര്യങ്ങള്‍ ഉപയോഗിക്കുന്ന ഒരു വ്യക്‌തി അത്തരം ഉപയോഗത്തിന്‌ പണം നല്‍കണം എന്നതാണു നികുതി നിര്‍ദേശത്തിനു പിന്നിലെന്നു കോടതി പറഞ്ഞു.
1963 ലെ ആന്ധ്രാപ്രദേശ്‌ മോട്ടോര്‍ വാഹന നികുതി നിയമത്തിലെ മൂന്നാം വകുപ്പില്‍ ‘പൊതുസ്‌ഥലം’ എന്ന വാക്ക്‌ ഉപയോഗിച്ചിട്ടുണ്ടെന്ന്‌ ബെഞ്ച്‌ പറഞ്ഞു.

നിയമത്തിലെ മൂന്നാം വകുപ്പ്‌ മോട്ടോര്‍ വാഹനങ്ങളില്‍ നികുതി ഈടാക്കുന്നതിനെക്കുറിച്ചാണ്‌. രാഷ്‌ട്രീയ ഇസ്‌പാത്‌ നിഗം ലിമിറ്റഡ്‌ (ആര്‍.ഐ.എന്‍.എല്‍) വളപ്പിനുള്ളില്‍ മാത്രം ഉപയോഗിക്കാന്‍ പരിമിതപ്പെടുത്തിയ വാഹനങ്ങള്‍ക്കു നികുതി ഈടാക്കാനുള്ള നിര്‍ദേശമാണു കേസില്‍ കലാശിച്ചത്‌. കമ്ബനി വളപ്പില്‍ മാത്രമാണു വാഹനം ഉപയോഗിച്ചതെന്നും അവര്‍ വാദിച്ചു.

ഭര്‍ത്താവിനെ കാണാതായിട്ട് എട്ടുവര്‍ഷം; ഇന്‍സ്റ്റഗ്രാം റീലില്‍ തിരിച്ചറിഞ്ഞ് ഭാര്യ, അറസ്റ്റ്

ഭര്‍ത്താവിനെ കാണാതായിട്ട് എട്ടുവര്‍ഷം; ഇന്‍സ്റ്റഗ്രാം റീലില്‍ തിരിച്ചറിഞ്ഞ് ഭാര്യ, അറസ്റ്റ്

ലഖ്‌നൗ: എട്ടുവര്‍ഷമായി കാണാതായ ഭര്‍ത്താവിനെ ഇന്‍സ്റ്റഗ്രാം റീലില്‍ തിരിച്ചറിഞ്ഞ് ഭാര്യ. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം. തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിച്ചെന്ന ഷീലുവിന്റെ പരാതിയില്‍ ജിതേന്ദ്രയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

2018 ല്‍ ഗര്‍ഭിണിയായ ഭാര്യ ഷീലുവിനെ ഉപേക്ഷിച്ച് പഞ്ചാബിലെ ലുധിയാനയില്‍ താമസം മാറിയ ഇയാള്‍ അവിടെ മറ്റൊരു വിവാഹം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുരാര്‍നഗര്‍ സ്വദേശിയായ ഷീലു ഇന്‍സ്റ്റാഗ്രാം വിഡിയോയില്‍ ഭര്‍ത്താവിനെ കണ്ടതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജിതേന്ദ്രയെ കണ്ടെത്തുന്നത്.

അതേസമയം തന്റെ മകനെ കാണാനില്ലെന്ന് പറഞ്ഞ് ജിതേന്ദ്രയുടെ പിതാവ് 2018 ല്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഷീലുവിന്റെ ബന്ധുക്കളുടെ പെരുമാറ്റം ശരിയല്ലെന്ന് ജിതേന്ദ്രയുടെ കുടുംബം ആരോപിച്ചിരുന്നു.

സബ് ഇന്‍സ്‌പെക്ടര്‍ രജനീകാന്ത് പാണ്ഡെയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ലുധിയാനയില്‍ നിന്നാണ് ജിതേന്ദ്രയെ പിടികൂടിയത്. ഷീലുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.

മദ്യപിച്ചെത്തി വാക്കുതര്‍ക്കം; തിരുവനന്തപുരത്ത് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു

മദ്യപിച്ചെത്തി വാക്കുതര്‍ക്കം; തിരുവനന്തപുരത്ത് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കുറ്റിച്ചലില്‍ മകന്‍ അച്ഛനെ മര്‍ദിച്ച് കൊലപ്പെടുത്തി. വഞ്ചിക്കുഴി സ്വദേശി രവീന്ദ്രനാണ് കൊല്ലപ്പെട്ടത്. മകന്‍ നിഷാദി (38) നെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ഭാര്യയും അമ്മയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. വഴക്ക് പരിഹരിക്കാനെത്തിയ രവീന്ദ്രന്റെ നെഞ്ചില്‍ ചവിട്ടുകയായിരുന്നു.

പിന്നാലെ വീട്ടുകാര്‍ പൊലീസിനെ വിളിച്ചു വരുത്തി. പൊലീസ് എത്തുന്ന സമയം വരെയും നിഷാദ് രവീന്ദ്രനെ മര്‍ദിച്ചുവെന്നാണ് വിവരം. പൊലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു. ഗുരുതരാവസ്ഥയിലായ രവീന്ദ്രനെ അടുത്തുള്ള നെയ്യാര്‍ മെഡിസിറ്റിയിലേക്ക് മാറ്റി. രാത്രി 12 മണിയോടെ രവീന്ദ്രന്‍ മരിച്ചു. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാരനാണ് പ്രതി നിഷാദ്.

റെക്കോര്‍ഡ് നേട്ടവുമായി സപ്ലൈകോ; ഇന്ന് വിറ്റത് 21 കോടിയുടെ ഉല്‍പ്പന്നങ്ങള്‍

റെക്കോര്‍ഡ് നേട്ടവുമായി സപ്ലൈകോ; ഇന്ന് വിറ്റത് 21 കോടിയുടെ ഉല്‍പ്പന്നങ്ങള്‍

തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയുമായി സപ്ലൈകോ. ഇന്ന് മാത്രം വിറ്റഴിച്ചത് 21 കോടിയിലധികം രൂപയുടെ ഉല്‍പ്പന്നങ്ങളാണ്. ഇതോടെ ഓണക്കാലത്തെ വില്‍പ്പന 319. 3 കോടി രൂപയായതായി മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. 300 കോടിയുടെ വില്‍പ്പനയായിരുന്നു സപ്ലൈകോ ലക്ഷ്യമിട്ടത്.

സംസ്ഥാന സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലുകളിലൂടെ വിലക്കയറ്റവും ക്ഷാമവുമില്ലാത്ത ഓണവിപണി സാധ്യമാക്കാന്‍ കഴിഞ്ഞതായി പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ഓഗസ്റ്റ് 27ന് മാത്രം വില്‍പ്പന 13 കോടി രൂപയിലേറെയായിരുന്നു29 ആം തീയതി 17 കോടിയിലധികം വില്‍പ്പനയില്‍ എത്തി. മുപ്പതാം തീയതിയിലും 19 കോടിലധികം രൂപയുടെ വില്‍പനയാണ് നടന്നത്. സപ്ലൈകോയില്‍ ഇന്ന് മാത്രം വിറ്റഴിച്ചത് 21 കോടിയിലധികം രൂപയുടെ ഉല്‍പ്പന്നങ്ങളാണ്.

300 കോടിയുടെ വില്‍പനയാണ് സപ്ലൈകോ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇതുവരെ നടന്നത് 319.3 കോടി രൂപയുടെ വില്‍പനയാണ്. 49 ലക്ഷത്തോളം ഉപഭോക്താക്കള്‍ സപ്ലൈകോയില്‍ എത്തിയെന്നും മന്ത്രി പറഞ്ഞു. ഒരു ഉപഭോക്തൃ സംസ്ഥാനം എന്ന നിലയില്‍ കേരളത്തില്‍ ഉത്സവകാലങ്ങളില്‍ ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ അവശ്യവസ്തുക്കള്‍ക്കും സ്വാഭാവികമായും വിലക്കയറ്റം ഉണ്ടാകും. എന്നാല്‍ ഇതില്‍ മുന്‍കൂട്ടി സപ്ലൈയ്ക്കോയ്ക്കും പൊതുവിതരണ വകുപ്പിനും വിപണിയില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞു. സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ് ഇന്ന് നടന്നത്. കഴിഞ്ഞ ഓണത്തിന് 183 കോടിയുടെ വില്‍പനയായിരുന്നു നടന്നത്.