by Midhun HP News | Jul 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: രണ്ടാഴ്ച മുന്‍പ് ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് യുഎഇയില്‍ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്. മൃതദേഹം റീപോസ്റ്റ്‌മോര്‍ട്ടം നടത്തും. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്കായി മൃതദേഹം വിമാനത്താവളത്തില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കുടുംബത്തിന്റെ ആവശ്യം അനുസരിച്ചാണ് മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ ശേഷം മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പില്‍ ആണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം നേരത്തെ ദുബൈയിലെ ജബല്‍ അലി ശ്മശാനത്തില്‍ ഹിന്ദു മതാചാരപ്രകാരം സംസ്‌കരിച്ചിരുന്നു.
ജൂലൈ എട്ടിനായിരുന്നു കൊല്ലം ചന്ദനത്തോപ്പ് സ്വദേശിനി രജിത ഭവനിൽ വിപഞ്ചിക മണിയനും(33) മകൾ വൈഭവിയുമാണ് ഷാർജയിലെ അൽ നഹ്ദയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ കഴുത്തിൽ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഭര്‍തൃ പീഡനമാണ് മരണ കാരണമെന്ന് ആരോപിച്ച് വിപഞ്ചികയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.
by Midhun HP News | Jul 23, 2025 | Latest News
തൃശൂർ: മണ്ണ് മനുഷ്യന് നൽകുന്ന സമരധിക്കാരത്തെ ഏറ്റവുമേറെ തിരിച്ചറിയുന്ന രാഷ്ട്രീയനേതാവാണ് വി എസ് അച്യുതാനന്ദനെന്ന് എഴുത്തുകാരനായ അശോകൻ ചരുവിൽ. വിഎസും ഇരിങ്ങാലക്കുടയിലെ ദലിത് കര്‍ഷകത്തൊഴിലാളി സമരനായിക പി സി കുറുമ്പയും ഒന്നിച്ചുള്ള ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചുകൊണ്ടാണ് ചരുവിലിന്റെ പോസ്റ്റ്. സമരപോരാളികൾ തമ്മിലാവുമ്പോൾ അവിടെ മുഖ്യമന്ത്രിയും പ്രജയും ഇല്ല. രണ്ട് ഹൃദയങ്ങളുടെ അസാമാന്യമായ ഒരു ഇഴയടുപ്പം ഈ ചിത്രത്തിൽ കാണുന്നുണ്ട്. അശോകൻ ചരുവിൽ കുറിച്ചു.
വി എസ് ചിരിക്കുന്ന ഫോട്ടോകൾ നമ്മൾ ധാരാളം കണ്ടിട്ടുണ്ടല്ലോ. ചിരിവരുമ്പോൾ മാത്രം ചിരിക്കുന്ന രാഷ്ട്രീയനേതാവാണ് അദ്ദേഹം. പക്ഷേ മറ്റു ചിത്രങ്ങളിലുള്ളതിനേക്കാൾ വലിയ ഒരു സ്നേഹമനസ്സ് ഈ ഫോട്ടോയിലെ ചിരിയിൽ പ്രതിഫലിക്കുന്നുണ്ട്. പി സി കുറുമ്പയാകട്ടെ തനിക്ക് ഏറ്റവും അടുപ്പമുള്ള, അവലംബമായ ഒരാളോടെന്ന പോലെയാണ് അദ്ദേഹത്തോട് സ്വകാര്യം പറയുന്നത്. ഈ ഫോട്ടോയിലേക്ക് നോക്കുമ്പോൾ തന്റെ ബാല്യ കാലവും മനസ്സിൽ പുനർജ്ജനിക്കാറുണ്ടെന്ന് ചരുവിൽ പറയുന്നു.
വി എസും പി സി കുറുമ്പയും ഒന്നിച്ചുള്ള ഫോട്ടോ “കാട്ടൂർക്കടവ്” നോവൽ എഴുതുന്ന കാലത്ത് തനിക്ക് വലിയ അവലംബമായിരുന്നു. ഒരുപക്ഷേ ഈ ചിത്രമാണോ ആ നോവലെഴുതാനുള്ള ആദ്യത്തെ പ്രേരണ എന്നുപോലും തോന്നുന്നുണ്ട്. എഴുത്ത് ചിലപ്പോഴെല്ലാം ചില സന്ദിഗ്ധതകളിൽ ചെന്ന് വഴിമുട്ടുമല്ലോ. അപ്പോഴെല്ലാം ഈ ചിത്രം തനിക്ക് വഴിയൊരുക്കിയിട്ടുണ്ട്. വി.എസിൻ്റെ ചിരി മാത്രമല്ല. സഖാവ് കുറുമ്പയുടെ വാർദ്ധക്യശരീരം. അതിൻ്റെ നിറം, കരുത്ത്, കാരുണ്യം എന്നിവയെല്ലാം. അശോകൻ ചരുവിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
ഈ ഫോട്ടോ ഞാനിവിടെ വീണ്ടും പോസ്റ്റ് ചെയ്യട്ടെ. പലവട്ടം ഞാനിത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സഖാവ് വി.എസും ഇരിങ്ങാലക്കുടയിലെ ദളിത് കർഷകത്തൊഴിലാളി സമരനായിക പി.സി.കുറുമ്പയും ഒന്നിച്ചുള്ളത്. ഇതെങ്ങനെയോ കൈമറിഞ്ഞ് എൻ്റെ കയ്യിൽ എത്തിയതാണ്. പ്രതിപക്ഷനേതാവോ മുഖ്യമന്ത്രിയോ ആയിരിക്കെ വി.എസ്. തൃശൂരിലെത്തിയ സമയത്ത് അവർ തമ്മിൽ കണ്ടപ്പോൾ ആരോ എടുത്തത്. സമരപോരാളികൾ തമ്മിലാവുമ്പോൾ അവിടെ മുഖ്യമന്ത്രിയും പ്രജയും ഇല്ല. രണ്ട് ഹൃദയങ്ങളുടെ അസാമാന്യമായ ഒരു ഇഴയടുപ്പം ഈ ചിത്രത്തിൽ കാണുന്നുണ്ട്. വി.എസ്. ചിരിക്കുന്ന ഫോട്ടോകൾ നമ്മൾ ധാരാളം കണ്ടിട്ടുണ്ടല്ലോ. ചിരിവരുമ്പോൾ മാത്രം ചിരിക്കുന്ന രാഷ്ട്രീയനേതാവാണ് അദ്ദേഹം. പക്ഷേ മറ്റു ചിത്രങ്ങളിലുള്ളതിനേക്കാൾ വലിയ ഒരു സ്നേഹമനസ്സ് ഈ ഫോട്ടോയിലെ ചിരിയിൽ പ്രതിഫലിക്കുന്നുണ്ട്. പി.സി.കുറുമ്പയാകട്ടെ തനിക്ക് ഏറ്റവും അടുപ്പമുള്ള, അവലംബമായ ഒരാളോടെന്ന പോലെയാണ് അദ്ദേഹത്തോട് സ്വകാര്യം പറയുന്നത്.
പലപ്പോഴും ഈ ഫോട്ടോയിലേക്ക് ഞാൻ സാകൂതം നോക്കാറുണ്ട്. ഇതിലേക്ക് നോക്കുമ്പോൾ ഒരു കാലം എൻ്റെ മനസ്സിൽ പുനർജ്ജനിക്കും. ആ കാലത്തിൻ്റെ ഇങ്ങേയറ്റത്ത് എൻ്റെ ബാല്യവും ഉണ്ട്. പി.സി.കുറുമ്പയടക്കം എത്രയോപേർ അക്കാലത്ത് എന്നെ അമ്മയിൽ നിന്ന് കൈമാറി എടുത്തു നടന്നിട്ടുണ്ടാവും? ജാഥകളിൽ നടക്കുമ്പോഴും പൊതുയോഗങ്ങളിൽ ഇരിക്കുമ്പോഴും കുട്ടികളെ കൈമാറി എടുക്കുന്ന പതിവ് സ്ത്രീകൾക്കിടയിൽ ഉണ്ടല്ലോ. മുതിർന്നശേഷം കണ്ടപ്പോൾ അവരിൽ ചിലർ പറയാറുണ്ട്: “നിനക്കന്ന് ഒരു പാറ്റയുടെ കനമേ ഉണ്ടായിരുന്നുള്ളു. ഒരു വികൃതിയും പിടിവാശിയുമില്ലാത്ത കുട്ടി” എന്നൊക്കെ.
വി.എസും പി.സി.കുറുമ്പയും ഒന്നിച്ചുള്ള ഈ ഫോട്ടോ “കാട്ടൂർക്കടവ്” നോവൽ എഴുതുന്ന കാലത്ത് എനിക്ക് വലിയ അവലംബയായിരുന്നു. ഒരുപക്ഷേ ഈ ചിത്രമാണോ ആ നോവലെഴുതാനുള്ള ആദ്യത്തെ പ്രേരണ എന്നുപോലും തോന്നുന്നുണ്ട്. എഴുത്ത് ചിലപ്പോഴെല്ലാം ചില സന്ദിഗ്ദതകളിൽ ചെന്ന് വഴിമുട്ടുമല്ലോ. അപ്പോഴെല്ലാം ഈ ചിത്രം എനിക്ക് വഴിയൊരുക്കിയിട്ടുണ്ട്. വി.എസിൻ്റെ ചിരി മാത്രമല്ല. സഖാവ് കുറുമ്പയുടെ വാർദ്ധക്യശരീരം. അതിൻ്റെ നിറം, കരുത്ത്, കാരുണ്യം. നിശ്ചയമായും ആ നോവൽ പി.സി.കുറുമ്പയുടെ ജീവിതത്തെ മുൻനിർത്തിയുള്ളതല്ല. കാട്ടൂർക്കടവിലെ നായിക മീനാക്ഷിക്ക് പി.സി.കുറുമ്പയുമായി ബന്ധമില്ല. പി.സി.കുറുമ്പ സ്വന്തം പേരിൽതന്നെ ആ നോവലിൽ പലയിടങ്ങളിലും പരാമർശിക്കപ്പെടുന്നുണ്ട്. പക്ഷേ അവരുടേത് മറ്റൊരു ജീവിതമാണ്. ഓർമ്മിക്കുമ്പോൾ ചങ്കുപിടയുന്ന ജീവിതകഥ. അതു പകർത്താനുള്ള പ്രതിഭയൊന്നും ഈയുള്ളവനില്ല. അതിനുള്ള പ്രതിഭാശക്തിയുമായി മറ്റൊരാൾ സമീപഭാവിയിലെങ്കിലും കടന്നു വരുമായിരിക്കും.
പക്ഷേ പി.കെ.മീനാക്ഷിയുടെ രൂപഭാവങ്ങളിൽ പി.സി.കുറുമ്പ കലർന്നിട്ടില്ല എന്നു പറയാനാവില്ല. വിശേഷിച്ചും അവരുടെ രാഷ്ട്രീയജാഗ്രതയിൽ. കർഷകത്തൊഴിലാളി എന്ന നിലക്കുള്ള അസ്തിത്വത്തിൽ. ആ നിലക്കുള്ള ജീവിതനിഷ്ഠയിലും അഭിമാനബോധത്തിലും. കഥാപാത്രമായ പി.കെ.മീനാക്ഷിയേപ്പോലെ മണ്ണിൽ പണിയെടുത്തുള്ള ജീവിതം എക്കാലത്തും അഭിമാനകരമായി കരുതിയ പോരാളിയാണ് പി.സി.കുറുമ്പയും. ജാതിയുടെ പേരിൽ തന്നെ പുറംതള്ളിയ ഭർത്താവിൻ്റെ വയലിലും തൊഴിലാളിയായി ചെയ്യാൻ മീനാക്ഷിക്ക് മടിയുണ്ടായിരുന്നില്ല. മീനാക്ഷിയും സഖാവ് കുറുമ്പയും വാർദ്ധക്യകാലത്ത് ആരുടേയും ഔദാര്യം പറ്റാതെ പാടത്ത് പണിയെടുത്താണ് ജീവിച്ചത്. അതിൻ്റെ ഭാഗമായ ധിക്കാരവും രണ്ടുപേർക്കും ഉണ്ടായിരുന്നു. മണ്ണ് മനുഷ്യന് നൽകുന്ന ഈ സമരധിക്കാരത്തെ ഏറ്റവുമേറെ തിരിച്ചറിയുന്ന രാഷ്ട്രീയനേതാവാണ് സഖാവ് വി.എസ്. ആ തിരിച്ചറിവിൻ്റെ ഫലമായുണ്ടായ സ്നേഹമാണ് അദ്ദേഹത്തിൻ്റെ ചിരിയിൽ കാണാനാവുന്നത്.
അശോകൻ ചരുവിൽ
by Midhun HP News | Jul 23, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ ഐടിഐയിൽ എയർലൈൻ ഹോസ്പിറ്റാലിറ്റി ആൻഡ് ട്രാവൽ മാനേജ്മെന്റ് കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
ഒരു വർഷം കൊണ്ട് ഏവിയേഷൻ, ടൂറിസം മേഖലകളിൽ ആഗ്രഹിച്ച പോലൊരു ജോലി നേടാം അതും ഗവൺമെൻറ് ഐടിഐ, ഐഎംസി കോഴ്സുകളിൽ! എയർലൈൻ ഹോസ്പിറ്റാലിറ്റി ആൻഡ് ട്രാവൽ മാനേജ്‌മെന്റ് എന്ന കോഴ്സിലേക്ക് പ്ലസു, ഡിഗ്രി തുടങ്ങി യോഗ്യതകളുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം താല്പര്യമുള്ള വിദ്യാർത്ഥികൾ ഓഫീസുമായി ബന്ധപ്പെടുക: 9074874208
കോഴ്സിന്റെ പ്രത്യേകതകൾ
ഫ്ലൈറ്റ് ട്രിപ്പ്
കേന്ദ്ര ഗവൺമെൻ്റ് അംഗീകൃത സർട്ടിഫിക്കേഷൻ
100 % പ്ലേസ്മെന്റ്റ് അസിസ്റ്റൻസ്
എയർപോർട്ട് വിസിറ്റ്
സ്പോക്കൺ ഇംഗ്ലീഷ് ട്രെയിനിംഗ്
ഇന്റേൺഷിപ്പ്
ഇന്റർവ്യൂ & പേഴ്സണാലിറ്റി ഡെവലപ്മെൻ്റ് ട്രെയിനിംഗ് .ഇന്റർനാഷണൽ ആൻഡ് യുജിസി അംഗീകൃത യൂണിവേഴ്സിറ്റി സർട്ടിഫിക്കേഷൻ
by Midhun HP News | Jul 23, 2025 | Latest News, ദേശീയ വാർത്ത
ദുബൈ: ലോകത്തിൽ ഏറ്റവം വലിയ എയർലൈൻ കമ്പനികളിൽ ഒന്നായ എമിറേറ്റ്സും എയർപോർട്ട് ഓപറേറ്റർമാരായ ഡനാറ്റയും ഉൾപ്പെടുന്ന എമിറേറ്റ്സ് ഗ്രൂപ്പ് വൻ തൊഴിലവസരങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ ലക്ഷ്യം വെച്ച് 17,300 പേർക്ക് ജോലി നൽകുമെന്നാണ് അധികൃതർ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട സ്പെഷ്യൽ ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. നിലവിൽ 1.21 ലക്ഷത്തിലധികം ജീവനക്കാരാണ് എമിറേറ്റ്സ് ഗ്രൂപ്പിലുള്ളത്.
കാബിൻ ക്രൂ, പൈലറ്റ്, എൻജിനീയർ, കൊമേഷ്യൽ-സെയിൽസ് ടീമംഗങ്ങൾ, കസ്റ്റമർ സർവീസ്, ഗ്രൗണ്ട് പ്രവർത്തനം, കാറ്ററിങ്, ഐ.ടി, മാനവവിഭവ ശേഷി, ഫിനാൻസ് തുടങ്ങിയ മേഖലകളിലെ തസ്തികകളിലായിരിക്കും എമിറേറ്റ്സ് നിയമനം നൽകുക.കാർഗോ, കാറ്ററിങ്, ഗ്രൗണ്ട് പ്രവർത്തനങ്ങൾക്കായി ഡനാറ്റ 4,000 പേർക്കും നിയമനം നൽകും.
ലോകത്തെ 150 നഗരങ്ങളിൽ ഇതിനായി റിക്രൂട്ട്മെന്റ് സംഘടിപ്പിക്കും. എമിറേറ്റ്സ് ഗ്രൂപ്പിൽ ജോലി ലഭിച്ചാൽ വലിയ ആനുകൂല്യങ്ങളാണ് ജീവനക്കരെ കാത്തിരിക്കുന്നത്. കമ്പനിയുടെ ലാഭവിഹിതം, മെഡിക്കൽ, ലൈഫ് ഇൻഷുറൻസ് പരിരക്ഷ,വാർഷിക അവധി, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ലൈഫ്‌സ്റ്റൈൽ ഔട്ട്‌ലെറ്റുകളിൽ കിഴിവുകൾ നൽകുന്ന അംഗത്വ കാർഡുകൾ എന്നിവ ജീവനക്കാർക്ക് ലഭിക്കും.
യു എ ഇയിലെ വിദ്യാർഥികളെയും ബിരുദദാരികളെയും ലക്ഷ്യം വെച്ച് ദുബൈയിലും സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തുമെന്നും അധികൃതർ അറിയിച്ചു. വിശദമായ വിവരങ്ങൾക്ക് https://www.emiratesgroupcareers.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക
by Midhun HP News | Jul 23, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍കുതിപ്പ്. പവന് ഒറ്റയടിക്ക് 760 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വില 75,040 രൂപയിലെത്തി. രണ്ട് ദിവസത്തിനിടെ പവന്‍ വില 1600 രൂപയാണ് കൂടിയത്. ഇതോടെ ഈ മാസത്തെ റെക്കോര്‍ഡ് വിലയില്‍ സ്വര്‍ണവില എത്തി. ഗ്രാമിന് 95 രൂപയാണ് വര്‍ധിച്ചത്. 9380 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 72000 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.
Recent Comments