by Midhun HP News | May 22, 2026 | Latest News, ദേശീയ വാർത്ത
റിയാദ്: മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പോര്‍ച്ചുഗല്‍ നായകനും ഇതിഹാസ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറിനൊപ്പം സൗദി പ്രൊ ലീഗ് കിരീട നേട്ടം ആഘോഷിച്ചു. ദമാക്ക് എഫ്‌സിക്കെതിരായ പോരാട്ടത്തില്‍ 4-1ന്റെ തകര്‍പ്പന്‍ ജയവുമായാണ് അല്‍ നസറിന്റെ ചാംപ്യന്‍ നേട്ടം.
മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടി ക്രിസ്റ്റ്യാനോ വെട്ടിത്തിളങ്ങിയാണ് ടീമിനെ കിരീട നേട്ടത്തിലേക്ക് നയിച്ചത്. സീസണില്‍ 34 കളിയില്‍ നിന്നു 86 പോയിന്റകള്‍ നേടിയാണ് ടീമിന്റെ കിരീടധാരണം. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അല്‍ നസര്‍ ലീഗ് കിരീടം തിരിച്ചു പിടിക്കുന്നത്.
രണ്ടാം പകുതിയിലാണ് ക്രിസ്റ്റ്യാനോ ടീമിനായി ഇരട്ട ഗോളുകള്‍ വലയിലിട്ടത്. സാദിയോ മാനെ, കിങ്‌സ്‌ലി കോമാന്‍ എന്നിവരും അല്‍ നസറിനായി വല ചലിപ്പിച്ചു. കളിയുടെ 33ാം മിനിറ്റിലാണ് മാനെ ടീമിനു ലീഡ് സമ്മാനിച്ചത്. രണ്ടാം പകുതിയിലാണ് അല്‍ നസര്‍ ശേഷിച്ച മൂന്ന് ഗോളുകള്‍ വലയിലിട്ടത്. 51ാം മിനിറ്റില്‍ കോമാനും 62, 80 മിനിറ്റുകളിലാണ് ക്രിസ്റ്റിയാനോയുടെ ഗോളുകള്‍ പിറന്നത്.
ടീമിന്റെ കിരീടധാരണം വികാരം നിയന്ത്രിക്കാൻ താരത്തിനു സാധിച്ചില്ല. നേട്ടത്തിനു പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ പൊട്ടിക്കരഞ്ഞു.
2023ലാണ് ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ലീഗിലേക്ക് പോകുന്നത്. അതോടെ ലീഗിന്റെ മുഖച്ഛായ തന്നെ മാറി. ആഗോളതലത്തില്‍ ലീഗ് വലിയ ശ്രദ്ധ നേടി. മാത്രമല്ല ഒട്ടനവധി സൂപ്പര്‍ താരങ്ങള്‍ അല്‍ നസറിലടക്കം പല സൗദി ക്ലബുകളിലും കളിക്കാനെത്തി. ഇപ്പോഴും കളിക്കുന്നു.
ഇംഗ്ലണ്ട്, സ്‌പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങളിലെ ലീഗ് കിരീടങ്ങള്‍ നേടിയ ക്രിസ്റ്റ്യാനോയുടെ കരിയറിലേക്ക് സൗദി ലീഗ് കിരീടവും. അഞ്ച് ചാംപ്യന്‍സ് ലീഗ് നേട്ടത്തിനൊപ്പമാണ് ഈ ട്രോഫിയും താരത്തിന്റെ അക്കൗണ്ടിലെത്തുന്നത്.
by Midhun HP News | May 22, 2026 | Latest News, കേരളം
പാലക്കാട് : സംസ്ഥാനത്ത് പോത്തിറച്ചി വില എക്കാലത്തെയും ഉയർന്ന നിലയിൽ. കേരളത്തിലേക്കുള്ള കന്നുകാലി വരവ് കുത്തനെ കുറഞ്ഞതോടെ രണ്ട് മാസം മുൻപ് കിലോഗ്രാമിന് ₹320 മുതൽ ₹380 വരെ ഉണ്ടായിരുന്ന പോത്തിറച്ചി വില ഇപ്പോൾ പല വിപണികളിലും ₹400 മുതൽ ₹450 വരെയായി ഉയർന്നു. ബക്രീദ് അടുത്തെത്തുന്നതിനാൽ ആവശ്യകത കൂടാനിരിക്കെ, വരും ദിവസങ്ങളിൽ വില വീണ്ടും കുതിച്ചുയരാനിടയുണ്ടെന്നാണ് വ്യാപാരികളുടെയും, ഉപഭോക്താക്കളുടെയും ആശങ്ക.
കന്നുകാലി ലഭ്യതയിൽ ഉണ്ടായ വൻ കുറവും ഗതാഗതത്തിനിടെ നേരിടുന്ന തടസ്സങ്ങളും ഇന്ധനവില വർധനയും പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് വ്യാപാരികളുടെ വിശദീകരണം. കേരള കാറ്റിൽ മർച്ചന്റ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികളുടെ അഭിപ്രായപ്രകാരം, സംസ്ഥാനത്തേക്ക് എത്തുന്ന കന്നുകാലി ലോറിയുകളുടെ എണ്ണം കഴിഞ്ഞ മാസങ്ങളിലായി 75 ശതമാനത്തോളം കുറഞ്ഞു. “മുമ്പ് ആഴ്ചയിൽ ഏകദേശം 400 ലോഡ് കന്നുകാലികൾ എത്തിയിരുന്നപ്പോൾ ഇപ്പോൾ അത് 100 ലോഡിനടുത്തേക്ക് ചുരുങ്ങി. സാധാരണ വരവിന്റെ 20 ശതമാനം മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. ഈ അവസ്ഥ വിപണിയിലെ ലഭ്യതയെയും വിലസ്ഥിരതയെയും തകർത്തു,” വ്യാപാരികൾ പറയുന്നു. “ഇങ്ങനെ ഒരു വില ഇതിനുമുൻപൊന്നും കണ്ടിട്ടില്ല. മാടുകളുടെ വരവ് കുറവാണെന്നാണ് കടക്കാർ പറയുന്നത്. ഈ അവസ്ഥയിൽ ബക്രീദിന് വില ഇനിയും കൂടാൻ സാധ്യത കാണുന്നുളളൂ,” പാലക്കാട് പെരിങ്ങോട് സ്വദേശി തെരമംഗലത്ത് അലി പറയുന്നു.
മഹാരാഷ്ട്ര, ഒഡിഷ, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് കന്നുകാലികൾ എത്തിക്കുന്നത്. “പോത്തിറച്ചി കയറ്റുമതി കച്ചവടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള നിരവധി കശാപ്പുശാലകൾ അടുത്തിടെ ഈ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത് കേരളത്തിലേക്കുള്ള ലഭ്യത കാര്യമായി കുറച്ചു,” അസോസിയേഷൻ ജനറൽ സെക്രട്ടറി എ കെ യൂസഫ് പറഞ്ഞു. ദേശീയപാതകളിൽ ചില “ഗോരക്ഷ” സംഘങ്ങളുടെ പേരിൽ വാഹനങ്ങൾ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി വ്യാപാരികൾ ആരോപിക്കുന്നു. ഇതുമൂലം മാടുകളെ കൊണ്ടുവരുന്നത് വൈകുകയും സാമ്പത്തിക നഷ്ടം വർധിക്കുകയും ചെയ്യുന്നതായും അവർ പറയുന്നു. സംസ്ഥാനത്തെ കന്നുകാലി വ്യാപാര മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന വ്യാപാരികൾ, ഡ്രൈവർമാർ, കശാപ്പുതൊഴിലാളികൾ, അനുബന്ധ തൊഴിലാളികൾ ഉൾപ്പെടെ 82,000ത്തിലേറെ പേരുടെ ഉപജീവനമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ടോൾ നിരക്കുകളും ഡീസൽ വിലയും കൂടിയതും മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കിയതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. പ്രതിസന്ധി പരിഹരിക്കാൻ പുതിയ യുഡിഎഫ് സർക്കാരിനെ സമീപിക്കാനാണ് അസോസിയേഷന്റെ തീരുമാനം. ബക്രീദിന് മുമ്പ് സർക്കാർ അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ പോത്തിറച്ചി വില ഇനിയും ഉയരുമെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്.

by Midhun HP News | May 22, 2026 | Latest News, കേരളം
കോട്ടയം: പുതിയ യു.ഡി.എഫ് മന്ത്രിസഭ അധികാരമേൽക്കുകയും വകുപ്പ് വിഭജനം വലിയ തർക്കങ്ങളില്ലാതെ പൂർത്തിയാകുകയും ചെയ്തതോടെ, കെപിസിസിക്ക് പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള രാഷ്ട്രീയ ചർച്ചകൾക്ക് കോൺഗ്രസ് നേതൃത്വം തുടക്കം കുറിക്കുന്നു. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുഖ്യമന്ത്രി വിഡി സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മന്ത്രിസഭയിൽ അംഗമായതോടെയാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഒടുവിൽ സംജാതമായിരിക്കുന്നത്. മൂന്ന് വർക്കിംഗ് പ്രസിഡന്റുമാരിൽ രണ്ടുപേരും മന്ത്രിമാരായ പശ്ചാത്തലത്തിൽ, സംസ്ഥാന നേതൃത്വത്തിൽ വലിയ തോതിലുള്ള അഴിച്ചുപണിക്കാണ് ഹൈക്കമാൻഡ് ഇപ്പോൾ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പുതിയ വർക്കിംഗ് പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതിനൊപ്പം ജില്ലാ കോൺഗ്രസ് കമ്മിറ്റികളിലും വലിയ മാറ്റങ്ങളുണ്ടാകും.
സാമൂഹിക-സമുദായ സന്തുലനവും ഗ്രൂപ്പ് സമവാക്യങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുകയെന്നത് ഹൈക്കമാൻഡിന് മുന്നിലെ വലിയ വെല്ലുവിളിയാണ്. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മുതിർന്ന നേതാവും എം.പിയുമായ ബെന്നി ബഹനാനാണ് ഈ പദവിയിലേക്ക് ഏറ്റവും മുൻപന്തിയിലുള്ളത്. മുൻപ് യുഡിഎഫ് കൺവീനർ (2018-20), കെപിസിസി ജനറൽ സെക്രട്ടറി, തൃശ്ശൂർ ഡിസിസി പ്രസിഡന്റ്, എഐസിസി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച 73-കാരനായ ഈ ‘എ’ ഗ്രൂപ്പ് നേതാവിന് പാർട്ടിയിലെ എല്ലാ മുതിർന്ന നേതാക്കളുമായും മികച്ച വ്യക്തിബന്ധമാണുള്ളത്.
വി ഡി സതീശൻ മുഖ്യമന്ത്രിയായി ഉയർന്നുവന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടിയെ സമവായത്തോടെ മുന്നോട്ട് നയിക്കാൻ ബെന്നി ബഹനാന് സാധിക്കുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ. യാക്കോബായ സമുദായംഗമായ ബെന്നി ബഹനാന് സാമുദായിക സമവാക്യങ്ങളും അനുകൂലമാണ്. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ കെസി വേണുഗോപാലിനെ ‘എ’ ഗ്രൂപ്പ് പൂർണ്ണമായി പിന്തുണച്ചതിനാൽ വേണുഗോപാലിന്റെ പിന്തുണയും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദലിത് കാർഡിൽ കൊടിക്കുന്നിലും ഗ്രൂപ്പ് പ്രതിനിധിയായി വാഴക്കനും മത്സരരംഗത്ത്
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശക്തമായ വെല്ലുവിളിയുയർത്തി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷും സജീവമായി രംഗത്തുണ്ട്. സംസ്ഥാനത്ത് ഒരു ദലിത് നേതാവിനെ അധ്യക്ഷ പദവിയിൽ നിയമിക്കാനാണ് ഹൈക്കമാൻഡ് മുൻഗണന നൽകുന്നതെങ്കിൽ എഐസിസി നേതൃത്വവുമായി അടുത്ത ബന്ധമുള്ള കൊടിക്കുന്നിൽ സുരേഷിനാകും നറുക്ക് വീഴുക. കഴിഞ്ഞ വർഷം സണ്ണി ജോസഫ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഘട്ടത്തിലും കൊടിക്കുന്നിലിന്റെ പേര് അവസാന നിമിഷം വരെ സജീവമായി പരിഗണിക്കപ്പെട്ടിരുന്നു.
ഇവർക്ക് പുറമെ രമേശ് ചെന്നിത്തലയുടെ പിന്തുണയോടെ ‘ഐ’ ഗ്രൂപ്പിന്റെ പ്രതിനിധിയായി ജോസഫ് വാഴക്കനും മത്സരരംഗത്തുണ്ട്. കഴിഞ്ഞ തവണ അധ്യക്ഷ പദവിക്ക് തൊട്ടരികിലെത്തിയ ആന്റോ ആന്റണി, കത്തോലിക്കാ സഭയുടെ പിന്തുണയോടെ കെപിസിസി ജനറൽ സെക്രട്ടറിയും മുൻ കോട്ടയം ഡിസിസി പ്രസിഡന്റുമായ ടോമി കല്ലാനി എന്നിവരും പദവിക്കായി കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുൻപ് വർക്കിംഗ് പ്രസിഡന്റായ ഷാഫി പറമ്പിലിന്റെ പേര് സജീവമായി ഉയർന്നു കേട്ടിരുന്നെങ്കിലും നിലവിലെ സംസ്ഥാനത്തെ സമുദായ സന്തുലന സമവാക്യങ്ങൾ കാരണം അദ്ദേഹത്തിനുള്ള സാധ്യതകൾ കുറഞ്ഞതായാണ് വിലയിരുത്തൽ.
സമവായ ചർച്ചകൾക്ക് ദീപാ ദാസ് മുൻകൈ എടുക്കും
മുതിർന്ന നേതാക്കൾ, മുൻ കെ.പി.സി.സി പ്രസിഡന്റുമാർ, മുഖ്യമന്ത്രി വി.ഡി. സതീശൻ എന്നിവരുമായി കൃത്യമായ കൂടിയാലോചനകൾ നടത്തിയ ശേഷമേ ഹൈക്കമാൻഡ് അന്തിമ തീരുമാനം പ്രഖ്യാപിക്കൂ എന്ന് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് വ്യക്തമാക്കി. കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ഔദ്യോഗിക നടപടികൾ എഐസിസി ഉടൻ ആരംഭിക്കും. ഇതിന് മുന്നോടിയായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി സംസ്ഥാനത്തെത്തി എകെ ആന്റണി, വിഎം സുധീരൻ തുടങ്ങിയ മുതിർന്ന നേതാക്കളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി സമവായത്തിന് ശ്രമിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
by Midhun HP News | May 22, 2026 | Latest News, കേരളം
തിരുവനന്തപുരം: കേരള നിയമസഭയുടെ 25-ാം സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. 101 വോട്ടുകളാണ് കോട്ടയം എംഎൽഎയായ തിരുവഞ്ചൂർ രാധാകൃഷ്ണന് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി എ സി മൊയ്തിന് 35 വോട്ടും ബിജെപിയുടെ സ്ഥാനാർത്ഥി ബി ബി ഗോപകുമാറിന് 3 വോട്ടുകളും ലഭിച്ചു.
by Midhun HP News | May 22, 2026 | Latest News, കേരളം
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ മാറ്റം. സ്വർണവില കുറഞ്ഞു. കഴിഞ്ഞ ദിവസത്തെക്കാള്‍ 320 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 1,17,280 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ കഴിഞ്ഞ ദിവസത്തെ വില. 320 രൂപ കുറഞ്ഞ 1,16,960 രൂപയാണ് ഇന്ന് ഒരു പവന് രേഖപ്പെടുത്തിയത്. 14,620 രൂപയാണ് ഒരു ഗ്രാമിൻ്റെ ഇന്നത്തെ വില.
കഴിഞ്ഞ 13ന് ആണ് ഈ മാസത്തെ ഏറ്റവും കൂടിയ വില സ്വർണത്തിന് രേഖപ്പെടുത്തിയത്. 1,23,120 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില. കഴിഞ്ഞ അഞ്ചാം തീയതിയാണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. 1,09,400 രൂപയായിരുന്നു അന്നത്തെ വില.
അതേസമയം, പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. എന്നാൽ സ്വർണത്തിൻ്റെ വില മാറ്റമില്ലാതെ കൂടിയും കുറഞ്ഞും തുടരുകയാണ്. പശ്ചിമേഷ്യൻ സംഘർഷം തുടർന്നാൽ ഇനിയും സ്വർണവില കൂടുമെന്നാണ് വിദഗ്ധർ കരുതുന്നത്. കഴിഞ്ഞ ദിവസം സ്വർണവില വീണ്ടും ഉയർന്നതിന് പിന്നാലെയാണ് ഇന്ന് വീണ്ടും കുറഞ്ഞത്.

Recent Comments