by Midhun HP News | May 21, 2026 | Latest News, കേരളം
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇന്ദിരാ ഭവനില്‍ ജയിച്ചെത്തിയ എംഎല്‍എമാരെ ആലിംഗനം ചെയ്തത് വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. തെരഞ്ഞെടുപ്പു വിജയലഹരിയില്‍ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനില്‍ അനേകം കാമറകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മുമ്പില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരെയും സ്‌നേഹത്തോടെ ആലിംഗനം ചെയ്തതെന്ന് ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇതില്‍ തന്റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കില്‍ പൊതു സമൂഹം പൊറുക്കണമെന്നും ചെറിയാന്‍ ഫിലിപ്പ് ആവശ്യപ്പെട്ടു.
‘പിതൃനിര്‍വിശേഷമായ സ്‌നേഹ പ്രകടനമാണ് ഞാന്‍ നടത്തിയതെന്ന് മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ട് ജെബി മേത്തര്‍ എംപി അന്നുതന്നെ പറഞ്ഞിരുന്നു. എന്റെ പെരുമാറ്റത്തില്‍ ഒരു ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന് ബിന്ദു കൃഷ്ണയും തികച്ചും സ്വാഭാവികമായ പ്രവൃത്തി മാത്രമാണെന്ന് ഷാനിമോള്‍ ഉസ്മാനും പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി പരിചയമുള്ള ഇവരെല്ലാം എന്റെ കുഞ്ഞനുജത്തിമാരാണ്. ഇന്ന് ഇന്ദിരാ ഭവനില്‍ വെച്ച് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഇവരൊടെല്ലാം ആഹ്ലാദപൂര്‍വ്വം സൗഹൃദം പങ്കുവെച്ചു.’- ചെറിയാന്‍ ഫിലിപ്പ് കുറിച്ചു.
‘അര നൂറ്റാണ്ട് മുമ്പ് രാഷ്ട്രീയ പീഢനത്തില്‍ നട്ടെല്ലിനും സുഷുമ്നാ കാണ്ഡത്തിനും ക്ഷതമേറ്റതിനെ തുടര്‍ന്ന് ക്രമേണ അരയ്ക്കു താഴെയുള്ള നാഡി വ്യവസ്ഥ തകര്‍ച്ചയിലായി. കാലുകളിലെ പേശികള്‍ ശോഷിച്ചു. തുടര്‍ച്ചയായ ചികിത്സ കൊണ്ടാണ് ഇപ്പോഴും എഴുന്നേറ്റു നടക്കുന്നത്. ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്ന എന്നെ ഒരു സ്ത്രീലമ്പടനായി ചില സാമൂഹ്യ മാധ്യമങ്ങള്‍ ചിത്രീകരിച്ചത് മാനസികമായി തളര്‍ത്തി. ദിവസങ്ങളായി ഉറക്കം നഷ്ടപ്പെടുത്തി. എനിക്ക് സാന്ത്വനമരുളിയ എന്നെ അറിയാവുന്ന അഭ്യുദയകാംക്ഷികളോട് നന്ദി പറയുന്നു’- ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
കുറിപ്പ്:
വിജയലഹരിയില്‍ പരിസരബോധം മറന്നു: ചെറിയാന്‍ ഫിലിപ്പ്
തെരഞ്ഞെടുപ്പു വിജയലഹരിയില്‍ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനില്‍ അനേകം ക്യാമറകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മുമ്പില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാ കോണ്‍ഗ്രസ് എം.എല്‍.എ മാരെയും സ്‌നേഹത്തോടെ ആലിംഗനം ചെയ്തത്. ഇതില്‍ എന്റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കില്‍ പൊതു സമൂഹം സദയം പൊറുക്കണം.
പിതൃനിര്‍വിശേഷമായ സ്‌നേഹ പ്രകടനമാണ് ഞാന്‍ നടത്തിയതെന്ന് മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ട് ജെബി മേത്തര്‍ എം.പി അന്നുതന്നെ പറഞ്ഞിരുന്നു. എന്റെ പെരുമാറ്റത്തില്‍ ഒരു ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന് ബിന്ദു കൃഷ്ണയും , തികച്ചും സ്വാഭാവികമായ പ്രവൃത്തി മാത്രമാണെന്ന് ഷാനിമോള്‍ ഉസ്മാനും പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി പരിചയമുള്ള ഇവരെല്ലാം എന്റെ കുഞ്ഞനുജത്തിമാരാണ്. ഇന്ന് ഇന്ദിരാ ഭവനില്‍ വെച്ച് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഇവരൊടെല്ലാം ആഹ്ലാദപൂര്‍വ്വം സൗഹൃദം പങ്കുവെച്ചു.
അര നൂറ്റാണ്ടിനു മുമ്പ് രാഷ്ട്രീയ പീഢനത്തില്‍ നട്ടെല്ലിനും സുഷുമ്നാ കാണ്ഡത്തിനും ക്ഷതമേറ്റതിനെ തുടര്‍ന്ന് ക്രമേണ അരയ്ക്കു താഴെയുള്ള നാഡി വ്യവസ്ഥ തകര്‍ച്ചയിലായി. കാലുകളിലെ പേശികള്‍ ശോഷിച്ചു. തുടര്‍ച്ചയായ ചികിത്സ കൊണ്ടാണ് ഇപ്പോഴും എഴുന്നേറ്റു നടക്കുന്നത്. ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്ന എന്നെ ഒരു സ്ത്രീലമ്പടനായി ചില സാമൂഹ്യ മാധ്യമങ്ങള്‍ ചിത്രീകരിച്ചത് മാനസികമായി തളര്‍ത്തി. ദിവസങ്ങളായി ഉറക്കം നഷ്ടപ്പെടുത്തി. എനിക്ക് സാന്ത്വനമരുളിയ എന്നെ അറിയാവുന്ന അഭ്യുദയകാംക്ഷികളോട് നന്ദി പറയുന്നു.

by Midhun HP News | May 21, 2026 | Latest News, സിനിമ
റിലീസ് ചെയ്ത് ആറ് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ് ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ അതിരടി. മികച്ച അഭിപ്രായങ്ങൾ നേടി ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ ഒരു സർപ്രൈസും പ്രേക്ഷകർക്കായി ഒരുക്കിയിട്ടുണ്ടായിരുന്നു.
മഞ്ഞ ബിഎംഡബ്ല്യു കാറിലെത്തിയ ഒരാളെ ചുറ്റിപ്പറ്റിയായിരുന്നു സസ്പെൻസ്. ഇപ്പോഴിതാ ആ സസ്പെൻസ് അതിരടിയുടെ അണിയറപ്രവർത്തകർ തന്നെ പുറത്തുവിട്ടിരിക്കുകയാണ്. സോഷ്യൽ മീഡിയ റീലുകളിലൂടെയും വാഴ 2 എന്ന ചിത്രത്തിലൂടെയും മലയാളി മനസ് കീഴടക്കിയ ഹാഷിർ ആണ് അതിരടിയിൽ അതിഥി വേഷത്തിലെത്തിയത്.
ഹാഷിറിന്റെ കാമിയോ റോളിന് വൻ കയ്യടിയാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഡെന്നിച്ചൻ എന്ന കഥാപാത്രമായാണ് അതിരടിയിൽ ഹാഷിർ കയ്യടി വാരിക്കൂട്ടിയത്. ഡെന്നിച്ചനും ഉണ്ടെടാ ഈഗോ എന്ന് പറഞ്ഞു കൊണ്ട് ബേസിൽ ജോസഫ് തന്നെയാണ് ഹാഷിറിന്റെ അതിഥി വേഷത്തെക്കുറിച്ച് പുറത്തുവിട്ടത്.’ഹാഷിർ പെട്രോളും വാങ്ങി വന്നേ’, ‘ഒന്ന് തൊട്ട് 100 വരെ എണ്ണിക്കോ… എന്നിട്ടും വന്നിട്ടില്ലെങ്കിൽ തിരിച്ചു എണ്ണിക്കോ’, ‘ഒരു സീൻ ആണെങ്കിൽ എന്താ അത് അങ്ങോട്ട് തൂക്കി’, ‘എവിടെ നോക്കിയാലും നിന്റെ വണ്ടിയാണല്ലോ മച്ചു’, ‘പെട്രോൾ വാങ്ങാൻ ഒരു ഓട്ടം ഉണ്ടല്ലോ…മാസ്റ്റർ പീസ്’ എന്നൊക്കെയാണ് ഹാഷിറിന്റെ വേഷത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.
ഡോ അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ അനന്തു എസും, ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്തത്. മെയ് 22 ന് ചിത്രത്തിൻ്റെ തമിഴ് പതിപ്പ് തിയറ്ററുകളിലെത്തും.

by Midhun HP News | May 21, 2026 | Latest News, കേരളം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതി നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതി വിധി ചോർന്നുവെന്ന പ്രചാരണങ്ങൾക്ക് പിന്നാലെ ഉയർന്നുവന്ന ഊമക്കത്ത് വിവാദത്തിൽ വ്യക്തത വരുത്തി ക്രൈം ബ്രാഞ്ച്. കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ബൈജു കെ. പൗലോസ്, സംസ്ഥാന പോലീസ് മേധാവിക്ക് (DGP) നൽകിയ കത്തിൽ ജുഡീഷ്യറിയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളോ കൂടുതൽ അന്വേഷണത്തിനായുള്ള ആവശ്യങ്ങളോ ഉന്നയിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. എറണാകുളം ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗ്ഗീസായിരുന്നു ഈ കേസിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിച്ചത്.
എന്നാൽ, ഈ വിധിന്യായം ഔദ്യോഗികമായി പുറത്തുവരുന്നതിന് മുൻപ് തന്നെ ചോർന്നുവെന്നും, വിചാരണ നടത്തിയ ജഡ്ജിയെയും ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരെയും വ്യക്തിപരമായി പരാമർശിച്ചുകൊണ്ടും രജിസ്റ്റേർഡ് തപാലിൽ വ്യാപകമായി ഊമക്കത്തുകൾ പ്രചരിച്ചിരുന്നു. ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റ്, മുൻ ജഡ്ജി ജസ്റ്റിസ് കമാൽ പാഷ, മറ്റ് മുതിർന്ന അഭിഭാഷകർ എന്നിവർക്കെല്ലാം ഇത്തരത്തിൽ കത്തുകൾ ലഭിച്ചതോടെയാണ് വിവാദം പുകഞ്ഞത്. ഇതിന് പിന്നാലെയാണ് ഊമക്കത്തിലെ ഉള്ളടക്കം ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു കെ. പൗലോസ് സംസ്ഥാന പോലീസ് മേധാവിക്ക് കത്തയച്ചത്.
ഉദ്യോഗസ്ഥനെതിരെ പടയൊരുക്കം; സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു
വിചാരണ പൂർത്തിയായി വിധി പറഞ്ഞ ഒരു കേസിൽ, നിയമപരമായി അപ്പീൽ പോകുന്നതിനായി മുകളിൽ ശുപാർശ ചെയ്യുക എന്നതിനപ്പുറം, വസ്തുതാവിരുദ്ധമായ കാര്യങ്ങൾ അടങ്ങിയ ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ ഡിജിപിക്ക് കത്തയച്ചത് പോലീസ് മാനദണ്ഡങ്ങൾക്ക് പൂർണ്ണമായി വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിയമവൃത്തങ്ങൾ രംഗത്തെത്തി. ബൈജു കെ. പൗലോസിനെതിരെ അടിയന്തര അന്വേഷണവും നിയമനടപടിയും ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം ക്രൈംബ്രാഞ്ച് യൂണിറ്റിനെ സർക്കാർ ഔദ്യോഗികമായി അന്വേഷണം ഏൽപ്പിച്ചത്.
ക്രൈംബ്രാഞ്ച് നടത്തിയ വിശദമായ അന്വേഷണത്തിൽ, ബൈജു കെ. പൗലോസ് ഉചിതമായ മാർഗ്ഗത്തിലൂടെ തന്നെയാണ് ഡിജിപിക്ക് കത്ത് നൽകിയതെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഈ കത്തിൽ ഏതെങ്കിലും ജഡ്ജിമാരുടെ പേര് പ്രത്യേകമായി പരാമർശിക്കുകയോ, ജുഡീഷ്യറിയെ മോശമായി ചിത്രീകരിക്കുന്ന പ്രസ്താവനകൾ ഉൾപ്പെടുത്തുകയോ, പ്രത്യേക അന്വേഷണമോ നടപടിയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് എറണാകുളം യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് റിജോ പി. ജോസഫ് പരാതിക്കാരനായ അഡ്വ. കുളത്തൂർ ജയ്‌സിങ്ങിന് നൽകിയ ഔദ്യോഗിക മറുപടിയിൽ വ്യക്തമാക്കുന്നു.
‘ജുഡീഷ്യറിയെ സംശയിക്കുന്ന തെറ്റായ സന്ദേശം’; പരാതിക്കാരൻ രംഗത്ത്
ക്രൈംബ്രാഞ്ച് കത്തിന്മേൽ വ്യക്തത വരുത്തിയെങ്കിലും, ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഈ അസാധാരണ കത്തയക്കൽ വലിയ തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് പ്രതികരിച്ചു. പൊതുസമൂഹത്തിൽ പ്രചരിച്ച ഊമക്കത്തിൽ പൂർണ്ണമായും ജഡ്ജിമാരെയും ജുഡീഷ്യറിയെയും അപമാനിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. അത്തരം ഒരു കത്തിന്റെ പേരിൽ ഒരു ഔദ്യോഗിക പോലീസ് ഉദ്യോഗസ്ഥൻ സംസ്ഥാന പോലീസ് മേധാവിക്ക് കത്തയക്കുന്നത് ജുഡീഷ്യറിയെ സംശയപരമായി കാണുന്നുവെന്ന തെറ്റായ ധാരണ ഉണ്ടാക്കും.
ഭരണഘടന ഉറപ്പുനൽകുന്ന ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും സംശയനിഴലിലാക്കുന്ന ഇത്തരം നടപടികൾ ജനാധിപത്യ സമൂഹത്തിൽ അംഗീകരിക്കുവാനോ അനുവദിക്കുവാനോ കഴിയുന്നതല്ല. അതിനാലാണ് ഈ വിഷയം അതീവ ഗൗരവത്തോടെ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ താൻ തയ്യാറായതെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് കൂട്ടിച്ചേർത്തു. ക്രൈംബ്രാഞ്ചിന്റെ പുതിയ റിപ്പോർട്ട് പുറത്തുവന്നതോടെ തത്കാലം അന്വേഷണ ഉദ്യോഗസ്ഥന് ആശ്വാസമാണെങ്കിലും, ജുഡീഷ്യറിയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ-നിയമ തർക്കങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല.

by Midhun HP News | May 21, 2026 | Latest News, സിനിമ
ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ ‘ദൃശ്യം 3’ യ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം. ചിത്രം ആദ്യ പകുതി പിന്നിടുമ്പോൾ ഗംഭീര അഭിപ്രായമാണ് തിയറ്ററുകളിൽ നിന്ന് വരുന്നത്. ആദ്യ പകുതി കൊള്ളാമെന്നും പ്രേക്ഷകരുമായി വൈകാരികമായി കണക്ട് ചെയ്യുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ടെന്നുമാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.
ചെറിയ സർപ്രൈസുകൾ ഒരുക്കിവച്ചത് നന്നായിരുന്നെന്നും പ്രേക്ഷകർ കുറിക്കുന്നു. ഫാമിലി ലൈഫ്, പുതിയ കാരക്ടേഴ്സിന്റെ അവതരണം എല്ലാം നൈസ് ആയി വന്നിട്ട് ഉണ്ട്.. ലാലേട്ടന്റെ കിടിലൻ പെർഫോമൻസ്. എന്നൊക്കെ കുറിക്കുന്നവരും കുറവല്ല.
എന്തായാലും രണ്ടാം പകുതി കൂടി ഇതുപോലെയാണെങ്കിൽ ചിത്രത്തിന്റെ ലെവൽ തന്നെ മാറുമെന്നും ചിലർ പറയുന്നു. അതേസമയം ദൃശ്യം 3 യുടെ ആദ്യ ഷോയ്ക്ക് നടൻ മോഹൻലാലും ഭാര്യ സുചിത്രയും എത്തിയിരുന്നു. എറണാകുളം കവിത തിയറ്ററിലാണ് നടൻ എത്തിയത്. ദൃശ്യം 3 യിലെ മറ്റു പ്രധാന താരങ്ങളായ മീന, എസ്തർ അനിൽ എന്നിവരും മോഹൻലാലിനൊപ്പം സിനിമ കാണാൻ എത്തിയിരുന്നു.
ആശിർവാദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. അൻസിബ, സിദ്ദിഖ്, ആശ ശരത് എന്നിവർ ദൃശ്യം 3 യിലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2013 ലാണ് ദൃശ്യത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ തന്നെ ചിത്രമെത്തിയതിൽ ആരാധകരും ഇരട്ടി ആവേശത്തിലാണ്.
by Midhun HP News | May 21, 2026 | Latest News, സിനിമ
ഏത് കഥാപാത്രവും അഭിനയ മികവു കൊണ്ട് അതിന്റെ പൂർണതയിൽ എത്തിക്കുന്ന മോഹൻലാൽ എന്ന നടൻ ഇന്നും ഒരു വിസ്മയമാണ്. കഥയ്ക്കൊപ്പം പ്രക്ഷകരെ പിടിച്ചിരുത്തുന്ന മെയ്‌വഴക്കം. തിരക്കിനിടയിലും ഫിറ്റ്നസിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള അദ്ദേഹത്തിന്റെ താൽപര്യവും പരിശ്രമവും പുതുതലമുറയ്ക്കും പാഠമാക്കാവുന്നതാണെന്ന് അദ്ദേഹത്തിന്റെ ട്രെയിനർ ആയിരുന്ന പോൾസൺ ജെയ്സൺ പറയുന്നു. 66-ാം വയസ്സിലേക്ക് കടക്കുമ്പോഴും 26കാരന്റെ മെയ്‌വഴക്കത്തോടെ വെള്ളിത്തിര ഭരിക്കുന്ന മോഹൻലാലിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്.
വിട്ടുവീഴ്ച ചെയ്യാത്ത ‘4D’ ഫോർമുല
ചിട്ടയായ ജീവിതശൈലിയും കഠിന വർക്ക്ഔട്ടുമാണ് മോഹൻലാലിന്റെ ഊർജത്തിനും യൗവനത്തിനും പിന്നിൽ. അതിന് അദ്ദേഹത്തെ സഹായിക്കുന്നത് ‘4D’ ഫോർമുല ആണെന്നും പോൾസൺ ജെയ്‌സൺ ഒരു അഭിമുഖത്തിൽ പറയുന്നു. തീരുമാനം (Decision), ദൃഢനിശ്ചയം (Determination), അച്ചടക്കം (Discipline), നിര്‍വ്വഹണം (Delivery) എന്നിവയാണ് പോൾസൺ ചൂണ്ടിക്കാട്ടിയ ആ നാല് ഘടകങ്ങൾ.
രാത്രി 10 മണിക്ക് ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയാൽ തന്റെ കോർ കണ്ടീഷനിങ് വ്യായാമങ്ങളും ഫിറ്റ്നസ് റൂട്ടീനും പൂർത്തിയാക്കാൻ സമയം കണ്ടെത്താൻ അദ്ദേഹം ശ്രമിക്കാറുണ്ടെന്ന് മരക്കാർ, ദൃശ്യം തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി അദ്ദേഹത്തെ ട്രെയിൻ ചെയ്ത പ്രമുഖ ഫിറ്റ്നസ് ഇൻസ്ട്രക്ടർ ഐനസ് ആന്റണി പറയുന്നു. ഒന്നര മണിക്കൂറോളം നീളുന്നതാണ് പൊതുവേ അദ്ദേഹത്തിന്റെ വര്‍ക്ക്‌ഔട്ട് സെഷനുകളെന്നും ഐനസ് കൂട്ടിച്ചേര്‍ക്കുന്നു.
വർക്ക്ഔട്ട് പ്രധാന്യം
റസിസ്റ്റന്‍സ് ട്രെയ്‌നിങ്ങും ബാറ്റിൽ റോപ്പുകളും ബെഞ്ച് പ്രസും ഓവര്‍ഹെഡ് പ്രസും ലെഗ് ഡേ റൂട്ടീനുകളും ഹെവി വെയ്റ്റ് ലിഫ്റ്റിങ്ങുമെല്ലാം മോഹന്‍ലാല്‍ തന്റെ വ്യായാമ ശീലങ്ങളില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇത് അദ്ദേഹത്തിന്റെ മെയ് വഴക്കവും സ്റ്റാമിനയും വർധിപ്പിക്കാൻ സഹായിക്കുന്നു. വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോകൾ അദ്ദേഹം തന്നെ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇതു മാത്രമല്ല, തായ്‌ക്കോണ്ടയില്‍ ഓണററി ബ്ലാക്ക് ബെല്‍റ്റുള്ള താരം ബോക്‌സിങ് ഉള്‍പ്പെടെയുള്ള മാര്‍ഷ്യല്‍ ആര്‍ട്‌സ് ഇനങ്ങളും പരിശീലിക്കാറുണ്ട്.
യോഗയും ആയുർവേദവും
ശരീരത്തിന് നവയൗവനം പ്രദാനം ചെയ്യാന്‍ സഹായിക്കുന്ന ആയുര്‍വേദ റീജുവനേഷന്‍ തെറാപ്പികളും മോഹന്‍ലാല്‍ ഇടയ്‌ക്ക് പരീക്ഷിച്ചിട്ടുണ്ട്. മാനസികാരോഗ്യം നിലനിര്‍ത്താന്‍ യോഗയും പരിശീലിക്കുന്നുണ്ട്. വ്യായാമത്തിനൊപ്പം മികച്ച ഭക്ഷണരീതികളും മോഹന്‍ലാലിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. ഭക്ഷണം എപ്പോഴും ആസ്വദിച്ച് കഴിക്കാറുള്ള ലാലേട്ടന്‍ മികച്ചൊരു പാചകക്കാരന്‍ കൂടിയാണ്.
Recent Comments