സംസ്‌കരിക്കാന്‍ മൃതദേഹം വിട്ടു നല്‍കിയില്ല; എബോള ചികിത്സാ കേന്ദ്രം തീയിട്ടു

സംസ്‌കരിക്കാന്‍ മൃതദേഹം വിട്ടു നല്‍കിയില്ല; എബോള ചികിത്സാ കേന്ദ്രം തീയിട്ടു

കിന്‍ഷസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ എബോള ചികിത്സാ കേന്ദ്രം ജനക്കൂട്ടം തീയിട്ടു നശിപ്പിച്ചു. പ്രതിവിധികളില്ലാതെ എബോള വലിയ രീതിയില്‍ പടര്‍ന്ന് പിടിച്ചതോടെയാണ് സംഭവം. മരിച്ച വ്യക്തിയുടെ മൃതദേഹം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് അക്രമത്തില്‍ കലാശിച്ചത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയും എബോള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെയും പ്രദേശവാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന കടുത്ത അവിശ്വാസവും ദേഷ്യവുമാണ് ഈ സംഭവം വ്യക്തമാക്കുന്നത്.ഇറ്റൂരി പ്രവിശ്യയിലെ റാംപാര എന്ന നഗരത്തില്‍ വ്യാഴാഴ്ചയാണ് ഈ അക്രമസംഭവം നടന്നത്. എബോള ബാധിച്ച് മരിച്ചുവെന്ന് കരുതപ്പെടുന്ന ഒരു പ്രാദേശിക ഫുട്‌ബോള്‍ കളിക്കാരന്റെ മൃതദേഹം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിട്ടുനല്‍കാന്‍ അധികൃതര്‍ വിസമ്മതിച്ചത് ജനങ്ങളെ പ്രകോപിപ്പിച്ചു. ഇതാണ് ആക്രമണത്തിലേയ്ക്ക് എത്തിച്ചത്.

‘ഡീൽ’ ഉറപ്പിക്കുന്നത് സിന്ധു, പെൺകുട്ടികളെ കണ്ടെത്തുന്നത് അലീനയും മഞ്ജിമയും; മോഡലിങ് കെണിയിൽ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്

‘ഡീൽ’ ഉറപ്പിക്കുന്നത് സിന്ധു, പെൺകുട്ടികളെ കണ്ടെത്തുന്നത് അലീനയും മഞ്ജിമയും; മോഡലിങ് കെണിയിൽ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്

കൊച്ചി: മോഡലിം​ഗിന്റെ മറവിൽ യുവതികളെ സെക്സ് റാക്കറ്റിൽ എത്തിച്ച കേസിൽ ഒന്നാം പ്രതി സിന്ധുവിന് ​ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ്. റിമാൻഡ് റിപ്പോർട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. മോഡലിങ് കെണിയുടെ മുഖ്യ ആസൂത്രക സിന്ധുവാണ്. കേരളത്തിൽ നിന്ന് കടത്തിക്കൊണ്ടു പോകുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ സിന്ധു ഇടപാടുകാർക്ക് അയച്ചു കൊടുത്തു. വിലപേശൽ നടക്കുന്നതിന്റെ സ്ക്രീൻ ഷോട്ടുകൾ പൊലീസിന് ലഭിച്ചു.

വിദേശത്ത് ജോലിയടക്കം വാഗ്ദാനം ചെയ്ത് കൊണ്ടുപോയ പരാതിക്കാരിയായ യുവതിയെ കോളയിൽ വെളുത്ത പൊടി കലർത്തി കുടിപ്പിച്ചു. ശേഷം കൂട്ട ബലാൽസംഗത്തിന്റെ ദൃശ്യങ്ങൾ സിന്ധു ഫോണിൽ പകർത്തി. ഇത് പരാതിക്കാരിയുടെ ഭർത്താവിന്‍റെ ഫോണിലേക്ക് അയച്ചു. പരാതിക്കാരിയെ രണ്ടാം പ്രതി ചൂരൽ ഉപയോഗിച്ച് മർദിച്ചു. ശാരീരികവും മാനസികവുമായി പീഡിപ്പിച്ച അഞ്ചാം പ്രതി പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

തൃശൂർ സ്വദേശിനി സിന്ധു എന്ന സ്റ്റോയ്‌സി, മരടിലെ ഫ്ളാറ്റിൽ താമസിക്കുന്ന ആലുവ സ്വദേശിനി അലീന, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരാണ് നിലവിൽ പൊലീസ് പിടിയിലായത്. പെൺകുട്ടികളെ കണ്ടെത്തുന്നത് അലീനയും മഞ്ജിമയും ചേർന്നാണ്. സിന്ധുവാണ് ഇവർക്ക് ദുബായിലേക്കുള്ള വിമാനടിക്കറ്റ്, വിസിറ്റിങ് വിസ എന്നിവ തരപ്പെടുത്തുന്നത്. യുവതികളെ ദുബായിൽ എത്തിച്ചാലുടൻ ഇവരുടെ ഫോട്ടോകൾ വാട്സാപ്പ് വഴി കൈമാറിയാണ് സംഘം ‘ഡീൽ’ ഉറപ്പിക്കുന്നത്.

സിന്ധുവിനു കീഴിൽ ദുബായിലുള്ള അലീസ ഇവന്റ്‌സ് മാനേജ്മെന്റ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവതികളെ വിദേശത്തെത്തിക്കുകയും ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ സൂചിപ്പിക്കുന്നത്. രണ്ടുമാസത്തെ വിസിറ്റിങ് വിസയിലാണ് സിന്ധു യുവതികളെ ദുബായിലെത്തിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട് ചില സിനിമ- സീരിയൽ താരങ്ങൾക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ചിലരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുള്ളതായാണ് സൂചന. കേസിലെ ഒന്നാം പ്രതിയായ സിന്ധുവിനെ കോടതി റിമാൻഡ് ചെയ്തു.

നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞു; ഏഴു വയസുകാരി മരിച്ചു

നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞു; ഏഴു വയസുകാരി മരിച്ചു

തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞ് ഏഴു വയസുകാരി മരിച്ചു. കല്ലറ സ്വദേശി അനീഷിന്റെ മകൾ ത്രയാനന്ദയാണ് മരിച്ചത്. തിരുവനന്തപുരം-പൊൻമുടി റോഡിലാണ് അപകടം.കുട്ടികൾ ഉൾപ്പടെ ഒമ്പതു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം പെട്ടെന്ന് കുഴിയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ടെക്‌നോപാർക്ക് ജീവനക്കാരി മുങ്ങി മരിച്ചു

ടെക്‌നോപാർക്ക് ജീവനക്കാരി മുങ്ങി മരിച്ചു

തിരുവനന്തപുരം: നദിയില്‍ വീണ് ടെക്നോപാര്‍ക്ക് ജീവനക്കാരി മരിച്ചു. തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കല്‍ ഹൗസില്‍ അനുപമ (26)യാണ് മരിച്ചത്. സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ താവയ്ക്കല്‍ ആറ്റിലാണ് യുവതി അപകടത്തിൽപ്പെട്ടത്.

പൊന്മുടിയിൽ സന്ദർശനത്തിന് പോയ അനുപമ വിതുര -ചന്തമുക്ക് താവയ്ക്കൽ ആറ്റിലാണ് മുങ്ങി മരിച്ചത്. ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. പടിക്കെട്ടില്‍ കൂടി നടക്കുന്നതിനിടയില്‍, കാല്‍വഴുതി സുഹൃത്ത് ആറ്റില്‍ വീഴുകയായിരുന്നു. സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അനുപമയും ആറ്റില്‍ വീണു.കൂടെയുണ്ടായിരുന്നവര്‍ വെള്ളത്തിൽ വീണ സുഹൃത്തിനെ രക്ഷപ്പെടുത്തി. അതിനിടെ അനുപമ വെള്ളത്തില്‍ മുങ്ങിത്താണു. സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ അനുപമയെ പുറത്തെടുത്ത് വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആറ്റിങ്ങലിൽ വാഹനാപകടത്തിൽ ഷൈനിങ് സ്റ്റാർ പ്രീസ്കൂൾ ഉടമ ദീപു (45) മരണപ്പെട്ടു

ആറ്റിങ്ങലിൽ വാഹനാപകടത്തിൽ ഷൈനിങ് സ്റ്റാർ പ്രീസ്കൂൾ ഉടമ ദീപു (45) മരണപ്പെട്ടു

ആറ്റിങ്ങൽ ദേശീയപാതയിൽ പൂവൻപാറയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.
സ്കൂൾ ബസ്സും ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത് . സ്കൂൾ ബസ്സിൽ ഡ്രൈവറും ആയയും മാത്രമാണ് ഉണ്ടായിരുന്നത്.

വൈകുന്നേരമാണ് അപകടം നടന്നത്. വാഹനം ഓടിച്ചിരുന്ന ദീപു, അശ്വതി എന്നിവരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ആറ്റിങ്ങൽ ഫയർഫോഴ്സ് സ്ഥലത്തെത്തി രണ്ടുപേരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ദീപു ചികിത്സയിലിരിക്കെ മരണപ്പെട്ടു. ആറ്റിങ്ങൽ മാർക്കറ്റ് റോഡിൽ പ്രവർത്തിക്കുന്ന ഷൈനിങ് സ്റ്റാർ പ്രീസ്കൂൾ ഓണർ കൂടിയാണ് മരണപെട്ട ദീപു.