ഉമ്മന്‍ ചാണ്ടി ഓര്‍മ്മ ആയിട്ട് ഇന്ന് മൂന്ന് വര്‍ഷം; പുതുപ്പള്ളിയില്‍ മുഖ്യമന്ത്രിയും കെസി വേണുഗോപാലും

ഉമ്മന്‍ ചാണ്ടി ഓര്‍മ്മ ആയിട്ട് ഇന്ന് മൂന്ന് വര്‍ഷം; പുതുപ്പള്ളിയില്‍ മുഖ്യമന്ത്രിയും കെസി വേണുഗോപാലും

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഓര്‍മ്മ ആയിട്ട് ഇന്ന് മൂന്ന് വര്‍ഷം. എന്നും ജനങ്ങള്‍ക്കിടയില്‍ ജീവിച്ച ഉമ്മന്‍ ചാണ്ടിയുടെ വിയോഗം സംസ്ഥാന രാഷ്ട്രീയത്തില്‍ ഇപ്പോഴും നികത്താന്‍ കഴിയാത്ത വിടവ് ആണ്. ഏറെ നാളുകള്‍ക്കു ശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയ സാഹചര്യത്തിലാണ് പ്രിയ നേതാവിന്റെ മൂന്നാം ചരമ വാര്‍ഷികം കടന്നെത്തുന്നത്.

പുതുപ്പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനയും പരിപാടികളും നടക്കും. അനുസ്മരണ സമ്മേളനം കെസി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി വിഡി സതീശന്‍ ഉച്ചയോടെ കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തും. ഉമ്മന്‍ചാണ്ടിയുടെ കരസ്പര്‍ശം പതിഞ്ഞ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആണ് അദ്ദേഹത്തെ എന്നും അടയാളപ്പെടുത്തുന്നത്. രാഷ്ട്രീയ വിയോജിപ്പുകളും അഭിപ്രായവ്യത്യാസങ്ങളുള്ളവരും വിമര്‍ശിക്കുന്നവരും ഉമ്മന്‍ചാണ്ടിയെന്ന മനുഷ്യനെ ഏറെ ബഹുമാനിച്ചിരുന്നു. അതായിരുന്നു തിരുവനന്തപുരത്ത് നിന്ന് പുതുപ്പള്ളിയിലേക്കുള്ള വിലാപയാത്രയില്‍ കേരളം കണ്ടത്. അന്ന് ഉമ്മന്‍ചാണ്ടിയോടുള്ള ജനങ്ങളുടെ സ്‌നേഹം മുന്നില്‍ നിന്നപ്പോള്‍ രാഷ്ട്രീയം പിന്നിലായി.

മൂന്നാം ചരമദിനം ആചരിക്കുമ്പോള്‍ കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലമാകെ മാറി. പത്ത് വര്‍ഷത്തെ ഇടത് ഭരണം അവസാനിച്ച് ഉമ്മന്‍ചാണ്ടിയുടെ യുഡിഎഫ് അധികാരത്തിലെത്തി. ഉമ്മന്‍ചാണ്ടിക്ക് ശേഷമൊരു കോണ്‍ഗ്രസുകാരന്‍ സംസ്ഥാന മുഖ്യമന്ത്രിയായി. ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ഇടയിലും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സങ്കടമാണ് ഉമ്മന്‍ചാണ്ടി ഇല്ലാത്ത കാലം. കെഎസ്‌യു യുണിറ്റ് കമ്മിറ്റി ഭാരവാഹി മുതല്‍ മുതിര്‍ന്ന നേതിക്കളുടെ അഭിപ്രായങ്ങള്‍ വരെ കേള്‍ക്കുന്നതായിരുന്നു ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ശൈലി. അത് എത്ര ചെറിയവിഷയമായിരുന്നാലും. സാമുധായിക സംഘടനകളെ കൈകാര്യം ചെയ്യുന്നതിലെ സോഷ്യല്‍ എഞ്ചിനിയറിങ്ങും ഉമ്മന്‍ചാണ്ടിയോളം മറ്റൊരാള്‍ക്കുണ്ടായിരുന്നില്ല.

ലോകകപ്പ് ഫൈനല്‍ ദിവസം വൈദ്യുതി മുടങ്ങില്ല, ഉറപ്പുപറഞ്ഞ് കെഎസ്ഇബി

ലോകകപ്പ് ഫൈനല്‍ ദിവസം വൈദ്യുതി മുടങ്ങില്ല, ഉറപ്പുപറഞ്ഞ് കെഎസ്ഇബി

തിരുവനന്തപുരം: ലോകകപ്പ് ഫൈനല്‍ ദിവസം കേരളത്തില്‍ വൈദ്യുതി മുടങ്ങില്ല. കൂടുതല്‍ വൈദ്യുതി വാങ്ങുന്നതിനാല്‍ ഞായറാഴ്ച കേരളത്തില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്ന് കെഎസ്ഇബി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. എം.ജി. രാജമാണിക്യമാണ് അറിയിച്ചത്.

ലോകകപ്പ് സീസണില്‍ ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഫൈനല്‍ ദിനത്തില്‍ കെഎസ്ഇബി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തില്ല എന്ന പ്രഖ്യാപനം വരുന്നത്.

നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം കെഎസ്ഇബിയിലെ പ്രശ്‌നങ്ങളല്ല. മഴ കുറഞ്ഞതോടെ എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതി ഉപഭോഗം വര്‍ധിച്ചു. ഇതോടെ തത്സമയം വിപണിയില്‍ നിന്നും അധിക വൈദ്യുതി ലഭിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം എന്നും അദ്ദേഹം വ്യക്തമാക്കി.

വീട്ടിൽ ചാരായം വിൽപ്പന നടത്തിയെന്നാരോപണം; യുവതി അറസ്റ്റിൽ

വീട്ടിൽ ചാരായം വിൽപ്പന നടത്തിയെന്നാരോപണം; യുവതി അറസ്റ്റിൽ

ശാസ്താംകോട്ട: സംസ്ഥാന എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തണ്ടർ’ നടപടിയുടെ ഭാഗമായി ശാസ്താംകോട്ടയിൽ നടത്തിയ മിന്നൽ പരിശോധനയിൽ, വീട്ടിൽ അനധികൃതമായി ചാരായം വിൽപ്പന നടത്തിയെന്നാരോപിച്ച് ഒരു യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്തു.

ശൂരനാട് വടക്ക് ഇടപ്പനയം സ്വദേശിനിയായ ബിന്ദു ജനാർദ്ദനൻ (48) ആണ് അറസ്റ്റിലായത്. ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷഫീക്ക് എസ്. ന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

വീട്ടിൽ ചാരായം വിൽപ്പനയ്ക്കായി സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനയ്ക്കിടെ 800 മില്ലി ലിറ്റർ ചാരായം പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു. പിടിച്ചെടുത്ത ചാരായം തൊണ്ടിയായി സ്വീകരിച്ച ശേഷം അബ്കാരി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

എക്സൈസിന്റെ വിവരമനുസരിച്ച്, പ്രാദേശികമായി ‘സുന്ദരി ബാർ’ എന്നറിയപ്പെടുന്ന ഈ വീട്ടിൽ നിന്ന് മുൻപും മദ്യവിൽപ്പനയും അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

അഞ്ചുതെങ്ങിൽ അമ്പലകുളത്തിലെ മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങുന്നു

അഞ്ചുതെങ്ങിൽ അമ്പലകുളത്തിലെ മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങുന്നു

അഞ്ചുതെങ്ങിൽ അമ്പലകുളത്തിലെ മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങുന്നു. അഞ്ചുതെങ്ങ് മുടിപ്പുര (വയ്യക്കര) ദീവി ക്ഷേത്രത്തിന്റെ അമ്പലകുളത്തിലെ മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയത്. മീനുകൾ ചത്തുപൊങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പ്രദേശവാസികൾ വിവരം ക്ഷേത്ര ഭാരവാഹികളെ അറിയിക്കുകയായിരുന്നു.

തുടർന്ന് സ്ഥലത്തെത്തിയ ക്ഷേത്ര ഭാരവാഹികൾ ഗ്രാമ പഞ്ചായത്ത് അംഗത്തെ വിളിച്ചു വരുത്തുകയും ക്ഷേത്രക്കുളം വൃത്തിയാക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഓൺ ഫണ്ട്ഇല്ലെന്ന കാരണത്താൽ തുക അനുവദിച്ചിരുന്നില്ല. തുടർന്ന് ആറാം വാർഡ് അംഗം ലിജബോസ് തന്നെ തുക ചിലവഴിച്ച് കഴിഞ്ഞ 14 ന് ക്ഷേത്രക്കുളം ശുചീകരിക്കുകയും ചെയ്തിരുന്നു.
എന്നാൽ തുടർന്നുള്ള ദിവസങ്ങളിലും വൻതോതിൽ മീനുകൾ ചത്തുപൊങ്ങുകയായിരുന്നു. കാരി, ഒടതല, ബ്രാൽ തുടങ്ങിയ ഇനത്തിൽപ്പെട്ട 1 മുതൽ 4 കിലോയോളം തൂക്കം വരുന്ന 200 ഓളം ചെറുതും വലുതുമായ മീനുകളാണ് നിലവിൽ ചത്തു പൊങ്ങിയത്. നിലവിൽ കുളത്തിലെ വെള്ളം വിവിധ ടെസ്റ്റുകൾക്കായി ശേഖരിച്ചു.

സംസ്ഥാനത്ത് രാത്രികാല വൈദ്യുതി നിയന്ത്രണം തുടരും; ഉപഭോഗം കൂടിയ സമയങ്ങളിൽ 500 മെഗാവാട്ടിന്റെ കുറവ്

സംസ്ഥാനത്ത് രാത്രികാല വൈദ്യുതി നിയന്ത്രണം തുടരും; ഉപഭോഗം കൂടിയ സമയങ്ങളിൽ 500 മെഗാവാട്ടിന്റെ കുറവ്

തിരുവനന്തപുരം: കാലവർഷം ദുർബലമായതിനെ തുടർന്ന് ചൂടും വൈദ്യുതി ഉപഭോഗവും റെക്കോർഡുകൾ ഭേദിച്ച് ഉയർന്നതോടെ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല പവർകട്ട് അടിയന്തരമായി പിൻവലിക്കാൻ കഴിയില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കി. വൈദ്യുതി ആവശ്യകതയേറുന്ന സമയങ്ങളിൽ (പീക്ക് അവേഴ്സ്) സംസ്ഥാനത്ത് നിലവിൽ 500 മെഗാവാട്ടിന്റെ (MW) ദൗർലഭ്യമാണ് നേരിടുന്നത്. നിലവിലെ സാഹചര്യത്തിൽ രാത്രി 7 മണി മുതൽ പുലർച്ചെ 2 മണി വരെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം അറിയിച്ചു. അതേസമയം ലോകകപ്പിൻറെ കലാശക്കൊട്ടിന് വൈദ്യുതി കളിക്കില്ലെന്ന ഉറപ്പ് കെഎസ്ഇബി നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ട് മൂലം പാലക്കാട്ട് ഓക്സിജൻ കിട്ടാതെ രോഗി മരിച്ചതടക്കമുള്ള കടുത്ത ജനരോഷം നിലനിൽക്കെയാണ് കെഎസ്ഇബിയുടെ ഈ വിശദീകരണം. പവർകട്ടിനെതിരെ പ്രതിപക്ഷ പാർട്ടികളും ഇടതുപക്ഷ സംഘടനകളും വ്യാപക പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച തിരുവനന്തപുരം പട്ടത്തുള്ള കെഎസ്ഇബി ആസ്ഥാനത്തേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ റാന്തൽ വിളക്കുകളേന്തി മാർച്ച് നടത്തി.

ഡിമാൻഡ് 91 ദശലക്ഷം യൂണിറ്റിലേക്ക്; ഡാമുകളിൽ വെള്ളമില്ല
സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളുടെ ഡാമുകളിൽ നിലവിൽ വെറും 28 ശതമാനം സംഭരണശേഷി മാത്രമാണുള്ളത്. ഇത് ആകെ 1,175 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ മാത്രമേ തികയൂ. ജൂലൈ 5-ന് 75 ദശലക്ഷം യൂണിറ്റായിരുന്ന സംസ്ഥാനത്തെ പ്രതിദിന ഉപഭോഗം കഴിഞ്ഞ വ്യാഴാഴ്ചയോടെ 91.78 ദശലക്ഷം യൂണിറ്റായി കുതിച്ചുയർന്നു. വ്യാഴാഴ്ച 65.45 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്ന് ഇറക്കുമതി ചെയ്യുകയും സംസ്ഥാനത്തിനകത്തെ ഉൽപ്പാദനം (ആഭ്യന്തര ഉൽപ്പാദനം) 26.33 യൂണിറ്റായി ഉയർത്തുകയും ചെയ്‌തിട്ടും ദൗർലഭ്യം നികത്താൻ ബോർഡിന് സാധിച്ചിട്ടില്ല. രാജ്യത്തുടനീളം മൺസൂൺ കുറവായതിനാൽ ദേശീയ ഊർജ്ജ വിപണിയിലും (നാഷണൽ പവർ എക്സ്ചേഞ്ച്) കടുത്ത ക്ഷാമം നേരിടുന്നുണ്ട്.

2014-ൽ ഒപ്പുവെച്ചിരുന്ന 465 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാർ റദ്ദാക്കിയത് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണമായെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥൻ സമ്മതിച്ചു. ആ കരാർ നിലവിലുണ്ടായിരുന്നെങ്കിൽ നിലവിലെ പവർകട്ട് ഒഴിവാക്കാമായിരുന്നു. ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ രണ്ട് ദീർഘകാല ടെൻഡറുകൾ വിളിച്ചെങ്കിലും കമ്പനികൾ അമിത തുക ആവശ്യപ്പെട്ടതിനാൽ അത് അന്തിമമാക്കാൻ കഴിഞ്ഞില്ല. നിലവിൽ യൂണിറ്റിന് 9.16 രൂപ എന്ന ഉയർന്ന നിരക്കിലാണ് ബോർഡ് അടിയന്തരമായി അധിക വൈദ്യുതി വാങ്ങുന്നത്. എങ്കിലും തൽക്കാലം വൈദ്യുതി നിരക്കിൽ വർദ്ധിപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.