തമിഴ്‌നാട്ടിൽ വിജയ് മന്ത്രിസഭാ വിപുലീകരണം തുടങ്ങി

തമിഴ്‌നാട്ടിൽ വിജയ് മന്ത്രിസഭാ വിപുലീകരണം തുടങ്ങി

ചെന്നൈ: കടുത്ത രാഷ്ട്രീയ വടംവലികൾക്കും മുന്നണി ചർച്ചകൾക്കുമൊടുവിൽ തമിഴ്‌നാട്ടിൽ സി. ജോസഫ് വിജയ് മന്ത്രിസഭയുടെ വിപുലീകരണത്തിന്റെ ഭാഗമായുള്ള സുപ്രധാന സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചു. തമിഴ്‌നാടിന്റെ അധിക ചുമതലയുള്ള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുതിയ മന്ത്രിമാർക്ക് ഔദ്യോഗികമായി സത്യവാചകം ചൊല്ലിക്കൊടുക്കുന്നു. എന്നാൽ, വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റ ചടങ്ങിലെന്ന പോലെ ഇത്തവണയും സത്യപ്രതിജ്ഞാ ചടങ്ങിന്റെ തുടക്കത്തിൽ വന്ദേമാതരം ആലപിച്ചതും സംസ്ഥാന ഗീതമായ ‘തമിഴ് തായ് വാഴ്ത്ത്’ മൂന്നാമതാക്കി മാറ്റിയതും തമിഴ് രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.

ഔദ്യോഗിക ചടങ്ങുകളുടെ തുടക്കത്തിൽ വന്ദേമാതരം ആലപിച്ചതിന് പിന്നാലെയാണ് തമിഴ്‌നാടിന്റെ പ്രാദേശിക വികാരമായ തമിഴ് തായ് വാഴ്ത്ത് മൂന്നാമതായി ആലപിച്ചത്. വിജയ്‌യുടെ സത്യപ്രതിജ്ഞാ വേളയിലും ഇതേ ക്രമം ആവർത്തിച്ചപ്പോൾ തന്നെ പ്രധാന പ്രതിപക്ഷമായ ഡിഎംകെയും ഭരണപക്ഷത്തെ ചില പ്രമുഖ സഖ്യകക്ഷികളും ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അന്ന് ഗവർണറുടെ ഓഫീസിൽ നിന്നുള്ള പ്രത്യേക നിർദ്ദേശപ്രകാരമാണ് വന്ദേമാതരത്തിന് മുൻഗണന നൽകിയതെന്ന് വിജയ് സർക്കാർ വിശദീകരണം നൽകിയിരുന്നു. സംസ്ഥാന ഗീതത്തിന് അർഹമായ പ്രാധാന്യം നൽകണമെന്നും തമിഴ് വികാരം മാനിക്കണമെന്നും ഡിഎംകെ ആവശ്യപ്പെട്ടിട്ടും ഇന്ന് വീണ്ടും ചടങ്ങിൽ അത് ആവർത്തിക്കപ്പെട്ടത് വിജയ് സർക്കാരിന് വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ തലവേദനയും തമിഴ് മണ്ണിൽ കടുത്ത പ്രാദേശിക വാദ പ്രതിസന്ധികളും സൃഷ്ടിച്ചേക്കാം.

അറുപത് വർഷത്തോളമുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് കോൺഗ്രസ് ഭരണത്തിലേക്ക്

തമിഴ് രാഷ്ട്രീയത്തിൽ വലിയൊരു ചരിത്രപരമായ മാറ്റത്തിനാണ് ഇന്നത്തെ മന്ത്രിസഭാ വിപുലീകരണം സാക്ഷ്യം വഹിക്കുന്നത്. നീണ്ട 59 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോൺഗ്രസ് തമിഴ്‌നാട്ടിലെ ഒരു ഭരണകൂടത്തിന്റെ ഭാഗമായി തിരിച്ചെത്തുന്നത് (1967-ന് ശേഷം ആദ്യം). കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് കെ. രാജേഷ് കുമാർ (കിള്ളിയൂർ എംഎൽഎ), പി. വിശ്വനാഥ് (മേലൂർ) എന്നിവരാണ് വിജയ് മന്ത്രിസഭയിൽ കോൺഗ്രസ് പ്രതിപ്രതിനിധികളായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇരുവർക്കും പുറമെ മറ്റ് സുപ്രധാന വകുപ്പുകളിലേക്കായി ഇരുപതിലധികം പുതിയ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നുണ്ട്.

മുൻപ് സഖ്യകക്ഷിയായ സിപിഎം, എഐഎഡിഎംകെ വിമതരെ മന്ത്രിസഭയിൽ എടുക്കുന്നതിനെതിരെ കടുത്ത ഭീഷണി മുഴക്കിയിരുന്ന പശ്ചാത്തലത്തിൽ, ഈ ഘട്ടത്തിൽ റിബൽ നേതാക്കളെ പൂർണ്ണമായി ഒഴിവാക്കിയാണ് വിജയ് തന്റെ മന്ത്രിസഭ പുതുക്കിയിട്ടുള്ളത്. വിജയ് മന്ത്രിസഭയിൽ ചേരാൻ പാർട്ടി എംഎൽഎമാർക്ക് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഔദ്യോഗികമായി അനുമതി നൽകിയ വിവരം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എക്സിലൂടെ (X) പരസ്യമാക്കിയിരുന്നു. കോൺഗ്രസ് അണികളിൽ വലിയ ആവേശമാണ് ഈ പുനഃപ്രവേശം ഉണ്ടാക്കിയിട്ടുള്ളത്. അഗ്രികൾച്ചർ, ഹയർ എഡ്യൂക്കേഷൻ ഉൾപ്പെടെ വിജയ് നേരിട്ട് കൈവശം വെച്ചിരുന്ന ഇരുപതോളം പ്രധാന വകുപ്പുകൾ പുതിയ മന്ത്രിമാർക്കായി ഇന്ന് വിഭജിച്ചു നൽകും.

സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കും; ബി ബി ഗോപകുമാർ സ്ഥാനാർത്ഥി

സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കും; ബി ബി ഗോപകുമാർ സ്ഥാനാർത്ഥി

തിരുവനന്തപുരം: മൂന്ന് സീറ്റുകൾ നേടി ചരിത്രത്തിലാദ്യമായി കേരള നിയമസഭയിൽ ശക്തമായ സാന്നിധ്യമുറപ്പിച്ച ഭാരതീയ ജനതാ പാർട്ടി, വെള്ളിയാഴ്ച നടക്കുന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കും. കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ബി.ബി. ഗോപകുമാർ സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.

കേരള നിയമസഭയുടെ ചരിത്രത്തിൽ ഇന്നേവരെ സ്പീക്കർ തെരഞ്ഞെടുപ്പിൽ ഒരു ബിജെപി സ്ഥാനാർത്ഥി മത്സരിച്ചിട്ടില്ല. സ്പീക്കർ പദവിയിലേക്കുള്ള ഗോപകുമാറിന്റെ പേര് രാജീവ് ചന്ദ്രശേഖറും വി മുരളീധരനും ചേർന്നാണ് ഔദ്യോഗികമായി സഭയിൽ നിർദ്ദേശിക്കുക. നിലവിൽ ഭരണകക്ഷിയായ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് തങ്ങളുടെ മുതിർന്ന നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പ്രതിപക്ഷത്തുള്ള ഇടതുമുന്നണി ഇതുവരെ തങ്ങളുടെ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

കുരുക്ക് ചെന്നൈ സൂപ്പർ കിങ്സിന്; രാജസ്ഥാൻ റോയൽസ് തോൽക്കാൻ ‘ആ​ഗ്രഹിച്ച്’ ടീമുകൾ!

കുരുക്ക് ചെന്നൈ സൂപ്പർ കിങ്സിന്; രാജസ്ഥാൻ റോയൽസ് തോൽക്കാൻ ‘ആ​ഗ്രഹിച്ച്’ ടീമുകൾ!

കൊൽക്കത്ത: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് വിജയിച്ചതോടെ പ്ലേ ഓഫ് പോരാട്ടം കൂടുതൽ കടുത്തു. എല്ലാ ടീമുകൾക്കും ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ഒറ്റ സീറ്റിലേക്ക് 5 ടീമുകളും മത്സരിക്കുന്നു. 5 ടീമുകൾക്കും സാധ്യത ഇപ്പോഴും നിൽക്കുന്നു. നിലവിൽ രാജസ്ഥാൻ റോയൽസിനാണ് ഏറ്റവും കൂടുതൽ ചാൻസുള്ളത്. 50 ശതമാനമാണ് സാധ്യത. കൊൽക്കത്ത ജയിച്ചതോടെ വെട്ടിലായത് ചെന്നൈ സൂപ്പർ കിങ്സാണ്. കൊൽക്കത്ത, പഞ്ചാബ് ടീമുകളുടെ സാധ്യത തുല്യമാണ്. 19 ശതമാനം. ‍ചെന്നൈയേക്കാൾ ഇപ്പോൾ സാധ്യതയിൽ മുന്നിൽ നിൽക്കുന്നത് ഡൽഹിയാണ്. ഡൽഹിക്ക് 9 ശതമാനമാണ് സാധ്യതയെങ്കിൽ ചെന്നൈക്ക് വെറും 3 ശതമാനം മാത്രമാണ് സാധ്യത.

രാജസ്ഥാൻ റോയൽസ്

രാജസ്ഥാന് അവസാന കളി മുംബൈ ഇന്ത്യൻസിനോടാണ്. ഈ കളി ജയിച്ചാൽ രാജസ്ഥാൻ നേരിട്ട് പ്ലേ ഓഫിലെത്തും. മറ്റ് ടീമുകളുടെ സാധ്യതകളും ഇതോടെ അവസാനിക്കും. ഇനി ഈ മത്സരം രാജസ്ഥാൻ തോൽക്കുകയാണെങ്കിൽ മറ്റ് ടീമുകളുടെ ഫലം നിർണായകമാണ്. കെകെആർ, പിബികെഎസ്, സിഎസ്കെ, ഡിസി ടീമുകളെല്ലാം അവരുടെ മത്സരം തോറ്റാൽ മാത്രം രാജസ്ഥാന് കയറാം. സിഎസ്കെയും ഡിസിയും മാത്രമാണ് ഈ നാല് ടീമുകളിൽ തോൽക്കുന്നതെങ്കിൽ രാജസ്ഥാന് നെറ്റ് റൺറേറ്റ് നിർണായകമാകും.

പഞ്ചാബ് കിങ്സ്

പഞ്ചാബിന്റെ പ്ലേ ഓഫ് സീറ്റിനും ഉറപ്പില്ല. അവസാന മത്സരത്തിൽ ജയം അനിവാര്യമാണ്. അതുമാത്രം പോര കെകെആർ, രാജസ്ഥാൻ ടീമുകൾ തോൽക്കുകയും വേണം. രാജസ്ഥാൻ ജയിച്ചാൽ പഞ്ചാബ് പുറത്താകും. പഞ്ചാബും കൊൽക്കത്തയും അടുത്ത കളി ജയിക്കുകയും രാജസ്ഥാൻ തോൽക്കുകയും ചെയ്താൽ നെറ്റ് റൺറേറ്റ് നിർണായകമാകും.

കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്

അവസാന മത്സരത്തിൽ കെകെആറിനു ജയം അനിവാര്യമാണ്. അതും പോര, പഞ്ചാബും രാജസ്ഥാനും തോൽക്കുകയും വേണം. അങ്ങനെ സംഭവിച്ചാൽ പ്ലേ ഓഫിലേക്ക് അജിൻക്യ രഹാനെ സംഘത്തിനു മുന്നേറാം. രാജസ്ഥാൻ ജയിച്ചാൽ കെകെആർ പുറത്താകും. പഞ്ചാബും കൊൽക്കത്തയും ജയിക്കുകയും രാജസ്ഥാൻ തോൽക്കുകയും ചെയ്താൽ റൺറേറ്റ് കാര്യം തീരുമാനിക്കും.

ഡൽഹി ക്യാപിറ്റൽസ്

അവസാന പോരാട്ടത്തിൽ ഡൽഹിക്ക് വൻ മാർജിനിൽ ജയം വേണം. ഒപ്പം കെകെആർ, പിബികെഎസ്, ആർആർ, സിഎസ്കെ ടീമുകളെല്ലാം അവരുടെ അവസാന മത്സരം തോൽക്കുകയും വേണം. ഇതിൽ ഒരു ടീം ജയിച്ചാൽ പോലും ഡൽഹി പുറത്താകും. എന്നാൽ ചെന്നൈ അവസാന കളി ജയിക്കുകയും മറ്റുള്ള ടീമുകൾ തോൽക്കുകയും ചെയ്താൽ റൺ റേറ്റ് നോക്കി ഡൽഹിക്ക് കയറാം.

ചെന്നൈ സൂപ്പർ കിങ്സ്

നിലവിൽ സ്ഥാനം ഒട്ടും സുരക്ഷിതമല്ലാതെ നിൽക്കുന്നത് ചെന്നൈയാണ്. ‍കൊൽക്കത്ത ഇന്നലെ ജയിച്ചതാണ് സിഎസ്കെയുടെ സാധ്യത കൂടുതൽ സങ്കീർമാക്കിയത്. പ്ലേ ഓഫ് ഉറപ്പിക്കാൻ അവസാന കളിയിൽ ചെന്നൈ ഉറപ്പായും ജയിക്കണം. മാത്രമല്ല കെകെആർ, പിബികെഎസ്, ഡിസി, ആർആർ ടീമുകൾ തോൽക്കുകയും വേണം. ചെന്നൈ, ഡൽഹി ടീമുകൾ ജയിക്കുകയും ശേഷിക്കുന്ന മൂന്ന് ടീമുകൾ പരാജയപ്പെടുകയും ചെയ്താൽ നെറ്റ് റൺറേറ്റ് അടിസ്ഥാനമാക്കിയായിരിക്കും പ്ലേ ഓഫിലെ അവസാന സ്ഥാനം നിർണയിക്കപ്പെടുക.

ഒറ്റപ്പെട്ട ശക്തമായ മഴ; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴ; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. വരും ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

കാലവർഷം 26ഓടെ

സമുദ്രനിരപ്പിൽ നിന്ന് 3.1 കിലോമീറ്റർ മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിലായി തെക്കുകിഴക്കൻ അറബിക്കടലിൽ നിന്ന് ലക്ഷദ്വീപ്, വടക്കൻ കേരളം, കർണാടകയുടെ തെക്കൻ ഉൾപ്രദേശങ്ങൾ, ആന്ധ്രാപ്രദേശ് എന്നിവയ്ക്ക് മുകളിലൂടെ മധ്യ ബംഗാൾ ഉൾക്കടൽ വരെ നീളുന്ന ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. കാലവർഷം ഈ മാസം 26 ഓടെ സംസ്ഥാനത്ത് എത്താൻ സാധ്യത (4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം വരാം).

മലയാളത്തിന്റെ ‘ദൃശ്യ’വിസ്മയം മോഹൻലാലിന് ഇന്ന് പിറന്നാൾ

മലയാളത്തിന്റെ ‘ദൃശ്യ’വിസ്മയം മോഹൻലാലിന് ഇന്ന് പിറന്നാൾ

മലയാള സിനിമയിലെ അഭിനയ ചക്രവർത്തി മോഹൻലാലിന് ഇന്ന് 66-ാം പിറന്നാൾ. പ്രിയതാരത്തിന് പിറന്നാൾ ആശംസകൾ പങ്കുവെക്കുകയാണ് ആരാധകരും സിനിമാലോകവും. നാല് ദേശീയ പുരസ്‌കാരങ്ങൾ, ഒൻപത് സംസ്ഥാന പുരസ്‌കാരങ്ങൾ, പത്മശ്രീ, പത്മഭൂഷൺ അങ്ങനെ ഒട്ടനവധി നേട്ടങ്ങളാണ് നാലു പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിലൂടെ മോഹൻലാൽ സ്വന്തമാക്കിയത്. പുരസ്‌കാരങ്ങൾക്ക് അതീതമാണ് മോഹൻലാലിന്റെ അഭിനയ നടന ശൈലി, മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മോഹൻലാൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.പത്തനംതിട്ടയിലെ ഇലന്തൂരിൽ 1960 മെയ് 21നാണ് വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയുടെയും മകനായി മോഹൻലാലിന്റെ ജനനം. മുടവൻമുകൾ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം. മുടവൻമുകളിലുള്ള ഒരു ചെറിയ സ്‌കൂളിലാണ് മോഹൻലാൽ തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. പ്രിയദർശൻ, എം.ജി. ശ്രീകുമാർ തുടങ്ങിയവർ അദ്ദേഹത്തിന്റെ സഹപാഠികൾ ആയിരുന്നു. ഈ സൗഹൃദം അദ്ദേഹത്തെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ മോഡൽ സ്‌കൂളിലാണ് മോഹൻലാൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മോഹൻലാൽ സ്‌കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ നാടകങ്ങളിലും മറ്റും അഭിനയിക്കുമായിരുന്നു. ആറാം ക്ലാസിലായിരുന്നപ്പോൾ മോഹൻലാൽ സ്‌കൂളിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഇതു സാധാരണ സ്‌കൂളിലെ മുതിർന്ന വിദ്യാർത്ഥികൾക്കു ലഭിച്ചിരുന്ന ഒരു പുരസ്‌കാരമായിരുന്നു. മോഹൻലാലിന്റെ ഉപരിപഠനം തിരുവനന്തപുരത്തെ എം.ജി കോളേജിൽ ആയിരുന്നു. കോളേജിൽ ഒപ്പമുണ്ടായിരുന്ന പലരും, പ്രത്യേകിച്ചു പ്രിയദർശൻ, മണിയൻപിള്ള രാജു തുടങ്ങിയവർ മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ നിർണായക പങ്കുവഹിച്ചതിനൊപ്പം മലയാള സിനിമയിൽ സ്വന്തമായ സ്ഥാനം ഉറപ്പിച്ചവരുമാണ്.

തിരനോട്ടം (ചലച്ചിത്രം, 1978) എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യമായി അഭിനയിച്ചത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ തന്നെ നിർമാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിർമ്മിച്ചത്. ഒരു ഹാസ്യകഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. എന്നാൽ സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല.

ഫാസിൽ സംവിധാനം ചെയ്ത ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെയാണ് മോഹൻലാൽ പ്രേക്ഷകർക്ക് മുൻപിൽ ആദ്യമായി എത്തുന്നത്. പൂർണിമ ജയറാം, ശങ്കർ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രത്തിൽ നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. 1980-90കളിലെ ചലച്ചിത്ര വേഷങ്ങളിലൂടെയാണ് മോഹൻലാൽ ശ്രദ്ധേയനായി മാറിയത്. പിന്നീട് നായകനും സഹനടനും വില്ലനുമായി വെള്ളിത്തിരയിൽ തിളക്കമാർന്ന പ്രകടനം കാഴ്ച വച്ച് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെയാണ് മോഹൻലാൽ സൂപ്പർതാര പദവിയിലേക്ക് ഉയരുന്നത്.

‘നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളി’ലെ സോളമൻ, ‘നാടോടിക്കാറ്റി’ലെ ദാസൻ, ‘തൂവാനത്തുമ്പികളി’ലെ ജയകൃഷ്ണൻ, ‘ചിത്ര’ത്തിലെ വിഷ്ണു, ‘കിരീട’ത്തിലെ സേതുമാധവൻ, ‘ഭരത’ത്തിലെ ചിത്രത്തിലെ ഗോപി, ‘കമലദള’ത്തിലെ നന്ദഗോപൻ, ‘ദേവാസുര’ത്തിലെ മംഗലശ്ശേരി നീലകണ്ഠൻ, ‘ഇരുവറി’ലെ ആനന്ദൻ, ‘വാനപ്രസ്ഥ’ത്തിലെ കുഞ്ഞിക്കുട്ടൻ, ‘സ്ഫടിക’ത്തിലെ ആടുതോമ, ‘ദശരഥ’ത്തിലെ രാജീവ് മേനോൻ, ‘ഉണ്ണികളെ ഒരു കഥപറയാം’ എന്ന ചിത്രത്തിലെ എബി അബ്രഹാം, ‘തന്മാത്ര’യിലെ രമേശൻ നായർ, ‘പരദേശി’യിലെ വലിയകത്തു മൂസ, ‘ഭ്രമര’ത്തിലെ ശിവൻ കുട്ടി തുടങ്ങിയവ മോഹൻലാലിന്റെ ശ്രദ്ധേയമായ ചലച്ചിത്ര വേഷങ്ങളാണ്.

വർഗ്ഗീയ ലഹളയേയും ആത്മീയതയേയും ചർച്ച ചെയ്ത ‘ഗുരു’വാണ് മോഹൻലാലിന്റെ മറ്റൊരു ശ്രദ്ധേയമായ സിനിമ. 1997ൽ പുറത്തിറങ്ങിയ ഈ ചിത്രം ഓസ്‌കർ പുരസ്‌കാരത്തിനുള്ള വിദേശ ചലച്ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിരുന്നു. രാജീവ് അഞ്ചൽ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്.

രാംഗോപാൽ വർമ സംവിധാനം ചെയ്ത ‘കമ്പനി’, മണിരത്‌നം ഒരുക്കിയ ‘ഇരുവർ’ തുടങ്ങിയവയാണ് മോഹൻലാലിന്റെ ശ്രദ്ധേയമായ അന്യഭാഷാ ചിത്രങ്ങൾ. എം.ജി.ആർകരുണാനിധിജയലളിത എന്നിവരുടെ ജീവിതത്തിന്റെ അംശങ്ങൾ പകർത്തിയ ‘ഇരുവറി’ൽ ആനന്ദൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാൽ അവിസ്മരണീയമായ പ്രകടനമാണ് കാഴ്ച വച്ചത്. പ്രകാശ് രാജ്, ഐശ്വര്യ റായ്, തബു, രേവതി, നാസർ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാനവേഷങ്ങളിൽ എത്തിയത്. മികച്ച സഹനടനും ഛായാഗ്രാഹകനുമുള്ള ദേശീയ പുരസ്‌കാരങ്ങൾ ഇരുവറിന് ലഭിച്ചപ്പോൾ, മികച്ച നടനുള്ള പട്ടികയിൽ മോഹൻലാലിന്റെ പേരില്ലാത്തത് അന്നത്തെ കാലത്ത് വലിയ ചർച്ചയായി മാറിയിരുന്നു. 13 തവണ ദേശീയ പുരസ്‌കാരങ്ങൾ മോഹൻലാലിന് കൈയ്യെത്തും ദൂരത്ത് നിന്ന് നഷ്ടമായി.

1996 മുതൽ പിന്നീട് ഇങ്ങോട്ടുള്ള കാലഘട്ടത്തിൽ മോഹൻലാലിന്റെ പ്രശസ്തിയും തരപദവിയും പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് നിർമാതാക്കളും സംവിധായകരും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കി. ആറാം തമ്പുരാൻ, ഉസ്താദ്, നരസിംഹം, നരൻ എന്നിവ ഇങ്ങനെയുള്ള ചിത്രങ്ങളാണ്. ഈ നിരയിലെ ആദ്യ ചില ചിത്രങ്ങൾ വിജയിച്ചെങ്കിലും പിന്നീട് പല തരത്തിലുള്ള വിമർശനങ്ങൾക്ക് മോഹൻലാൽ വിധേയനാവുകയും ചെയ്തു.

അഭിനയ ജീവിതത്തിൽ നാല് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ മോഹൻലാൽ എന്ന പേര് ഇന്ന് ഒരു വലിയ ബ്രാൻഡാണ്. ബോക്‌സ് ഓഫീസ് കണക്കുകൾ പരിശോധിച്ചു നോക്കിയാൽ റെക്കോഡുകൾ സൃഷ്ടിക്കുന്നതും തകർക്കുന്നതും മോഹൻലാൽ ചിത്രങ്ങളാണ്. ആദ്യമായി 100 കോടി ക്ലബിൽ ഇടം നേടുന്ന മലയാള ചിത്രം മോഹൻലാലിന്റെ പുലിമുരുകനാണ്. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം പുറത്തിറങ്ങിയത് 2016ലാണ്. പൃഥ്വിരാജിന്റെ സംവിധാനത്തിൽ 2019 ൽ പുറത്തിറങ്ങിയ ലൂസിഫർ 200 കോടി ക്ലബിൽ ഇടംനേടി ചരിത്രം കുറിച്ചു.