മൂന്നാറില്‍ ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍; ഗതാഗതം പൂര്‍ണമായും നിലച്ചു

മൂന്നാറില്‍ ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍; ഗതാഗതം പൂര്‍ണമായും നിലച്ചു

ഇടുക്കി മൂന്നാറില്‍ ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ് വീണ് ലോറി ഡ്രൈവര്‍ മരിച്ചിരുന്നു. പ്രദേശത്തെ ഗതാഗതം പൂര്‍ണമായും നിലച്ചു. വാഹനങ്ങള്‍ കുഞ്ചിത്തണ്ണി വഴി തിരിച്ചുവിടുകയാണ്.

മൂന്നാര്‍ ഗവണ്‍മെന്റ് കോളജിന് സമീപത്തുണ്ടായ മണ്ണിടിച്ചിലിലാണ് ലോറി ഡ്രൈവറായ ഗണേശന്‍ മരിച്ചത്. ലോറിയിലുണ്ടായിരുന്ന മുരുകന്‍ എന്ന വ്യക്തിയെ രക്ഷപ്പെടുത്താനായി. മുന്‍പും വലിയ രീതിയില്‍ മണ്ണിടിച്ചിലുണ്ടായിട്ടുള്ള സ്ഥലമാണിത്.

10 കോടി കണ്ടൽച്ചെടികൾ നട്ട് പിടിപ്പിക്കാൻ ഒരുങ്ങി യു എ ഇ

10 കോടി കണ്ടൽച്ചെടികൾ നട്ട് പിടിപ്പിക്കാൻ ഒരുങ്ങി യു എ ഇ

അബുദാബി: അന്തരീക്ഷ മലിനീകരണം കുറയ്ക്കാനായി യു എ ഇയിൽ 10 കോടി കണ്ടൽച്ചെടികൾ നട്ടു പിടിപ്പിക്കാൻ ഒരുങ്ങുന്നു. പൊതുജനങ്ങളുടെയും സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് സർക്കാർ പദ്ധതി നടപ്പിലാക്കുക. 2030 ൽ പദ്ധതി ലക്ഷ്യം കൈവരിക്കുമെന്ന് പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദാഹക് പറഞ്ഞു. ലോക കണ്ടൽ സംരക്ഷണ ദിനത്തിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് അവർ ഇക്കാര്യം അറിയിച്ചത്.

കണ്ടൽച്ചെടി സംരക്ഷിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും പ്രകൃതിയുടെ ഈ അമൂല്യ സമ്പത്തിനെ സംരക്ഷിക്കാനായി വലിയ പ്രവർത്തനമാണ് രാജ്യം നടത്തുന്നത് എന്നും അവർ പറഞ്ഞു.

തീരമേഖലകളിൽ കണ്ടൽച്ചെടികൾ വളർത്തുന്നത് വഴി കടൽ കയറ്റവും മണ്ണൊലിപ്പും തടയാനും കാലാവസ്ഥാ മാറ്റത്തെ ചെറുക്കാനും സാധിക്കുമെന്ന് അവർ വ്യക്തമാക്കി. മഴക്കാടുകൾക്ക് കഴിയുന്നതിനെക്കാൾ നാല് മടങ്ങ് അധികം കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുക്കാൻ കണ്ടൽച്ചെടികൾക്കു കഴിയും. അത് കൊണ്ട് കണ്ടൽ ചെടികൾ നട്ട് പിടിപ്പിക്കാൻ പൊതു ജനങ്ങൾ മുന്നോട്ട് വരണമെന്നും അവർ അഭ്യർത്ഥിച്ചു.

2050 ആകുമ്പോൾ രാജ്യത്തെ അന്തരീക്ഷ മലിനീകരണത്തിന്റെ സൂചിക പൂജ്യത്തിലെത്തിക്കാനുള്ള ശ്രമമാണ് നടത്തി വരുന്നത്. അതിൽ നിർണായക പങ്ക് വഹിക്കുന്നത് കണ്ടൽച്ചെടികളാണ്. അത് കൊണ്ട് പദ്ധതി പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കണമെന്നും പരിസ്ഥിതി മന്ത്രി അറിയിച്ചു.

കനത്ത മഴ; കണ്ണൂരിൽ ക്വാറികളുടെ പ്രവർത്തനം നിരോധിച്ചു; വിനോദ സഞ്ചാര മേഖലകളിലും പ്രവേശനമില്ല

കനത്ത മഴ; കണ്ണൂരിൽ ക്വാറികളുടെ പ്രവർത്തനം നിരോധിച്ചു; വിനോദ സഞ്ചാര മേഖലകളിലും പ്രവേശനമില്ല

കണ്ണൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം നിരോധിച്ച് കലക്ടറുടെ ഉത്തരവ്. ജില്ലയിലെ വിനോദ സഞ്ചാര മേഖലകളിലേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്.

പ്രവര്‍ത്തനം, പ്രവേശനം എന്നിവ നിരോധിച്ചിരിക്കുന്നു

കനത്ത മഴയായതിനാൽ കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചിരിക്കുന്നു. കനത്ത മഴ തുടരുന്നതിനാൽ ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം നിരോധിച്ചിരിക്കുന്നു.

അതിനിടെ ആറളം മേഖലയിൽ മലവെള്ള പാച്ചിലുണ്ടായി. വനമേഖലയിൽ മണ്ണിടിച്ചിലുണ്ടായെന്നും സംശയമുണ്ട്. ആദിവാസി പുനരധിവാസ മേഖലയിലെ 11, 13 ബ്ലോക്കുകളിൽ സുരക്ഷാ മുൻകരുതലിന്റെ ഭാ​ഗമായി ആളുകളെ മാറ്റി പാർപ്പിച്ചു. 50ൽ അധികം വീടുകളിൽ വെള്ളം കയറി.

പഴശ്ശി ഡാമിന്റെ 13 ഷട്ടറുകൾ 3 മീറ്റർ വീതവും ഒരു ഷട്ടർ രണ്ടര മീറ്ററും ഉയർത്തി. നിലവിലെ ജല നിരപ്പ് 23.10 മീറ്ററാണ്. ഡാമിന്റെ താഴെ ഭാ​ഗത്ത് ഇരു കരകളിലുമുള്ള ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നു നിർദ്ദേശം നൽകി.

രണ്ട് ഇരുമ്പ് കമ്പികൾ മുറിച്ചുമാറ്റി, അറിയാതിരിക്കാൻ നൂലുകൾ കെട്ടി; ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്

രണ്ട് ഇരുമ്പ് കമ്പികൾ മുറിച്ചുമാറ്റി, അറിയാതിരിക്കാൻ നൂലുകൾ കെട്ടി; ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്

കണ്ണൂർ സെൻട്രൽ ജയിലിൽ ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്. രണ്ട് ഇരുമ്പ് കമ്പികൾ മുറിച്ചുമാറ്റിയാണ് ജയിൽ ചാടാനായി ഗോവിന്ദച്ചാമി പുറത്തിറങ്ങിയത്. സെല്ലിന്റെ കമ്പികൾ മുറിച്ചത് ജയിൽ സുരക്ഷാ ഉദ്യോ​ഗസ്ഥർ അറിയാതിരിക്കാൻ‌ നൂലു‍കൾ‌ കൊണ്ട് സെല്ലിന്റെ കമ്പിയിൽ കെട്ടിയിരുന്നു. നൂലു കെട്ടിയിരിക്കുന്നത് എന്തിനെന്ന് ജയിൽ വാർഡൻ ചോ​ദിച്ചിരുന്നു. എന്നാൽ സെല്ലിലേക്ക് എലി കയറുന്നതിനാൽ നൂലു കൊണ്ട് താഴ്ഭാ​ഗം കെട്ടി മറച്ചതെന്നാണ് ​ഗോവിന്ദച്ചാമി നൽകിയ മറുപടി.സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് തെളിയിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ​

ഗോവിന്ദ​ച്ചാമി ജയിൽ ചാടിയതിന് പിന്നാലെ പകർത്തിയ സെല്ലിന്റെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം നാല് സഹതടവുകാർക്ക് ജയിൽചാട്ടത്തെ കുറിച്ച് അറിയാമായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ജയിൽചാടുന്നതിൽ ഗോവിന്ദച്ചാമിക്ക് മറ്റ് സഹായങ്ങൾ ലഭിച്ചിട്ടില്ല. മറ്റ് സഹായങ്ങൾ ഇല്ലാത്തതുകൊണ്ടാണ് സെല്ലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ജയിൽ ചാടാൻ താമസിച്ചതെന്ന് പൊലീസ് പറയുന്നു.പുലർച്ചെ 1.10നാണ് സെല്ലിലെ കമ്പി മുറിച്ച് ഇയാൾ പുത്തിറങ്ങുന്നത്. ഇതിന് ശേഷം മൂന്നര മണിക്കൂറിന് ശേഷമാണ് ജയിൽ ചാടുന്നത്.

മറ്റ് സഹായങ്ങൾ ലഭിക്കാത്തതിനെ തുടർന്നാണ് ജയിൽ ചാടാൻ താമസിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. ജയിൽ ചാടിയ ശേഷം എങ്ങോട്ട് പോകണമെന്നതിനെ കുറിച്ച് പോലും ​ഗോവിന്ദച്ചാമിക്ക് ധാരണയുണ്ടായിരുന്നില്ല. റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ വഴി തെറ്റുകയും ചെയ്തു. സംഭവത്തിൽ സസ്പെൻഷനിലായ ഉദ്യോ​ഗസ്ഥരുടെ അടക്കം മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം. ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരുന്നു.

ആറ്റിങ്ങലിൽ വീടിനുമുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങലിൽ വീടിനുമുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ആറ്റിങ്ങലിൽ വീടിനുമുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.പൂവൻപാറ കൂരവ് വിള വീട്ടിൽ ലീലാമണി 87 ആണ് മരിച്ചത്. ഇലക്ട്രിക് പോസ്റ്റിൽ നിന്നും വീട്ടിലേക്ക് കണക്ഷൻ കൊടുത്തിരുന്ന ലൈനിൽ നിന്നാണ് ഷോക്ക് ഏറ്റിരിക്കുന്നത്. ലീലാമണിയും ഭിന്നശേഷിക്കാരിയായ മകൾ അശ്വതിയും മാത്രമാണ് വീട്ടിൽ താമസം ഉണ്ടായിരുന്നത്. ഇന്നലെ വൈകുന്നേരത്തോടെ ലീലാമണി സമീപത്തെ ഇലക്ട്രിഷ്യന്റെ വീട്ടിൽ ചെന്ന് വീട്ടിൽ കറണ്ടില്ല എന്ന് പറഞ്ഞിരുന്നു.

രാവിലെ ഇലക്ട്രിഷൻ ലീലാമണിയുടെ വീട്ടിലെത്തിയപ്പോഴാണ് വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇലക്ട്രിക്ക് ലൈൻ കയ്യിൽ കുരുങ്ങിയ അവസ്ഥയിലാണ്. ശേഷിക്കാരിയായ മകളെ വീട്ടിനുള്ളിൽ പൂട്ടിയിട്ട ശേഷമാണ് ലീലാമണി പുറത്തിറങ്ങിയത്. ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി.