by Midhun HP News | May 22, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. മോഡല്‍ ഹൈസ്‌കൂളില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും. തിങ്കളാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍ അധ്യക്ഷനാകും.
ചടങ്ങില്‍ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍, ഗതാഗത മന്ത്രി സി പി ജോണ്‍ എന്നിവരും മറ്റ് ജനപ്രതിനിധികളും, കലാ-സാംസ്‌കാരിക-വിദ്യാഭ്യാസ പ്രവര്‍ത്തകരും പങ്കെടുക്കും. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷമുള്ള ആദ്യ പ്രവേശനോത്സവം എന്ന നിലയില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.പ്രവേശനോത്സവ ഗാനം സ്‌കൂളുകള്‍ക്ക് കൈമാറി. ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവേശനോത്സവം നടത്തണമെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാതല ഉദ്ഘാടനങ്ങള്‍ മന്ത്രിമാര്‍ നിര്‍വഹിക്കും. വിപുലമായ സ്വാഗതസംഘം രൂപീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാഠ പുസതകങ്ങള്‍ മെയ് 31നകം വിതരണം ചെയ്യാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.

by Midhun HP News | May 22, 2026 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി വിവിധയിടങ്ങളിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ വരും മണിക്കൂറുകളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെപ്രവചനം. തീരദേശ ജില്ലയായ ആലപ്പുഴയിൽ കാലാവസ്ഥാ വകുപ്പ് വെള്ളിയാഴ്ച കടുത്ത ജാഗ്രതയുടെ ഭാഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇതിന് പുറമെ തെക്കൻ, മധ്യ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ആറ് ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യത മുൻനിർത്തി യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് 11 സെന്റിമീറ്റർ മുതൽ 20 സെന്റിമീറ്റർ വരെയുള്ള അതീവ തീവ്ര മഴയ്ക്കുള്ള സാധ്യതയാണ് ഓറഞ്ച് അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 6 സെന്റിമീറ്റർ മുതൽ 11 സെന്റിമീറ്റർ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യത. നിലവിലെ പ്രത്യേക അന്തരീക്ഷ സാഹചര്യങ്ങൾ കാരണമായി വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് വിലയിരുത്തൽ. മെയ് 27 വരെ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ പരക്കെ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇത് ശക്തമാകുമെന്നും ഐഎംഡി ഔദ്യോഗിക ബുളളറ്റിനിൽ വ്യക്തമാക്കുന്നുണ്ട്.
തുടർവിഷമായി ജൂൺ 3 വരെ ശക്തമായ മഴ; നഗരങ്ങളിൽ കടുത്ത ജാഗ്രത
മെയ് അവസാന വാരത്തോടെ സംസ്ഥാനത്ത് മഴയുടെ ശക്തി വീണ്ടും വർദ്ധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ കണ്ടെത്തൽ. മെയ് 28 മുതൽ ജൂൺ 3 വരെയുള്ള ദിവസങ്ങളിൽ കേരളത്തിന്റെ പല ഭാഗങ്ങളിലും ഒറ്റപ്പെട്ട രീതിയിൽ അതിശക്തമായ വലിയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം. തുടർച്ചയായി പെയ്യുന്ന കനത്ത മഴ കാരണം സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വലിയ തോതിൽ വെള്ളപ്പൊക്കത്തിനും റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെടാനും സാധ്യതയുണ്ട്. കനത്ത വെള്ളക്കെട്ട് കാരണം കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ഗതാഗതക്കുരുക്കിനും തടസ്സങ്ങൾക്കും സാധ്യതയുണ്ട്.
by Midhun HP News | May 22, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: സിബിഎസ്ഇ. (CBSE) സ്കൂളുകളിൽ വരാനിരിക്കുന്ന 2026-27 അധ്യയന വർഷം മുതൽ ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മൂന്ന് ഭാഷകൾ നിർബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര ബോർഡിന്റെ പുതിയ തീരുമാനത്തിനെതിരെ വിദ്യാർത്ഥികളും അധ്യാപകരും സുപ്രീം കോടതിയെ സമീപിച്ചു. ഹർജിയിൽ അടിയന്തിരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ മുകുൾ രോഹത്ഗി നടത്തിയ പ്രത്യേക വാക്കാലുള്ള പരാമർശത്തെത്തുടർന്ന്, ഹർജി അടുത്ത ആഴ്ച തന്നെ അടിയന്തിരമായി ലിസ്റ്റ് ചെയ്യാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉറപ്പുനൽകി. രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒന്നിച്ച് ചേർന്നാണ് സിബിഎസ്ഇയുടെ ഈ പുതിയ വിദ്യാഭ്യാസ നയത്തെ പരമോന്നത കോടതിയിൽ നിയമപോരാട്ടത്തിലൂടെ ചോദ്യം ചെയ്തിരിക്കുന്നത്.
ഒൻപതാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പെട്ടെന്ന് രണ്ട് പുതിയ ഭാഷകൾ കൂടി നിർബന്ധിതമായി പഠിക്കേണ്ടി വരുന്നത് കടുത്ത മാനസിക സമ്മർദ്ദത്തിന് കാരണമാകുമെന്ന് മുകുൾ രോഹത്ഗി കോടതിയിൽ ചൂണ്ടിക്കാണിച്ചു. ഒൻപതാം ക്ലാസിൽ പുതിയൊരു ഭാഷ പഠിച്ചുതുടങ്ങുന്ന വിദ്യാർത്ഥി എങ്ങനെ തൊട്ടടുത്ത വർഷം പത്താം ക്ലാസിലെ ബോർഡ് പരീക്ഷയിൽ അതിൽ വിജയിക്കുമെന്നും ഈ തീരുമാനം രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് കടുത്ത അരാജകത്വവും ആശയക്കുഴപ്പവും സൃഷ്ടിക്കുമെന്നും അദ്ദേഹം ബോധിപ്പിച്ചു. തുടർന്നാണ് ഹർജി തിങ്കളാഴ്ചയോ അതിനടുത്ത ദിവസങ്ങളിലോ അടിയന്തിരമായി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സമ്മതിച്ചത്.
ഏപ്രിൽ ഒൻപതിലെ നിലപാട് മാറ്റി മെയ് 15-ന് പുറത്തിറക്കിയ വിവാദ സർക്കുലർ
ഭരണഘടനയുടെ അനുച്ഛേദം 32 പ്രകാരം ഡൽഹി, ഗുരുഗ്രാം, നോയിഡ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന 19 ഹർജിക്കാരുടെ സംയുക്ത കൂട്ടായ്മയാണ് കേന്ദ്ര സർക്കാരിനും സിബിഎസ്ഇക്കും എൻസിഇആർടിക്കും എതിരെ റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. 2026 മെയ് 15-ന് സിബിഎസ്ഇ പുറപ്പെടുവിച്ച ഉത്തരവാണ് ഹർജിയിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. ഈ സർക്കുലർ പ്രകാരം വരും ജൂലൈ 1 മുതൽ ഒൻപതാം ക്ലാസിലെ വിദ്യാർത്ഥികൾ നിർബന്ധമായും മൂന്ന് ഭാഷകൾ പഠിച്ചിരിക്കണം. ഇതിൽ കുറഞ്ഞത് രണ്ട് ഭാഷകൾ ഇന്ത്യൻ പ്രാദേശിക ഭാഷകളായിരിക്കണം. വിദേശ ഭാഷകൾ പഠിക്കാൻ താല്പര്യമുള്ള കുട്ടികൾക്ക് മറ്റ് രണ്ട് ഇന്ത്യൻ ഭാഷകൾക്കൊപ്പം മൂന്നാമതായോ അല്ലെങ്കിൽ നാലാമത് ഒരു അധിക ഭാഷയായോ മാത്രമേ വിദേശ ഭാഷ തിരഞ്ഞെടുക്കാൻ അനുവാദമുള്ളൂ.
എന്നാൽ, ഈ തീരുമാനം തൊട്ടുമുൻപ് 2026 ഏപ്രിൽ 9-ന് സിബിഎസ്ഇ തന്നെ പുറപ്പെടുവിച്ച ഉത്തരവിന്റെ നഗ്നമായ ലംഘനമാണെന്ന് ഹർജിയിൽ പറയുന്നു. ഒൻപതാം ക്ലാസിലെ ഈ മൂന്ന് ഭാഷാ നിർബന്ധിത നിയമം 2029-30 അധ്യയന വർഷം വരെ നടപ്പിലാക്കില്ലെന്നായിരുന്നു ഏപ്രിൽ 9-ലെ സി.ബി.എസ്.ഇ. വിജ്ഞാപനം. ഇതനുസരിച്ച് സ്കൂളുകളും വിദ്യാർത്ഥികളും തങ്ങളുടെ വാർഷിക പഠന പദ്ധതികൾ തയ്യാറാക്കി ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ, ബോർഡ് പെട്ടെന്ന് നിലപാട് മാറ്റിയത് കടുത്ത വിവേചനമാണെന്നും വ്യക്തമായ ആസൂത്രണമില്ലാത്തതാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
by Midhun HP News | May 22, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീയാത്രക്കാർക്കായി കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കുമ്പോൾ കോർപ്പറേഷനുണ്ടാകുന്ന കനത്ത വരുമാന നഷ്ടത്തെക്കുറിച്ചുള്ള കൃത്യമായ കണക്കുകൾ പുറത്തുവന്നു. പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ ഉണ്ടാകുന്ന കടുത്ത സാമ്പത്തിക ബാധ്യതകൾ വിവിധ തട്ടുകളായി തിരിച്ച് തിട്ടപ്പെടുത്തിയ വിശദമായ റിപ്പോർട്ട് കെഎസ്ആർടിസി മാനേജ്‌മെന്റ് ഗതാഗത സെക്രട്ടറിക്ക് കൈമാറി. കോർപ്പറേഷന്റെ ഓർഡിനറി ബസുകളിൽ മാത്രം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുകയാണെങ്കിൽ പ്രതിമാസം ചുരുങ്ങിയത് 57 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകുമെന്നാണ് റിപ്പോർട്ടിലെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. വരാനിരിക്കുന്ന വിദ്യാഭ്യാസ അധ്യയന വർഷം കൂടി കണക്കിലെടുത്ത് അടുത്ത മൂന്ന് മാസത്തേക്കുള്ള ഏകദേശ സാമ്പത്തിക ബാധ്യതയാണ് കെഎസ്ആർടിസി ഇപ്പോൾ സർക്കാരിന് മുന്നിൽ സമർപ്പിച്ചിരിക്കുന്നത്.
ഓർഡിനറി സർവീസുകൾക്ക് പുറമെ മറ്റ് തരം ബസുകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിച്ചാൽ ബാധ്യത കടുത്ത രീതിയിൽ വർദ്ധിക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്. സിറ്റി ഫാസ്റ്റ്, ഓർഡിനറി ബസുകളിൽ ഒന്നിച്ച് സൗജന്യം നടപ്പാക്കിയാൽ പ്രതിമാസ നഷ്ടം 65 കോടി രൂപയായി ഉയരും. ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ പൂർണ്ണമായി ഈ ആനുകൂല്യം അനുവദിക്കുകയാണെങ്കിൽ കോർപ്പറേഷന് പ്രതിമാസം 90 കോടി രൂപയുടെ ഭീമമായ വരുമാന നഷ്ടം നേരിടേണ്ടി വരും. ഇനി സംസ്ഥാനത്തെ വോൾവോ എ.സി, സ്ലീപ്പർ സർവീസുകൾ ഉൾപ്പെടെയുള്ള കെഎസ്ആർടിസിയുടെ മുഴുവൻ ബസുകളിലും സ്ത്രീകൾക്ക് യാത്രാ സൗജന്യം പൂർണ്ണമായി അനുവദിക്കുകയാണെങ്കിൽ കോർപ്പറേഷന്റെ പ്രതിമാസ വരുമാന നഷ്ടം 112 കോടി രൂപയായി കുതിച്ചുയരുമെന്നും ഗതാഗത സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
പ്രതിദിനം 12 ലക്ഷം യാത്രാക്കാർ; അയൽ സംസ്ഥാനങ്ങളുടെ മാതൃകയും പരിശോധിക്കും
കോർപ്പറേഷന്റെ നിലവിലെ കണക്കുകൾ പ്രകാരം പ്രതിദിനം ശരാശരി പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീയാത്രക്കാരാണ് കേരളത്തിൽ കെഎസ്ആർടിസി സർവീസുകളെ പ്രധാനമായും ആശ്രയിക്കുന്നത്. ദിവസേനയുള്ള സ്ത്രീ യാത്രക്കാരുടെ കൃത്യമായ എണ്ണവും അവർ സഞ്ചരിക്കുന്ന ദൂരവും കൃത്യമായി തിട്ടപ്പെടുത്തുന്നതിനായി കെഎസ്ആർടിസി ‘ജെൻഡർ ടിക്കറ്റിങ്’ സമ്പ്രദായം നേരത്തെ തന്നെ ഡിപ്പോകൾ കേന്ദ്രീകരിച്ച് ആരംഭിച്ചിരുന്നു. സമാനമായ രീതിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വിജയകരമായി നടപ്പാക്കിയ അയൽ സംസ്ഥാനങ്ങളായ കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ യാത്രാ ക്രമീകരണങ്ങളും കേരളം ഗൗരവത്തോടെ വിലയിരുത്തുന്നുണ്ട്. കർണാടകയിൽ ആഡംബര എ.സി, സ്ലീപ്പർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യമില്ലാത്തപ്പോൾ, തമിഴ്‌നാട്ടിൽ ടൗൺ ഓർഡിനറി ബസുകളിൽ മാത്രമായി ആനുകൂല്യം പരിമിതപ്പെടുത്തിയിരിക്കുകയാണ്.
ജൂൺ 15 മുതൽ സംസ്ഥാനത്ത് സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതി ഔദ്യോഗികമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഗതാഗതമന്ത്രി സിപി ജോൺ ഉദ്യോഗസ്ഥരുടെ അടിയന്തിര ഉന്നതതല യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഏത് തരം ബസുകളിലാണ് ആനുകൂല്യം നൽകേണ്ടത്, എത്ര ദൂരം വരെ സൌജന്യ യാത്ര അനുവദിക്കാം എന്നതിലൊന്നും നിലവിൽ അന്തിമ തീരുമാനമായിട്ടില്ല. മറ്റ് ജില്ലകളിലേക്ക് അതിർത്തി കടന്നുള്ള ദീർഘദൂര യാത്രകൾക്ക് സൗജന്യമുണ്ടോ, എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും ഈ ആനുകൂല്യം ലഭ്യമാക്കുമോ എന്ന കാര്യങ്ങളിലെല്ലാം വരും ദിവസങ്ങളിൽ വ്യക്തത വരാനുണ്ട്.
സംസ്ഥാന സർക്കാരിന്റെ നിലവിലെ കടുത്ത സാമ്പത്തിക ബാധ്യതയും കെഎസ്ആർടിസ. സമർപ്പിച്ച പുതിയ റിപ്പോർട്ടും പരിഗണിച്ചായിരിക്കും മന്ത്രിസഭയുടെ അന്തിമ തീരുമാനം. എങ്കിലും സാധാരണക്കാരായ യാത്രക്കാരെ സഹായിക്കാൻ ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിലായിരിക്കും പദ്ധതി പ്രധാനമായും നടപ്പാക്കുക. ഇതിന് പുറമെ ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ നിശ്ചിത ദൂരപരിധി നിശ്ചയിച്ച് സൌജന്യയാത്ര അനുവദിക്കാനും ആലോചനയുണ്ട്. പ്രത്യേക സ്മാർട്ട് കാർഡുകളുടെയൊന്നും പ്രതിബന്ധങ്ങളില്ലാതെ, പ്രായപരിധിയില്ലാതെ എല്ലാ സ്ത്രീകൾക്കും യാത്ര പൂർണ്ണമായി സൗജന്യമാക്കാനാണ് വകുപ്പ് നിലവിൽ മുൻഗണന നൽകുന്നത്.
by Midhun HP News | May 22, 2026 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: വിരാട് കോഹ്‌ലിയുടെ നേട്ടങ്ങളുടെ ബുക്കില്‍ റെക്കോര്‍ഡുകളുടെ നീണ്ട പട്ടിക തന്നെ കാണാം. ഐപിഎല്ലില്‍ ഇന്ന് കളിക്കാനിറങ്ങുമ്പോള്‍ ഒരു പുതിയ റെക്കോര്‍ഡ് കോഹ്‌ലി കാത്തിരിക്കുന്നു.
പ്ലേ ഓഫ് ഉറപ്പാക്കി ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഇന്ന് പ്രാഥമിക ഘട്ടത്തിലെ അവസാന പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഈ മത്സരത്തില്‍ 58 റണ്‍സ് കൂടി നേടിയാല്‍ താരം ഐപിഎല്ലിലെ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കും.
തുടര്‍ച്ചയായി നാല് സീസണുകളില്‍ 600, അതിനു മുകളില്‍ റണ്‍സ് നേടുന്ന ചരിത്രത്തിലെ ആദ്യ താരമായി കോഹ്‌ലി മാറും. സീസണില്‍ ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ കോഹ്‌ലി ആറാം സ്ഥാനത്തുണ്ട്. 542 റണ്‍സും സ്വന്തം. ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറികളും താരം നേടി. 13 കളിയില്‍ നിന്നാണ് ഇത്രയും റണ്‍സ്.
ഇന്നത്തെ മത്സരത്തില്‍ 58 റണ്‍സ് നേടിയില്ലെങ്കിലും ഈ സീസണില്‍ തന്നെ റെക്കോര്‍ഡ് കുറിക്കാന്‍ സൂപ്പര്‍ താരത്തിനു അവരമുണ്ട്. 18 പോയിന്റുമായി ആര്‍സിബി നിലവില്‍ ഒന്നാം സ്ഥാനത്തെത്തി പ്ലേ ഓഫ് ഉറപ്പിച്ചതിനാല്‍ താരത്തിനു മുന്നില്‍ ഇനിയും ചുരുങ്ങിയത് 2 മത്സരം കൂടി ബാക്കിയുണ്ട്.
നിലവില്‍ 3 സീസണുകള്‍ അടുപ്പിച്ച് 600, അതിനു മുകളില്‍ റണ്‍സ് നേടുന്ന നാല് താരങ്ങളില്‍ ഒരാളാണ് കോഹ്‌ലി. ക്രിസ് ഗെയ്ല്‍, ഡേവിഡ് വാര്‍ണര്‍, കെഎല്‍ രാഹുല്‍ എന്നിവരാണ് കോഹ്‌ലിക്കൊപ്പം സമാന നേട്ടമുള്ളവര്‍. രണ്ട് സീസണുകളില്‍ തുടരെ 600, പ്ലസ് സ്‌കോറുകളുള്ള രണ്ട് താരങ്ങള്‍ നിലവിലുണ്ട്. ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നിവര്‍.
ക്രിസ് ഗെയ്ല്‍: 2011, 12, 13 സീസണുകള്‍
ഡേവിഡ് വാര്‍ണര്‍: 2016, 17, 19 സീസണുകള്‍
കെഎല്‍ രാഹുല്‍: 2020, 21, 22 സീസണുകള്‍
വിരാട് കോഹ്‌ലി: 2023, 24, 25 സീസണുകള്‍
ശുഭ്മാന്‍ ഗില്‍: 2025, 26 സീസണുകള്‍
സായ് സുദര്‍ശന്‍: 2025, 26 സീസണുകള്‍
Recent Comments