ഖാർഗെ നിർദ്ദേശിച്ചു, സതീശൻ തള്ളി; വകുപ്പ് വിഭജനത്തിൽ ഡൽഹിക്ക് മുന്നിൽ തലകുനിക്കാതെ മുഖ്യമന്ത്രി

ഖാർഗെ നിർദ്ദേശിച്ചു, സതീശൻ തള്ളി; വകുപ്പ് വിഭജനത്തിൽ ഡൽഹിക്ക് മുന്നിൽ തലകുനിക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് പിന്നാലെ അധികാരമേറ്റ പുതിയ യുഡിഎഫ് സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുകൊണ്ട് മന്ത്രിമാരുടെ വകുപ്പ് വിഭജനത്തെച്ചൊല്ലി മുന്നണിയിലും കോൺഗ്രസിനുള്ളിലും ഹൈക്കമാൻഡ് തലത്തിലും കടുത്ത ഭിന്നതയും പൊട്ടിത്തെറിയും. ചരിത്രത്തിലാദ്യമായി, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ പോലും മുഖ്യമന്ത്രി വി.ഡി. സതീശൻ തള്ളിക്കളഞ്ഞതായാണ് പുറത്തുവരുന്ന സൂചനകൾ.

തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസിന്റെ പ്രധാന നയമായ സാമൂഹിക നീതിയും ബഹുസ്വരതയും അട്ടിമറിച്ചുകൊണ്ട് ദളിത്-പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള മന്ത്രിമാർക്ക് പ്രാധാന്യമില്ലാത്ത വകുപ്പുകൾ നൽകിയതിലുള്ള തന്റെ കടുത്ത അതൃപ്തി മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചിരുന്നു. എ പി അനിൽകുമാറിന് മുൻപ് ഉറപ്പുനൽകിയിരുന്ന ആരോഗ്യവും ദേവസ്വവും, എം ലിജുവിന് നൽകാനിരുന്ന സഹകരണ വകുപ്പും വെട്ടിമാറ്റിയതിൽ ഖാർഗെ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. എന്നാൽ ഈ നിർദ്ദേശങ്ങൾക്ക് മുന്നിൽ വഴങ്ങാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ തയ്യാറാകാതിരുന്നതോടെ, എഐസിസി നേതൃത്വം തുടർന്നുള്ള ചർച്ചകളിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കുകയാണ്.

ലീഗിനെതിരെ ലത്തീൻ-സീറോ മലബാർ സഭകൾ

വകുപ്പ് വിഭജന ചർച്ചകൾ കൂടുതൽ സങ്കീർണ്ണമാക്കിക്കൊണ്ട് സംസ്ഥാനത്തെ രണ്ട് പ്രമുഖ ക്രൈസ്തവ സഭകൾ മുസ്ലിം ലീഗിനെതിരെ പരസ്യമായി രംഗത്തുവന്നത് പുതിയ സർക്കാരിനെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മുസ്ലിം ലീഗിന് ഫിഷറീസ്, ഉന്നതവിദ്യാഭ്യാസ വകുപ്പുകൾ നൽകുന്നതിനെതിരെ ലത്തീൻ കത്തോലിക്കാ സഭയും സീറോ മലബാർ സഭയും കടുത്ത മുന്നറിയിപ്പുമായി കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചു. കോൺഗ്രസിന്റെ മന്ത്രിമാരുടെ പട്ടികയിൽ തങ്ങളുടെ സമുദായത്തിന് അർഹമായ പ്രാധാന്യം ലഭിച്ചില്ലെന്ന അമർഷത്തിനിടയിലാണ്, മുസ്ലിം ലീഗിന് ഫിഷറീസ് വകുപ്പ് കൈമാറരുതെന്ന് ലത്തീൻ സഭ ആവശ്യപ്പെടുന്നത്. ലീഗിന് ഫിഷറീസ് നൽകിയാൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നാണ് ലത്തീൻ അതിരൂപതയുടെ മുന്നറിയിപ്പ്.

മറുഭാഗത്ത്, മുസ്ലിം ലീഗ് തങ്ങൾക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പ് തിരികെ വേണമെന്ന കർശന നിലപാടിലാണ്. ലീഗിന്റെ ഈ നീക്കത്തിനെതിരെ സീറോ മലബാർ സഭയും അതിന്റെ പോഷക സംഘടനയായ കാത്തലിക് കോൺഗ്രസും ശക്തമായി രംഗത്തെത്തി. ഉന്നതവിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് തന്നെ കൈവശം വെക്കണമെന്നും ഇത് റോജി എം. ജോണിന് നൽകണമെന്നുമാണ് സഭയുടെ ആവശ്യം. വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ക്രൈസ്തവ സമൂഹത്തിന്റെ പങ്കിനെ അവഗണിക്കരുതെന്നും, വിദ്യാഭ്യാസം, വനം, ന്യൂനപക്ഷ ക്ഷേമം എന്നീ നിർണ്ണായക വകുപ്പുകൾ കോൺഗ്രസ് തന്നെ ഭരിക്കണമെന്നും കാത്തലിക് കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കാവിയിൽ പരസ്യമായി ആവശ്യപ്പെട്ടു. മുൻകാല സംഭവങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് ന്യൂനപക്ഷ ക്ഷേമ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവും സഭ മുന്നോട്ടുവെക്കുന്നു.

മന്ത്രിമാർക്കിടയിലും പുകയുന്ന അതൃപ്തി; സി.പി. ജോണിന്റെ അനുനയ നീക്കം

ഘടകകക്ഷികളും സഭകളും തമ്മിലുള്ള തർക്കങ്ങൾക്ക് പുറമെ കോൺഗ്രസിലെ യുവമന്ത്രിമാർക്കിടയിലും വകുപ്പുകളെച്ചൊല്ലി കടുത്ത അമർഷം പുകയുകയാണ്. തങ്ങൾക്ക് വളരെ ചെറിയ വകുപ്പുകളാണ് മാറ്റിവെച്ചിരിക്കുന്നതെന്ന ആക്ഷേപവുമായി ടി. സിദ്ധിഖ്, എം. ലിജു എന്നിവർ രംഗത്തെത്തിയിട്ടുണ്ട്. ടി. സിദ്ധിഖിന് ആദ്യം വനംവകുപ്പ് ഉറപ്പുനൽകിയിരുന്നെങ്കിലും പിന്നീട് അത് ആർഎസ്പി നേതാവ് ഷിബു ബേബി ജോണിന് കൈമാറുകയായിരുന്നു. എം. ലിജുവിന് എക്സൈസ് വകുപ്പ് മാത്രമാണ് നിലവിൽ നൽകിയിട്ടുള്ളത്. ഇതിൽ ലിജു തികഞ്ഞ അതൃപ്തിയിലാണ്.

പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ സിഎംപി നേതാവ് സി.പി. ജോൺ ചൊവ്വാഴ്ച രാത്രി വൈകി ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പുമായി അടിയന്തര കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. എന്നാൽ ഈ ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. സഭകളുടെ അനാവശ്യമായ ഇടപെടലുകൾക്കെതിരെ മുസ്ലിം ലീഗ് അണികൾക്കിടയിലും കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. വകുപ്പ് വിഭജന വിവാദങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശനോ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫോ ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല എന്നത് കോൺഗ്രസിനുള്ളിലെ തർക്കത്തിന്റെ ആഴം വ്യക്തമാക്കുന്നു.

സിൽവർ ലൈൻ പദ്ധതി റദ്ദാക്കി വി ഡി സതീശൻ സർക്കാർ; മഞ്ഞക്കുറ്റികൾ നീക്കാൻ ഉത്തരവ്, കേസുകൾ ഒഴിവാക്കും

സിൽവർ ലൈൻ പദ്ധതി റദ്ദാക്കി വി ഡി സതീശൻ സർക്കാർ; മഞ്ഞക്കുറ്റികൾ നീക്കാൻ ഉത്തരവ്, കേസുകൾ ഒഴിവാക്കും

തിരുവനന്തപുരം: കഴിഞ്ഞ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് വലിയ ജനകീയ പ്രതിരോധങ്ങൾക്കും രാഷ്ട്രീയ കൊടുങ്കാറ്റുകൾക്കും വഴിവെച്ച സിൽവർ ലൈൻ പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൂർണ്ണമായി റദ്ദാക്കി. ബുധനാഴ്ച ചേർന്ന സുപ്രധാന മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് ജനങ്ങൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ഈ വലിയ പ്രഖ്യാപനം നടത്തിയത്. പദ്ധതിക്കായി സംസ്ഥാനത്ത് ഭൂമി ഏറ്റെടുക്കാൻ മുൻ സർക്കാർ പുറപ്പെടുവിച്ചിരുന്ന എല്ലാത്തരം ഔദ്യോഗിക ഉത്തരവുകളും വിജ്ഞാപനങ്ങളും പുതിയ മന്ത്രിസഭ പൂർണ്ണമായി റദ്ദാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു.

സിൽവർ ലൈൻ വിരുദ്ധ സമരങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പാവപ്പെട്ട സാധാരണക്കാർക്കും രാഷ്ട്രീയ പ്രവർത്തകർക്കും എതിരെ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാവിധ ക്രിമിനൽ കേസുകളും അടിയന്തരമായി റദ്ദാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ജനങ്ങൾക്ക് നൽകിയ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്നു കൂടിയാണ് ഇതോടെ വി ഡി സതീശൻ സർക്കാർ അധികാരമേറ്റ് ആദ്യ നാളുകളിൽ തന്നെ നടപ്പിലാക്കിയിരിക്കുന്നത്.

മഞ്ഞക്കുറ്റികൾ ചരിത്രമാകും; റവന്യൂ വകുപ്പിന് അടിയന്തര നിർദ്ദേശം

കെ-റെയിൽ പദ്ധതിയുടെ അതിരടയാളങ്ങൾ നിശ്ചയിക്കുന്നതിനായി ജനങ്ങളുടെ പുരയിടങ്ങളിലും കൃഷിയിടങ്ങളിലും സ്ഥാപിച്ച കോൺക്രീറ്റ് മഞ്ഞക്കുറ്റികൾ സംസ്ഥാനത്തുടനീളം അടിയന്തരമായി നീക്കം ചെയ്യാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് കൃത്യമായ നടപടികൾ സ്വീകരിക്കാൻ റവന്യൂ വകുപ്പിന് മുഖ്യമന്ത്രി നേരിട്ട് കർശന നിർദ്ദേശം നൽകി.

സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് വലിയ ആശ്വാസം നൽകുന്ന മറ്റൊരു നിർണ്ണായക തീരുമാനവും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. നിലവിൽ കാലാവധി അവസാനിക്കാറായതും പ്രതിസന്ധി നേരിടുന്നതുമായ വിവിധ പിഎസ്‌സി (PSC) റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ മന്ത്രിസഭാ യോഗം ഔദ്യോഗികമായി തീരുമാനിച്ചു.

500 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍, വൈഭവ് സൂര്യവംശി ‘മാജിക്’, റെക്കോര്‍ഡ് മഴ

500 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍, വൈഭവ് സൂര്യവംശി ‘മാജിക്’, റെക്കോര്‍ഡ് മഴ

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ലഖ്‌നൗവിനെതിരെ തീപ്പൊരി പ്രകടനമാണ് രാജസ്ഥാന് വേണ്ടി വൈഭവ് സൂര്യവംശി പുറത്തെടുത്തത്. 38 പന്തില്‍ എടുത്ത 93 റണ്‍സില്‍ പത്ത് സിക്‌സുകളും ഉള്‍പ്പെടുന്നു. മത്സരത്തിലെ പ്രകടനത്തിലൂടെ ഈ ഐപിഎല്‍ സീസണില്‍ 500 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ഈ കൗമാര താരം മാറി.

2018-ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് (ഇപ്പോഴത്തെ ഡല്‍ഹി ക്യാപിറ്റല്‍സ്) വേണ്ടി 20-ാം വയസ്സില്‍ ഈ നേട്ടം കൈവരിച്ച ഋഷഭ് പന്തിന്റെ റെക്കോര്‍ഡാണ് സൂര്യവംശി മറികടന്നത്. ഒരു ഐപിഎല്‍ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് എന്ന റെക്കോര്‍ഡും സൂര്യവംശി സ്വന്തമാക്കി. 236.3 എന്ന ശ്രദ്ധേയമായ സ്‌ട്രൈക്ക് റേറ്റ് ആണ് സൂര്യവംശി സ്വന്തമാക്കിയത്. ആന്ദ്രെ റസ്സല്‍- 204.8 (2019), അഭിഷേക് ശര്‍മ്മ- 202.0 (2026), നിക്കോളാസ് പൂരന്‍- 196.2 (2025), ട്രാവിസ് ഹെഡ്- 191.5 (2024) എന്നിവരാണ് തൊട്ടുപിന്നില്‍.

ഒരു ഐപിഎല്‍ സീസണില്‍ 50 സിക്‌സുകള്‍ പറത്തുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററായി സൂര്യവംശി മാറി. 2026 സീസണില്‍ താരം 53 സിക്‌സുകളാണ് പറത്തിയത്. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയവരുടെ പട്ടിക താഴെ:

ക്രിസ് ഗെയ്ല്‍-59(2012)

വൈഭവ് സൂര്യവംശി-53(2026)

ആന്ദ്രെ റസ്സല്‍52-(2019)

ക്രിസ് ഗെയ്ല്‍-51(2013)

ജോസ് ബട്‌ലര്‍-45(2022)

ക്രിസ് ഗെയ്ല്‍-44(2011)

ഈ ഐപിഎല്‍ സീസണില്‍ ഒന്നിലധികം തവണ ഒരു ഇന്നിങ്‌സില്‍ പത്തോ അതിലധികമോ സിക്‌സുകള്‍ നേടുന്ന രണ്ടാമത്തെ ബാറ്ററെന്ന അപൂര്‍വ്വ നേട്ടവും സൂര്യവംശി കൈവരിച്ചു. ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (KKR) ഓപ്പണര്‍ ഫിന്‍ അലന്‍ മാത്രമാണ് ഇതിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്. ഐപിഎല്‍ ചരിത്രത്തില്‍ ഒന്നിലധികം തവണ ഒരു ഇന്നിങ്‌സില്‍ 10-ലധികം സിക്‌സുകള്‍ അടിക്കുന്ന മൂന്നാമത്തെ ബാറ്ററാണ് സൂര്യവംശി (ക്രിസ് ഗെയ്ല്‍, അഭിഷേക് ശര്‍മ്മ എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍).

വീണ്ടും കുതിച്ച് സ്വര്‍ണവില, ഒറ്റയടിക്ക് ഉയര്‍ന്നത് 960 രൂപ; 1,16,000ന് മുകളില്‍

വീണ്ടും കുതിച്ച് സ്വര്‍ണവില, ഒറ്റയടിക്ക് ഉയര്‍ന്നത് 960 രൂപ; 1,16,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് ഒറ്റയടിക്ക് 960 രൂപയാണ് വര്‍ധിച്ചത്. 1,16,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് വര്‍ധിച്ചത്. 14,515 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആഗോള വിപണിയില്‍ എണ്ണവില താഴ്ന്നതാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 110 ഡോളറായാണ് താഴ്ന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിക്കുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം എണ്ണവില 110 ഡോളര്‍ കടന്ന് കുതിച്ചിരുന്നു. കൊടുങ്കാറ്റിന് മുന്‍പുള്ള ശാന്തത എന്ന ട്രംപിന്റെ വാക്ക്, ഇറാനെതിരെ വീണ്ടും സൈനിക നീക്കത്തിന് അമേരിക്ക ആലോചിക്കുന്നു എന്ന തരത്തില്‍ വ്യാഖ്യാനിച്ച് വാര്‍ത്തകള്‍ വന്നതാണ് എണ്ണവില കൂടാന്‍ കാരണമായത്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഇറാനെതിരെയുള്ള സൈനിക നീക്കത്തില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയതാണ് കഴിഞ്ഞ ദിവസം മുതല്‍ എണ്ണവില കുറയാന്‍ ഇടയാക്കിയത്.

ഇതിന് പുറമേ അമേരിക്കന്‍ ഡോളര്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്ന പ്രവചനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അത്തരത്തില്‍ ഒരു തീരുമാനം വന്നാല്‍ ഡോളറിന്റെ മൂല്യം വീണ്ടും ഉയരുമെന്ന കണക്കുകൂട്ടല്‍ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

‘റിയയ്ക്ക് ഡെലൂലു പോലുള്ള കഥാപാത്രങ്ങളെ ചേരൂ, മേക്കോവറും അത്ര പോരാ!’; ‘അതിരടി’യിലെ നടിയുടെ കഥാപാത്രത്തിന് വിമർശനം

‘റിയയ്ക്ക് ഡെലൂലു പോലുള്ള കഥാപാത്രങ്ങളെ ചേരൂ, മേക്കോവറും അത്ര പോരാ!’; ‘അതിരടി’യിലെ നടിയുടെ കഥാപാത്രത്തിന് വിമർശനം

‘സർവ്വം മായ’ എന്ന ചിത്രത്തിൽ ഡെലൂലുവായെത്തി മലയാളികളുടെ ഒന്നടങ്കം മനം കവർന്ന നടിയാണ് റിയ ഷിബു. ‘ഡെലൂലു’ എന്ന ക്യൂട്ട് യക്ഷി കഥാപാത്രം യുവപ്രേക്ഷകർക്കിടയിൽ വലിയ ഹിറ്റായി മാറിയിരുന്നു. മലയാളികൾ കണ്ടു ശീലിച്ച യക്ഷി കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായ അവതരണമായിരുന്നു ഡെലൂലുവിനെ ശ്രദ്ധേയമാക്കിയത്.

മനുഷ്യരെ ഭയപ്പെടുത്തുന്നതിന് പകരം മനുഷ്യരെ കാണുമ്പോൾ പേടിക്കുകയും, ഡിപി മാറ്റുകയും, ഓൺലൈനായി വസ്ത്രങ്ങൾ ഓർഡർ ചെയ്യുന്നതുമൊക്കെയായി ഒരു ‘സാധാരണ പ്രേതം’ പോലെ അവതരിപ്പിച്ച കഥാപാത്രം വളരെ പെട്ടെന്നാണ് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ചത്.

അതുകൊണ്ടുതന്നെ റിയ നായികയായെത്തുന്ന അടുത്ത ചിത്രത്തിനായി വലിയ പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘അതിരടി’ റിലീസായതിന് പിന്നാലെ റിയയുടെ പ്രകടനത്തെ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്.

ചിത്രത്തിൽ ‘സ്വാതി’ എന്ന കഥാപാത്രത്തെയാണ് റിയ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ കഥാപാത്രത്തിന്റെ അവതരണവും അഭിനയ ശൈലിയും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ‘ലീഡ് റോളിലെത്തിയ രണ്ടാം ചിത്രത്തിൽ തന്നെ അഭിനയത്തിൽ ഇനിയും വളരെയധികം മെച്ചപ്പെടാനുണ്ടെന്ന് തെളിഞ്ഞു’, ‘പാവ റോൾ, അതിനേക്കാൾ പാവ അഭിനയവും’- എന്നൊക്കെയാണ് ചിലർ കുറിച്ചിരിക്കുന്നത്.

സ്‌ക്രീനിൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ കൺഫ്യൂഷനായി നിൽക്കുന്ന പോലെ തോന്നി വേറെ ചിലർ കുറിച്ചിരിക്കുന്നത്. അതേസമയം ‘ഡെലൂലു’ പോലുള്ള കംഫർട്ട് സോണിലുള്ള കഥാപാത്രങ്ങളിലാണ് റിയ കൂടുതൽ തിളങ്ങുന്നതെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. അഭിനയത്തിന് പുറമെ റിയയുടെ ഹെയർ സ്റ്റൈലും സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് കാരണമായിട്ടുണ്ട്.

‘സർവ്വം മായ’യിലെ ലുക്ക് തന്നെയായിരുന്നു താരത്തിന് കൂടുതൽ ചേരുന്നതെന്നാണ് നിരവധി പ്രേക്ഷകരുടെ അഭിപ്രായം. പുതിയ ചിത്രത്തിലെ മേക്കോവറിനും കഥാപാത്രത്തിന്റെ അവതരണത്തിനും ചില വിമർശനങ്ങൾ ഉയരുന്നുണ്ട്.

എന്നാൽ മറുവശത്ത്, ഒരു നടിയുടെ കരിയറിലെ തുടക്ക കാലത്ത് ഇത്തരം പരീക്ഷണങ്ങൾ സ്വാഭാവികമാണെന്നും ഒറ്റ സിനിമയുടെ അടിസ്ഥാനത്തിൽ താരത്തെ വിലയിരുത്തരുതെന്ന് പറയുന്നവരുമുണ്ട്.അതേസമയം സർവ്വം മായ റിലീസ് ചെയ്യുന്നതിന് മുൻപാണ് റിയയെ അതിരടിയിലേക്ക് കാസ്റ്റ് ചെയ്യുന്നതെന്ന് നടൻ ബേസിൽ ജോസഫ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. സർവ്വം മായയിൽ ഒരു ചെറിയ വേഷമാണ് ചെയ്തത് എന്നാണ് റിയ തങ്ങളോട് പറഞ്ഞതെന്നും ബേസിൽ വെളിപ്പെടുത്തിയിരുന്നു. അതേസമയം മെയ് 14 ന് റിലീസ് ചെയ്ത അതിരടി 50 കോടിയിലേക്ക് കുതിക്കുകയാണ്.