കാസര്‍കോട് കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കി

കാസര്‍കോട് കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കി

കാസര്‍കോട്: കാസര്‍കോട് അമ്പലത്തറയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കി. അമ്പലത്തറ പറക്കളായി സ്വദേശി ഗോപി (60), ഭാര്യ ഇന്ദിര (57 ) മകന്‍ രഞ്‌ജേഷ് (36) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.

മറ്റൊരു മകന്‍ രാകേഷ് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആസിഡ് കുടിച്ചാണ് ഇവര്‍ ജീവനൊടുക്കിയത്. സാമ്പത്തിക ബാധ്യതകളാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ആസിഡ് കുടിച്ച് കൂട്ട അത്മഹത്യ ചെയ്യുകയാണെന്ന് ഗോപി അയല്‍ക്കാരനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം പൊലീസിനെ വിവരം അറിയിച്ചു. പൊലീസും നാട്ടുകാരും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരും മരിച്ചു.

ട്രംപിന്റെ അധിക തീരുവ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യ; 40 രാജ്യങ്ങളുമായി ചര്‍ച്ച

ട്രംപിന്റെ അധിക തീരുവ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യ; 40 രാജ്യങ്ങളുമായി ചര്‍ച്ച

ഡല്‍ഹി: ഇന്ത്യയ്‌ക്കെതിരെ അമേരിക്ക 50 ശതമാനം അധിക തീരുവ ചുമത്തിയ തീരുമാനം പ്രാബല്യത്തിലായതോടെ, നഷ്ടം മറികടക്കാന്‍ മറുതന്ത്രവുമായി കേന്ദ്രസര്‍ക്കാര്‍. മറ്റു രാജ്യങ്ങളില്‍ വിപണി കണ്ടെത്താനാണ് ശ്രമം. ഇതിന്റെ ഭാഗമായി 40 ഓളം രാജ്യങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.

ബ്രിട്ടന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായാണ് ചര്‍ച്ച നടത്തിയിട്ടുള്ളത്. വസ്ത്രോല്‍പന്നങ്ങളുടെ കയറ്റുമതിക്ക് പ്രധാന്യം നല്‍കിയാണ് കേന്ദ്ര സര്‍ക്കാര്‍ വിവിധ രാജ്യങ്ങളുമായി ചര്‍ച്ച നടത്തുന്നത്. ചര്‍ച്ച നടത്തിയ 40 രാജ്യങ്ങളിലാകെ 59,000 കോടി ഡോളറിന്റെ ( 51.76 ലക്ഷം കോടി രൂപ) തുണിത്തരങ്ങളാണ് പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നത് എന്നാണ് കണക്കുകള്‍.

ഈ രാജ്യങ്ങളില്‍ നിലവില്‍ ഇന്ത്യന്‍ നിര്‍മിത വസ്ത്രങ്ങള്‍ക്കുള്ള വിപണി വിഹിതം ഏതാണ്ട് ആറ് ശതമാനം മാത്രമാണ്. ഇത് വര്‍ധിപ്പിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ടെക്‌സ്റ്റൈല്‍സിന് പുറമെ ഇന്ത്യയില്‍നിന്നുള്ള ചെമ്മീന്‍, തോല്‍ ഉത്പന്നങ്ങള്‍ക്കും പുതിയ വിപണി കണ്ടെത്തും. ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലേക്കും ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനുള്ള നീക്കങ്ങള്‍ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.

തീരുവ വര്‍ധന മൂലം ഇന്ത്യയ്ക്ക് യുഎസ് വിപണിയിലുണ്ടാകുന്ന നഷ്ടം ഏകദേശം 4800 കോടി ഡോളര്‍ ( 4.21 ലക്ഷം കോടി രൂപ) ആണ്. ഈ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കേന്ദ്ര വ്യാപാര മന്ത്രാലയം വ്യവസായ പ്രമുഖരുമായും വ്യാപാര പ്രതിനിധികളുമായും വിദഗ്ദരുമായും ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഉത്പന്ന വിപണി വിവിധ രാജ്യങ്ങളിലേക്ക് വര്‍ധിപ്പിച്ച് വിപുലീകരിക്കാനാണ് നീക്കം. ഇതോടൊപ്പം രാജ്യത്തെ ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കാനുള്ള നടപടികളും കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുണ്ട്.

റേഷന്‍ കാര്‍ഡില്‍ ഭാര്യയുടെ ചിത്രത്തിന് പകരം ബിയര്‍ കുപ്പി; പരാതിയുമായി ഗൃഹനാഥന്‍

റേഷന്‍ കാര്‍ഡില്‍ ഭാര്യയുടെ ചിത്രത്തിന് പകരം ബിയര്‍ കുപ്പി; പരാതിയുമായി ഗൃഹനാഥന്‍

ചെന്നൈ: റേഷന്‍ കാര്‍ഡില്‍ ഭാര്യയുടെ ഫോട്ടോയ്ക്ക് പകരം ബിയര്‍കുപ്പിയുടെ ചിത്രം കണ്ട് ഗൃഹനാഥന്‍ ഞെട്ടി. മധുര ചിന്നപ്പൂലംപെട്ടി സ്വദേശി തങ്കവേലിനാണ് ദുരനുഭവം ഉണ്ടായത്. അസംഘടിത നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പേര് റജിസ്റ്റര്‍ ചെയ്യാന്‍ ഇ-റേഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്തപ്പോഴാണ് സംഭവം.

റേഷന്‍ കാര്‍ഡില്‍ ഭാര്യ ജയപ്രിയയുടെ ചിത്രത്തിന്റെ സ്ഥാനത്തുള്ളത് ‘ബീയര്‍ കുപ്പി’. വിവാഹിതയായ മകളുടെ പേര് ഏതാനും ദിവസം മുന്‍പ് സേവന കേന്ദ്രം വഴി കാര്‍ഡില്‍ നിന്നു നീക്കിയിരുന്നു. തുടര്‍ന്നു പുതിയ കാര്‍ഡ് എത്തും മുന്‍പ് താല്‍ക്കാലിക ഇ-റേഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുകയായിരുന്നു. ബിയര്‍ കുപ്പിയുടെ ചിത്രമുള്ള റേഷന്‍ കാര്‍ഡ് സ്വീകരിക്കാനാകില്ലെന്ന് പറഞ്ഞ് ക്ഷേമനിധി ബോര്‍ഡും കൈമലര്‍ത്തി. അതോടെ, രജിസ്‌ട്രേഷനും മുടങ്ങി. സംഭവത്തില്‍ അധികൃതര്‍ക്കു പരാതി നല്‍കിയതായി തങ്കവേല്‍ പറഞ്ഞു.

ആലംകോട് ഗവ. എൽപിഎസിൽ ഓണാഘോഷം വിവിധ പരിപാടികളോടെ നടത്തി

ആലംകോട് ഗവ. എൽപിഎസിൽ ഓണാഘോഷം വിവിധ പരിപാടികളോടെ നടത്തി

ആലംകോട്: ആലംകോട് ഗവ. എൽപിഎസിൽ ഓണാഘോഷം വിവിധ പരിപാടികളോടെ നടത്തി. വിദ്യാർഥികളുടെ കലാപരിപാടികൾ, ഓണക്കളികൾ, അധ്യാപക- രക്ഷകർത്താക്കളുടെ ഓണക്കളികൾ, അത്തപ്പൂക്കളമൊരുക്കൽ, സദ്യവട്ടം എല്ലാം ചേർന്ന് ആഘോഷത്തിന് മാറ്റുകൂട്ടി. ആറ്റിങ്ങൽ നഗരസഭ അംഗങ്ങളും, സ്കൂൾ വികസന സമിതി അംഗങ്ങളും സ്കൂളിലെത്തി ആഘോഷത്തിൽ പങ്കെടുത്തു. പഴയകാല ഓർമ്മകളുടെ രുചിക്കൂട്ടുകളുമായി വിദ്യാർത്ഥികൾക്ക് ഓണവിഭവങ്ങൾ തയ്യാറാക്കി കൊടുക്കുകയും ചെയ്തു.

ഓണം അവധിക്കായി സ്‌കൂളുകള്‍ നാളെ അടയ്ക്കും; ഓണാവധി സെപ്റ്റംബര്‍ 7 വരെ

ഓണം അവധിക്കായി സ്‌കൂളുകള്‍ നാളെ അടയ്ക്കും; ഓണാവധി സെപ്റ്റംബര്‍ 7 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി നാളെ അടയ്ക്കും. നാളെ നടക്കുന്ന ഓണാഘോഷങ്ങള്‍ കഴിഞ്ഞാണ് വിദ്യാലയങ്ങള്‍ അടയ്ക്കുന്നത്. ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിനാണ് വീണ്ടും സ്‌കൂളുകള്‍ തുറക്കുക.

ഓണാവധി വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന പ്രചാരണം വ്യാജമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. സ്‌കൂളികളില്‍ ഓണപ്പരീക്ഷ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. സ്‌കൂള്‍ തുറന്ന് ഏഴു ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും. അഞ്ചു മുതല്‍ 9 വരെ ക്ലാസുകളില്‍ ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് അടുത്ത മാസം രണ്ടാഴ്ച സെപ്ഷല്‍ ക്ലാസ് നടത്തും. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ലഹരിവ്യാപനം തടയാനുമായി അധ്യാപകര്‍ക്ക് മൂന്നു തലങ്ങളിലായി കൗണ്‍സിലിങ് പരിശീലനം നല്‍കുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.