വീണ്ടും കുതിച്ച് സ്വര്‍ണവില, ഒറ്റയടിക്ക് ഉയര്‍ന്നത് 960 രൂപ; 1,16,000ന് മുകളില്‍

വീണ്ടും കുതിച്ച് സ്വര്‍ണവില, ഒറ്റയടിക്ക് ഉയര്‍ന്നത് 960 രൂപ; 1,16,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് ഒറ്റയടിക്ക് 960 രൂപയാണ് വര്‍ധിച്ചത്. 1,16,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് വര്‍ധിച്ചത്. 14,515 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആഗോള വിപണിയില്‍ എണ്ണവില താഴ്ന്നതാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 110 ഡോളറായാണ് താഴ്ന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിക്കുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം എണ്ണവില 110 ഡോളര്‍ കടന്ന് കുതിച്ചിരുന്നു. കൊടുങ്കാറ്റിന് മുന്‍പുള്ള ശാന്തത എന്ന ട്രംപിന്റെ വാക്ക്, ഇറാനെതിരെ വീണ്ടും സൈനിക നീക്കത്തിന് അമേരിക്ക ആലോചിക്കുന്നു എന്ന തരത്തില്‍ വ്യാഖ്യാനിച്ച് വാര്‍ത്തകള്‍ വന്നതാണ് എണ്ണവില കൂടാന്‍ കാരണമായത്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഇറാനെതിരെയുള്ള സൈനിക നീക്കത്തില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയതാണ് കഴിഞ്ഞ ദിവസം മുതല്‍ എണ്ണവില കുറയാന്‍ ഇടയാക്കിയത്.

ഇതിന് പുറമേ അമേരിക്കന്‍ ഡോളര്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്ന പ്രവചനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അത്തരത്തില്‍ ഒരു തീരുമാനം വന്നാല്‍ ഡോളറിന്റെ മൂല്യം വീണ്ടും ഉയരുമെന്ന കണക്കുകൂട്ടല്‍ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

‘റിയയ്ക്ക് ഡെലൂലു പോലുള്ള കഥാപാത്രങ്ങളെ ചേരൂ, മേക്കോവറും അത്ര പോരാ!’; ‘അതിരടി’യിലെ നടിയുടെ കഥാപാത്രത്തിന് വിമർശനം

‘റിയയ്ക്ക് ഡെലൂലു പോലുള്ള കഥാപാത്രങ്ങളെ ചേരൂ, മേക്കോവറും അത്ര പോരാ!’; ‘അതിരടി’യിലെ നടിയുടെ കഥാപാത്രത്തിന് വിമർശനം

‘സർവ്വം മായ’ എന്ന ചിത്രത്തിൽ ഡെലൂലുവായെത്തി മലയാളികളുടെ ഒന്നടങ്കം മനം കവർന്ന നടിയാണ് റിയ ഷിബു. ‘ഡെലൂലു’ എന്ന ക്യൂട്ട് യക്ഷി കഥാപാത്രം യുവപ്രേക്ഷകർക്കിടയിൽ വലിയ ഹിറ്റായി മാറിയിരുന്നു. മലയാളികൾ കണ്ടു ശീലിച്ച യക്ഷി കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായ അവതരണമായിരുന്നു ഡെലൂലുവിനെ ശ്രദ്ധേയമാക്കിയത്.

മനുഷ്യരെ ഭയപ്പെടുത്തുന്നതിന് പകരം മനുഷ്യരെ കാണുമ്പോൾ പേടിക്കുകയും, ഡിപി മാറ്റുകയും, ഓൺലൈനായി വസ്ത്രങ്ങൾ ഓർഡർ ചെയ്യുന്നതുമൊക്കെയായി ഒരു ‘സാധാരണ പ്രേതം’ പോലെ അവതരിപ്പിച്ച കഥാപാത്രം വളരെ പെട്ടെന്നാണ് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ചത്.

അതുകൊണ്ടുതന്നെ റിയ നായികയായെത്തുന്ന അടുത്ത ചിത്രത്തിനായി വലിയ പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘അതിരടി’ റിലീസായതിന് പിന്നാലെ റിയയുടെ പ്രകടനത്തെ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്.

ചിത്രത്തിൽ ‘സ്വാതി’ എന്ന കഥാപാത്രത്തെയാണ് റിയ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ കഥാപാത്രത്തിന്റെ അവതരണവും അഭിനയ ശൈലിയും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ‘ലീഡ് റോളിലെത്തിയ രണ്ടാം ചിത്രത്തിൽ തന്നെ അഭിനയത്തിൽ ഇനിയും വളരെയധികം മെച്ചപ്പെടാനുണ്ടെന്ന് തെളിഞ്ഞു’, ‘പാവ റോൾ, അതിനേക്കാൾ പാവ അഭിനയവും’- എന്നൊക്കെയാണ് ചിലർ കുറിച്ചിരിക്കുന്നത്.

സ്‌ക്രീനിൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ കൺഫ്യൂഷനായി നിൽക്കുന്ന പോലെ തോന്നി വേറെ ചിലർ കുറിച്ചിരിക്കുന്നത്. അതേസമയം ‘ഡെലൂലു’ പോലുള്ള കംഫർട്ട് സോണിലുള്ള കഥാപാത്രങ്ങളിലാണ് റിയ കൂടുതൽ തിളങ്ങുന്നതെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. അഭിനയത്തിന് പുറമെ റിയയുടെ ഹെയർ സ്റ്റൈലും സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് കാരണമായിട്ടുണ്ട്.

‘സർവ്വം മായ’യിലെ ലുക്ക് തന്നെയായിരുന്നു താരത്തിന് കൂടുതൽ ചേരുന്നതെന്നാണ് നിരവധി പ്രേക്ഷകരുടെ അഭിപ്രായം. പുതിയ ചിത്രത്തിലെ മേക്കോവറിനും കഥാപാത്രത്തിന്റെ അവതരണത്തിനും ചില വിമർശനങ്ങൾ ഉയരുന്നുണ്ട്.

എന്നാൽ മറുവശത്ത്, ഒരു നടിയുടെ കരിയറിലെ തുടക്ക കാലത്ത് ഇത്തരം പരീക്ഷണങ്ങൾ സ്വാഭാവികമാണെന്നും ഒറ്റ സിനിമയുടെ അടിസ്ഥാനത്തിൽ താരത്തെ വിലയിരുത്തരുതെന്ന് പറയുന്നവരുമുണ്ട്.അതേസമയം സർവ്വം മായ റിലീസ് ചെയ്യുന്നതിന് മുൻപാണ് റിയയെ അതിരടിയിലേക്ക് കാസ്റ്റ് ചെയ്യുന്നതെന്ന് നടൻ ബേസിൽ ജോസഫ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. സർവ്വം മായയിൽ ഒരു ചെറിയ വേഷമാണ് ചെയ്തത് എന്നാണ് റിയ തങ്ങളോട് പറഞ്ഞതെന്നും ബേസിൽ വെളിപ്പെടുത്തിയിരുന്നു. അതേസമയം മെയ് 14 ന് റിലീസ് ചെയ്ത അതിരടി 50 കോടിയിലേക്ക് കുതിക്കുകയാണ്.

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എങ്ങനെ നടപ്പാക്കും?; സതീശൻ സർക്കാർ വിളിച്ച നിർണായക യോ​ഗം ഇന്ന്

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എങ്ങനെ നടപ്പാക്കും?; സതീശൻ സർക്കാർ വിളിച്ച നിർണായക യോ​ഗം ഇന്ന്

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര എന്ന ആദ്യ മന്ത്രിസഭ യോ​ഗത്തിലെ തീരുമാനം എങ്ങനെ നടപ്പാക്കണമെന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ വി ഡി സതീശൻ സർക്കാർ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ നിർണായക യോഗം ഇന്ന്. ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് വി ഡി സതീശൻ സർക്കാരിൻറെ ആലോചനയെന്നാണ് വ്യക്തമാകുന്നത്. തീരുമാനത്തിൽ എതിർപ്പ് തുടരുന്ന സ്വകാര്യ ബസുടമകളുമായും സർക്കാർ ചർച്ച നടത്തും.

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര തുടങ്ങുന്ന തീയതിയേ പ്രഖ്യാപിച്ചിട്ടുളളൂ. ജൂൺ 15 മുതൽ ഇത് നടപ്പാക്കുമെന്നാണ് മന്ത്രിസഭാ യോ​ഗത്തിന് ശേഷം മുഖ്യമന്ത്രി വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഏതൊക്കെ ബസിൽ, എത്ര ദൂരം വരെ എന്നൊന്നും തീരുമാനമായിട്ടില്ല. ജില്ലകൾക്ക് പുറത്തേക്ക് സൗജന്യയാത്രയുണ്ടോ? എല്ലാ പ്രായക്കാർക്കും ആനുകൂല്യമുണ്ടോ എന്നെല്ലാം അറിയാനുണ്ട്. ഇക്കാര്യത്തിൽ സർക്കാർ വിളിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഏകദേശ ധാരണയുണ്ടായേക്കും. അതിനിടെ ഒരു ദിവസം യാത്ര ചെയ്യുന്ന സ്ത്രീ യാത്രക്കാരുടെ എണ്ണം രേഖപ്പെടുത്തുന്നതിനായി ഇന്നുമുതൽ കെഎസ്ആർടിസി ബസുകളിൽ വീണ്ടും ജെൻഡർ ടിക്കറ്റിങ് ഏർപ്പെടുത്തും.

കെഎസ്ആർടിസി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനാണ് ആലോചനയുളളത്. അങ്ങനെയെങ്കിൽ പ്രതിമാസം 60 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് സബ്സിഡിയായി നൽകേണ്ടി വരും. പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീ യാത്രക്കാർ പ്രതിദിനം സഞ്ചരിക്കുന്നുവെന്നാണ് ഏകദേശ കണക്ക്. പദ്ധതി നടപ്പാക്കിയ കർണാടകയിൽ എ സി, സ്ലീപ്പർ ബസുകളിൽ സൗജന്യമില്ല. തമിഴ്നാട്ടിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് ആനുകൂല്യം.

50 ലക്ഷം കൈക്കൂലി: ആര്‍മി കേണലിനെ അറസ്റ്റ് ചെയ്ത് സിബിഐ, പുറത്തായത് വന്‍ അഴിമതി

50 ലക്ഷം കൈക്കൂലി: ആര്‍മി കേണലിനെ അറസ്റ്റ് ചെയ്ത് സിബിഐ, പുറത്തായത് വന്‍ അഴിമതി

മുംബൈ: കൊല്‍ക്കത്തയില്‍ കൈക്കൂലിക്കേസില്‍ കരസേന കേണല്‍ അറസ്റ്റില്‍. 50 ലക്ഷം കൈക്കൂലി വാങ്ങിയ കേസിലാണ് കേണല്‍ ഹിമാന്‍ഷു ബാലിയേയും ആര്‍മിയുടെ ഈസ്റ്റേണ്‍ കമാന്‍ഡിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് നാല് പേരെയും സിബിഐ അറസ്റ്റ് ചെയ്തത്.

പ്രതിരോധ ടെന്‍ഡറുകളില്‍ കൃത്രിമം കാണിക്കുക, ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് അനുമതി നല്‍കുക, വന്‍തോതില്‍ കൈക്കൂലി വാങ്ങി അമിത തുകയുടെ ബില്ലുകള്‍ പാസാക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ആരോപിച്ചാണ് ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വകാര്യ വ്യക്തികളും ചേര്‍ന്ന് തട്ടിപ്പ് നടത്തിയ ഒരു ശൃംഖലയാണ് ഇതോടെ പുറത്ത് വന്നത്.

ക്രിമിനല്‍ ഗൂഢാലോചന, അഴിമതി നിരോധന നിയമം 1988 (2018ല്‍ ഭേദഗതി ചെയ്തത്) ലെ സെക്ഷന്‍ 7, 8, 9, 10 എന്നിവ പ്രകാരം സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍

കേണല്‍ ഹിമാന്‍ഷു ബാലി – ആര്‍മി ഓര്‍ഡിനന്‍സ് കോര്‍പ്‌സ്, ഈസ്റ്റേണ്‍ കമാന്‍ഡ്, ഫോര്‍ട്ട് വില്യം, കൊല്‍ക്കത്ത.

അക്ഷത് അഗര്‍വാള്‍ – എം/എസ് ഈസ്റ്റേണ്‍ ഗ്ലോബല്‍ ലിമിറ്റഡ് (കാണ്‍പൂര്‍) ഓപ്പറേറ്റര്‍.

മായങ്ക് അഗര്‍വാള്‍- 34, കരിയപ്പ റോഡ്, കാണ്‍പൂര്‍ കാന്റ് (അക്ഷത് അഗര്‍വാളിന്റെ പിതാവ്).

അശുതോഷ് ശുക്ല – ഡല്‍ഹി ആസ്ഥാനമായുള്ള അസോസിയേറ്റ്/അക്ഷത് അഗര്‍വാളിന്റെ ഡ്രൈവര്‍.

നരേഷ് പാല്‍- ഡല്‍ഹി സ്വദേശി

തിരിച്ചറിഞ്ഞിട്ടില്ലാത്ത പ്രതിരോധ ഉദ്യോഗസ്ഥരേയും സ്വകാര്യ വ്യക്തികളേയും ചേര്‍ത്താണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പണത്തിന് പകരം ടെന്‍ഡറുകള്‍

സിബിഐ പറയുന്നതിന് അനുസരിച്ച് എംഎസ് ഈസ്റ്റേണ്‍ ഗ്ലോബല്‍ ലിമിറ്റഡും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും ഇന്ത്യയിലുടനീളമുള്ള പ്രതിരോധ സ്ഥാപനങ്ങളിലേക്ക് വിവിധ സാധനങ്ങള്‍ തട്ടിപ്പ് കാണിച്ച് വിതരണം ചെയ്തു.

അക്ഷത് അഗര്‍വാളും അദ്ദേഹത്തിന്റെ പിതാവ് മായങ്ക് അഗര്‍വാളും ചേര്‍ന്ന്, നിയമവിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെ ലാഭകരമായ കരാറുകള്‍ ഉറപ്പാക്കുന്നതിനായി ഫോര്‍ട്ട് വില്യമിലെ കേണല്‍ ഹിമാന്‍ഷു ബാലിയുമായി ചേര്‍ന്നാണ് ഈ തട്ടിപ്പുകള്‍ക്ക് ചുക്കാന്‍ പിടിച്ചതെന്നാണ് ആരോപണം.

ഈ ഒത്തുകളി ഗുരുതരമായ സുരക്ഷാ വീഴ്ചകള്‍ക്കും സാമ്പത്തിക നഷ്ടങ്ങള്‍ക്കും കാരണമായി. സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍:

തങ്ങള്‍ക്ക് താല്പര്യമുള്ള കമ്പനികള്‍ക്ക് ടെന്‍ഡറുകള്‍ നല്‍കുന്നതിനായി മത്സര ലേലം ബോധപൂര്‍വ്വം അട്ടിമറിക്കുക.

സൈനിക ആവശ്യങ്ങള്‍ക്കായി ഗുണനിലവാരമില്ലാത്ത സാമ്പിളുകള്‍ക്ക് അനുമതി നല്‍കുക.

കുടിശ്ശികയുള്ളതും തുക കൂട്ടി കാണിച്ചതുമായ സാമ്പത്തിക ബില്ലുകള്‍ പാസാക്കുക.

ഒരു പ്രധാന പ്രതിരോധ കരാറുമായി ബന്ധപ്പെട്ട് 2026 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടന്ന ഒരു പ്രത്യേക ഇടപാടിനെക്കുറിച്ചാണ് സിബിഐ അന്വേഷണം നടത്തിയത്. 2026 ഏപ്രില്‍ 22ന് ടെന്‍ഡറിന്റെ നിയമവിരുദ്ധമായ വ്യവസ്ഥകള്‍ അന്തിമമാക്കുന്നതിനായി കേണല്‍ ബാലിയും അക്ഷത് അഗര്‍വാളും കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റില്‍ ഔദ്യോഗിക സമയത്തിന് ശേഷം വ്യക്തിപരമായി കണ്ടുമുട്ടിയതായാണ് ആരോപണം. കൂടിക്കാഴ്ച കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം, കേണല്‍ ബാലി വഴിവിട്ട സഹായങ്ങള്‍ നല്‍കിയതിനെത്തുടര്‍ന്ന് ടെന്‍ഡര്‍ എം/എസ് ഈസ്റ്റേണ്‍ ഗ്ലോബല്‍ ലിമിറ്റഡിന് ലഭിച്ചതായി പറയപ്പെടുന്നു. കേണല്‍ ബാലി അഗര്‍വാളിനെ ബന്ധപ്പെട്ട് നിശ്ചയിച്ചിരുന്ന കൈക്കൂലി പണം ആവശ്യപ്പെടുകയും, തുക ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ എത്തിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. വളരെ കൂടിയ തുകയായതിനാല്‍ താല്‍ക്കാലികമായി സംഘടിപ്പിക്കാന്‍ കഴിയാത്തതിനാല്‍ പണം എത്തിക്കാന്‍ വൈകിയതില്‍ അഗര്‍വാള്‍ ക്ഷമാപണം നടത്തിയതായും സിബിഐ വ്യക്തമാക്കുന്നു. കേണല്‍ ബാലി, അഗര്‍വാളിനെ മറികടന്ന് അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ കൂട്ടാളി അശുതോഷ് ശുക്ലയെ നേരിട്ട് ബന്ധപ്പെടുകയും, കൈക്കൂലി പണം നരേഷ് പാല്‍ എന്ന ഇടനിലക്കാരന് ലഭിച്ചുവെന്ന് ഉറപ്പാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

2026 മെയ് 18-ഓടെയാണ് ഈ ആസൂത്രണം അതിന്റെ അവസാന ഘട്ടത്തിലെത്തിയത്. ഡല്‍ഹിയിലെ ചാന്ദ്നി ചൗക്ക് മേഖലയിലെ നിയമവിരുദ്ധ ഹവാല ഇടപാടുകള്‍ വഴി ഏകദേശം 50 ലക്ഷം രൂപ കൈമാറാനുള്ള ക്രമീകരണങ്ങള്‍ അക്ഷത് അഗര്‍വാള്‍ പൂര്‍ത്തിയാക്കി. രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഹവാല ഇടപാടുകാരില്‍ നിന്ന് പണം വാങ്ങി, കേണല്‍ ബാലിക്ക് വേണ്ടി നരേഷ് പാലിന് കൈമാറാന്‍ അശുതോഷ് ശുക്ലയെ ചുമതലപ്പെടുത്തിയതായാണ് സിബിഐയുടെ കണ്ടെത്തല്‍. ഈ പ്രവര്‍ത്തനങ്ങള്‍ പ്രഥമദൃഷ്ട്യാ ഗുരുതരവും ജാമ്യമില്ലാത്തതുമായ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരുന്നതാണെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കി. ദീര്‍ഘകാലമായി നടന്നുവരുന്ന ഈ അഴിമതിയില്‍ നിന്ന് നേട്ടമുണ്ടാക്കിയ മറ്റ് അജ്ഞാതരായ സൈനിക ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനായി വിപുലമായ അന്വേഷണം പുരോഗമിക്കുകയാണ്.

ഇരട്ട ന്യൂനമര്‍ദ്ദ പാത്തി; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇരട്ട ന്യൂനമര്‍ദ്ദ പാത്തി; സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഇരട്ട ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. മഴയ്‌ക്കൊപ്പം ഇടി മിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ നിന്ന് തുടങ്ങി മധ്യ മഹാരാഷ്ട്ര, മറാത്ത്വാഡ, കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങള്‍, കേരളം എന്നിവയ്ക്ക് മുകളിലൂടെ ലക്ഷദ്വീപ് വരെ നീളുന്നതാണ് ഒരു ന്യൂനമര്‍ദ്ദ പാത്തി. തെക്കന്‍ ലക്ഷദ്വീപിനോട് ചേര്‍ന്നുള്ള തെക്കുകിഴക്കന്‍ അറബിക്കടലില്‍ നിന്ന് തുടങ്ങി കേരളം, തെക്കന്‍ കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങള്‍, റായലസീമ എന്നിവയ്ക്ക് മുകളിലൂടെ തെക്കന്‍ തീരദേശ ആന്ധ്രാപ്രദേശിന് മുകളിലുള്ള ചക്രവാതചുഴി വരെ നീളുന്നതാണ് മറ്റൊരു ന്യൂനമര്‍ദ്ദ പാത്തി.കാലവര്‍ഷം കേരളത്തില്‍ മെയ് 26 ഓടെ എത്താന്‍ സാധ്യതയുണ്ട് ( 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം വരാം ). ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് മഴ ലഭിക്കുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു.